Monday, February 4, 2019 12:43 AM IST
നീലഗിരിയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലുള്ള കര്‍ഷക മനസുകളില്‍ വീണ്ടും തീപിടിത്തം. 1982ലെ വന സംരക്ഷണ നിയമത്തില്‍ തമിഴ്നാട്ടിലെ എടപ്പാടി കെ. പളനിസ്വാമി സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയാണ് കര്‍ഷക സമൂഹത്തെ ഒരിക്കല്‍ക്കൂടി അസ്വസ്ഥമാക്കുന്നത്. 16എ എന്ന ഉപവകുപ്പ് കൂട്ടിച്ചേര്‍ത്ത് ജനുവരി 19നു തമിഴ്നാട് നിയമസഭ നിയമം ഭേദഗതി ചെയ്തു. ഗൂഡല്ലൂര്‍ ജന്മം ഭൂമി നിയമത്തിനു പരിധിയിലെ സ്ഥലങ്ങള്‍ കൂടിയാലോചനകളില്ലാതെ വനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണു നിയമഭേദഗതി.
ഇതു ഗവര്‍ണറുടെ അംഗീകാരത്തിനു വിട്ടിരിക്കുകയാണു സര്‍ക്കാര്‍. ഭേദഗതിക്കു ഗവര്‍ണറുടെ അംഗീകാരമായാല്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി ഏകദേശം 17,000 ഏക്കര്‍ ഭൂമി കൂടി വനമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനു കഴിയും. പതിറ്റാണ്ടുകളായി ഭൂമി കൈവശംവച്ച് അനുഭവിച്ചുവരുന്ന ആയിരക്കണക്കിനു കുടുംബങ്ങളെ ഇതു ബാധിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കുടിയേറിയ കര്‍ഷക കുടുംബങ്ങളിലെ പിന്മുറക്കാരാണ് ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ചെറുകിട, ഇടത്തരം കൈവശക്കാരില്‍ അധികവും.
വനനിയമങ്ങള്‍ ഒരുക്കിയ തടവറയിലാണു ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ജനജീവിതം. കുടിയേറ്റ പാരമ്പര്യമുള്ള കര്‍ഷക കുടുംബങ്ങളും ആദിവാസികളും പുനരധിവസിപ്പിച്ച ശ്രീലങ്കന്‍ തമിഴ്കുടുംബങ്ങളും അടങ്ങുന്നതാണ് നീലഗിരിയില്‍ വയനാട്, മലപ്പുറം ജില്ലകളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനസമൂഹം. രണ്ടു താലൂക്കുകളിലുമായി ഏകദേശം 35,000 കുടുംബങ്ങള്‍ പട്ടയത്തിനു കാത്തിരിക്കുന്നതിനിടെയാണ് വന സംരക്ഷണ നിയമ ഭേദഗതി. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കാലങ്ങളായി നടത്തുന്ന ദ്രോഹ നടപടികളുടെ തുടര്‍ച്ചയായാണ് ഇതിനെ കര്‍ഷകര്‍ വ്യാഖ്യാനിക്കുന്നത്.
ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ മലയാളി കര്‍ഷക കുടുംബങ്ങളെ കൈയേറ്റക്കാരായാണു തമിഴ്നാട് സര്‍ക്കാര്‍ കാണുന്നത്. കുടിയേറ്റ കര്‍ഷക കുടുംബങ്ങളെ കൈയേറ്റക്കാരെന്നു മുദ്രയടിച്ച് കുടിയിറക്കാനുള്ള നീക്കങ്ങളും പലകുറി നടന്നു. 1972ല്‍ എം. കരുണാനിധി സര്‍ക്കാരിന്റെ കാലത്തു നടന്ന കുടിയറക്കു നീക്കത്തെ പഴൂരില്‍ ഫാ. ജോസഫ് വടക്കന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിലൂടെയാണ് കര്‍ഷകര്‍ പ്രതിരോധിച്ചത്. ഫാ. വടക്കന്‍ നയിച്ച സമരത്തിന്റെയും ലോക്സഭാംഗമായിരുന്ന എകെജി നടത്തിയ ഇടപെടലിന്റെയും ഫലമായി 6,000 കുടുംബങ്ങള്‍ക്കു മൂന്നു ഏക്കര്‍ വീതം ഭൂമിക്കു പട്ടയം ലഭിച്ചു.
