Wednesday, December 5, 2018 1:10 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കടക്കെണിയും കർഷകആത്മഹത്യയുംമൂലം ദുരിതക്കയത്തിലാണ്ടിരിക്കുന്ന മറാഠാ സമുദായത്തെ അനുനയിപ്പിക്കാൻ വീണ്ടും സംവരണം. കോൺഗ്രസ്- എൻസിപി സർക്കാർ 2014ൽ നടപ്പാക്കി പരാജയപ്പെട്ട സംവരണമാണ് ബിജെപി സർക്കാർ ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്. കുറേ നാളുകളായി മഹാരാഷ്ട്രയിൽ നടക്കുന്ന മറാഠാ സംവരണപ്രക്ഷോഭം ക്രമസമാധാനപ്രശ്നമായി മാറിയിരുന്നു.
സംസ്ഥാനത്തെ പ്രബല സമുദായമായ മറാഠാ വിഭാഗക്കാർ അസംതൃപ്തരായിട്ടു നാളേറെയായി. കാർഷിക മേഖലയിലെ തളർച്ചയുടെ പരിണിതഫലങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന വിഭാഗമാണിവർ. വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം വേണമെന്ന ഇവരുടെ ആവശ്യത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പിന്തുണയ്ക്കുന്നുമുണ്ട്. എന്നാൽ, സംവരണം 50 ശതമാനത്തിലധികമാകരുതെന്ന സുപ്രീംകോടതിവിധി ഇപ്പോഴത്തെ മറാഠാ സംവരണ നീക്കത്തിനും തിരിച്ചടിയാകുമെന്ന് കരുതുന്നവർ ഏറെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബിജെപി സംവരണത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നതും കോൺഗ്രസ്, എൻസിപി, ശിവസേന കക്ഷികൾ പിന്തുണയ്ക്കുന്നതും.
പ്രബല വിഭാഗം
മഹാരാഷ്ട്രയിൽ സമ്പത്തും അധികാരവും കുത്തകയാക്കി അനുഭവിക്കുന്നവരാണ് മറാഠാ വിഭാഗക്കാർ. സംസ്ഥാനം ഭരിച്ച 18 മുഖ്യമന്ത്രിമാരിൽ 12 പേരും മറാഠാ വിഭാഗത്തിൽനിന്നുള്ളവരാണ്. 1962 മുതൽ എംഎൽഎമാരിൽ 60 ശതമാനവും മറാഠാകാർ. 1960 മുതൽ 2010 വരെയുള്ള 173 മന്ത്രിമാരിൽ 78 പേരും ഇതേ വിഭാഗക്കാർ. നിവലിലെ 39 മന്ത്രിമാരിൽ 15 പേരും മറാഠാകാർ. സംസ്ഥാനജനസംഖ്യയുടെ 32 ശതമാനത്തോളം ഇവരാണ്.
സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 55 ശതമാനവും ഇവർക്കു സ്വന്തം. 80 ശതമാനത്തിലധികംപേരും ഭൂ ഉടമകൾ. സംസ്ഥാനത്തെ 105 പഞ്ചസാര ഫാക്ടറികളിൽ 86ഉം ഇവരുടേത്. 70 ശതമാനം സഹകരണസംഘങ്ങളും നിയന്ത്രിക്കുന്നത് ഇവർ.
പ്രധാനമായും നാലുതരക്കാരാണ് ഈ വിഭാഗത്തിലുള്ളത്. മന്ത്രിമാർ, എംപി-എംഎൽഎമാർ, രാഷ്ട്രീയനേതാക്കൾ തുടങ്ങി ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർമാർ അടക്കം ഭരണരംഗത്ത് സ്വാധീനമുള്ളവരും പഞ്ചസാര ഫാക്ടറി ഉടമകളുമാണ് ഉന്നതശ്രേണിയിലുള്ള മറാഠാകാർ. തൊട്ടുപിന്നാലെ വൻകിടക്കാരായ കർഷകരും ഭൂ ഉടമകളുമാണുള്ളത്. ഗ്രാമങ്ങളിലെ പ്രധാന അധികാരകേന്ദ്രവും സ്വാധീനശക്തിയുമാണ് ഇക്കൂട്ടർ.
