Monday, April 1, 2019 12:45 AM IST
അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന കിലുക്കം സിനിമയിലെ രേവതിയുടെ കിടുക്കൻ ഡയലോഗ് മലയാളികൾ മറക്കില്ല. അങ്കമാലിയിലെ പ്രധാനമന്ത്രി എന്റെ അമ്മാവനാണെന്നു പറഞ്ഞിട്ടു വിശ്വസിക്കുന്നില്ല. അങ്കമാലിയെക്കുറിച്ചു തമാശ പറഞ്ഞവർ പോലും പക്ഷേ വയനാട്ടിലെ പ്രധാനമന്ത്രി എന്നു സ്വപ്നം കണ്ടിരിക്കാനിടയില്ല.
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നു മൽസരിക്കുമെന്ന് എഐസിസി ഒൗദ്യോഗികമായി പ്രഖ്യാപിച്ചതോടെ വയനാടും കേരളവും ശരിക്കും മലമുകളിലെത്തി. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ, രണ്‍ദീപ് സുർജേവാല, മുകുൾ വാസ്നിക് എന്നിവർ ഇന്നലെ രാവിലെ 11ന് എഐസിസി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിലെ പ്രഖ്യാപനത്തിനു കേരളത്തിനും രാജ്യത്തിനാകെയും വലിയ പ്രാധാന്യമുണ്ട്.
ചുരം കയറുന്ന ദേശീയ രാഷ്ട്രീയം
ഉത്തർപ്രദേശിലെ സ്വന്തം സീറ്റായ അമേഠിക്കു പുറമെ വയനാട്ടിൽ നിന്നുകൂടി രാഹുൽ ഗാന്ധി ലോക്സഭയിലേക്കു മൽസരിക്കുന്നതോടെ രാഷ്ട്രീയ ചിത്രം മാറി. ഇന്ത്യൻ രാഷ്ട്രീയം വയനാട് ചുരം കയറുന്പോൾ ഇടത്, ബിജെപി ക്യാന്പുകളിലെ ആശങ്ക അവരുടെ പ്രതികരണങ്ങളിൽ നിന്നു വ്യക്തം. കോണ്‍ഗ്രസിനു പതിവില്ലാത്ത ഉൗർജവും ഉന്മേഷവും. രാഹുലിന്റെ വയനാടൻ മുറയുടെ ആവേശം കേരളത്തിലും ദക്ഷിണേന്ത്യയിലാകെയും പ്രകടമാണ്.
വയനാടിനു ദേശീയ ശ്രദ്ധ കിട്ടുന്ന സുപ്രധാന വിവരം കഴിഞ്ഞ 23ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയാണ് ആദ്യം പുറത്തുവിട്ടത്. പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വാർത്താമാധ്യമങ്ങളും ഏറ്റുപിടിച്ചു. ദേശീയമാധ്യമങ്ങളും രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം ചർച്ചയാക്കി. എഐസിസിയും വാർത്തയ്ക്ക് എണ്ണയൊഴിച്ചു. പക്ഷേ തീരുമാനം അൽപം വൈകിയപ്പോൾ എന്തിനും ഉൗഹാപോഹങ്ങൾ നിരത്തുന്ന ചില മാധ്യമങ്ങൾ രാഹുൽ വരില്ലെന്നു വരെ തട്ടിവിട്ടു.
ഒരു ഹിന്ദി പത്രത്തിനും വാർത്താ ഏജൻസിക്കും നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി തന്നെ വാർത്തയ്ക്കു മതിയായ സ്ഥിരീകരണം നൽകിയിട്ടും സംശയാലുവായ മലയാളികൾക്ക് ഉറപ്പായില്ല. മാധ്യമങ്ങളുടെ സംശയം കൂടിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ സ്വരത്തിൽ പോലും തീർച്ചയില്ലായ്മ പ്രകടമായി. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അഭ്യർഥിച്ചിട്ടുണ്ടെ ന്നും തീരുമാനം രാഹുലിന്റേതാണെന്നും പറഞ്ഞു തലയൂരാനായിരുന്നു ശ്രമം.