അക്കാലത്ത് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും മറ്റും ത്രാണിയില്ലാതിരുന്ന കര്‍ഷക കുടുംബങ്ങളാണ് ഇപ്പോഴും പട്ടയമില്ലാതെ അലയുന്നത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിൽ പട്ടയം അനുവദിക്കുന്നതു നിരോധിച്ചും കരുണാനിധി സര്‍ക്കാര്‍ ഉത്തരവിറക്കുകയുണ്ടായി.
1978 ല്‍ എം.ജി. ആർ സര്‍ക്കാരിന്റെ കാലത്തും കുടിയിറക്കുനീക്കം ഉണ്ടായി. ഗൂഡല്ലൂര്‍ ആര്‍ഡിഒ ഓഫീസിനു മുന്നില്‍ കുടിയേറ്റ കര്ഷകന് തുരുത്തിയില്‍ ലൂയിസ് ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതോടെയാണ് കുടിയിറക്കു നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ലൂയിസിന്റെ ആത്മഹത്യ വിവാദമായപ്പോള്‍ കുടുംബത്തിനു മുഖ്യമന്ത്രി എം.ജി.ആര് നേരിട്ടെത്തി മൂന്ന് ഏക്കറിനു പട്ടയം അനുവദിച്ചെങ്കിലും പിന്നീടു റദ്ദാക്കി.
സാമൂഹിക പ്രവര്‍ത്തകനായ അഡ്വ. എം.ജെ. ചെറിയാന് സമര്‍പ്പിച്ച പൊതുതാത്പര്യ ഹർജി അനുവദിച്ച സുപ്രീം കോടതി കര്‍ഷക കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതു തടഞ്ഞ് 1981 സെപ്റ്റംബര്‍ 23ന് ഉത്തരവായി. ഇതിനു പിന്നാലെ വന സംരക്ഷണ നിയമങ്ങളുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും നിര്‍വഹണം കൂടുതല്‍ ശക്തമാക്കിയാണ് സര്‍ക്കാരുകള്‍ കര്‍ഷകജീവിതം ദുരിതത്തിലാക്കിയത്.
മുതുമല വന്യജീവി സങ്കേതം വിപുലീകരണത്തിന്റെ ഭാഗമായി നടത്തിയ ബെല്‍റ്റ് ഏരിയ പ്രഖ്യാപനം, ആനത്താര സംരക്ഷണ പദ്ധതി എന്നിവ രണ്ടു താലൂക്കുകളിലെയും കര്‍ഷക സമൂഹത്തിനു തിക്താനുഭവങ്ങളാണു സമ്മാനിച്ചത്. മുതുമല ടൈഗര്‍ റിസര്‍വിന്റെ അതിരുകള്‍ക്ക് എട്ടു കിലോമീറ്റര്‍ ആകാശദൂര പരിധിയില്‍ ചെറുകിട നിര്‍മാണങ്ങള്‍ക്കും കൃഷിക്കും പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരുന്നു ബെല്‍റ്റ് ഏരിയ പ്രഖ്യാപനം. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ കൊന്നച്ചാല്‍, മൂന്നനാട് ഒഴികെ പ്രദേശങ്ങളില്‍ ബാധകമായിരുന്നു ബെല്‍റ്റ് ഏരിയ പ്രഖ്യാപനം.
