Tuesday, January 29, 2019 12:42 AM IST
ഇന്ത്യയിൽ ഇക്കൊല്ലം നടക്കാൻപോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചു വന്നിരിക്കുന്ന സർവേ ഫലങ്ങൾ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് എല്ലാ പാർട്ടികൾക്കും പ്രത്യാശ പകരുന്നതാണെങ്കിലും നിഗമനങ്ങൾക്ക് ആധാരമായി തരുന്ന കണക്കുകൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതാണ്. ഇങ്ങനെ ആവില്ലല്ലോ ഇവിടത്തെ സ്ഥിതി എന്നു പല സംസ്ഥാനത്തെയുംകുറിച്ച് ആരും സംശയിച്ചുപോകും. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചായാലും കേരളത്തിലെ തെരഞ്ഞെടുപ്പുഫലത്തെക്കുറിച്ചായാലും അതാണു വസ്തുത. എങ്കിലും ഒരങ്കത്തിന് എല്ലാവർക്കും ബാല്യമുണ്ട് എന്ന പ്രത്യാശ എല്ലാ പാർട്ടികളിലും വളർത്തുന്ന ഒന്നായി ആ ഫലങ്ങൾ.
കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ടില്ലാത്തതുകൊണ്ട് ഇന്നും ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നു. അതു കുറ്റമറ്റവിധം നടക്കുന്നു. 1977 ൽ അടിയന്തരാവസ്ഥയിൽ നടന്ന തെരഞ്ഞെടുപ്പുപോലും കുറ്റമറ്റതായിരുന്നു. 2014 ലെ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ബിജെപി വൻ ക്രമക്കേട് നടത്തി എന്ന് അമേരിക്കയിലിരുന്ന് ഒരു ഷൂജ പറയുന്നുണ്ടെങ്കിലും അതു കണ്ണടച്ചു വിശ്വസിക്കാൻ ജനത്തിനാകുന്നില്ല.
വോട്ടുകൾ വിഭജിക്കപ്പെടുന്പോൾ
എല്ലാ സർവേകളും ഒരു മുന്നണിക്കും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഉണ്ടാവില്ലാത്ത ഫലമാണ് പ്രവചിക്കുന്നത്. ഏതാണ്ടു മൂന്നു തുല്യ വിഭാഗങ്ങളായി വോട്ടർമാർ ഇപ്പോൾ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഭരണമുന്നണിക്ക് 38 ശതമാനം വോട്ടും കോണ്‍ഗ്രസ് മുന്നണിക്ക് 32 ശതമാനം വോട്ടും മൂന്നാംചേരിക്ക് 30 ശതമാനം വോട്ടും കിട്ടും എന്നാണു കണക്ക്. എന്നാലും ഭരണമുന്നണി തന്നെയാവും മുന്നിൽ. ഒരുകൂട്ടർ അവർക്കു കേവല ഭൂരിപക്ഷം കിട്ടാതെ വരാമെങ്കിലും ഏതാണ്ട് അടുത്തു സീറ്റ് കിട്ടും എന്നാണു പ്രവചിച്ചത്. ഒരു കൂട്ടർ അവർക്ക് 237 സീറ്റും അടുത്ത കൂട്ടർ 233 സീറ്റും പ്രവചിക്കുന്നു. രാഹുൽഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് മുന്നണിക്ക് 167 സീറ്റാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.166 ആണ് അടുത്ത പ്രവചനം. അതായത് ഭരണമുന്നണിയെക്കാൾ നൂറോളം സീറ്റ് പിന്നിൽ. മമത ബാനർജി അടക്കമുള്ള ബാക്കി എല്ലാവർക്കും കൂടി 143 സീറ്റെന്ന് ഒരുകൂട്ടരും 140 സീറ്റെന്ന് അടുത്ത കൂട്ടരും കണക്കാക്കുന്നു.
