Sunday, February 3, 2019 1:12 AM IST
മലയാളമനസിനു മുന്നിൽ ചങ്കിൽകൊള്ളുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണു ടി.പി. സെൻകുമാർ. പണ്ടു ഫോറസ്റ്റ് ഉദ്യോഗസ്ഥർ കലാഭവൻ മണിയോട് അപമര്യാദയായി പെരുമാറിയ സംഭവം ഉണ്ടായപ്പോൾ അദ്ദേഹം ചോദിച്ചു, മമ്മൂട്ടിയോടോ മോഹൻലാലിനോടോ ആയിരുന്നെങ്കിൽ അവർ അങ്ങനെയാകുമായിരുന്നോ പെരുമാറുക എന്ന്. ആരും ഉത്തരം പറഞ്ഞുകേട്ടില്ലെങ്കിലും വല്ലാത്ത ചോദ്യമായിപ്പോയി അതെന്നു പലരും മനസിലെങ്കിലും പറഞ്ഞു.
പിന്നീട് ഇടതുസർക്കാർ ഡിജിപി പദവിയിൽ നിന്നു തന്നെ വളരെ അപമാനകരമായി നീക്കംചെയ്തപ്പോൾ അദ്ദേഹം ചോദിച്ചു, ബെഹ്റയെ വേണ്ടവർക്കു സെൻകുമാറിനെ പറ്റുമോ എന്ന്. ആ ചോദ്യത്തിന് എന്തുമാത്രം അർഥം ഉണ്ടായിരുന്നെന്നു കേരളം മനസിലാക്കിവരുന്നതേയുള്ളു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, ഗുജറാത്ത് കലാപവും പ്രധാനമന്ത്രി മോദിക്കെതിരായ അന്വേഷണവും എല്ലാം സംബന്ധിച്ച് ചില സൂചനകൾ പറഞ്ഞപ്പോൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണല്ലോ ഇനിയും കാണുന്നത് എന്നു ചിന്തിച്ചുപോകുന്നവരുണ്ട്.
ഇപ്പോഴിതാ പത്മാ അവാർഡുകളെക്കുറിച്ചു സെൻകുമാർ ചോദിച്ച ചോദ്യങ്ങളും നടത്തിയ പ്രതികരണങ്ങളും ഏറെ അർഥഗർഭങ്ങളായി. അവാർഡ് കൊടുത്തവർക്കും കിട്ടിയവർക്കും തൃപ്തികരമായി പറയാൻ ഒന്നുമില്ലാതെയുമായി.
എന്താണു സംഭാവന?
മോഹൻലാലിനൊപ്പം കേരളത്തിൽ നിന്നു പത്മ പുരസ്കാരം കിട്ടിയ ചാരക്കേസിലെ പ്രതിയായിരുന്ന നന്പി നാരായണന് എന്തു വിശിഷ്ട സേവനത്തിനാണു പത്മഭൂഷൺ നൽകിയത് എന്നാണു സെൻകുമാർ ചോദിക്കുന്നത്. നന്പി നാരായണന്റെ ആൾക്കാരും പ്രധാനമന്ത്രിയുടെ ആൾക്കാരും പിണറായിയുടെ ആൾക്കാരും വരെ സെൻകുമാറിനെതിരെ ഉറഞ്ഞുതുള്ളിയെങ്കിലും അദ്ദേഹം ഉയർത്തിയ ചോദ്യം ഇനിയും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
നാടിനും നാട്ടാർക്കും അർപ്പിക്കുന്ന സ്തുത്യർഹമായ സേവനത്തിനു രാഷ്ട്രം സമർപ്പിക്കുന്ന പരമോന്നത ആദരങ്ങളായി കണക്കാക്കപ്പെടുന്ന പത്മ പുരസ്കാരങ്ങൾ മാത്രമല്ല പരമോന്നത ബഹുമതിയായ ഭാരതരത്നം പോലും വിവാദവിഷയമാവാറുണ്ട്. കോടതി ഇടപെടലിലൂടെ പുരസ്കാര സമർപ്പണം തടയപ്പെട്ട നാളുകളുണ്ട്. പുരസ്കാരം നിരസിച്ചവരുണ്ട്. ഇക്കുറിയും ഉണ്ടായി അത്തരം കലാപങ്ങൾ. പക്ഷേ അവയിൽ നിന്നെല്ലാം വ്യത്യസ്തമാണു സെൻകുമാർ ഉന്നയിച്ച സംശയം. നന്പി നാരായണൻ നാടിനുവേണ്ടി എന്തു ചെയ്തിട്ടാണു പത്മ പുരസ്കാരം കൊടുക്കുന്നത്?