കൃഷിയെ ആശ്രയിച്ചു കഴിയുന്ന ചെറുകിട-ഇടത്തരം കർഷകരാണ് മൂന്നാമത്തെ വിഭാഗം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഇവരുടെ കൃഷി പ്രധാനമായും മഴയെയും കാലാവസ്ഥയെയും ആശ്രയിച്ചാണ്. വിലത്തകർച്ചയും വിളത്തകർച്ചയും ഇവരെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. ദരിദ്രകർഷകരും കൂലിപ്പണിക്കാരുമാണ് നാലാമത്തെ കൂട്ടർ. മൂന്നും നാലും വിഭാഗക്കാരാണ് ഭൂരിപക്ഷം. എല്ലാദുരിതങ്ങൾക്കും ഇരയാകുന്ന ഇവരിലാണ് കർഷക ആത്മഹത്യയുടെ ഏറിയപങ്കും സംഭവിക്കുന്നത്.
അവഗണനയുടെ ഇരകൾ
കേന്ദ്ര-സംസ്ഥാന സർക്കാരുകളും ബാങ്കുകളും സ്വകാര്യ പണമിടപാടുകാരും ചേർന്ന് മറാഠാ കർഷകരെ ഞെരുക്കുന്നുവെന്നാണ് ഭൂമാത ചാരിറ്റബിൾ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിൽ കണ്ടെത്തിയത്. കാർഷിക മേഖലയിൽ നിരവധി പഠനങ്ങൾ നടത്തിയിട്ടുള്ള ബുദ്ധജിറൊ മുലിക് നേതൃത്വം നൽകുന്ന ഭൂമാത ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ സർവേയുടെ റിപ്പോർട്ട് അടുത്തിടെ സംസ്ഥാന പിന്നോക്ക കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റീസ് എൻ.ജി. ഗെയ്ക്കവാദിന് സമർപ്പിക്കുകയുണ്ടായി.
സംസ്ഥാനത്തെ ഒന്നര കോടി കർഷകരിൽ 82 ശതമാനമായ 1.23 കോടി പേരും മറാഠാ വിഭാഗക്കാരാണെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ഒരു കോടിയോളം കർഷകർ മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്ന ചെറുകിടക്കാരാണ്. ഇവരുടെ കുടുംബങ്ങളിൽ ശരാശരി അഞ്ച് അംഗങ്ങൾ വീതമുണ്ട്. അതിനാൽ അഞ്ച് കോടിയോളം പേരാണ് ദുരിതക്കയത്തിൽപ്പെട്ടുഴലുന്നത്. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ താങ്ങാൻ ഇവർക്കാകുന്നില്ല. കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന സബ്സിഡി പോലും സംസ്ഥാനസർക്കാർ വെട്ടിക്കുറയ്ക്കുന്നു.
1951ൽ കേന്ദ്രസർക്കാർ കാർഷികമേഖലയ്ക്കും അനുബന്ധവ്യവസായങ്ങൾക്കുമായി ബജറ്റിന്റെ 25 ശതമാനം തുക നീക്കിവച്ചിരുന്നത് ഇപ്പോൾ അഞ്ച് ശതമാനമായി കുറഞ്ഞിരിക്കുന്നു. സംസ്ഥാനസർക്കാർ 1961ൽ 30.87 ശതമാനം നീക്കിവച്ചിരുന്നിടത്ത് ഇപ്പോൾ നൽകുന്നത് അഞ്ച് ശതമാനം മാത്രമാണ്. ബാങ്കുകൾ കാർഷിക മേഖലയിൽ വായ്പ നൽകാൻ മടിക്കുന്നു. പൊതുമേഖലാ ബാങ്കുകൾ 18 ശതമാനം വായ്പകൾ കാർഷിക മേഖലയ്ക്കും അനുബന്ധവ്യവസായങ്ങൾക്കുമായി നൽകണമെന്ന റിസർവ് ബാങ്ക് നിർദേശം കാറ്റിൽപ്പറത്തുകയാണ്. അതിനാൽ കർഷകർ സ്വകാര്യ പണമിടപാടുകാരെയാണ് ആശ്രയിക്കുന്നത്.