ഭരണമുന്നണിക്ക് തെരഞ്ഞെടുപ്പിനുശേഷം പുതിയ കൂട്ടുകാരെ കിട്ടാനിടയില്ലെങ്കിലും കോണ്‍ഗ്രസ് മുന്നണിയുടെയും മൂന്നാമത്തെ കൂട്ടരുടെയും നില അതല്ല. ഈ രണ്ടു കൂട്ടർക്കും പൊതുവായ ഒരു ലക്ഷ്യമുണ്ട്- ബിജെപിയെ പുറത്താക്കുക. അക്കാരണത്താൽ തെരഞ്ഞെടുപ്പിനു ശേഷമെങ്കിലും അവർക്കു സഹകരിക്കാനാകും. അതിനുമുമ്പ് ഉണ്ടാകുമോ എന്ന തീർച്ചയും ഇല്ല. അതുണ്ടാകുന്നതുകൊണ്ടു മോദി തിരിച്ചെത്തില്ല എന്നു കരുതാൻ സർവേ എല്ലാ ന്യായവും തരുന്നു.
ഇതുതന്നെയാണു തെരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ഉയരുമ്പോൾ ഭാരതത്തിലെ രാഷ്ട്രീയ നിലയും. മോദിയെ കണ്ണടച്ചു പുകഴ്ത്തുന്ന റിപ്പബ്ലിക് അടക്കമുള്ള ചാനലകുൾ ചേർന്നു നടത്തിയതാണ് ഒരു സർവേ എന്നത് ഓർമിക്കേണ്ടതുണ്ട്. ജനം ഇപ്പോൾ മോദിക്കും സർക്കാരിനും എതിരാണെന്ന് അവർക്കും സമ്മതിക്കേണ്ടിവന്നിരിക്കുന്നു.
അതുകൊണ്ടുതന്നെ ഇനിയുളള ദിനങ്ങളും ഓരോ നീക്കവും എല്ലാവർക്കും ജീവന്മരണ വിഷയമാവും. അവസാനത്തെ ബജറ്റ് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് കാറ്റ് അനുകൂലമാക്കാൻ ബിജെപി ശ്രമിക്കും. ഓരോ വോട്ടിനും ഓരോ സീറ്റിനും വേണ്ടി എല്ലാ പാർട്ടികളും എല്ലാ മാർഗവും പയറ്റാനും അങ്ങനെ കളിക്കളം വല്ലാതെ ഇളക്കി മറിക്കെപ്പടാനും പ്രേരണ കൊടുക്കുന്നതാണ് സർവേ ഫലങ്ങൾ.
കണക്കുകളുടെ കളി
ഉത്തർപ്രദേശിൽ ബിജെപിക്കു തിരിച്ചടി ഉണ്ടാകുമെന്നാണു പ്രവചനം. 80 ൽ നിന്ന് 25 സീറ്റിലേക്ക് അവർ ഒതുങ്ങുമത്രെ. അവിടെ മായവതി- അഖിലേഷ് സഖ്യം 51 സീറ്റ് നേടും, കോണ്‍ഗ്രസിനു നാലു സീറ്റും കിട്ടും എന്നാണു കണക്ക്. പ്രിയങ്കയെയും ജ്യോതിരാദിത്യ സിന്ധ്യയെയും നേതൃത്വം ഏൽപ്പിച്ചുകൊണ്ടു രാഹുൽ ഗാന്ധി പുതിയ കളി വിഭാവനം ചെയ്തപ്പോൾത്തന്നെ അവിടെ എല്ലാവരും ഇളകിയതായാണു റിപ്പോർട്ട്. ബിജെപിയോടു പിണങ്ങിനിൽക്കുന്ന ബ്രാഹ്മണ വോട്ടുകൾ കോണ്‍ഗ്രസ് സ്വന്തമാക്കുകയും അവിശ്വസിച്ചു അകന്നുപോയ ന്യൂനപക്ഷ- ദളിത് വോട്ടുകൾ തിരിച്ചുപിടിക്കുകയും ചെയ്യാൻ ഇവരുടെ വരവ് നിമിത്തമാകുമെന്ന വിലയിരുത്തൽ വരുന്നുണ്ട്. എങ്കിൽ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാർട്ടി സമവാക്യങ്ങളിൽ പോലും അവിടെ മാറ്റം വന്നേക്കും. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും എന്നതാണ് ഇപ്പോഴത്തെ നിഗമനം.