ലേറ്റായാലും ലേറ്റസ്റ്റ് മാസ് എൻട്രി
ഒടുവിൽ അൽപം ലേറ്റായാലും ലേറ്റസ്റ്റ് മാസ് എൻട്രി ആയി രാഹുലിന്റെ വരവ്. രാഹുലിന്റെ വരവിൽ വിറളി പൂണ്ട വർ അതിനെ എതിർക്കാനും പരിഹസിക്കാനും നിസാരവത്കരിക്കാനും നടത്തിയ ശ്രമങ്ങൾ ചെറുതല്ല. ഉൗരിപ്പിടിച്ച വാളുകൾക്കിടയിലൂടെ വിരിമാറു കാട്ടി നടന്നുവെന്നു വീരവാദം മുഴക്കിയവർ പോലും രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിൽ നടുങ്ങി. ഇടതുപക്ഷത്തിനെതിരേ മൽസരിക്കുന്നതിലൂടെ എന്തു സന്ദേശമാണ് രാഹുൽ നൽകുന്നതെന്ന് അറിയണമത്രേ.
അമേഠിയിൽ നിന്നു രാഹുൽ പേടിച്ചോടിയതാണെന്ന് ആക്ഷേപിക്കാനും ബിജെപിക്കാരോടൊപ്പം സിപിഎം, സിപിഐ നേതാക്കളും മടിച്ചില്ല. ബിജെപിയെ തോൽപിക്കുകയാണു വേണ്ട തെന്നു സാരോപദേശം നൽകാനും സീതാറാം യെച്ചൂരിയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പ്രകാശ് കാരാട്ടും കാനം രാജേന്ദ്രനും മറന്നില്ല.
മുഖ്യശത്രു ആരെന്നു രാഹുലിനോടു ചോദിക്കുന്ന കാനം രാജേന്ദ്രൻ, ഇതേ ചോദ്യം ആദ്യം സ്വയം ചോദിക്കുകയല്ലേ നല്ലതെന്നു കോണ്‍ഗ്രസുകാർ ചോദിക്കുന്നു. മനഃപ്രയാസം ഉണ്ടാകുമെങ്കിലും വയനാട്ടിലെ ഇടതുസ്ഥാനാർഥി പി.പി. സുനീറിനെങ്കിലും രാഹുലിനെതിരേയുള്ള വീരവാദം ഒഴിവാക്കാമായിരുന്നു.
പിന്നിൽനിന്നു കുത്തിയവർക്കും ന്യായം
ബിജെപിയെ തോൽപിക്കുകയാണു ഇടതുപാർട്ടികൾക്കു പ്രധാനമെങ്കിൽ രാഹുലിനെതിരേയുള്ള സിപിഐ സ്ഥാനാർഥിയെ പിൻവലിക്കുകയല്ലേ ആദ്യം വേണ്ട തെന്ന കോണ്‍ഗ്രസുകാരുടെ മറുചോദ്യം ഇവർ കേട്ടതുമില്ല. ചരിത്രത്തിലാദ്യമായി തിരുവനന്തപുരത്തു നിന്ന് ഒ. രാജഗോപാൽ എന്ന ബിജെപി നേതാവിന് കേരള നിയമസഭയിൽ ഇരിപ്പിടം നൽകിയതിൽ ഇല്ലാതെപോയ ചില ന്യായവാദങ്ങളും നിരത്തുന്നുണ്ട്.
അമേരിക്കയുമായുള്ള ആണവക്കരാറിന്റെ പേരിൽ ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച പ്രകാശ് കാരാട്ടിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴത്തെ സിപിഎം കേന്ദ്രനേതൃത്വം എന്നു രാഹുലിന് അറിയാം. ബിജെപിക്കെതിരേ പാർലമെന്റിലെ വലിയ പോരാളിയായിരുന്ന സീതാറാം യെച്ചൂരിയെ ബംഗാളിൽ നിന്നു രാജ്യസഭയിലെത്തിക്കാമെന്നു കോണ്‍ഗ്രസ് പറഞ്ഞപ്പോൾ അതു തള്ളി പാർട്ടി ജനറൽ സെക്രട്ടറിയെ പിന്നിൽ നിന്നു കുത്തിവീഴ്ത്തിയവരാണ് ഇപ്പോഴത്തെ സിപിഎം എന്നതും രാഹുലും കോണ്‍ഗ്രസും മറക്കരുതല്ലോ.