24 മുതൽ 60 ശതമാനംവരെ പലിശയ്ക്കാണ് കർഷകർ ഇവരിൽനിന്ന് പണം കടമെടുക്കുന്നത്. കൃഷിയിൽനിന്ന് പലപ്പോഴും മുതൽമുടക്കു പോലും കിട്ടുന്നുമില്ല. ഇതാണ് ആത്മഹത്യകളിലേക്ക് കർഷകരെ തള്ളിവിടുന്നത് എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
കർഷക ആത്മഹത്യയിൽ ഒന്നാംസ്ഥാനത്താണ് മഹാരാഷ്ട്ര. മറാഠാ വിഭാഗക്കാർ കൂടുതലുള്ള മറാഠ്വാഡ, വിദർഭ മേഖലയിലാണ് ഈ ആത്മഹത്യകളിൽ ഏറിയപങ്കും നടക്കുന്നത്. ഈ വർഷം മാർച്ച് വരെ 696 കർഷകർ സംസ്ഥാനത്ത് ജീവനൊടുക്കി, ഇതിൽ 329 പേർ വിദർഭയിലും 244 പേർ മറാഠ്വാഡയിലും 101 പേർ ഉത്തര മഹാരാഷ്ട്രയിലുമാണ്. പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ 22 പേരാണു ജീവിതം അവസാനിപ്പിച്ചത്.
സംവരണപ്രക്ഷോഭം
പ്രതാപം നഷ്ടപ്പെട്ട കാർഷികമേഖല മറാത്തികളെ വലിയപ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. ചെറിയ ശതമാനംവരുന്ന സമ്പന്നർ ഒഴികെ മഹാഭൂരിപക്ഷംപേരും കടക്കെണിയിലും ദാരിദ്ര്യത്തിലുമാണു ജീവിതം തള്ളിനീക്കുന്നത്. മുമ്പ് ആശ്രിതരും അടിയാളരുമായി കഴിഞ്ഞിരുന്ന ദളിതരും പിന്നോക്കക്കാരും സംവരണത്തിന്റെ ആനുകൂല്യത്തിൽ വിദ്യാഭ്യാസവും ജോലിയും സമ്പാദിച്ച് മെച്ചപ്പെട്ട ജീവിതം നയിക്കുന്നു. അതിനാൽ മുന്നോക്കവിഭാഗമെന്ന് അഭിമാനിച്ചുകഴിയുന്നതിൽ വലിയ കാര്യമില്ലെന്നാണ് ഇവർ തിരിച്ചറിയുന്നത്.
രണ്ടു പതിറ്റാണ്ട് മുമ്പുതന്നെ സംവരണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ 1980ൽ മണ്ഡൽക്കമ്മീഷൻ മറാഠാ വിഭാഗത്തെ പിന്നോക്കവിഭാഗമായി അംഗീകരിച്ചില്ല.
ഗുജറാത്തിൽ പട്ടേൽ വിഭാഗവും ഹരിയാനയിലും രാജസ്ഥാനിലും മറ്റും ഗുജ്ജറുകളും സംവരണത്തിനായി തെരുവിലിറങ്ങിയത് മറാഠികളേയും പ്രക്ഷോഭം ശക്തമാക്കാൻ പ്രേരിപ്പിച്ചു. മറാഠി ക്രാന്തി മോർച്ചയുടെ നേതൃത്വത്തിൽ 2016 ഓഗസ്റ്റ് മുതൽ പടുകൂറ്റൻ മാർച്ചുകൾ നടത്തിയാണ് സമരം കടുപ്പിച്ചത്. ലക്ഷക്കണക്കിനുപേർ അണിനിരന്ന 58 മൗനജാഥകൾ സംഘടിപ്പിക്കപ്പെട്ടു. മറാഠാ വിഭാഗത്തിലെ പിന്നോക്കക്കാരായ കുൻബികളെ 1989ൽ ഒബിസി വിഭാഗത്തിൽപ്പെടുത്തിയിരുന്നു.
