Monday, January 28, 2019 12:42 AM IST
ആര്ക്കും വേണ്ടാതെ കര്ഷകര്-5 / റ്റി.സി. മാത്യു
രാജ്യത്തെ കർഷകരുടെ ദുരിതം എന്തുകൊണ്ട്? ഈ ചോദ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഒരുകാലത്തു ജമീന്ദാരി സന്പ്രദായം, ജന്മിത്തം തുടങ്ങിയവയുടെ പുറത്തായിരുന്നു കുറ്റം ചാർത്തിയത്. ജമീന്ദാരിയും ജന്മിത്തവും അവസാനിക്കുകയും ഭൂപരിഷ്കരണം നടപ്പാക്കുകയും ഒക്കെ ചെയ്തു. കർഷകർ ഇന്നും ദുരിതത്തിൽ തന്നെ.
രാജ്യത്തെ സാന്പത്തിക ഉത്പാദനത്തിൽ (ജിഡിപി) കൃഷിയുടെ പങ്ക് 17 ശതമാനത്തിൽ താഴെയായി. 1990-ൽ അത് 29 ശതമാനമായിരുന്നു. 1950-ൽ ഇത് 57.7 ശതമാനവും.
80 കോടിയുടെ ജീവിതം
2011-ലെ കാർഷിക സെൻസസ് അനുസരിച്ച് ജനസംഖ്യയുടെ 61.5 ശതമാനമാണ് (80 കോടി) കൃഷിയെ ആശ്രയിക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും.
1950-ൽ 85 ശതമാനം പേർ കൃഷിയെ ആശ്രയിച്ചാണു കഴിഞ്ഞത്. പക്ഷേ അവരുടെ വാർഷിക വരുമാനം മൊത്ത ദേശീയ വരുമാനത്തിന്റെ 57 ശതമാനമുണ്ടായിരുന്നു. ഇന്ന് 61.5 ശതമാനത്തിനുള്ള വാർഷിക വരുമാനം മൊത്തത്തിന്റെ 17 ശതമാനത്തിൽ താഴെ മാത്രം.
ഗ്രാഫ് കുത്തനെ താഴോട്ട്. ദുരിതഭാരം കുത്തനെ മേലോട്ട്. എന്താണ് ഇതിനു പരിഹാരം?
വേറെ പണി കിട്ടാനില്ല
പാഠപുസ്തകപരിഹാരം കൃഷിയിൽനിന്നു കൂടുതൽ പേരെ ഒഴിവാക്കുകയാണ്. അതു നല്ല കാര്യം. വേറെ പണി നല്കിയാൽ മതി. അതു വേണ്ടത്ര ഉണ്ടാകുന്നില്ല. അതുകൊണ്ടാണു പോകാത്തത്. കുറേ വർഷങ്ങളായി പ്രഫഷണൽ യോഗ്യത നേടുന്നവർപോലും തൊഴിലില്ലാതെ അലയുന്നു. കാരണം രാജ്യത്തു വേണ്ടത്ര സാന്പത്തിക വളർച്ചയില്ല. നല്ല വളർച്ച ഉള്ളപ്പോൾ പഠിച്ചിറങ്ങുന്നവർക്കെല്ലാം ജോലി കിട്ടും. താലത്തിൽ വച്ച് എന്ന മട്ടിൽ കാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലി കിട്ടും. പക്ഷേ അങ്ങനെയൊരവസ്ഥ രാജ്യത്തില്ലാതായി. കാർഷികവൃത്തിയിൽനിന്നു കരകയറാൻ പുതിയ തലമുറയ്ക്ക് അവസരം കിട്ടുന്നവിധം മറ്റു മേഖലകൾ വേണ്ടത്ര വേഗം വളരുന്നില്ല.
