Thursday, March 21, 2019 11:45 PM IST
ലോകവിചാരം / സെർജി ആന്റണി
ടിബറ്റൻ ആത്മീയനേതാവായ ദലൈലാമ ഇന്ത്യയിൽ അഭയം തേടിയിട്ട് അറുപതു വർഷമായി. 1959ലാണ് ഇപ്പോഴത്തെ ദലൈലാമ ഇന്ത്യയിൽ അഭയം തേടിയത്. അദ്ദേഹത്തിന്റെ ഇന്ത്യൻ പക്ഷപാതിത്വം ചൈനയ്ക്ക് എന്നും അരോചകമായിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിട്ടും ദലൈലാമയെ അംഗീകരിക്കാനോ അഭിനന്ദിക്കാനോ ചൈന തയാറായില്ല.
എൺപത്തിമൂന്നുകാരനായ ദലൈലാമ തന്റെ പിൻഗാമിയെക്കുറിച്ച് അടുത്തകാലത്തു ചില പരാമർശങ്ങൾ നടത്തിയിരുന്നു. ടിബറ്റൻ ബുദ്ധമതവിശ്വാസമനുസരിച്ച് ദലൈലാമ പുനരവതരിക്കുകയാണ്.
തന്റെ പിൻഗാമി ഇന്ത്യയിൽനിന്നായിരിക്കും എന്ന ദലൈലാമയുടെ പ്രസ്താവനയാണു ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. ടിബറ്റിന്റെ മേൽ രാഷ്ട്രീയാവകാശം ഉന്നയിക്കുന്ന ചൈനയ്ക്ക് ഈ പ്രസ്താവന അംഗീകരിക്കാനാവുന്നില്ല.
ദലൈലാമ പരന്പരയിലെ പതിനാലാമത്തെയാളാണ് ഇപ്പോഴുള്ള ലാമ. എൺപത്തിമൂന്നു വയസുള്ള അദ്ദേഹം തന്റെ പിൻഗാമിയായി പുനരവതരിക്കുന്ന ദലൈലാമയെ ഇന്ത്യയിൽനിന്നാണു കണ്ടെത്തേണ്ടതെന്നും നിരീശ്വരവാദം പ്രഘോഷിക്കുന്ന ചൈനീസ് ഭരണകൂടം നിർദേശിക്കുന്ന ദലൈലാമയെ ലോകം അംഗീകരിക്കില്ലെന്നും വ്യക്തമാക്കുന്നു. തനിക്കു ശേഷം രണ്ടു ദലൈലാമമാർ ഉണ്ടാകാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. ഒന്ന് സ്വതന്ത്ര സമൂഹമായ ഇന്ത്യയിൽനിന്നും മറ്റൊന്ന് മതവിരുദ്ധ നിലപാടു സ്വീകരിക്കുന്ന ചൈനയിൽനിന്നും.
ദലൈലാമയുടെ അഭിപ്രായത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ദലൈലാമയുടെ പുനരവതാരം ചൈനീസ് നിയമങ്ങൾക്കും നിലവിലുള്ള മതനിയമങ്ങൾക്കും വിധേയമായിരിക്കണമെന്നു വിദേശകാര്യ മന്ത്രാലയം പറയുന്നു.
പൂർവാശ്രമത്തിൽ ഒരു കർഷക കുടുംബത്തിൽ പിറന്ന ലാംബോ ദോണ്ഡപ് ആണ് ഇപ്പോഴത്തെ ദലൈലാമ. നിരവധി ആചാരാനുഷ്ഠാനങ്ങൾക്കു ശേഷമാണു ലാമയുടെ പുനരവതാരത്തെ കണ്ടെത്തുന്നത്.
ഇപ്പോഴത്തെ ലദലൈലമായ അപകടകാരിയായ വിഭജനവാദിയെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ടിബറ്റിലെ ബുദ്ധമത വിശ്വാസത്തിനനുസൃതമായി പുനരവതാര വിശ്വാസത്തെ തങ്ങൾ പരിഗണിക്കുമെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ നിലപാട്. കമ്യൂണിസ്റ്റ് ആശയസംഹിത പുലർത്തുന്ന ചൈനീസ് ഭരണകൂടം സാന്പത്തികരംഗത്തു വരുത്തിയ വലിയ മാറ്റങ്ങളുടെ ചുവടുപിടിച്ച് ഇപ്പോൾ മതരംഗത്തും ചില ഉദാര നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ, മതവിശ്വാസം തങ്ങളുടെ ചൊല്പടിക്കു നിൽക്കണമെന്ന കാര്യത്തിൽ ഭരണകൂടത്തിനു നിർബന്ധമുണ്ട്.