48 സീറ്റുള്ള മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വല്ലാതെ അകന്നാണു നിൽക്കുന്നത്. അതിലൂടെ യുപിഎയ്ക്കു മുന്നേറ്റമുണ്ടാകും എന്നാണു പ്രവചനം. കോണ്‍ഗ്രസിന് 28 ഉം ബിജെപിക്ക് 16 ഉം സീറ്റാണു പറയുന്നത്. 42 സീറ്റുള്ള ബംഗാളിൽ തൃണമൂലിനാണ് 34 സീറ്റും.
കോണ്‍ഗ്രസിന് ഒന്ന്.
40 സീറ്റുള്ള ബിഹാറിൽ 35 ഉം ബിജെപി മുന്നണിക്കാണ്. അഞ്ചു സീറ്റാണു ലാലുവിനും കോണ്‍ഗ്രസിനും പറഞ്ഞിട്ടുള്ളത്. ഇവിടെ ഇതാവുമോ സ്ഥിതി എന്നു സംശയിക്കുന്നവർ ധാരാളമുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലെ 29 ൽ 23 സീറ്റും ബിജെപി പിടിക്കും എന്നാണു പ്രവചനം. വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കണക്കാണത്. കർണാടകത്തിലെ 28 സീറ്റുകൾ പപ്പാതി പങ്കിടുന്നു. അവിടെയും കോണ്‍ഗ്രസ് മുന്നണിയാണു ഭരിക്കുന്നത്.
ഗുജറാത്തിൽ 26ൽ 24 സീറ്റും ബിജെപിക്കു കിട്ടും എന്നാണു സർവേ. നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കാണിച്ച മുന്നേറ്റം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാവില്ലെന്നു സർവേക്കാർ പറയുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും 26 സീറ്റിൽ 24 ഉം ബിജെപി പിടിക്കുമെന്നാണു സർവേ. ആന്ധ്രായിൽ വൈഎസ്ആർ കോണ്‍ഗ്രസ് 25 ൽ 19 സീറ്റുകളും പിടിക്കുമെന്നും ബാക്കി ആറെണ്ണം തെലുങ്കുദേശം കൊണ്ടുപോകുമെന്നുമാണ് കണക്ക്.
ഒഡീഷയിലെ 21 സീറ്റിൽ 12 ഉം ബിജെപി പിടിക്കുമെന്നും ബാക്കി ഒമ്പത് ബിജു ജനതാദൾ പിടിക്കുമെന്നുമാണു കണക്ക്. അവിടെയും കോണ്‍ഗ്രസിന് ഒന്നുമില്ല. തെലുങ്കാനയിലെ 17 സീറ്റും തെലുങ്കാന രാഷ്ട്ര സമിതിക്കാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 25 സീറ്റിൽ 14 ഉം ബിജെപിക്കു കിട്ടും എന്നാണ് കണക്ക്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വൻ ചലനങ്ങൾ ഉണ്ടാക്കിയ സംസ്ഥാനങ്ങളാണവ. ബിജെപിയുടെ കൂട്ടുകാർ പോലും പൗരത്വ നിയമത്തെ എതിർക്കുന്ന പശ്ചാത്തലവും ഉണ്ട്.
പഞ്ചാബിൽ കോണ്‍ഗ്രസിനാണു സർവേയിലും വിജയം. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തൂത്തുവാരിയ ഛത്തീസ്ഗഡിൽ 11 ൽ ആറു സീറ്റേ കോണ്‍ഗ്രസിനു കിട്ടൂ എന്നാണു സർവേ. ജാർഖണ്ഡിൽ പക്ഷേ 14 ൽ എട്ട് സീറ്റ് കോണ്‍ഗ്രസ് മുന്നണിക്കുണ്ട്. ഗോവയിൽ ഓരോ സീറ്റാവും രണ്ടു കൂട്ടർക്കും ലഭിക്കുക. ഹരിയാനയിൽ പത്തിൽ ഏഴും ബിജെപി മുന്നണിക്കാണ്. ജമ്മുകാഷ്മീരിൽ യുപിഎ ആറിൽ നാലു സീറ്റ് നേടും. ഉത്തരാഖണ്ഡ് യുപിഎയും ഹിമാചൽ പ്രദേശ് എൻഡിഎയും തൂത്തുവാരും.