ഇപ്പോൾ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശിപാർശപ്രകാരമാണു സർക്കാർ മറാഠികളെ പിന്നോക്ക വിഭാഗമായി അംഗീകരിച്ച് വിദ്യാഭ്യാസ- തൊഴിൽ രംഗത്ത് 16 ശതമാനം സംവരണം നൽകാനുള്ള ബിൽ പാസാക്കിയിരിക്കുന്നത്. പിന്നോക്ക കമ്മീഷൻ നടത്തിയ ബൃഹത്തായ തെളിവെടുപ്പിന്റേയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണു മറാഠാ വിഭാഗത്തെ പിന്നോക്കമായി കണ്ടെത്തിയത്. 1,93,651 വ്യക്തിഗത പരാതികളും 814 സംഘടനകളുടെ പരാതികളും 784 പഞ്ചായത്തുകൾ സംയുക്തമായി പാസാക്കി നൽകിയ 282 പ്രമേയങ്ങളും ലഭിച്ചതായി കമ്മീഷൻ വ്യക്തമാക്കി.
ഭാവി അനിശ്ചിതത്വത്തിൽ
ഇപ്പോൾ സംസ്ഥാന നിയമസഭ പാസാക്കിയിരിക്കുന്ന സംവരണ ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ സംസ്ഥാനത്ത് 52 ശതമാനം സംവരണമുണ്ട്. പട്ടികജാതി- 13, പട്ടികവർഗം- 07, ഒബിസി- 19, പ്രത്യേക പിന്നോക്ക വിഭാഗം- 02, വിമുക്തി ജാതി-03, നൊമാഡിക് ട്രൈബ് (ബി) -2.5, നൊമാഡിക് ട്രൈബ് (സി) - 3.5, നൊമാഡിക് ട്രൈബ് (ഡി) -02 എന്നിങ്ങനെയാണ് സംവരണത്തിന്റെ ശതമാനം.
ഇപ്പോൾ മറാഠാകൾക്കു 16 ശതമാനം കൂടി ഏർപ്പെടുത്തുമ്പോൾ ആകെ സംവരണം 68 ശതമാനമാകും. ഇത് സുപ്രീംകോടതിവിധിക്ക് എതിരാണ്. ആകെ സംവരണം 50 ശതമാനത്തിൽ അധികരിക്കരുതെന്നാണ് സുപ്രീംകോടതിയുടെ നിലവിലെ വിധി. എന്നാൽ തമിഴ്നാട്ടിൽ 69 ശതമാനം സംവരണം നിലവിലുണ്ട്. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് തമിഴ്നാട്ടിലെ സംവരണത്തെ കോടതി ഇടപെടലിൽനിന്ന് രക്ഷിച്ചിരിക്കുന്നത്. ഇതേ മാതൃകയിൽ മറാഠാ സംവരണവും സംരക്ഷിക്കണമെന്നാണ് ആവശ്യം. എന്നാൽ കോടതിയുടെ പരിശോധനകൾക്ക് വിധേയമാകാതെ കൂടുതൽ നിയമങ്ങളെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനെ സുപ്രീംകോടതി നിശിതമായി വിമർശിച്ചിട്ടുണ്ട്.
2014ൽ കോൺഗ്രസ്- എൻസിപി സർക്കാർ പാസാക്കിയ മറാഠാ സംവരണ നിയമം ബോംബേ ഹൈക്കോടതി അസ്ഥിരപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിൽ വീണ്ടും നിയമമുണ്ടാക്കുന്നതിനെ കോടതി എങ്ങനെ കാണുമെന്നതും കണ്ടറിയണം. അതിനാൽ ഇപ്പോഴുണ്ടാക്കിയിരിക്കുന്ന നിയമം കോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്നുറപ്പാണ്. എന്നാൽ തത്കാലം അടുത്ത തെരഞ്ഞെടുപ്പുവരെയെങ്കിലും പിടിച്ചുനിൽക്കാൻ ഇതല്ലാതെ മറ്റൊരു മാർഗവും ഭരണ-പ്രതിപക്ഷ പാർട്ടികൾക്കു മുന്നിലില്ല.