അടുത്തിടെ നടന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിലും മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇടതുപാർട്ടികളും ബിഎസ്പിയും ശ്രമിച്ചതും കോണ്‍ഗ്രസിനു പാഠമാണ്. പ്രതിപക്ഷത്തെ ഭിന്നതകൾക്കിടയിലും മൂന്നു പ്രധാന സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ബിജെപിയെ തകർത്തു ഭരണത്തിലെത്തിയെന്നതാണു യാഥാർഥ്യം. ദേശീയ തലത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപിയെ തോൽപിക്കാൻ ഇടതുപാർട്ടികൾ അടക്കമുള്ള പ്രതിപക്ഷം യോജിച്ചില്ലെന്നതും കാണാതെ പോകില്ല.
കട്ടക്കലിപ്പിനു കാരണം വ്യക്തം
സിപിഎം, സിപിഐ പാർട്ടികളുടെയും ബിജെപിയുടെയും കട്ടക്കലിപ്പിന്റെ കാരണം മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട തില്ല. മൂന്നു ദശകത്തോളം അടക്കിഭരിച്ച പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇടതുപാർട്ടികൾ തോറ്റന്പി. ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസ് ഉണ്ടായിരുന്നതിനാൽ ബിജെപിക്ക് വലിയ ബലം കിട്ടിയിട്ടില്ല. ഇപ്പോൾ ബംഗാളിലും തൃണമൂലിനു പിന്നാലെ ബിജെപി രണ്ടാം കക്ഷിയാകാനാണു സാധ്യത.
ത്രിപുരയിൽ ബിജെപി ഭരണത്തിലേറിയതു സിപിഎമ്മിന്റെ ചെലവിലാണ്. സിപിഎം കേഡറുകാരാണു മൊത്തമായി ബിജെപി പക്ഷത്തേക്കു മാറിയതെന്നതു കാരാട്ടിനെങ്കിലും അറിയാതിരിക്കില്ല. ബംഗാളിലും ത്രിപുരയിലും സിപിഎം വട്ടപ്പൂജ്യമാകുമെന്നാണു ചാണക്യയുടെ സർവേ ഫലം. ബംഗാളിൽ കോണ്‍ഗ്രസിനു പോലും മൂന്നു സീറ്റ് കിട്ടുന്പോഴാണു സിപിഎമ്മിന്റെ ദയനീയനില!
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ആരു പ്രധാനമന്ത്രി ആകണമെന്നു നിശ്ചയിക്കാമെന്ന സിപിഎമ്മിന്റെ തന്ത്രം രാഹുലിനും മനസിലാകാതിരിക്കില്ല. ബിജെപിയുടെ കൂടെക്കൂടിയിട്ടുള്ള മായാവതി മുതൽ ചന്ദ്രബാബു നായിഡു വരെ ആരുമായും സഖ്യത്തിനു തയാറുള്ളവരാണ് പ്രതിപക്ഷത്തെ മിക്ക പാർട്ടികളും. നിലനിൽപിനും അധികാര കസേരകൾക്കുമായി എല്ലാവരും പോരാടുന്പോൾ ശത്രുവും മിത്രവും ഒക്കെ തരംപോലെ മാറുമെന്ന് ആർക്കാണ് അറിയാത്തത്.
ആക്ഷേപങ്ങളുടെ കഴന്പില്ലായ്മകൾ
രാഹുലിന്റെ വയനാട്ടിലെ മൽസരത്തിന് പല അർഥതലങ്ങളും പ്രത്യാഘാതങ്ങളും ഗുണഫലങ്ങളും ഉണ്ട്. ബിജെപിക്കെതിരേ യുപിയിലെ അമേഠിയിൽ രാഹുലും റായ്ബറേലിയിൽ സോണിയ ഗാന്ധിയും നേരിട്ടു പോരാടുന്നുണ്ട്. പോരാത്തതിന് പ്രിയങ്ക ഗാന്ധി വദ്രയും ഉത്തരേന്ത്യയിൽ കളംനിറഞ്ഞു പയറ്റുന്നു. ദക്ഷിണേന്ത്യയിൽ നിന്നു കൂടി രാഹുൽ മൽസരിക്കുന്നത് കോണ്‍ഗ്രസിനു ഗുണകരമാകുമെന്ന കണക്കുകൂട്ടലിൽ കുറെ കാര്യമുണ്ട്.