ഇക്കുറി ഭാരതരത്നം ലഭിച്ച മുൻരാഷ്ട്രപതി പ്രണാബ്കുമാർ മുഖർജി, ആർഎസ്എസ് നേതാവ് നാനാജി ദേശ്മുഖ് എന്നിവരെക്കുറിച്ചു വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസുകാരനായി അറിയപ്പെടുന്ന പ്രണാബ് ആർഎസ്എസ് കൂടാരത്തിൽ പോയതിന്റെ സമ്മാനമാണ് ഭാരതരത്നം എന്നൊക്കെ പറയുന്നവരുണ്ട്. അത്തരം ആക്ഷേപങ്ങൾ പണ്ടും ഭാരതരത്നത്തെക്കുറിച്ചു വരെ ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി തമിഴ്നാട്ടിൻ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കാമരാജിനു ഭാരതരത്നം കൊടുത്തപ്പോഴും രാജീവ് ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി എംജി ആറിനു ഭാരതരത്നം കൊടുത്തപ്പോഴും നരസിംഹറാവു ബി.ആർ. അംബേദ്കർക്കു ഭാരതരത്നം കൊടുത്തപ്പോഴും രാഷ്ട്രീയ കാരണങ്ങൾ വച്ചാണ് അതു ചെയ്തതെന്ന് ആക്ഷേപിച്ചവരുണ്ടെങ്കിലും അവരെല്ലാം ഓരോ മേഖലയിൽ പ്രശസ്തമായ സേവനം അർപ്പിച്ചവരാണ് എന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല
എന്നാൽ, കേരളമാകെ പകച്ചുപോയ വിവാദവിഷയമായ ചാരക്കേസിൽ പ്രതിയായിരുന്ന നന്പിനാരായണനു പത്മഭൂഷൻ നല്‍കിയതിനെച്ചൊല്ലി മുൻ ഡിജിപി സെൻകുമാർ ഉയർത്തിയ വിവാദം സമാനതകളില്ലാത്തതാണ്. നാടിനും നാട്ടാർക്കും എന്തു വിശിഷ്ട സേവനമാണു നന്പിനാരായണൻ അർപ്പിച്ചത് എന്ന സെൻകുമാറിന്റെ ചോദ്യത്തിന് അദ്ദേഹത്തെ ചീത്ത പറയുന്ന ആർക്കും തൃപ്തികരമായ മറുപടി പറയാനായിട്ടില്ല. വിക്രം സാരാഭായിക്കും അബ്ദുൾകലാമിനും ഒക്കെ കൊടുത്ത പത്മ പുരസ്കാരം നേടാൻ നന്പി നാരായണന് എന്താണ് യോഗ്യത എന്ന സെൻകുമാറിന്റെ സംശയം പത്മ പുരസ്കാരം വലിയ സംഭവമാണെന്നു കരുതുന്ന എല്ലാവർക്കുമുണ്ട്.
ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാനാർഥിയായി ആറ്റിങ്ങലിൽ സെൻകുമാർ മത്സരിക്കാൻ പോകുന്നു എന്ന വാർത്ത ശക്തമായിരുന്ന കാലത്താണ് അതിനെല്ലാം ദോഷമാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം നന്പി നാരായണന് അവാർഡ് കൊടുത്തതിനെതിരെ രംഗത്തുവന്നത്. അമൃതിൽ വിഷം ചേർക്കുന്നതു പോലായി അത് എന്നുവരെ സെൻകുമാർ പറഞ്ഞു. എല്ലാവരും വല്ലാതെ പകച്ചുപോയി. അതോടെ സെൻകുമാർ ലോക് സഭാ സ്ഥാനാർഥിലിസ്റ്റിൽ നിന്നു പുറത്തായതായാണു കഥ.
ചാരക്കഥയുടെ ഭാവി
എല്ലാം കഴിഞ്ഞു എന്നു നന്പി നാരായണൻ ആവർത്തിച്ചുപറയുന്ന ചാരക്കഥയിലും ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും സിബിഐയുടെ അന്വേഷണം അങ്ങനെ പൂർത്തിയായതിനു കാരണം അക്കാലത്തെ സിബിഐ രീതികൾ നിരീക്ഷിക്കുന്നവർക്കു മനസിലാകുമെന്നുമെല്ലാം അർഥംവച്ച വാക്കുകൾ സെൻകുമാർ പറയുന്നുണ്ട്. സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന കമ്മീഷനു മുന്നിൽ താൻ രേഖകൾ സഹിതം പലതും പറയുമെന്നു സെൻകുമാർ വെല്ലുവിളിച്ചിട്ടുണ്ട്. സത്യസന്ധർ എന്നു കേരളം ആദരിച്ചിട്ടുള്ള സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥർ, ചാരക്കേസിൽ കഴന്പുണ്ടെന്നും സിബിഐ ശരിയായി അന്വേഷിച്ചില്ലെന്നും പറയുന്പോൾ കോടതി എന്തു പറഞ്ഞാലും ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ലെങ്കിൽ എല്ലാം തീർന്നില്ല എന്നുതന്നെ വരില്ലേ? കേരള പോലീസ് എന്തുകൊണ്ട് അന്വേഷിച്ചു എന്നതിന് അവർ കൊടുക്കുന്ന ന്യായങ്ങൾ കേസിന്റെ മെറിറ്റിലേക്കു കടക്കുന്നതാകുമല്ലോ? മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ചാലും അതെല്ലാം പുറത്തുവരികയും ചെയ്യും.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
ചാരക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത മറിയം റഷീദയും ഫൗസിയയും മാലദ്വീപ് സർക്കാരിനുവേണ്ടി ഇന്ത്യയിൽ ചാരപ്പണി നടത്തുകയായിരുന്നു എന്നു സിബിഐ തന്നെ കണ്ടെത്തിയിട്ട് എന്തേ അതേക്കുറിച്ച് അന്വേഷിച്ചില്ല? എന്തിനു ചാരക്കേസിന്റെ നടുവിൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു തലസ്ഥാനത്തു പറന്നിറങ്ങി? സാങ്കേതിക വളർച്ച ഇത്രയും ഇല്ലാത്ത കാലത്തെ സംഭവങ്ങൾ ഇന്നത്തെ സൗകര്യങ്ങൾവച്ചു വിധിക്കരുത്. എന്തിനാണ് അക്കാലത്തെ സിബിഐ ഡയറക്ടർ കേസിന്റെ രേഖകൾക്കായി വിമാനം ചാർട്ട് ചെയ്തു വന്നത്?