ആം ആദ്മി ഭരിക്കുന്ന ഡൽഹി ബിജെപി തൂത്തുവാരുമെന്നും തമിഴ്നാട് യുപിഎ തൂത്തുവാരുമെന്നും പറയുന്നു. ആം ആദ്മി അത്ര പിന്തള്ളപ്പെടുമോ? അണ്ണാ ഡിഎംകെ- ബിജെപി കൂട്ടുകെട്ടിനു തമിഴ്നാട്ടിൽ ഒന്നും ചെയ്യാനാവില്ലേ? കമൽഹാസന്റെ പാർട്ടിയുടെ സ്വാധീനം എന്തായിരിക്കും?
കോണ്‍ഗ്രസിന് അനുകൂലം
സർവേയുടെ കണക്കുകളിൽ പിന്നിലാണെങ്കിലും വിശദാംശ കണക്കുകൾ വായിക്കുമ്പോൾ ഇക്കണക്കനുസരിച്ചുതന്നെ രാഹുലും കോണ്‍ഗ്രസും കൂടുതൽ തിളങ്ങും എന്നു കരുതാം. ബിജെപിക്കു കിട്ടാവുന്നതിന്റെ പരമാവധി വച്ചും കോണ്‍ഗ്രസിനു കിട്ടാവുന്ന സീറ്റുകൾ പരമാവധി കുറച്ചുമാണു സർവേക്കാർ ഫലം ഉണ്ടാക്കിയത് എന്നു തോന്നിപ്പോകും. കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടകം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെങ്കിലും ഇപ്പോഴത്തെ നിലയിൽ തന്നെ കോണ്‍ഗ്രസ് കൂടുതൽ തിളങ്ങേണ്ടതാണ്. മധ്യപ്രദേശിലെ കമൽനാഥും രാജസ്ഥാനിലെ ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും എല്ലാം അതിനു പ്രാപ്തരുമാണ്.
തെരഞ്ഞെടുപ്പു രംഗം, പ്രത്യേകിച്ചും മുന്നണി ബന്ധങ്ങൾ, ഇനിയും വ്യക്തമാകാനിരിക്കുന്നു. മോദിവിരുദ്ധ ശക്തികളിൽ ഇനിയും കൂടുതൽ ഐക്യം ഉണ്ടാകാവുന്നതാണ്.
വരാനിരിക്കുന്ന തന്ത്രങ്ങൾ
മതവികാരം ഇളക്കിമാത്രം പിടിച്ചുനിൽക്കാനാവാത്തവിധം ഭരണവിരുദ്ധ വികാരം ബിജെപിയെ ബാധിച്ചിട്ടുണ്ട്. രാമക്ഷേത്രവും ശബരിമലയും മാത്രമാണ് അവർക്ക് ഇന്നും പറയാനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിന്റെ അമർഷവും ജനങ്ങളിലുണ്ട്. ഒഡീഷയിലെ നവീൻ പട്നായിക്, തെലുങ്കാനയിലെ ചന്ദ്രശേഖര റാവു, ബിഹാറിലെ നിതീഷ് തുടങ്ങിയവർ എത്രമാത്രം വിശ്വസ്തരായിരിക്കും എന്നു തീർച്ചയില്ല.
ഒരു ബജറ്റ് ബാക്കിയുണ്ട്. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ടുള്ള ബജറ്റിൽ എന്തെല്ലാം പുത്തൻ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നറിയില്ല. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കു സർക്കാർ സർവീസുകളിൽ ഏർപ്പെടുത്തിയ സംവരണം പോലുള്ള നീക്കങ്ങൾ വരാം. നല്ല നീക്കം ഉണ്ടായാൽ ചലനവും ഉണ്ടാവും.
റഫാൽ ഇടപാടുപോലെ സർക്കാരിനെതിരേ ഉയർന്നിരിക്കുന്ന അഴിമതി ആരോപണങ്ങളെ നേരിടാൻ കോണ്‍ഗ്രസിനെതിരേ എന്തെങ്കിലും പുതിയ ആരോപണങ്ങൾ കൊണ്ടുവരാം. അമിത്ഷായുടെയും മോദിയുടെയും തലയിൽ ഉദിക്കുന്ന അടവുകൾ ഏതറ്റംവരയും പോകാം എന്നു ചരിത്രം.