പരാജയഭീതി കൊണ്ടാണ് അമേഠിയിൽ നിന്നു വയനാട്ടിലേക്കു രാഹുൽ ഓടിയതെന്ന ബിജെപി, സിപിഎം വാദത്തിന് അവർ പോലും വില കൊടുക്കാൻ സാധ്യതയില്ല. അമേഠിയിലും വയനാട്ടിലും ഒരുപോലെ ജയിച്ചാൽ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയെ കിട്ടാനുള്ള സാധ്യത പലരുടെയും ഉറക്കം കെടുത്തും.
വയനാട് സീറ്റ് പിന്നീട് രാജിവച്ചാൽ രാഹുലിനു പകരം പ്രിയങ്ക ഗാന്ധിയോ ചുരുങ്ങിയ പക്ഷം എഐസിസിയിലെ പ്രബലനായി മാറിയ കെ.സി. വേണുഗോപാലോ വയനാടിന്റെ എംപിയാകാനുള്ള സാധ്യതകളുമുണ്ട്.
2014ൽ നരേന്ദ്ര മോദി തരംഗം യുപിയിൽ ആഞ്ഞടിച്ചപ്പോഴും കോണ്‍ഗ്രസിന്റെ തകരാത്ത കോട്ടയാണ് അമേഠിയും റായ്ബറേലിയും. യുപിയിലെ 80ൽ 73 സീറ്റിലും ബിജെപിയും സഖ്യകക്ഷികളും തൂത്തുവാരിയപ്പോഴും രാഹുലിന്റെ അമേഠിയിലെ ഭൂരിപക്ഷം ഒരു ലക്ഷത്തിനു മുകളിലായിരുന്നു. ഗുജറാത്തിനു പുറമേ യുപിയിലെ വാരാണസിയിൽനിന്നുകൂടി 2014ൽ മൽസരിക്കാൻ മോദി തീരുമാനിച്ചതും പരാജയഭീതി കൊണ്ട ല്ലെന്നു വ്യക്തം.
യുപിയിൽ പ്രബലമായ മായാവതിയുടെ ബിഎസ്പി പോലും പൂജ്യരായ തെരഞ്ഞെടുപ്പിലാണ് സോണിയയും രാഹുലും നല്ല ഭൂരിപക്ഷത്തിന് ജയിച്ചത്. അഞ്ചു വർഷത്തെ മോദി ഭരണത്തിനെതിരായ സ്വാഭാവിക വികാരവും എസ്പി, ബിഎസ്പി സ്ഥാനാർഥികൾ ഇത്തവണ അമേഠിയിൽ ഇല്ലാത്തതതും രാഹുലിന്റെ വഴി എളുപ്പമാക്കിയിട്ടുമുണ്ട്.
2009ലെ തെരഞ്ഞെടുപ്പിൽ അമേഠിയിൽ മൂന്നു ലക്ഷത്തിലേറെയായിരുന്നു രാഹുലിന്റെ ഭൂരിപക്ഷമെന്നതും കാണാതെ പോകില്ല. ഇന്ദിരാഗാന്ധിയും സോണിയാ ഗാന്ധിയും മുന്‍പ് കർണാടകയിൽ മൽസരിച്ചു ജയിച്ച ചരിത്രവും രാഹുലിനു തുണയാണ്.
സർജിക്കൽ സ്ട്രൈക്കിനു പ്രഹരമേറെ
രാഷ്ട്രീയ എതിരാളികൾ തടിതപ്പാൻ പലതും പറയുമെങ്കിലും ദേശീയ രാഷ്ട്രീയത്തിനും ദക്ഷിണേന്ത്യയ്ക്കും കേരളത്തിനും ഏറെ നിർണായകവും പ്രതീക്ഷാജനകവുമാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വം. ഭാവി പ്രധാനമന്ത്രിയെ സംഭാവന ചെയ്യാൻ, മോദി ഭരണത്തിന് അന്ത്യം കുറിക്കാൻ കേരളത്തിന്റെ സംഭാവനയാകുമോ എന്നതാണു മുഖ്യം.