ഒൗദ്യോഗിക രഹസ്യ നിയമം അനുസരിക്കേണ്ട ഒരു ഉദ്യോഗസ്ഥന്റെ വീട്ടിൽ എന്തുകൊണ്ട് ഒരു സ്വകാര്യ റെയിൽവേ കോണ്‍ട്രാക്ടറുടെ ഫോണ്‍? അതിന് എങ്ങനെ അക്കാലത്ത്, അതായത് 1994 ൽ, മാസം 40,000 രൂപയുടെ ബിൽ? ഇതെല്ലാം കണ്ടിട്ടും സിബിഐ എന്തേ അന്വേഷിച്ചില്ല? സത്യം ഇനിയും പുറത്തുവരാനുണ്ട്. അതുകൊണ്ടുവരും എന്നു വെല്ലുവിളിക്കുന്നവർ കേരളത്തിലും ഉണ്ട്. സത്യം വൈകിയാലും പുറത്തുവരും എന്നതും വല്ലാത്ത സത്യമാണ്.
ലീഗും കേരള കോണ്‍ഗ്രസും
ഒരു മാതിരി ശാന്തമായി നീങ്ങിയ ജനാധിപത്യമുന്നണി രാഷ്ട്രീയം ലോക്സഭാ തെരഞ്ഞെടുപ്പ് ആകുന്പോഴേക്കും കലങ്ങുമോ എന്ന ഭീതി വളർന്നു ശക്തമാകുന്നുണ്ട്. രാഹുൽഗാന്ധിയുടെ വരവോടെ വല്ലാത്ത ആവേശത്തിലായവർ ഘടകകക്ഷികൾ കലം ഉടയ്ക്കുമോ എന്നു സംശയിക്കുന്നു. ലോക്സഭയിലേക്കു മുസ്ലിം ലീഗ് മൂന്നു സീറ്റും കേരള കോണ്‍ഗ്രസ് രണ്ടു സീറ്റും ജേക്കബ് ഗ്രൂപ്പ് ഒരു സീറ്റും ചോദിച്ചതിലൂടെ ഉയരുന്നത് അപായ സൂചന തന്നെയാണ്. കോണ്‍ഗ്രസിന് 16ഉം ഘടകകക്ഷികൾക്കായി നാലും സീറ്റ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ മനസിലിരിപ്പ്. അതിനനുസരിച്ച് നീക്കങ്ങളും ആയതാണ്. അപ്പോഴാണു പുതിയ ആവശ്യങ്ങൾ വരുന്നത്.
കുഞ്ഞാലിക്കുട്ടിയെയും മാണിയെയും മാത്രം കൈകാര്യം ചെയ്തു പ്രശ്നം തീർക്കാനാവില്ലെന്നാണു വിലയിരുത്തൽ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം സമസ്തം ചോദ്യം ചെയ്യുകയാണ്. അതു വല്ലാത്ത പ്രശ്നമാവും, മുന്നണിക്കു മാത്രമല്ല ലീഗിനും. രണ്ടാംസീറ്റിലൂടെ ജോസഫും ഉയർത്തുന്നതു കലാപക്കൊടിയാണ്. ലയിച്ചതുകൊണ്ട് ഒരു പ്രയോജനവും എനിക്കു കിട്ടിയില്ല എന്നു ജോസഫ് തുറന്നുപറഞ്ഞു. മാണിയും അതുതന്നെ പറഞ്ഞു. ഇനിയും എന്തൊക്കെ പറയുമോ?
അനന്തപുരി/ദ്വിജൻ