സർക്കാരുകൾ പോലും റിക്രൂട്ട്മെന്റ് കുറച്ചു. 2017 അവസാനം 35.5 ലക്ഷം പേരാണു റെയിൽവേയിലടക്കം കേന്ദ്രസർക്കാർ സർവീസിൽ വേണ്ടത്. 2014-ൽ 33.3 ലക്ഷം പേർ ഉണ്ടായിരുന്നു. 2017-ൽ അത് 32.5 ലക്ഷം ആയി കുറഞ്ഞു. 2.2 ലക്ഷം പേരെ എടുക്കേണ്ട സ്ഥാനത്ത് 80,000 പേരെ കുറച്ചു. മൊത്തം മൂന്നു ലക്ഷം പേർക്ക് അവസരം നിഷേധിച്ചു. അത്ര കുടുംബങ്ങൾക്കു കാർഷികവൃത്തിയിൽനിന്നു മാറാനുള്ള അവസരം ഇല്ലാതാക്കി എന്നും പറയാം. സേവനമേഖലയിലും വ്യവസായത്തിലും കൂടുതൽ തൊഴിൽ ഉണ്ടാക്കിയാലേ കർഷകരെ കൃഷിയിൽനിന്നു കരകയറ്റാനാകൂ.
മറ്റു പണികളിൽ പോയി കർഷകർ രക്ഷപ്പെടുക എന്നതു വിശാലമായ ആശയം. രാജ്യത്തു സാന്പത്തിക വളർച്ച അതിവേഗമായാൽ അടുത്ത തലമുറയിൽ കൂടുതൽ പേർക്ക് അതിനവസരം കിട്ടാം. അങ്ങനെ സംഭവിക്കട്ടെ എന്ന് ആശംസിക്കാം.
കൃഷി നടത്തുന്നവരോ?
അപ്പോഴും കൃഷിയിൽ നിൽക്കുന്നവരുടെ കാര്യമുണ്ടല്ലോ. അവർക്കു നല്ല ജീവിതം ഉറപ്പാക്കേണ്ടതുണ്ട്. കൃഷിഭൂമി ചെറുതാണ്, പലപ്പോഴും ആദായവില ലഭിക്കുന്നില്ല, ഉത്പാദനക്ഷമത കുറവാണ്, വില്പനയ്ക്കു നിയന്ത്രണവും കയറ്റുമതിക്കു നിരോധനവും മൂലം മിക്ക ഉത്പന്നങ്ങൾക്കും രാജ്യാന്തര വില ലഭിക്കുന്നില്ല. വേണ്ടത്ര വെയർഹൗസുകൾ ഇല്ല, ജലസേചനം വേണ്ടിടത്തോളമില്ല... ഇങ്ങനെ പോകുന്നു കർഷക ദുരിതത്തിന്റെ കാരണങ്ങൾ.
ഇവയ്ക്കു പരിഹാരമായി നിർദേശിക്കപ്പെടുന്ന എല്ലാം പ്രായോഗികമല്ല. മിക്ക നിർദേശങ്ങളും കന്പോളശക്തികളുടെ പിത്തലാട്ടങ്ങൾക്കു കർഷകരെ വിട്ടുകൊടുക്കുന്നതാണ്.
ഉപദേശം ഇങ്ങനെ
സംഭരണവില പ്രഖ്യാപിച്ചു സർക്കാർ സംഭരിക്കുന്നതും ഉത്പന്നങ്ങൾ സർക്കാർ നിയന്ത്രിത ചന്തകളിൽ മാത്രമേ വിൽക്കാവൂ എന്നതുമൊക്കെ മാറ്റണം. ഇ-മാർക്കറ്റിംഗ് വ്യാപിപ്പിക്കണം. കൂടുതൽ ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ തുടങ്ങണം, ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷി ചെയ്യണം എന്നൊക്കെ പോകുന്നു പതിവു പരിഹാര നിർദേശങ്ങൾ. വിള ഇൻഷ്വറൻസാണ് ഇതോടു ചേർത്ത് എല്ലാവരും പറയുന്ന കാര്യം.
ഇതെല്ലാം ലളിതമായി പറഞ്ഞാൽ കർഷകരക്ഷയുടെ ചുമതല സർക്കാരിൽനിന്ന് എടുത്തുമാറ്റുന്നതാണ്. കന്പോളശക്തികൾക്കു കർഷകരെ വിട്ടുകൊടുക്കലാണ്.
