Tuesday, February 5, 2019 12:41 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കൊണ്ടും കൊടുത്തും ബംഗാൾ രാഷ്ട്രീയം അരങ്ങുതകർക്കുകയാണ്. തെരുവിലും കോടതിയിലുമെല്ലാം പോരാട്ടം കനക്കുന്നു. എങ്ങനെയും മമതയെ പിടിച്ചുകെട്ടാനാണു ബിജെപിയുടെ ശ്രമം. അതിനായി ഇപ്പോൾ സിബിഐയാണു കളത്തിൽ. രഥയാത്ര തടഞ്ഞ് അമിത് ഷായെ പൂട്ടിക്കെട്ടിയ തന്നെ സിബിഐ എന്ന ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നാണു മമതയുടെ നിലപാട്. തന്റെ വിശ്വസ്തനെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാനാണു ദീദിയുടെ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ പടനയിച്ചു മുന്നേറുന്ന മമത ബാനർജിയെ തളച്ചില്ലെങ്കിൽ അപകടമാണെന്നു ബിജെപി തിരിച്ചറിയുന്നുണ്ട്. ബംഗാളിൽ ഒതുങ്ങുന്നതല്ല മമത ഉയർത്തുന്ന വെല്ലുവിളി. പ്രതിപക്ഷത്തെയെല്ലാം ഒന്നിപ്പിക്കാൻ തനിക്കു കഴിയുമെന്നു മമത തെളിയിച്ചതു കാണാതിരുന്നിട്ടും കാര്യമില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മമത ബംഗാളിൽ കാലുകുത്താൻ അനുവദിച്ചിട്ടില്ല. ഇനിയും മടിച്ചുനിന്നാൽ ഫലപ്രദമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപോലും കഴിയാതെ നാണംകെടേണ്ടിവരമെന്നും ബിജെപി നേതൃത്വം ഭയക്കുന്നു. അതിനാലാണ് ശാരദ ചിട്ടി കുംഭകോണം ഇപ്പോൾ ആയുധമാക്കുന്നത്.
ശാരദ ചിട്ടി കുംഭകോണം
പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ, ആസാം, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ പതിനായിരങ്ങളെ ഒറ്റരാത്രി കൊണ്ടു പാപ്പരാക്കിയ വൻ കുംഭകോണമാണു ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്. ചിട്ടിയും മണിചെയിനുമൊക്കെയായി 17 ലക്ഷത്തോളം പേരെ നിക്ഷേപകരാക്കി കോടിക്കണക്കിനു രൂപയാണ് ശാരദ ചിട്ടി ഉടമ സുദീപ്തോ സെന്നും കൂട്ടാളികളും തട്ടിയെടുത്തത്. 239 കമ്പനികളുടെ കൺസോർഷ്യമായിരുന്നു ശാരദ ഗ്രൂപ്പ്.
40 ശതമാനം വരെ ലാഭം നൽകുമെന്ന വാഗ്ദാനത്തിൽപ്പെട്ടു ജനങ്ങൾ വഞ്ചിതരാകുകയായിരുന്നു. വർഷങ്ങളുടെ സന്പാദ്യമാണ് അവർക്കു നഷ്ടപ്പെട്ടത്.
യുവത്വം ത്രസിച്ചപ്പോൾ നക്സലൈറ്റായിരുന്നു സുദീപ്തോ സെൻ. പിന്നീട് 1990ൽ ദക്ഷിണ കോൽക്കത്തയിൽ അല്ലറചില്ലറ ഭൂമികച്ചവടങ്ങളിലേക്കു തിരിഞ്ഞു. റിയൽ എസ്റ്റേറ്റ് രംഗം ചാകരയായിക്കണ്ടു കമ്പനി രൂപീകരിച്ച് കച്ചവടം കൊഴുപ്പിച്ചു. പിന്നീടാണ് ശാരദാ ദേവിയുടെ പേരിൽ ചിട്ടിയും മണിചെയിനും മറ്റും സ്ഥാപിച്ചത്. പ്ലാസ്റ്റിക് സർജറി ചെയ്ത് രൂപമാറ്റം വരുത്തിയാണു നക്സലൈറ്റ് ചിന്താഗതിയിൽനിന്നു സുദീപ്തോ സെൻ പുറത്തുകടന്നതെന്നും ആരോപണമുണ്ട്. വൻതോതിൽ ഭൂമിയും ഫാക്ടറികളുമുള്ള ബിസിനസുകാരനാണ് താനെന്നു സെൻ പൊതുജനങ്ങളെ വിശ്വസിപ്പിച്ചു. റിസപ്ഷനിസ്റ്റായെത്തിയ ദബ്ജാനി മുഖർജി പിന്നീടു കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി വളർന്നു.
