Friday, February 1, 2019 1:53 AM IST
അമിതമായ ശുഭാപ്തി വിശ്വാസം. ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ നയിക്കുന്നത് അതാണ്. വിഴിഞ്ഞത്തെ ഐബിയിൽ ഇരുന്നു തയാറാക്കി ഇന്നലെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് അങ്ങനെയൊരു ശുഭാപ്തിവിശ്വാസത്തിന്റെ ഫലമാണ്.
വരവ് നല്ലതുപോലെ വർധിക്കും, ചെലവ് ചെറുതായേ കൂടൂ. ഈ ശുഭാപ്തി വിശ്വാസം ബജറ്റ് രേഖകളിൽ ഉടനീളം കാണാം. അതങ്ങനെ ആകട്ടെ എന്ന് ആശംസിക്കാം.
റവന്യു കമ്മി സംസ്ഥാന ജിഡിപി യുടെ 2.46 ശതമാനത്തിൽനിന്ന് ഈ വർഷം 1.68 ശതമാനവും അടുത്ത വർഷം ഒരു ശതമാനവും ആകുമെന്നു ധനമന്ത്രി പറയുന്നു. വിശ്വസിക്കാൻ അല്പം പ്രയാസമുള്ള കണക്കുകളാണിവ.
ഈ മാർച്ച് 31 ന് അവസാനിക്കുന്ന വർഷം കേന്ദ്രത്തിൽനിന്നുള്ള പ്രളയ സഹായമാണു സംസ്ഥാന ബജറ്റിനെ സഹായിച്ചത്. സംസ്ഥാനത്തിന്റെ സ്വന്തം റവന്യൂ വരവ് 72,860 കോടി പ്രതീക്ഷിച്ച സ്ഥാനത്ത് 66,103 കോടിയേ വരൂ. 6757 കോടിയുടെ കുറവ്. കേന്ദ്രത്തിൽനിന്നുള്ള വരവ് 29,942 കോടിയായി. 3962 കോടി രൂപ അധികം. മൊത്തം വരവിൽ 2,776 കോടി കുറഞ്ഞു. ചെലവും ഇതേ തോതിൽ കുറഞ്ഞു.
അടുത്ത വർഷം നികുതി പിരിവിൽ 30 ശതമാനം വർധനയാണ് ഡോ. ഐസക് ലക്ഷ്യമിടുന്നത്. സാധാരണ ഗതിയിൽ അചിന്ത്യമായ വളർച്ച. ഇതിനു മന്ത്രിക്കു ന്യായീകരണമുണ്ട്.
ഈ ജൂലൈയിലാണു ജിഎസ്ടിയുടെ വാർഷിക റിട്ടേണ്‍ ആദ്യമായി ലഭിക്കുക. ഇതോടെ വ്യാപാരികളുടെ കണക്കുകൾ (വാങ്ങിയതിന്റെയും വിറ്റതിന്റെയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുത്തതിന്റെയും രേഖകൾ സഹിതം) പരിശോധിക്കാനാകും. അപ്പോൾ നികുതി വെട്ടിപ്പ്, നികുതി ചോർച്ച തുടങ്ങിയവ കണ്ടെത്താനാകുമെന്നും മന്ത്രി കരുതുന്നു.
ജിഎസ്ടി നടപ്പാക്കിയപ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ നികുതി നേട്ടം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചയാളാണു ധനമന്ത്രി. വേണ്ട തയാറെടുപ്പില്ലാതെ കേന്ദ്രം ജിഎസ്ടി നടപ്പാക്കിയപ്പോൾ വരുമാനം കുറയുകയാണു ചെയ്തത്. വാങ്ങിയ ഘട്ടത്തിലും ഉത്പാദന ഘട്ടത്തിലും നൽകിയ നികുതി കിഴിക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണു കേരളവും കേന്ദ്രവും ഇപ്പോൾ കരുതുന്നത്. വാർഷിക റിട്ടേണ്‍ സമർപ്പിക്കുന്പോൾ ഇതു കണ്ടെത്താനാകുമത്രെ.
ചെക്ക്പോസ്റ്റുകൾ ഇല്ലാത്തതിനാൽ നികുതി വെട്ടിപ്പ് പിടിക്കാനാകുന്നില്ല. ഇതിനു പകരമായി നന്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിച്ച് ചരക്കുവാഹനങ്ങളിൽ ഇ- വേ ബിൽ ഉണ്ടോ എന്നു പരിശോധിക്കുന്ന പരിപാടി ജൂണ്‍ ഒന്നിനു നടപ്പാക്കും. റോഡിൽ സ്ഥാപിക്കുന്ന വെയ്ബ്രിഡ്ജ് വഴി വാഹനത്തിലെ ചരക്കിന്റെ തൂക്കവും അറിയും ഇ- വേ ബില്ലുമായി പൊരുത്തമില്ലാതിരിക്കുകയോ ഇ- വേ ബിൽ ഇല്ലാതിരിക്കുകയോ ചെയ്താൽ ഇന്റലിജൻസ് സ്ക്വാഡ് വാഹനം തടയും. നികുതി വെട്ടിപ്പ് തടയാനുള്ള ഈ സംവിധാനം മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചാണു നടപ്പാക്കുക.
വാറ്റിലും പഴയ വിൽപ്പന നികുതിയിലുമൊക്കെയായി 12,000 കോടിയോളം രൂപയുടെ കുടിശികകളിൽ ആംനസ്റ്റി വഴി 2000 കോടിയെങ്കിലും പിടിച്ചെടുക്കാമെന്നും ഡോ.ഐസക് വിശ്വസിക്കുന്നുണ്ട്.
വരവ് ഉദാരമായി കൂടുമെന്നു കണക്കാക്കുന്ന അദ്ദേഹം ചെലവിൽ പിശുക്കാണു കാണിക്കുന്നത്. പെൻഷൻ ചെലവ് കുറയുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ചെലവുകൂട്ടലിനെപ്പറ്റി പ്രസംഗത്തിന്റെ ആദ്യഭാഗത്തു ധാരാളം പറഞ്ഞെങ്കിലും കണക്കുകളിൽ അങ്ങനെയല്ല.
നടപ്പുവർഷം 23,686 കോടി രൂപയുടെ ധനകമ്മി വരുന്നത് അടുത്തവർഷം 26,291 കോടിയായി ഉയരും. ഗവണ്മെന്റിന്റെ കടബാധ്യത മാർച്ച് 31 ന് 2,363,07.87 കോടിയും അടുത്ത വർഷം മാർച്ച് 31 ന് 2,64,459.29 കോടിയുമാകും.
ബജറ്റിൽ പണമില്ലെങ്കിലും കിഫ്ബി വഴി വലിയ ധാരാളം കാര്യങ്ങൾ ചെയ്യുമെന്നാണു ധനമന്ത്രി പറയുന്നത്. അവ വേഗം നടപ്പിലായി കാണട്ടെ എന്ന് എല്ലാവർക്കും ആശംസിക്കാം.
റ്റി.സി. മാത്യു