ബിലാവൽ തിളങ്ങി
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭീകരവിരുദ്ധ നിലപാടിനെക്കുറിച്ചു ആഗോളതലത്തിൽ വിമർശനമുയരവേ നാട്ടിലും ചില എതിർപ്പുകൾ ഉയരുന്നുണ്ട്. അമേരിക്ക ഉൾപ്പെടെ പാക്കിസ്ഥാനോടു സൗഹൃദം പുലർത്തുന്ന പല പ്രമുഖ രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടും ഭീകരർക്കെതിരേ കാര്യമായ നടപടിയെടുക്കാൻ ഇമ്രാൻ തയാറാവുന്നില്ല. സഹികെട്ട് അമേരിക്ക കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരിക്കയാണ്.
ഇതിനിടെ ഭൂട്ടോ കുടുംബത്തിലെ ഇളമുറക്കാരനും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ ഇമ്രാൻ സർക്കാരിന്റെ നിലപാടിനെതിരേ ശക്തമായി രംഗത്തെത്തി. ഇതിന്റെ പേരിൽ ബിലാവലിനും ഭീഷണി ഉയരുന്നുണ്ട്.
നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഇമ്രാൻ സർക്കാരിലെ മൂന്നു മന്ത്രിമാരെ പുറത്താക്കണമെന്ന ബിലാവലിന്റെ ആവശ്യത്തിന് സർക്കാർ വഴങ്ങി. മന്ത്രിമാരുടെ പേര് ബിലാവൽ എടുത്തു പറഞ്ഞില്ലെങ്കിലും ബിലാവൽ ഉദ്ദേശിച്ച ആൾക്കാരെത്തന്നെയാണു പുറത്താക്കിയത്.
ദേശീയ അസംബ്ലിയിൽ ഈയിടെ ബിലാവൽ നടത്തിയ പ്രസംഗം ആവേശമുണർത്തുന്നതായിരുന്നു. പുൽവാമ സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനോടു ചേർന്നുനിന്നതു ചൂണ്ടിക്കാട്ടിയ ബിലാവൽ, ഭീകരതയ്ക്കെതിരേ ശക്തമായി പ്രതികരിച്ചു. പഞ്ചാബിലെ താലിബാൻ തീവ്രവാദികളെ നേരിടുന്നതിനുള്ള ആക്ഷൻ പ്ലാൻ എന്തുകൊണ്ടു നടപ്പായില്ലെന്ന് ആദ്ദേഹം ആരാഞ്ഞു. ഭീകരരുടെ സാന്പത്തിക സ്രോതസും അവർ നടത്തുന്ന പണമിടപാടുകളും കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചും ദേശീയ അസംബ്ലിയിൽ ബിലാവൽ രൂക്ഷമായി പ്രതികരിച്ചു.
ഇതിനിടെ ബിലാവലും പിതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരിയും ചില അഴിമതിക്കേസുകളിൽ വിചാരണ നേരിട്ടുവരികയാണ്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള പാർക്ക് ലെയ്ൻ എസ്റ്റേറ്റ് കന്പനിക്കുവേണ്ടി വായ്പ തരപ്പെടുത്തിയതിന്റെ പേരിലാണ് ആരോപണമുയർന്നിട്ടുള്ളത്. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയിൽ ഇരുവരും കഴിഞ്ഞദിവസം എത്തി മൊഴി കൊടുത്തു.
ചെലവു കുറഞ്ഞ ഇന്ത്യ
ഇന്ത്യയുടെ വിനോദസഞ്ചാര വികസന സാധ്യതകൾ ചൂണ്ടിക്കാട്ടുന്ന ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നു. അതനുസരിച്ച് ലോകത്തിലെ ചെലവു കുറഞ്ഞ പത്തു നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവ ഉൾപ്പെടുന്നു.
സിംഗപ്പൂർ, പാരിസ്, ഹോങ്കോംഗ് എന്നിവ ചെലവേറിയ നഗരങ്ങളാണ്. വിദഗ്ധ തൊഴിലാളികളുടെ ജോലി സാധ്യതയും കുടിയേറ്റവുമാണ് ഈ നഗരങ്ങളിലെ ജീവിതച്ചെലവു വർധിക്കാൻ പ്രധാന കാരണം. വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെങ്കിലും വെനസ്വേലയിലെ കാരക്കാസ് ആണ് ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരം. കുറഞ്ഞ കാലയളവിനുള്ളിൽ ജീവിതച്ചെലവ് ഏറെ കുറഞ്ഞ നഗരം തുർക്കിയിലെ ഇസ്റ്റാംബുളാണ്.
