Sunday, March 31, 2019 2:23 AM IST
2019 മാർച്ച് 19-ാം തീയതി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ "കമ്യൂണിസ് വീത്താ' (സമൂഹജീവിതം) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ ലത്തീൻ കാനോനിക നിയമത്തിലെ ചില നിയമങ്ങൾക്കു മാറ്റംവരുത്തി. ഈ നിയമപരിഷ്കരണം ലത്തീൻ സഭയിലെ സന്യാസസമൂഹങ്ങളെ ഉദ്ദേശിച്ച് നടപ്പാക്കുന്നതാണെങ്കിലും പൗരസ്ത്യ സന്യാസസമൂഹങ്ങൾക്കും പ്രത്യേകിച്ചു കേരളത്തിന്റെ പശ്ചാത്തലത്തിൽ സീറോമലബാർ, സീറോമലങ്കര സന്യാസസമൂഹങ്ങൾക്കും സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ഒരു മാർഗരേഖയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
കത്തോലിക്കാ സഭയിലെ സന്യാസജീവിതത്തിന്റെ മുഖ്യമായ ഘടകങ്ങൾ താഴെ പറയുന്നവയാണ്. ഇവ ലത്തീൻ നിയമത്തിന്റെ 607-ാം കാനോനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
(1) ഓരോ സന്യാസസമൂഹത്തിന്റെയും നിയമാവലിയിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് നിയമാനുസൃത അധികാരിക്ക് വിധേയരായി ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങളുടെ പരസ്യമായ അനുഷ്ഠാനം.
(2) സമൂഹജീവിതം.
(3) ഓരോ സന്യാസസമൂഹത്തിന്റെയും സ്വഭാവത്തിനും ലക്ഷ്യത്തിനും അനുരൂപമായി ഈശോയ്ക്കും കത്തോലിക്കാസഭയ്ക്കും പരസ്യസാക്ഷ്യം നൽകാനായി സ്വയമായി ലൗകിക കാര്യങ്ങളിൽനിന്നുള്ള വേർപെടുത്തൽ.
സന്യാസജീവിതത്തിന്റെ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഈ മൂന്നു ഘടകങ്ങളിൽ ഒന്നായ സമൂഹജീവിതത്തിന് ലത്തീൻ കാനോൻ നിയമത്തിൽ നൽകിയിരിക്കുന്ന സംവിധാനങ്ങളുടെ മാനങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഈ അപ്പസ്തോലിക ലേഖനം പുറപ്പെടുവിച്ചിരിക്കുന്നത്.
ലത്തീൻ കാനൻ നിയമം (CIC c 665 (1)) അനുസരിച്ച് സന്യാസജീവിതം നയിക്കുന്ന വ്യക്തി മേൽശ്രേഷ്ഠ അധികാരിയുടെ അനുവാദമില്ലാതെ സമൂഹജീവിതത്തിൽനിന്ന് മാറിനിൽക്കാൻ പാടുള്ളതല്ല. കാരണം, സമൂഹജീവിതം സന്യാസത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലെ അനുഭവങ്ങൾ കാണിക്കുന്നത് സന്യാസഭവനത്തിൽനിന്നു ചില അംഗങ്ങളുടെ നിയമാനുസൃതമല്ലാത്ത അസാന്നിധ്യവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ്. ആ സമയത്ത് സന്യാസികൾ നിയമാനുസൃത അധികാരിയുടെ അധികാരപരിധിയിൽനിന്ന് സ്വയം ഒഴിവാകുകയും തത്സമയത്ത് ഈ വ്യക്തി എവിടെയാണെന്ന് കണ്ടുപിടിക്കാനാവാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്നുണ്ട്.
നിയമാനുസൃതമല്ലാതെ സന്യാസസമൂഹത്തിൽനിന്ന് വേർതിരിഞ്ഞു നിൽക്കുന്ന ഇത്തരം വ്യക്തികളെ തിരിച്ചുവരാൻ സഹായിക്കാനും അവരുടെ സന്യാസ ദൈവവിളിയിൽ നിലനിൽക്കാൻ പ്രേരിപ്പിക്കാനും ഓരോ സന്യാസസമൂഹത്തിലെയും അധികാരികളെ ലത്തീൻ കാനൻ നിയമത്തിലെ കാനോന 665 രണ്ടാം ഖണ്ഡിക ബാധ്യസ്ഥരാക്കുന്നു. എന്നാൽ പലപ്പോഴും അധികാരികൾക്ക് ഇങ്ങനെയുള്ള വ്യക്തികൾ എവിടെയാണെന്നുപോലും കണ്ടുപിടിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്.