തിളങ്ങുന്ന രാഹുൽ
കോണ്‍ഗ്രസിനെ ഏറെ ചലനാത്മകമാക്കുന്ന തീരുമാനങ്ങളുമായി രാഹുൽ ഗാന്ധി ശരിക്കും കളം നിറയുന്നു. പാർട്ടിയെ അദ്ദേഹം ശരിക്കും കുത്തിക്കെട്ടുന്നമട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന ക്രമീകരണങ്ങളിൽ വീഴ്ച വരുത്തുന്നവർ ഉത്തരംപറയേണ്ടി വരുന്നു. തിരുവനന്തപുരം ലോക്സഭാ സീറ്റിലെ അവലോകന യോഗത്തിൽ വരാതിരുന്നവരെക്കുറിച്ചും ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയവരെക്കുറിച്ചും ഉണ്ടായ ചോദ്യങ്ങളും സൂചനകളും തന്നെ അടയാളം. ഉണങ്ങിയ മരങ്ങൾ വെട്ടിക്കളയും എന്നുതന്നെ വ്യക്തമാക്കപ്പെട്ടു.
പ്രിയങ്കയുടെ വരവ് കൃത്യ സമയത്തായി. സോണിയ കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്ത കാലം പോലെ ഒന്ന്. അന്നു സോണിയ വന്നില്ലായിരുന്നെങ്കിൽ കോണ്‍ഗ്രസ് വല്ലാത്ത പതനത്തിലാകുമായിരുന്നു. പ്രിയങ്ക വരുമ്പോൾ അത്രയും ദയനീയമല്ല സ്ഥിതി. എങ്കിലും ഭാരതത്തിന്റെ പ്രധാനമന്ത്രിമാരെ തീരുമാനിക്കുന്ന ഉത്തർപ്രദേശിൽ ആർക്കും വേണ്ടാത്ത പാർട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. ബിഎസ്പിയും സമാജ്വാദി പാർട്ടിയും ഇട്ടുകൊടുക്കുന്ന വല്ലതും ഉണ്ടെങ്കിൽ അതുകൊണ്ട് തൃപ്തിപ്പെടേണ്ട സ്ഥിതി. ആ സാഹചര്യം നേരിടാൻ തന്നെയാണു രാഹുൽ തുനിയുന്നത്. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും അതിനു നിയോഗിക്കപ്പെട്ടിരിക്കുന്നു.
ഏതായാലും ബിജെപി ഞെട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി പ്രതികരിക്കുന്ന ഒരു വിഷയമായി ഇത്. കോണ്‍ഗ്രസിൽ കുടുംബമാണു പാർട്ടി എന്നും ബിജെപിയിൽ പാർട്ടിയാണു കുടുംബമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബം ഇല്ലാത്തയാൾക്കു പാർട്ടി കുടുംബമാകുന്നതു നല്ലതാവും, കുടുംബമുളളവർ പാർട്ടിയെ കുടുംബംപോലെ സ്നേഹിക്കുന്നതു കുടുംബാനുഭവം ഉള്ളതുകൊണ്ടാണ് എന്നൊക്കെ കോണ്‍ഗ്രസുകാർക്കു തിരിച്ചടിക്കാറായി. പ്രിയങ്കയുടെ സൗന്ദര്യം പോലും ബിജെപിക്കാർ ഭയപ്പെടുന്നു എന്നു പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.