ഗൂഡല്ലൂര്‍ ജന്മം ഭൂനിയമത്തിലെ സെക്ഷന്‍ 17ല്‍പ്പെട്ട പ്രദേശങ്ങളില്‍ ആദിവാസികളടക്കം ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഭരണകൂടം നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വനാവകാശ നിയമത്തിന്റെ ഗുണഫലം അടുത്തകാലത്താണു ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ ആദിവാസികള്‍ക്കു ലഭിച്ചുതുടങ്ങിയത്. നീലഗിരിയില്‍ ഗൂഡല്ലൂര്‍, ഓവാലി, ദേവര്‍ഷോല, നെല്ലിയാളം എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ 69 ആദിവാസി കോളനികളുണ്ട്. വഴിയും വൈദ്യുതിയും അടക്കം സൗകര്യങ്ങള്‍ കോളനികളില്‍ എത്തിത്തുടങ്ങിയതേയുള്ളൂ.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമത്തിനു തടയിടാന്‍ പ്രാവര്‍ത്തികമാക്കിയ ഗ്രോ മോര് ഫൂഡ് പരിപാടിയോളം പഴക്കമുള്ളതാണ് നീലഗിരിയിലെ കുടിയേറ്റ ചരിത്രം. നിലമ്പൂര്‍ കോവിലകത്തിന്റെയും നെല്ലിയാളം റാണിയുടെയും മറ്റു ജന്മി കുടുംബങ്ങളുടെയും കൈവശത്തിലായിരുന്ന ഭൂമി പാട്ടത്തിനെടുത്തും വിലയ്ക്കു വാങ്ങിയും കൃഷി തുടങ്ങിയവരാണ് ആദ്യകാല കുടിയേറ്റ മലയാളികള്‍. ഇന്നത്തെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ 1950കളില്‍ ഉണ്ടായിരുന്നതില്‍ 90 ശതമാനത്തിലധികവും മലയാളികളാണ്. പില്ക്കാലത്തു ഇന്ത്യ- ശ്രീലങ്ക ഉടമ്പടിയുടെ ഭാഗമായി ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസം നടന്നതോടെയാണ് ഈ അവസ്ഥയ്ക്കു മാറ്റമായത്.
പുതിയ നിയമഭേദഗതിക്കെതിരായ ജനവികാരം ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ഉയരുകയാണ്. ജനങ്ങളെ സമരസജ്ജരാക്കുന്നതിനുള്ള ഒരുക്കത്തിലാണ് രണ്ടു താലൂക്കുകളിലും വേരോട്ടമുള്ള പാർട്ടികളായ കോണ്‍ഗ്രസും സിപിഎമ്മും. നിയമഭേദഗതിക്ക് അംഗീകാരം നല്കരുതെന്നു രണ്ടു പാര്‍ട്ടികളും തമിഴ്നാട് ഗവര്‍ണറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇടപെടുത്താനുളള നീക്കത്തിലാണ് പാര്‍ട്ടി നീലഗിരി ജില്ലാ നേതൃത്വമെന്നു ഡിസിസി സെക്രട്ടറി ഷാജി ചെളിവയല്‍ പറഞ്ഞു.
നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ്- എം വൈസ് ചെയര്മാന് ജോസ് കെ. മാണി കഴിഞ്ഞദിവസം ഗൂഡല്ലൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ധര്‍മഗിരിയില്‍ കര്‍ഷകരുടെ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം പ്രശ്നപരിഹാരത്തിന് ഇടപെടുമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിയമഭേദഗതി പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടു സിപിഎം കഴിഞ്ഞ ദിവസം ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ 20 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. 50,000 വീടുകള്‍ കയറിയുള്ള കാമ്പയിനും പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ടെന്നു നീലഗിരി ജില്ലാ കമ്മിറ്റിയംഗം എ. യോഹന്നാന് അമ്പലമൂല പറഞ്ഞു. നീലഗിരിയിലെ കര്‍ഷക കുടുംബങ്ങളുടെ സംരക്ഷണത്തിനു കേരള സര്‍ക്കാര്‍ ഇടപെടുന്നതു ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ)ജില്ലാ ഘടകവും നിയമഭേദഗതി അനുചിതമായെന്ന അഭിപ്രായത്തിലാണ്. നിയമഭേദഗതി അംഗീകരിക്കരുതെന്നു പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് മുഖേന ഗവര്‍ണറോട് അഭ്യര്‍ഥിക്കാനുള്ള നീക്കത്തിലാണു ജില്ലാ നേതൃത്വം. ബിജെപിയുടെയും ഭരണത്തിലുള്ള എഡിഎംകെയുടെയും നേതൃത്വം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.