Thursday, January 31, 2019 1:22 AM IST
പോ ലീസ് ആരുടേതാണ് എന്ന ചോദ്യം വീണ്ടും ചർച്ചയാവുകയാണ്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെ തൽസ്ഥാനത്തുനിന്നു മാറ്റുകയും വനിതാ സെല്ലിലേക്ക് അയയ്ക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കുന്നു. പോലീസ് സർക്കാരിന്റേതല്ല, ജനങ്ങളുടേതാണ് എന്നു ജനം വിശ്വസിക്കുകയും പറയുകയും ചെയ്യുന്നു.
ഡിസിപിയെ ശിക്ഷിച്ചു തരംതാഴ്ത്താൻ അവർ എന്തു കുറ്റമാണു ചെയ്തത്? ക്രമസമാധാനപാലനത്തിന്റെ ചുമതലയുള്ള ഉയർന്ന പോലീസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ് പോലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതിയെ അന്വേഷിച്ച് എത്തിയത് തെറ്റാണോ? പോക്സോ കേസിൽ പ്രതിയായ സിപിഎം പ്രവർത്തകരെ കാണാൻ ഡിവൈഎഫ്ഐ പ്രവർത്തകരെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പോലീസ് സ്റ്റേഷനു നേരെ കല്ലേറുണ്ടായത്. പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിലാണു സഹപ്രവർത്തകൻ തടവിൽ കഴിയുന്നത്. പ്രതിയെ കാണുന്നതിനു ജയിൽ നിയമങ്ങൾ പാലിക്കണം. ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർക്കു പ്രത്യേക ആനുകൂല്യമൊന്നുമില്ല. പോലീസ് സ്റ്റേഷൻ ആക്രമിച്ചു പ്രതിയെ ബലമായി ഇറക്കിക്കൊണ്ടുവന്നു മാലയിട്ട് പൂജിച്ച് ആഘോഷമായ പ്രദക്ഷിണം നടത്തി പാരന്പര്യമുള്ള പാർട്ടിയാണെന്ന ചിന്തയിലാണ് ഇക്കാലത്തും ചില പാർട്ടിപ്രവർത്തകർ പോലീസുകാരോടു വർത്തിക്കുന്നത്.
പോലീസ് ചുമതലകൂടിയുള്ള മുഖ്യമന്ത്രിക്കു പോലീസിന്റെ പണി എന്താണെന്ന് അറിഞ്ഞുകൂടെന്നു കരുതാനാവില്ല. പോലീസിന്റെ പണി മന്ത്രിമാരെയും എംഎൽഎമാരെയും കാണുന്പോൾ സല്യൂട്ടടിക്കുക മാത്രമല്ല. മന്ത്രിമാർക്കു സംരക്ഷണമേകുന്നതും അവരുടെ വാഹനങ്ങൾക്ക് അമിതവേഗത്തിൽ സഞ്ചരിക്കാൻ സാധാരണ പൗരന്റെ യാത്രാസ്വാതന്ത്ര്യം മുടക്കുന്നതും കരിങ്കൊടിയും ചീമുട്ടയുമായി എത്തുന്നവരെ ലാത്തിവീശി ഓടിക്കുന്നതുമല്ല പോലീസ് പണി. അവർ ജനസേവകരാണ്. നിയമം നടപ്പിലാക്കുക, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കുറ്റകൃത്യങ്ങൾ ഒഴിവാക്കുക, ക്രമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുക, കുറ്റവാളികളെ അവരുടെ താവളങ്ങളിലെത്തി അന്വേഷിക്കുക, ആവശ്യമെങ്കിൽ അറസ്റ്റുചെയ്യുക, വേണ്ടിവന്നാൽ ന്യായമായ ബലം പ്രയോഗിക്കുക, സമൂഹത്തിൽ സമാധാനം ഉറപ്പാക്കുക തുടങ്ങി മർമ പ്രധാനമായ ഉത്തരവാദിത്വങ്ങളാണ് പോലീസിനുള്ളത്.