കേരളത്തിലെ പ്രതീക്ഷകൾ
കേരളത്തിൽ ജനാധിപത്യ മുന്നണിക്ക് 20 ൽ 16 സീറ്റും ഇടതു മുന്നണിക്ക് നാലു സീറ്റുമാണ് സർവേകളിൽ പറയുന്നത്. ലോക്സഭയിലേക്ക് ഇതുവരെ ഒരു സീറ്റും കേരളത്തിൽ നേടിയിട്ടില്ലാത്ത ബിജെപി ഇക്കുറിയും അക്കൗണ്ട് തുറക്കില്ല എന്നാണു സർവേക്കാർ പറയുന്നത്. ജനാധിപത്യമുന്നണിയെ അസസ്ഥമാക്കിയേക്കാവുന്നതും സ്ഥാനാർഥികളാകാൻ വലിയ ഇടി ഉണ്ടാക്കാവുന്നതുമാണ് ഈ സർവേ. തെരഞ്ഞെടുപ്പുഫലം അങ്ങനെ ആയിക്കൂടെന്നില്ല എന്നതിനപ്പുറം അത്ര എളുപ്പമാവില്ല കാര്യങ്ങൾ എന്ന് ആർക്കാണറിയാത്തത്? അട്ടിമറി വിജയം നേടാൻ മുഖ്യമന്ത്രിയും പാർട്ടിയും എല്ലാ ശ്രമവും നടത്തും. ജനതാദളും ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎൻഎലും ബാലകൃഷ്ണപിള്ളയും എല്ലാം കൂടെ ഉണ്ടെന്നുള്ളത് ആ മുന്നണിയുടെ കരുത്ത് കൂട്ടുന്ന ഘടകങ്ങളാണ്.
ശബരിമല വിഷയത്തിലൂടെ കേരളത്തിൽ വളർന്ന ഹൈന്ദവ വികാരം വോട്ടാക്കി ജയിക്കാനുള്ള ബിജെപിയുടെ നീക്കം കണ്ടില്ലെന്നു നടിക്കാനാവില്ല. പ്രധാനമന്ത്രി അടക്കമുള്ളവർ ഓടിയോടി കേരളത്തിലെത്തുന്നതു വെറുതെയാണോ? വല്ലാത്ത മോഹങ്ങളാണ് അവർക്കുള്ളത്. തെരഞ്ഞെടുപ്പിൽ ജയിക്കാം എന്ന മോഹം ബിജെപിക്ക് ഉള്ളതു തന്നെയാണ് ഇടതുപക്ഷത്തിന്റെ നേട്ടം. ആറ്റിങ്ങലും തിരുവനന്തപുരവും പത്തനംതിട്ടയും കാസർഗോഡുമെല്ലാം അവരുടെ മനസിൽ പൂത്തിരി കത്തിക്കുന്നുണ്ട്. ജയിക്കില്ല എന്നു വന്നാൽ പിണറായിയെ തോൽപ്പിക്കാൻ ആ വോട്ടുകൾ ഒഴുകും.
അങ്ങനെ സംഭവിച്ചില്ലെങ്കിൽ ശബരിമലയിലൂടെ മുഖ്യമന്ത്രി എഴുതിയ തിരക്കഥ ജയിക്കും. പല സീറ്റിലും ജനാധിപത്യമുന്നണിയുടെ മേൽ ഇടതുമുന്നണിക്കു വിജയം കൊണ്ടാടാനാവും. സീറ്റ് വിഭജനം, സ്ഥാനാർഥിനിർണയം പോലുള്ള ഘടകങ്ങൾ വിജയപരാജയങ്ങളിൽ നിർണായകമാവും. ലീഗും കേരള കോണ്‍ഗ്രസും കൂടുതൽ സീറ്റ് ചോദിക്കുന്നതുപോലുള്ള തലവേദനകളും ഇടതു മുന്നണിയെക്കാൾ ജനാധിപത്യ മുന്നണിക്കാണു ബുദ്ധിമുട്ടാവുന്നത്.
പ്രിയങ്കയുടെ വരവ് കേരളത്തിലും പുത്തൻ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട് എന്നതു വാസ്തവം. ഒപ്പം നാട്ടിൽ നടക്കുന്ന സിപിഎം - ബിജെപി രാഷ്ട്രീയ സംഘട്ടനങ്ങളും സമാധാന കാംക്ഷികളായ ജനങ്ങളിൽ കൃത്യമായ ബോധ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു മുന്നോടിയായി 1000 ദിന പരിപാടികളുമായി പിണറായി സർക്കാർ വരുന്നുണ്ട്, ഓഖി കൊടുങ്കാറ്റും പ്രളയവും ഉണ്ടാക്കിയ ദുരന്തങ്ങൾക്കു പരിഹാരമൊന്നും ആകുന്നില്ലെങ്കിലും. വൻ കളികൾക്കും നീക്കങ്ങൾക്കുമാവും കളം സജ്ജമാവുന്നത്.
അനന്തപുരി/ദ്വിജൻ