ഇന്ത്യ വലിയ സാന്പത്തിക മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും പ്രതിശീർഷ വരുമാനം താഴ്ന്നു നിൽക്കുന്നു. വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾ ഇന്ത്യൻ സന്പദ്ഘടനയുടെ പ്രത്യേകതയാണ്. വൻ നഗരങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാവും.
കുറഞ്ഞ സന്തോഷം
ചെലവുകുറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങൾ ഇടംപിടിച്ചെങ്കിലും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാം വീണ്ടും പിന്നോക്കം പോയിരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ പഠനത്തിലാണ് ഈ കണ്ടെത്തൽ. 156 രാജ്യങ്ങളെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത്തവണ ഇന്ത്യയുടെ സ്ഥാനം 140 -ാമതാണ്. കഴിഞ്ഞ തവണത്തേക്കാൾ ഏഴു കുറവ്.
സാമൂഹ്യ സുസ്ഥിതിയുള്ള രാജ്യങ്ങളിലാണ് ആളുകൾ കൂടുതൽ സന്തോഷവാന്മാരായി കഴിയുന്നത്. ജീവിത ദൈർഘ്യം, വരുമാനം തുടങ്ങിയ മാനദണ്ഡങ്ങളും പരിശോധിക്കപ്പെട്ടു.
ഫിൻലൻഡാണ് ലോകത്തിലെ ഏറ്റവും സന്തോഷകരമായി ജീവിത സാഹചര്യമുള്ള രാജ്യം. തുടർച്ചയായി ഇതു രണ്ടാം തവണയാണ് ഫിൻലൻഡ് ഈ സ്ഥാനം നിലനിർത്തുന്നത്. പ്രകൃതിരമണീയമാണു ഫിൻലൻഡ്. ചെറിയ രാജ്യമാണെങ്കിലും പ്രകൃതി സംരക്ഷണത്തിന് അവർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, കാനഡ, ന്യൂസിലൻഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ ആദ്യത്തെ പത്തു രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ബ്രെക്സിറ്റിന്റെ അസ്വസ്ഥതകൾക്കിടയിലും ബ്രിട്ടൻ നില മെച്ചപ്പെടുത്തി. അവർ ഇപ്പോൾ പതിനഞ്ചാം സ്ഥാനത്താണ്. എന്നാൽ, അമേരിക്കയുടെ നില താഴോട്ടാണ്. പത്തൊന്പതാണ് അവരുടെ റാങ്ക്. സാന്പത്തിക സുസ്ഥിതി മാത്രമല്ലല്ലോ സന്തോഷത്തിന്റെ അളവുകോൽ.
പ്രസിഡന്റ് ലോക്കപ്പിൽ
ഇടിവെട്ടിയവനെ പാന്പു കടിച്ചെന്ന അവസ്ഥയിലാണിപ്പോൾ പെറുവിലെ മുൻ പ്രസിഡന്റ് അലെജാൻഡ്രോ ടൊലേഡോ. വലിയൊരു സാന്പത്തിക അഴിമതിക്കുരുക്കിൽ പെട്ടുകിടക്കുന്ന ടൊലേഡോയെ മദ്യപിച്ചതിന്റെ പേരിൽ പോലീസ് പിടികൂടി. മുൻ പ്രസിഡന്റാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. അന്നു രാത്രി ലോക്കപ്പിൽ കിടക്കേണ്ടതായും വന്നു. 2001 മുതൽ 2006 വരെ പെറുവിലെ പ്രസിഡന്റായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി നഗരത്തിലെ ഒരു ഹോട്ടലിൽ ഭക്ഷണത്തിനു കയറിയതാണ്. മദ്യപാനം അല്പം കൂടിപ്പോയി. പോലീസ് പിടികൂടുകയും ചെയ്തു. മദ്യപിച്ചു മദോന്മത്തനായി പൊതുസ്ഥലത്തു കണ്ടെത്തിയ ടൊലേഡയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിറ്റെ ദിവസം പുലർച്ചെ കേസൊന്നുമെടുക്കാതെ മുൻ പ്രസിഡന്റിനെ പോലീസ് വിട്ടയച്ചു.