വ്യത്യാസം കാണുന്നില്ല
ഈ ഉപദേശകരെ കുറ്റം പറയാനാവില്ല. അവരൊക്കെ വിദേശങ്ങളിൽ നടപ്പാക്കുന്ന കാര്യങ്ങളാണു നോക്കുക. അവിടെയൊക്കെ കാർഷിക പ്രശ്നങ്ങൾക്കു നിർദേശിക്കുന്ന പരിഹാരങ്ങൾ ഇവിടെയും നിർദേശിക്കുന്നു. കന്പോള സന്പദ്ഘടന നിലനിൽക്കുന്ന ആ രാജ്യങ്ങളിലെ സാഹചര്യവും നമ്മുടെ സാഹചര്യവും തമ്മിലുള്ള വ്യത്യാസം പലരും ശ്രദ്ധിക്കുന്നില്ല എന്നു മാത്രം.
മിക്ക വിദേശരാജ്യങ്ങളിലെയും കർഷകർ കൂടുതൽ വലിയ കൃഷിയിടങ്ങൾ ഉള്ളവരാണ്. ഏതാനും രാജ്യങ്ങളിലെ ശരാശരി കൃഷിയിടത്തിന്റെ വിസ്തീർണം നോക്കുക.
ഈ വ്യത്യാസം സുപ്രധാനമാണ്. യൂറോപ്പിലെ കർഷകന്റെ നിലയല്ല ഇന്ത്യയിലെ കർഷകന്റേത്. ഇവിടെ ശരാശരി കർഷകന് ഒരു ഗ്രാമീണ കടയിലേക്കു ദിവസവും ഉത്പന്നം നല്കാവുന്ന രീതിയിൽ കൃഷി ചെയ്യാൻ പറ്റില്ല. അതിനുമാത്രം സ്ഥലമില്ല.
അവന് ഇ- മാർക്കറ്റിംഗും ഓൺലൈൻ വ്യാപാരവുമൊന്നും വഴങ്ങില്ല. അതിനുള്ള അനുബന്ധ സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും പറ്റില്ല.
ഇവിടെ വേണ്ടത്
ഇവിടത്തെ നാമമാത്ര-ചെറുകിട കർഷകർ ക്കു കൃഷി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടതു മൂന്നു പ്രധാന കാര്യങ്ങളാണ്.
1. വിളവിറക്കാൻ കുറഞ്ഞ പലിശയ്ക്കു വായ്പ. 2. ഉത്പന്നത്തിന് ആദായവില. 3. കൃഷിക്കു കെടുതി ബാധിച്ചാൽ അതിൽനിന്നു കരകയറാനുള്ള സഹായം (ഇൻഷ്വറൻസ്).
സാധാരണ സാഹചര്യങ്ങളിൽ ഏറ്റവും ആവശ്യമായി വരുന്നത് ഉത്പന്നത്തിനുള്ള ആദായവിലയാണ്. ഇവിടെ സർക്കാരുകൾ സമീപനവും കാഴ്ചപ്പാടും മാറ്റണം.
വില താഴ്ത്തിനിർത്തുന്നു
പൊതുവിപണിയിൽ വിലക്കയറ്റം വരരുത് എന്നാണ് ഇപ്പോൾ സർക്കാരുകൾ ഉന്നംവയ്ക്കുന്നത്. പൊതുവിപണിയിൽ വില കൂട്ടാതിരി ക്കാൻ ഗവൺമെന്റ് ശ്രമിക്കുന്പോൾ അതിന്റെ ഭാരം കർഷകരുടെ ചുമലിൽ വയ്ക്കുന്നു. അതാണു പ്രശ്നം.
അരിവില കൂടാതിരിക്കാൻ നെല്ലുവില താഴ്ത്തുന്നു. പരിപ്പുവില കൂടാതിരിക്കാൻ കാനഡയിൽനിന്ന് ഇറക്കുമതി നടത്തുന്നു. സവാളവില കൂടാതിരിക്കാൻ സവാള കയറ്റുമതി നിരോധിക്കുന്നു.
ഇത് ആർക്കുവേണ്ടി?