ലത്തീൻ കാനൻ നിയമമനുസരിച്ച് ആറുമാസത്തിൽ കൂടുതലുള്ള നിയമാനുസൃതമല്ലാത്ത അസാന്നിധ്യം (CIC c.696), ഒരു സന്യാസസമൂഹാംഗത്തെ വ്യവസ്ഥാപിതമായ നടപടിക്രമങ്ങളനുസരിച്ച് (CIC c.697) സന്യാസസമൂഹത്തിൽനിന്ന് എന്നന്നേക്കുമായി പുറത്താക്കാനുള്ള പ്രക്രിയ ആരംഭിക്കുന്നതിന് മതിയായ കാരണമാണ്.
ഫ്രാൻസിസ് മാർപാപ്പ ഈ പുതുക്കിയ നിയമത്തിലൂടെ ഒരു സന്യാസിയുടെ സമൂഹത്തിൽനിന്നുള്ള നിയമാനുസൃതമല്ലാത്ത അസാന്നിധ്യം പന്ത്രണ്ടു മാസത്തോളമായാൽ ആ വ്യക്തിയെ നിയമത്താൽതന്നെ സന്യാസസമൂഹത്തിൽനിന്ന് പുറത്താക്കപ്പെടുന്നതായി പ്രഖ്യാപിക്കുന്നതാണ് എന്ന് പഠിപ്പിക്കുന്നു.
ഇതു നടപ്പാക്കാനായി മേൽശ്രേഷ്ഠൻ (അധികാരി) സ്വന്തം ആലോചനാസമിതിയോട് ആലോചിച്ച് തെളിവുകൾ ശേഖരിച്ച് താമസംവിനാ പുറത്താക്കൽ നൈയാമികമായി സ്ഥാപിക്കപ്പെടുന്നതിനായി ഈ കാര്യത്തെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്തണം. അതുകൂടാതെ ഈ പുറത്താക്കൽ നിയമപരമായി പ്രാബല്യത്തിൽ വരുന്നതിനായി ആ സന്യാസസമൂഹം മാർപാപ്പയോടു നേരിട്ടു കീഴ്പ്പെട്ടിരിക്കുന്നതാണെങ്കിൽ പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരവും, രൂപത മെത്രാനോട് കീഴ്പ്പെട്ടിരിക്കുന്നതാണെങ്കിൽ ആ സന്യാസസമൂഹത്തിന്റെ പ്രധാന ഭവനം ഏതു മെത്രാനു കീഴ്പ്പെട്ടിരിക്കുന്നുവോ അദ്ദേഹത്തിന്റെ സ്ഥിരീകരണവും ആവശ്യമാണ്.
ഇതുവരെ നിലനിന്നിരുന്ന ലത്തീൻ കാനൻ നിയമത്തിലെ കാനോന 694 അനുസരിച്ച് താഴെ പറയുന്നവർ സന്യാസസമൂഹത്തിൽനിന്ന് നിയമത്താൽതന്നെ പുറത്താക്കപ്പെടുന്നവരാണ്.
(1) കത്തോലിക്കാ വിശ്വാസം പരസ്യമായി പരിത്യജിക്കുന്നവർ.
(2) സിവിൽ രീതിയിൽ മാത്രമാണെങ്കിൽപോലും വിവാഹം കഴിക്കുകയോ വിവാഹത്തിനു ശ്രമിക്കുകയോ ചെയ്യുന്നവർ.
ഈ കാനോനയിൽ (CIC c.694) പുതുതായി മാർപാപ്പ ചേർത്ത നിയമമനുസരിച്ച് സന്യാസസമൂഹങ്ങളിൽ നിയമാനുസൃതമല്ലാത്ത അസാന്നിധ്യംവഴി സന്യാസ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വ്യക്തികളെ നിയമത്താൽതന്നെ പുറത്താക്കാൻ സാധിക്കും.
കാനോന 694 (1)ൽ വരുത്തിയിരിക്കുന്ന ഈ ഭേദഗതി സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിക്കുന്ന കാനോന 729-ലും മാറ്റംവരുത്താൻ ഇടയാക്കുന്നു.
