Wednesday, February 13, 2019 12:15 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കടുത്ത ആശങ്കയും അശാന്തിയും വിതച്ച പൗരത്വ (ഭേദഗതി) ബിൽ രാജ്യസഭയിൽ പരാജയപ്പെടുമെന്ന പ്രതീക്ഷയിലാണു വടക്കുകിഴക്കൻ ജനത. ചരിത്രത്തിൽ ആദ്യമായി ഈ മേഖലയിൽ കിട്ടിയ അധികാരം നിലനിർത്താനും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമുള്ള ബിജെപിയുടെ നീക്കമായി വിമർശിക്കപ്പെടുന്ന പൗരത്വ (ഭേദഗതി) ബില്ലിനെ രാജ്യസഭയിൽ പരാജയപ്പെടുത്താൻ പ്രതിപക്ഷപാർട്ടികളോടൊപ്പം ഭരണമുന്നണിയിലെ ചിലരും സഹായിക്കുമെന്നാണ് ബിജെപി ഇതര പാർട്ടികളും സന്നദ്ധസംഘടനകളും പ്രത്യാശിക്കുന്നത്.
കഴിഞ്ഞ മാസം എട്ടിനു ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. എന്നാൽ, ഇന്നലെ രാജ്യസഭ ബഹളത്തിൽ മുങ്ങിയതിനെത്തുടർന്നാണു ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ബിജെപിയുടെ സഖ്യകക്ഷികളെല്ലാം എതിർക്കുന്ന ബിൽ രാജ്യസഭയിൽ പാസായാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം അതിരുവിടുമെന്ന ആശങ്ക വ്യാപകമായിട്ടുണ്ട്. 1980-85 കാലത്തു മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ആസാം കലാപത്തിന്റെ നടുക്കുന്ന ഓർമകളാണ് ഈ ഭയത്തിനാധാരം.
കോൺഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ പാർട്ടികളും ബിജെഡി, ടിആർഎസ്, എഡിഎംകെ തുടങ്ങിയ പ്രാദേശിക പാർട്ടികളും ശിവസേന, ജെഡിയു തുടങ്ങിയ ഭരണപക്ഷപാർട്ടികളും ബില്ലിനെതിരേ നിലപാടെടുക്കാനാണു സാധ്യത. 70 സംഘടനകൾ ചേർന്നുണ്ടാക്കിയ ക്രിഷക് മുക്തി സംഗ്രാം സമിതിയുടെ നേതാവ് അഖിൽ ഗഗോയ് അടക്കമുള്ളവർ ഡൽഹിയിൽ തമ്പടിച്ചു ബിൽ പരാജയപ്പെടുത്തുന്നതിനുള്ള കരുക്കൾ നീക്കുന്നുണ്ട്.
പരാജയഭീതിയുണ്ടെങ്കിലും ബിൽ അവതരിപ്പിക്കാൻ തന്നെയാണു സർക്കാർ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇതു ഗുണപ്പെടുമെന്നാണു ബിജെപിയും ആർഎസ്എസും കരുതുന്നത്. ബില്ലിനോടുള്ള എതിർപ്പ് മയപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും അടക്കമുള്ളവർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. രാജ്യസഭയിൽ പരാജയപ്പെട്ടാൽ പിന്നീട് ഓർഡിനൻസായി ബിൽ കൊണ്ടുവരാൻ കഴിയുമെങ്കിലും തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ അത്തരമൊരു സാഹസത്തിനു മോദി സർക്കാർ മുതിരില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ഇളവ് ആറു മതവിഭാഗങ്ങൾക്ക്
മോദി സർക്കാർ ആറു മതവിഭാഗക്കാർക്കു പൗരത്വം ലഭിക്കുന്നതിന് ഇളവു നൽകുന്നതിനായാണ് പൗരത്വ (ഭേദഗതി) ബിൽ 2016 തയാറാക്കിയത്. 2014 ഡിസംബർ 31വരെ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് അനധികൃതമായി കുടിയേറിയിരിക്കുന്ന ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗക്കാർക്കു പൗരത്വം നൽകാമെന്നതാണു നിയമഭേദഗതി. രാജ്യത്ത് എവിടെയും ഇത്തരത്തിൽ കുടിയേറിയിരിക്കുന്നവർക്കു പൗരത്വം നൽകാനാണു നിയമഭേദഗതി നിർദേശിക്കുന്നത്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേ ഇത്തരത്തിൽ അനധികൃത കുടിയേറ്റമുള്ളൂ. അതിനാലാണ് ആ മേഖലയിൽ എതിർപ്പും പ്രതിഷേധവും കനക്കുന്നത്.