നബാർഡി (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ്)ന്റെ 2015-16-ലെ സർവേ അനുസരിച്ച് കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 8,932 രൂപയാണ്. അതേമാസം സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി) എല്ലാ കുടുംബങ്ങളുടെയും ശരാശരി മാസവരുമാനം 13,262 രൂപയാണെന്നു കണക്കാക്കി.
പാവപ്പെട്ടവൻ ധനികനു സബ്സിഡി നല്കുന്നു
8,932 രൂപക്കാർ 13,262 രൂപ വരവുള്ളവരെ സഹായിക്കുന്നു. കൂടുതൽ വരുമാനമുള്ളവരുടെ ചെലവുചുരുക്കാൻ വേണ്ടി കുറഞ്ഞ വരുമാനമുള്ളവരുടെ ഉത്പന്നത്തിനു വില കുറച്ചുനിർത്തുന്നു. അതാണു സംഭവിക്കുന്നത്.
രാസവളവും പാചകവാതകവുമൊക്കെ അതിന്റെ കന്പോളവില വാങ്ങി സബ്സിഡി പിന്നീടു നല്കുകയാണല്ലോ. അതേപോലൊന്ന് കർഷകരുടെ ഉത്പന്നങ്ങളുടെ ഉപയോക്താക്കൾക്കു നടപ്പാക്കിക്കൂടേ എന്നു കർഷകർക്കു ചോദിക്കാം.
സ്വാമിനാഥന്റെ നിർദേശം
ഉയർന്ന വരുമാനക്കാർക്കു വില കുറച്ചുകിട്ടാനുള്ള നയങ്ങൾ മാത്രം നടപ്പാക്കുന്ന രീതിക്കു മാറ്റം വരണം. കാർഷിക ഉത്പന്നങ്ങൾ കർഷകർക്ക് ആദായകരമായ വിലയിൽ വിൽക്കാൻ പറ്റണം. രാസവളം കന്പനിക്കു മൂലധനത്തിന്മേൽ 20 ശതമാനംവരെ ലാഭം ഉറപ്പുനല്കുന്ന രീതി കർഷകരുടെ കാര്യത്തിലും ആകാവുന്നതാണ്. അതല്ലെങ്കിൽ സ്വാമിനാഥൻ കമ്മീഷൻ ധാന്യസംഭരണത്തിനു നിർദേശിച്ച ഉത്പാദനച്ചെലവിന്റെ 50 ശതമാനം കൂടി ചേർന്ന സംഭരണവില എല്ലാ കാർഷിക വിളകൾക്കും ബാധകമാക്കുകയാണ് കർഷകർക്കു നന്മവേണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത്. കന്പോളം ആ വില നല്കാത്തപ്പോൾ സർക്കാർ നല്കണം.
ഇൻഷ്വറൻസ്
ഇതോടൊപ്പം അനിവാര്യമായി മാറ്റം വേണ്ടതാണ് വിള ഇൻഷ്വറൻസ്. കന്പനികളിൽ ജോലിക്കാരെ എടുത്താൽ അവർക്കുവേണ്ടി പ്രൊവിഡന്റ് ഫണ്ടിലേക്കു പണമടയ്ക്കാൻ വരെ സർക്കാർ സ്കീം ഉണ്ട്. കെടുതികൾ മൂലം വിളനഷ്ടമുണ്ടാകുന്നവർക്കു സഹായം നല്കുന്ന സ്കീമിൽ കർഷകരുടെ പ്രീമിയം വിഹിതം സർക്കാർ അടയ്ക്കുന്നത് അസാധാരണമായ ഔദാര്യമൊന്നുമല്ല. രാസവളം കന്പനികളുടെ ഗുണത്തിനുവേണ്ടി നല്കുന്ന സബ്സിഡി കർഷകർക്കുള്ളതാണെന്നു പറയുന്ന സർക്കാർ യഥാർഥത്തിൽ കർഷകരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതാണല്ലോ. അത് ഈ രീതിയിലാകുന്നതാണു പ്രയോജനകരം.
(അവസാനിച്ചു)