പുതുതായി മാറ്റംവരുത്തപ്പെട്ട കാനോനകൾ
നിയമഭാഗം 1
മുകളിൽ സൂചിപ്പിച്ച മാറ്റങ്ങൾക്കനുസൃതമായി ലത്തീൻ നിയമത്തിലെ കാനോന 694 പൂർണമായും താഴെ പറയുന്നവിധം ഭേദഗതി ചെയ്തിരിക്കുന്നു.
ഒരു സന്യാസസമൂഹാംഗം താഴെ പറയുന്ന കാരണങ്ങളാൽ തന്റെ സന്യാസസമൂഹത്തിൽനിന്ന് സ്വയം പുറത്തുപോകേണ്ടതാണ്.
(1) കത്തോലിക്കാ വിശ്വാസത്തിന്റെ പരസ്യമായ ത്യജിക്കൽ.
(2) സിവിൽ രീതിയിൽ മാത്രമാണെങ്കിൽപോലും വിവാഹം കഴിക്കുകയോ വിവാഹത്തിനു ശ്രമിക്കുകയോ ചെയ്യുക.
(3) കാനോന (665 - 2) അനുസരിച്ച് തുടർച്ചയായി 12 മാസത്തോളം സന്യാസ ഭവനത്തിൽനിന്നുള്ള നിയമാനുസൃതമല്ലാത്ത അസാന്നിധ്യം.
(2): മേൽപറഞ്ഞ കാര്യങ്ങളിൽ മേൽശ്രേഷ്ഠൻ (അധികാരി) തന്റെ ആലോചനാ സമിതിയോട് ആലോചിച്ച്, തെളിവുകൾ ശേഖരിച്ച് താമസംവിനാ പുറത്താക്കൽ നിയമപരമായി സ്ഥാപിക്കപ്പെടുന്നതിനായി ഇക്കാര്യത്തെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്തണം.
(3): ഒന്നാം ഖണ്ഡികയിലെ മൂന്നാം നന്പരിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യത്തിന്, ഈ പ്രഖ്യാപനം നിയമപരമായി സ്ഥാപിക്കപ്പെടുന്നതിന് ആ സന്യാസസമൂഹം, മാർപാപ്പയ്ക്ക് നേരിട്ടു കീഴ്പ്പെട്ടതാണെങ്കിൽ, പരിശുദ്ധ സിംഹാസനത്തിനാൽ സ്ഥിരീകരിക്കപ്പെടേണ്ടതാണ്. രൂപത മെത്രാന് കീഴ്പ്പെട്ടിരിക്കുന്ന സന്യാസസമൂഹങ്ങളിൽ, ആ സന്യാസസമൂഹത്തിന്റെ പ്രധാന ഭവനം ഏതു മെത്രാന് കീഴ്പ്പെട്ടിരിക്കുന്നുവോ അദ്ദേഹമാണ് ഇത് സ്ഥിരീകരിക്കേണ്ടത്.
നിയമഭാഗം 2
ലത്തീൻ നിയമത്തിലെ കാനോന 729 പൂർണമായും താഴെപറയുന്നവിധം മാറ്റിയിരിക്കുന്നു.
സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരംഗത്തിന്റെ പുറത്താക്കൽ, കാനോന 694 -1ന്റെ, ഒന്നും രണ്ടും പരിഛേദങ്ങളും കാനോന 695 അനുസരിച്ചും നടത്തപ്പെടുന്നു. സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമാവലിയിലും പുറത്താക്കലിനുള്ള മറ്റു കാരണങ്ങൾ നിർവചിക്കാനുള്ള അധികാരമുണ്ട്. എന്നാൽ, ഈ കാരണങ്ങൾ ആനുപാതികമായി ഗൗരവമുള്ളതും ബാഹ്യവും ആരോപിക്കാവുന്നതും നിയമപരമായി തെളിയിക്കപ്പെട്ടതും ആയിരിക്കണം. അവ ലത്തീൻ നിയമത്തിലെ 697-700 വരെയുള്ള കാനോനകളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള നടപടിക്രമമനുസരിച്ചുള്ളവയും ആയിരിക്കണം.