മുസ്ലിംകൾക്ക് ഇളവനുവദിക്കാത്തതാണു ദുരൂഹതയുണർത്തുന്ന മറ്റൊരു പ്രശ്നം. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പ്രധാനമായ മതേതരത്വ കാഴ്ചപ്പാടിനു വിരുദ്ധമാണ് ഭേദഗതി എന്നതു പ്രഥമദൃഷ്ട്യാ വ്യക്തവുമാണ്. വർഗീയ ധ്രുവീകരണത്തിനു കാരണമാകുന്ന നിയമഭേദഗതിക്കെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ ചെറുത്തുനിൽപ്പാണ് ഉണ്ടായത്. എഴുത്തുകാരും വിദ്യാർഥികളും സാമൂഹിക-സന്നദ്ധപ്രവർത്തകരുമെല്ലാം ബില്ലിനെ എതിർക്കാൻ മുൻനിരയിലുണ്ടായിരുന്നു. ഭൂപേൻ ഹസാരികയുടെ കുടുംബം ഭാരതരത്ന പുരസ്കാരം നിരസിക്കുന്നതുവരെ കാര്യങ്ങൾ ചെന്നെത്തുകയും ചെയ്തു.
എന്നാൽ, മുസ്ലിംകൾക്കൊഴികെ പൗരത്വത്തിന് ഇളവനുവദിക്കുന്നതിനെ ബിജെപിയും ആർഎസ്എസും ശക്തമായി ന്യായീകരിക്കുകയാണ്.
ലക്ഷ്യം വോട്ടും സീറ്റും
ചരിത്രത്തിൽ ആദ്യമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു കോൺഗ്രസിനെ പുറത്താക്കി അധികാരം പിടിച്ച ബിജെപി തുടർഭരണം ഉറപ്പിക്കാനുള്ള കുറുക്കുവഴിയായാണു പൗരത്വ ഭേദഗതി ബില്ലിനെ കാണുന്നത്. പ്രാദേശിക പാർട്ടികളുടെ പിൻബലത്തിൽ അധികാരത്തിലെത്തിയ ഈ സംസ്ഥാനങ്ങളിൽ വളരണമെങ്കിൽ സ്വന്തമായ വോട്ട് ബാങ്ക് ഉണ്ടാവണമെന്നു ബിജെപി കണക്കുകൂട്ടുന്നു. ക്രൈസ്തവരും മുസ്ലിംകളും ഗോത്രവിഭാഗങ്ങളും മേൽക്കൈ നിലനിർത്തുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആർഎസ്എസിനും കാര്യമായ വേരോട്ടമുണ്ടായിരുന്നില്ല. അതിനാലാണ് 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയപ്പോൾ ബിജെപിയും ആർഎസ്എസും കൃത്യമായ ഗെയിംപ്ലാൻ തയാറാക്കി നടപ്പാക്കുന്നത്. ആദ്യം ആസാം പൗരത്വപ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാക്കി. പിന്നീടു ബംഗ്ലാദേശുമായി അതിർത്തി പുനർനിർണയം നടത്തി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ആസാം പൗരത്വ രജിസ്റ്റർ പുതുക്കലിലും കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കുന്നു.