ജനങ്ങളുടെ വിശ്വാസം ആർജിച്ചാണു ശാരദ ചിട്ടിക്കമ്പനി വളർന്നത്. 16,000- ത്തിൽപ്പരം ജീവനക്കാരുണ്ടായിരുന്നു. സാധാരണക്കാരായ ഗ്രാമീണരെയാണു കമ്പനി കൂടുതലായും ലക്ഷ്യമിട്ടത്. തൃണമൂൽ കോണ്ഗ്രസ് നേതാക്കൾ ശാരാദ ഗ്രൂപ്പിന്റെ പ്രമോട്ടർമാരായും ഏജന്റുമാരായും പ്രവർത്തിച്ചത് സാധാരണ ജനങ്ങളെ ഏറെ സ്വാധീനിച്ചു. അങ്ങനെയവർ കൂടുതലായി നിക്ഷേപം നടത്തി.
തൃണമൂൽ എംപി കുനാൽ ഘോഷ് ശാരദ മീഡിയാ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എക്സിക്യൂട്ടീവ് ചെയർമാനുമായിരുന്നു. 988 കോടി രൂപയാണു ശാരദ ഗ്രൂപ്പ് മീഡിയ ബിസിനസിൽ മുടക്കിയത്. ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലായി എട്ടു പത്രങ്ങളും ടെലിവിഷൻ ചാനലുകളും സ്വന്തമാക്കി. 1500 ജേർണലിസ്റ്റുകളാണു കമ്പനിക്കുണ്ടായിരുന്നത്. ഈ പത്രങ്ങളും ചാനലുകളും തൃണമൂൽ കോണ്ഗ്രസിനു പൂർണ പിന്തുണ നൽകിക്കൊണ്ടാണു പ്രവർത്തിച്ചിരുന്നത്. ഇതുവഴിയാണ് ഇവർ തൃണമൂൽ നേതാക്കളെ വരുതിയിലാക്കിയതും. എംഎൽഎമാർക്കും മറ്റു നേതാക്കൾക്കും വാരിക്കോരി പണം നൽകാനും ശാരദ ഗ്രൂപ്പിനു മടിയുണ്ടായിരുന്നില്ല.
പൊതുമേഖലാ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും ഉണ്ടായിരുന്ന നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കപ്പെടുന്നതു സാന്പത്തികമേഖലയിലുള്ളവർ ശ്രദ്ധിച്ചിരുന്നു. ഈ പണം മുഴുവൻ ശാരദ ചിട്ടിയിലേക്കാണ് ഒഴുകിയത്. ഇതുസംബന്ധിച്ച് സംസ്ഥാന ബാങ്കേഴ്സ് കമ്മിറ്റി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് 2012ൽ റിസർവ് ബാങ്കും സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. ഒടുവിൽ 2013 ഏപ്രിലിൽ ചിട്ടി പൊളിഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ചുകൊണ്ട് മമത തട്ടിപ്പിനെ നേരിട്ടു. ഈ അന്വേഷണ സംഘത്തിന്റെ തലവൻ രാജീവ് കുമാറിനെയാണ് ഇപ്പോൾ സിബിഐ ലക്ഷ്യമിട്ടിരിക്കുന്നത്. ജനരോഷത്തിൽ നിന്നു തലയൂരാൻ മമത 500 കോടി രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ശാരദ ചിട്ടി കുംഭകോണത്തിന്റെ പേരിൽ മമതയെ പ്രതിക്കൂട്ടിലാക്കാൻ ബിജെപിയും സിപിഎമ്മും കിണഞ്ഞു പരിശ്രമിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചിട്ടിത്തട്ടിപ്പിന്റെ പേരിൽ മമതയെ വീഴ്ത്താൻ അവർ ശ്രമിച്ചെങ്കിലും ഏശിയില്ല. കേസ് സിബിഐക്കു വിടാൻ ഉത്തരവിട്ടത് ഹൈക്കോടതിയാണ്.
വലവിരിച്ചു സിബിഐ
മമതയെ ഭീഷണിപ്പെടുത്തി കൂടെനിർത്താൻ ശാരദ കേസന്വേഷണം ഉപകരിക്കുമെന്നാണു ബിജെപി ആദ്യം കരുതിയത്. മമതയുടെ അടുപ്പക്കാരെ ഒന്നൊന്നായി വലയിലാക്കിക്കൊണ്ട് സിബിഐ സഹായിക്കുകയും ചെയ്തു. എന്നാൽ, മമത വഴങ്ങില്ലെന്നു കണ്ടതോടെ കുരുക്ക് മുറുക്കൽ ഊർജിതപ്പെടുത്തുകയായിരുന്നു. നിരവധി വമ്പന്മാരാണ് ഈ വലയിൽ വീണത്.