ഈ നിയമപരിഷ്കരണം വത്തിക്കാന്റെ ദിനപത്രമായ "ഒസർ വത്തോരെ റൊമാന’യിൽ പ്രസിദ്ധീകരിച്ചുകൊണ്ട് ഉടനെ പരസ്യപ്പെടുത്തുന്നതാണ്. 2019 ഏപ്രിൽ പത്തിന് ഈ നിയമം പ്രാബല്യത്തിൽവരുമെന്നും തുടർന്ന് വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപന പ്രസിദ്ധീകരണമായ ആക്ടാ അപ്പസ്തോലിക്കാ സേഡിസിൽ അത് പ്രസിദ്ധീകരിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവിൽ പറയുന്നു.
ഈ നിയമഭേദഗതി ലത്തീന്‍ സഭയിലെ സന്യാസസമൂഹങ്ങള്‍ക്കു വേണ്ടിയാണ് മാര്‍പാപ്പ നല്കിയിരിക്കുന്നതെങ്കിലും പ്രായോഗികമായി അതു പൗരസ്ത്യസഭകളിലെ സന്യാസജീവിതക്രമത്തിനും ബാധകമായി വരുമെന്നതില്‍ സംശയമില്ല. 2015 ഓഗസ്റ്റില്‍ ലത്തീന്‍ സഭയിലെ വിവാഹകോടതി സംവിധാനത്തില്‍ മാറ്റം വരുത്തിക്കൊണ്ട് നിര്‍ദേശങ്ങള്‍ നല്കിയ സമയത്തുതന്നെ പൗരസ്ത്യ സഭകള്‍ക്കും അത് പ്രത്യേകമായി നല്‍കിയെന്നത് ഒരു കീഴ്വഴക്കമായി ഇത്തരുണത്തില്‍ കാണണം.
പൗരസ്ത്യ നിയമസംഹിതയില്‍ സന്യാസജീവിതത്തെക്കുറിച്ചുള്ള പ്രത്യേക ശീര്‍ഷകത്തില്‍ (ശീര്‍ഷകം-12) ഭേദഗതികള്‍ വേണമെന്ന് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഭാനിയമപണ്ഡിതര് ഇതിനോടകം തന്നെ പല വേദികളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ-പൗരസ്ത്യ വ്യത്യാസങ്ങള്‍ക്കപ്പുറത്ത്, സന്യാസജീവിതം സുവിശേഷത്തിലെ ക്രിസ്തുവിനെ അടുത്ത് അനുകരിക്കുന്ന ജീവിതശൈലിയാണ്. ഈ ജീവിതശൈലിയുടെ കാലോചിതമായ നവീകരണം നടത്തുമ്പോള്‍ ഇരു സഭകളേയും മാര്‍പാപ്പ പരിഗണിക്കാതിരിക്കാന്‍ തരമില്ലല്ലോ.
കേരളത്തിന്റെയും ഭാരതത്തിന്റെയും പശ്ചാത്തലത്തില്‍, സീറോ മലബാര്‍- സീറോ മലങ്കര സഭകളിലെ വിവിധ സന്യാസസമൂഹങ്ങളിലെ അംഗങ്ങള്‍, സ്വന്തം സന്യാസസമൂഹത്തിന്റെ കൃത്യമായ അനുമതി കൂടാതെ ദീര്‍ഘകാലം സ്വദേശത്തും വിദേശത്തും സന്യാസസമൂഹത്തില്‍നിന്ന് അകന്നു കഴിയുന്ന സ്ഥിതിവിശേഷം കൂടിവരുന്ന സാഹചര്യങ്ങള്‍ ഇന്നുണ്ട്. അവരെ സമൂഹജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും സന്യാസത്തിന്റെ മുഖമുദ്രയായ സമൂഹജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുള്ളവരാക്കുന്നതിനും ഈ നിയമഭേദഗതി ഇടവരുത്തും.
കത്തോലിക്കാ സന്യാസജീവിതത്തെ കാലികമായി ക്രമബദ്ധമാക്കാനും തിരുസഭയുടെ മുഖം കൂടുതല്‍ പ്രകാശമാനമാക്കാനും മാര്‍പാപ്പയുടെ ഈ പുതിയ വ്യാഖ്യാനം സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല.
വർഗീസ് കോളുതറ സിഎംഐ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ കാനൻ ലോ ധർമാരാം കോളജ്, ബംഗളൂരു ഡയറക്ടറാണ് ലേഖകൻ