ഡിസിപി ചൈത്ര സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയത് തെറ്റായിപ്പോയി എന്നാണു മുഖ്യമന്ത്രിയുടെ കണ്ടെത്തൽ. നിയമസഭയിൽ മുഖ്യമന്ത്രി ഡിസിപിയെ പരസ്യമായി തള്ളിപ്പറഞ്ഞു. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിൽ ഭീഷണിയുടെ സ്വരമുണ്ട്. പോലീസുകാർ പാർട്ടിക്കു മുകളിൽ പറക്കേണ്ട എന്നാണു കോടിയേരി വിരട്ടിയത്. പോലീസ് നടപടികൾ രാഷ്ട്രീയ നേതാക്കന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് നിർഭാഗ്യകരമാണ്. രാഷ്ട്രീയ നേതാക്കന്മാരുടെ വീട്ടുവേലക്കാരല്ല പോലീസുദ്യോഗസ്ഥർ. രാഷ്ട്രീയക്കാരുടെ മുന്പിൽ മുട്ടുമടക്കി വിനീതദാസരായി നിൽക്കേണ്ടവരുമല്ല അവർ.
ചൈത്ര ഉയർന്ന തസ്തികയിലുള്ള ഐപിഎസ് ഉദ്യോഗസ്ഥയാണ്. ഐപിഎസ് കിട്ടുന്നത് ആരുടെയെങ്കിലും ശിപാർശയിലല്ല. അവർക്കു നിയമങ്ങളും ചട്ടങ്ങളും കൃത്യമായിട്ടറിയാം. സിപിഎം ഓഫീസ് റെയ്ഡ് ചെയ്തതു നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണെന്ന് അന്വേഷണം നടത്തിയ എഡിജിപി സർക്കാരിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി അവരെ സ്ഥലംമാറ്റി. തരംതാഴ്ന്ന പ്രതികാരം എന്നല്ലാതെ മറ്റെന്തു പറയാൻ?
രാഷ്ട്രീയക്കാർ മനസിലാക്കണം അന്വേഷണോദ്യോഗസ്ഥർക്ക് ജില്ലാ കമ്മിറ്റി ഓഫീസുകൾ മാത്രമല്ല, കേന്ദ്ര കമ്മിറ്റി ഓഫീസുകൾ വരെ പരിശോധിക്കാം. അതിന് അപേക്ഷവച്ച് അനുവാദം വാങ്ങേണ്ടതില്ല. ആരാധനാലയങ്ങളിലും ഓഫീസുകളിലും അന്വേഷണമാകാം, പാർട്ടി ഓഫീസുകളിൽ പാടില്ല എന്നു പറയുന്നത് ഇരട്ടത്താപ്പും ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. ഒരു രാജ്യത്ത് രണ്ടു നീതി പാടില്ല.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതിയെ അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതുകൊണ്ട് അന്വേഷണം അപ്രസക്തമാകുന്നില്ല. പാർട്ടി ഓഫീസുകൾ പവിത്രമായ സങ്കേതങ്ങളൊന്നുമല്ലെന്ന് അറിയാത്തവർ ആരുണ്ട്? അക്രമങ്ങളും കൊലപാതകങ്ങളും ആസൂത്രണം ചെയ്യുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നത് പാർട്ടി ഓഫീസുകളിലോ നേതാക്കന്മാരുടെ വീടുകളിലോ ആണെന്ന് ഓർമപ്പെടുത്തുന്ന എത്രയെത്ര സംഭവങ്ങൾ!
നവോത്ഥാന മൂല്യങ്ങളെക്കുറിച്ചു ചർച്ചചെയ്യുകയും നവോത്ഥാനത്തിന്റെ കുത്തകാവകാശം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്ന സർക്കാരിന് ഇതു നാണക്കേടാണ്. തങ്ങൾ സ്ത്രീസമത്വത്തിനും അവരുടെ ശക്തീകരണത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്ന പ്രതീതി ജനിപ്പിക്കുന്നതിനു വനിതകളെ ശബരിമല കയറ്റിയ സർക്കാരിന് ഇതു ഭൂഷണമല്ല. ചൈത്രയെ ശിക്ഷിക്കുകവഴി സർക്കാർ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്തത്.
പോലീസ് സേനയിൽ 6.4 ശതമാനം മാത്രമാണ് വനിതകളുള്ളത്. 17,22,786 പോലീസ് ഉദ്യോഗസ്ഥരിൽ 1,05,325 പേർ മാത്രമാണ് വനിതകൾ. രാജ്യത്ത് 4,000 ഐപിഎസുകാരുള്ളതിൽ വനിതകൾ 928 പേർ മാത്രം. കേരളത്തിൽ കൈവിരലിൽ എണ്ണാവുന്ന വനിതാ ഐപിഎസുകാരാണുള്ളത്. അവരോടാകട്ടെ വിവേചനാപരവും ധിക്കാരപരവുമായ സമീപനമാണ് സർക്കാരും രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്നത്. പോലീസിനെ വെറുതെ വിടുക.
മറുവശം/എം.ചന്ദ്രൻ