ഒറ്റയ്ക്കോ സഖ്യകക്ഷികളുമായി ചേർന്നോ സംസ്ഥാനങ്ങളിൽ ഭരണം നേടിയതിനുപിന്നാലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മേൽക്കൈ ഉണ്ടാക്കാനാണ് അവസാനകാലത്ത് പൗരത്വ ഭേദഗതിയുമായി രംഗത്തെത്തിയത് എന്നാണു വിമർശനം ഉയരുന്നത്. 25 ലോക്സഭാ സീറ്റുകളാണു വടക്കുകിഴക്കൻ മേഖലയിലുള്ളത്. 2014ൽ എട്ടു സീറ്റുകൾ ബിജെപി നേടി. സഖ്യകക്ഷികൾ നാലെണ്ണം നേടി. ബാക്കി 13 സീറ്റുകളും എൻഡിഎ വിരുദ്ധകക്ഷികൾക്കാണു ലഭിച്ചത്.
2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിനു മുമ്പ് ബിജെപിക്കു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു കിട്ടിയിരുന്നത് ശരാശരി 3.9 ശതമാനം വോട്ട് മാത്രമായിരുന്നു. ഇപ്പോൾ ഇത് 23.1 ശതമാനം വർധിച്ച് 27 ശതമാനമായിരിക്കുന്നു.
പൗരത്വ രജിസ്റ്ററും ഭേദഗതി ബില്ലും
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ആസാമിലെ ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കൽ പ്രക്രിയ അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്. ജൂലൈ 31നകം അന്തിമ രജിസ്റ്റർ പ്രസിദ്ധീകരിക്കണമെന്നാണു സുപ്രീംകോടതി കഴിഞ്ഞദിവസം നിർദേശം നൽകിയത്. തെരഞ്ഞെടുപ്പിന്റെ പേരിൽ അന്തിമ രജിസ്റ്റർ പ്രസിദ്ധീകരണം നീട്ടിക്കൊണ്ടുപോകാൻ സർക്കാർ ശ്രമിക്കുന്നതിനെ കടുത്തഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്തു.
1951ൽ ഉണ്ടാക്കിയ പൗരത്വ രജിസ്റ്റർ പുതുക്കലാണ് ഇപ്പോൾ നടക്കുന്നത്. ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയനുമായി കേന്ദ്രസർക്കാർ 1985ൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് 1971 മാർച്ച് 24 അർധരാത്രിക്കു മുമ്പ് സംസ്ഥാനത്തു സ്ഥിരതാമസമാക്കിയവർക്കാണു പൗരത്വത്തിന് അർഹതയുള്ളത്. അതിനുശേഷം കുടിയേറിയവരെ പുറത്താക്കണമെന്നും ഒത്തുതീർപ്പിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ, പിന്നീട് ഇതുസംബന്ധിച്ചു കാര്യമായ നടപടികളൊന്നു ഉണ്ടായില്ല. പിന്നീടു പൗരത്വ വിഷയം കോടതികയറി.
സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് 2013ലാണ് പൗരത്വ രജിസ്റ്റർ പുതുക്കുന്നതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. 2017 ഡിസംബർ 31നകം രജിസ്റ്റർ പൂർത്തീകരിക്കണമെന്നു 2014 ഡിസംബർ 17നു സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ, സമയം നീട്ടിനൽകണമെന്ന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് ആദ്യ ലിസ്റ്റ് 2017 ഡിസംബർ 31നും രണ്ടാമത്തെ ലിസ്റ്റ് 2018 ജൂലൈ 30നും പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിൽനിന്ന് ഒഴിവാക്കപ്പെട്ട 31 ലക്ഷം പേരുടെ അപേക്ഷകളിലാണ് ഇനി തീർപ്പു കൽപ്പിക്കേണ്ടത്.
ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്നവരിൽ മുസ്ലിംകൾ ഒഴികെയുള്ളവർ 2014 ഡിസംബർ 31നകം കുടിയേറിയവരാണെങ്കിൽ അവർക്കു പൗരത്വം ലഭിക്കാൻ ഭേദഗതി വഴിയൊരുക്കും. ഇത് ആസാമിന്റേയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടേയും തനിമ തകർക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണു ബില്ലിനെ എതിർക്കുന്നവരുടെ വാദം.