2014 ജൂൺ നാലിനാണു സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ആദ്യ കുറ്റപത്രത്തിൽ 2,460 കോടിയുടെ തട്ടിപ്പാണു വെളിച്ചത്തുവന്നത്. രണ്ടാമത്തെ കുറ്റപത്രത്തിൽ 774 കോടിയുടെ തട്ടിപ്പുകൂടി കണ്ടെത്തി. അതിനിടെ പിഎഫ് വിഹിതം അടയ്ക്കാഞ്ഞ കേസിൽ സുദിപ്തോ സെൻ ജയിലിലായിക്കഴിഞ്ഞിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സിബിഐക്കു നൽകിയ 18 പേജ് വിശദീകരണക്കുറിപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം സുദിപ്തോ സെൻ സമ്മതിച്ചു. മമതയുടെ പെയിന്റിംഗുകൾ വാങ്ങാൻ 1.86 കോടി രൂപ മുടക്കിയതായും സെൻ മൊഴി നൽകി.
തുടർന്നു നിരവധിപേർ അറസ്റ്റിലായി. കുനാൽ ഘോഷ് എംപി അറസ്റ്റിലായതോടെ മമത അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പിന്നീട് ബ്രിൻജോയ് ബോസ് എംപിയും അറസ്റ്റിലായി. ആസാമിൽനിന്നുള്ള മുൻ കേന്ദ്രമന്ത്രി മാതംഗ് സിംഗ്, ഭാര്യയും ജേർണലിസ്റ്റുമായ മനോരഞ്ജൻ സിംഗ്, മുൻ മന്ത്രി മദൻ മിത്ര, ഐപിഎസ് ഉദ്യോഗസ്ഥൻ രജർ മജുംദാർ, ആസാം ഗായകൻ സദാനന്ദ ഗഗോയ് തുടങ്ങിയ പ്രമുഖരൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടു. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും കേസിൽ പ്രതിചേർക്കപ്പെട്ടു. ശാരദ ചിട്ടി ഉടമകളിൽനിന്ന് 1.4 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് നളിനിക്കെതിരേയുള്ള കേസ്.
തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ റെയിൽവേ മന്ത്രിയുമായ മുകുൾ റോയിയേയും സിബിഐ ചോദ്യംചെയ്തിരുന്നു. എന്നാൽ, മുകുൾ റോയ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങൾ സിബിഐ മരവിപ്പിച്ചു. കുറ്റക്കാരെ പിടികൂടുക എന്നതിലുപരിയായി മമതയെ ഒതുക്കുക എന്നതാണ് സിബിഐയുടെ അജണ്ട എന്നാണ് ആരോപണമുയരുന്നത്.
രാജീവ് കുമാർ മമതയുടെ വിശ്വസ്തൻ
കോൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാർ മമതയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. റൂർക്കി ഐഐടിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദമെടുത്തശേഷമാണ് രാജീവ് കുമാർ 1989ൽ ഐപിഎസ് നേടിയത്. 2016ലാണ് കോൽക്കത്ത പോലീസ് കമ്മീഷണറായത്. 2011ൽ ജംഗൽമഹലിൽ മാവോയിസ്റ്റുകളെ ഒതുക്കുന്നതിൽ ഇദ്ദേഹം നിർണായക പങ്കുവഹിച്ചു. ഭിർഭം എസ്പി, എൻഫോഴ്സ്മെന്റ് സ്പെഷൽ എസ്പി, സിഐഡി വിഭാഗത്തിൽ ഡിഐജി തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
2013ൽ ശാരദ ചിട്ടി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാൻ മമത ബാനർജി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനാണ് ഇദ്ദേഹം. അന്നു പിടികൂടിയ ലാപ്ടോപ്, അഞ്ച് സെൽഫോണുകൾ, പെൻഡ്രൈവുകൾ, സുദിപ്ത സെന്നിന്റെ ഡയറി തുടങ്ങിയവ സിബിഐക്കു നൽകിയിട്ടില്ല എന്നാണ് സിബിഐയുടെ പരാതി. ഈ ഡയറിയിൽ മമതയെ കുടുക്കാനു
ള്ള വിവരങ്ങളുണ്ടെന്നാണു സിബിഐ സംശയിക്കുന്നത്.
സിബിഐ തർക്കത്തിലും ശാരദ കേസ്
അടുത്തിടെ സിബിഐയുടെ തലപ്പത്തുണ്ടായ തർക്കത്തിലും ശാരദ ചിട്ടി തട്ടിപ്പ് കേസിന് പങ്കുണ്ടായിരുന്നു. ഇപ്പോൾ സിബിഐ പിടികൂടാൻ ശ്രമിക്കുന്ന കോൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന്റെ കത്തിനെച്ചൊല്ലി ഡയറക്ടർ അലോക് വർമയും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും ഉടക്കിയിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസിന്റെ മേൽനോട്ടം രാകേഷ് അസ്താനയ്ക്കായിരുന്നു. അസ്താന രാജീവ് കുമാറിനെ കുടുക്കാൻ പിന്നാലെ കൂടിയിരിക്കുന്നതിനെ അലോക് വർമ ചോദ്യംചെയ്തുവെന്നാണ് പുറത്തുവന്ന വിവരം.