കേരളത്തിലെ 20 സീറ്റിലും യുഡിഎഫിന്റെ ജയസാധ്യത കൂടുമെന്നതു മാത്രമല്ല രാഹുലിന്റെ വരവിന്റെ ചലനങ്ങൾ. രാഹുൽ ഉയർത്തുന്ന തരംഗം കർണാടക, തമിഴ്നാട് മുതൽ മഹാരാഷ്ട്രയിലും ഗോവയിലും വരെ ഉണ്ടാകുമെന്നാണു വിലയിരുത്തൽ. തുടക്കത്തിലെ ക്ഷീണം തീർത്ത് വടകരയിൽ കെ. മുരളീധരനെ സ്ഥാനാർഥിയാക്കിയ കോണ്‍ഗ്രസിന്, രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വം അതിശക്തമായ സർജിക്കൽ സ്ട്രൈക് തന്നെയാകും.
ശബരിമല വിഷയത്തിൽ ഇരുഭാഗത്തായി നിന്നു നേട്ടം കൊയ്യാൻ മോഹിച്ച ബിജെപിയും സിപിഎമ്മും രാഹുലിന്റെ വരവിൽ സ്വാഭാവികമായും പ്രതിരോധത്തിലായിരിക്കുകയാണ്. രാഹുൽ കർണാടകയിലും തമിഴ്നാട്ടിലും മൽസരിക്കുന്നതിനേക്കാൾ മെച്ചം കേരളമാണെന്നും അതിൽ വയനാട് ആണെന്നുമുള്ള നിർദേശവും ചർച്ചയും ഹൈക്കമാൻഡിനു മുന്നിലെത്തിയിട്ട് മാസങ്ങളായി.
കേരളത്തിനും കർഷകർക്കും നിർണായകം
രാഷ്ട്രീയത്തിന് അപ്പുറത്ത് രാഹുലിന്റെ സ്ഥാനാർഥിത്വം കേരളത്തിനും പ്രത്യേകിച്ചു കർഷകർക്കും ആദിവാസികൾക്കും വലിയ പ്രതീക്ഷയാണു നൽകുന്നത്. വയനാട് പോലെ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയ്ക്കു വലിയ പ്രാധാന്യം കിട്ടുമെങ്കിൽ അതാണു മുഖ്യം. കേരളത്തിലെ പ്രധാന കാർഷിക മേഖലയായ വയനാട്ടിലെ കർഷകരുടെ വേദനകൾക്കു ദേശീയ തലത്തിൽ ശ്രദ്ധയും പരിഹാരവും ഉണ്ടാക്കാനും രാഹുലിന്റെ വരവ് കാരണമാകും.
എഴുപതു വർഷം പിന്നിട്ട സ്വതന്ത്ര ഭാരത്തിന്റെ ചരിത്രത്തിലാദ്യമായി കേരളത്തിനു ദേശീയ രാഷ്ട്രീയത്തിൽ ലഭിക്കുന്ന പ്രാധാന്യവും പ്രസക്തിയും വളരെ വലുതാണ്. അടുത്ത പാർലമെന്റിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കോണ്‍ഗ്രസിന് കഴിയുകയെന്നത് ബിജെപിയെ താഴെയിറക്കുന്നതിലെ അതീവ നിർണായകമായ കാര്യവുമാകും. കൂടുതൽ എംപിമാരുള്ള പാർട്ടിയുടെ നേതാവിനെ സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കുകയെന്ന കീഴ്വഴക്കം രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിലും മുഖ്യമാകും.
തെരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യങ്ങളെ മാത്രമേ മുന്നണിയെന്ന നിലയിൽ മന്ത്രിസഭ ഉണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിക്കുകയുള്ളൂ എന്നതും യാഥാർഥ്യമാണ്. അതിനാൽ തന്നെ വയനാട്ടിലെ രാഹുലിന്റെ വിജയത്തിലൂടെ കേരളത്തിനു പല സന്ദേശങ്ങളും സംഭാവനകളും നൽകാൻ അവസരമൊരുങ്ങും. അതിലേറെ കേരളത്തിലെ കർഷകർ, ദളിതർ, ആദിവാസികൾ, പാവപ്പെട്ടവർ, ന്യൂനപക്ഷ വിഭാഗങ്ങൾ തുടങ്ങിയവർക്കും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കും നിർണായകമാകും രാഹുൽ ഗാന്ധിയുടെ കേരളത്തിലെ ജയം എന്നതിൽ സംശയമില്ല.
ജോർജ് കള്ളിവയലിൽ