Saturday, December 1, 2018 1:39 AM IST
പ്രഫ. വി.ജെ. ജോസഫ്
ഉന്നത വിദ്യാഭ്യാസമേഖല സമൂലമായി അഴിച്ചുപണിയുന്നതിനുള്ള പരിഷ്കാരങ്ങളുമായി കേന്ദ്രസർക്കാർ നീക്കങ്ങൾ ആരംഭിച്ചു. ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (റിപ്പീൽ ഓഫ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ആക്ട്) ആക്ട് 2018 കരട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. യുജിസിയെ ഇല്ലാതാക്കി പുതുതായി രൂപംകൊടുക്കുന്ന ഈ സംവിധാനത്തിന് ഉന്നത വിദ്യാഭ്യാസരംഗത്ത് എത്രമാത്രം ഗുണപരമായ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നതിൽ പൊതുസമൂഹത്തിനും അധ്യാപകസമൂഹത്തിനും സംശയവും ആശങ്കയുമുണ്ട്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം അധികാരത്തിൽവന്ന ജവഹർലാൽ നെഹ്റുവിന്റെ സർക്കാർ ആദ്യമായി ചിന്തിച്ചതു നവഭാരത നിർമിതിക്ക് അനുയോജ്യമായ വിദ്യാഭ്യാസപദ്ധതിക്കു രൂപംകൊടുക്കുന്നതിനെപ്പറ്റിയായിരുന്നു. അതിനുവേണ്ടി പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകനും ദാർശനികനും ഭരണകർത്താവ് എന്നും അംഗീകരിക്കപ്പെട്ട ഡോ. എസ്. രാധാകൃഷ്ണനെ ചെയർമാനായി കമ്മീഷൻ രൂപീകരിച്ച് പ്രസ്തുത കമ്മീഷൻ ഭാരതത്തിന്റെ വൈവിധ്യം, പ്രത്യേകതകൾ, നാനാത്വം എന്നിവ പരിഗണിച്ച് രാജ്യത്തെ വിദ്യാഭ്യാസ സമൂഹവും വിദഗ്ധരും വിദ്യാഭ്യാസ വിചക്ഷണന്മാരും വിവിധ പ്രാദേശിക ഭരണപക്ഷങ്ങളും സർക്കാരുകളുമായി സുദീർഘവും വിശദവുമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം റിപ്പോർട്ട് തയാറാക്കി 1953-ൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചു.
നെഹ്റുവും അബുൾകലാം ആസാദും ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ ചർച്ചകൾക്കും സംവാദത്തിനും പഠനത്തിനുമായി ഭാരത സമൂഹത്തിനു സമർപ്പിച്ചു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് യുജിസിക്ക് 1956-ൽ രൂപം നൽകുന്നത്. ഇന്ത്യൻ സർവകലാശാലകളെ ആഗോളനിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളും പൂർണമായി ഫലവത്താക്കാൻ യുജിസിക്ക് കഴിഞ്ഞില്ലായെന്നുള്ളതു വസ്തുതയാണ്. പക്ഷേ, വിദ്യാഭ്യാസമേഖലയ്ക്ക് ദോഷം വരുത്തിയെന്ന് ആരും ആരോപിച്ചിട്ടില്ല. ഇന്ത്യപോലുള്ള രാജ്യത്ത് ദ്രുതഗതിയിൽ ലക്ഷ്യത്തിലെത്തുക എളുപ്പമല്ലെന്നു ചരിത്രം പഠിച്ചിട്ടുള്ളവർക്കു മനസിലാകും.
ഈ പശ്ചാത്തലം നിലനിൽക്കുന്പോഴാണ് 2018 ജൂൺ 27-ന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയുടെ പ്രസ് റിലീസ് വരുന്നത്. അതിൽ പറയുന്നതു ജൂലൈ ഏഴ് അഞ്ചിനകം കരടിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ മെയിൽ ചെയ്യണമെന്നാണ്. ഇത്ര ധൃതിപിടിച്ച് ദോശ ചുട്ടെടുക്കുന്നതുപോലെ രൂപം കൊടുക്കേണ്ടതാണോ ഭാരതത്തിന്റെ ഭാവിഭാഗധേയത്വത്തിന് അടിസ്ഥാനമായിട്ടുള്ള വിദ്യാഭ്യാസ പരിഷ്കാരം?
യുജിസിക്കു പകരം രൂപപ്പെടുമെന്നു കരടിൽ പറയുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഒരു ഉപദേശകസമിതിയായി ചുരുങ്ങുകയും സാന്പത്തിക നിയന്ത്രണത്തിലൂടെയും സർവതിന്റെയും കടിഞ്ഞാൺ കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാകുകയും ചെയ്യുമ്പോൾ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ട സർവകലാശാലകളെ സാന്പത്തിക ശക്തികൾക്കു വിധേയമായി നിർത്തുന്ന സാഹചര്യമാണുണ്ടാവുക. ഇങ്ങനെ സർവകലാശാലകൾ അക്കാദമിക് തലത്തിൽനിന്നു രാഷ്ട്രീയതലത്തിലേക്കും സാന്പത്തിക കേന്ദ്രീകരണത്തിലേക്കും മാറ്റപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകാൻപോകുന്നത്. ഇതു നമ്മുടെ വിദ്യാഭ്യാസ രംഗത്തുള്ള വളർച്ചയ്ക്കു ദോഷം ചെയ്യും. ഫെഡറൽ ഭരണസംവിധാനത്തിനു വിരുദ്ധവുമാണിത്.
വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വികസനത്തിനായി രാജ്യത്തുടനീളം പിരിച്ചെടുത്ത നികുതിപ്പണം - മൂന്നു ശതമാനം വിദ്യാഭ്യാസ സെസ് - ഏതാണ്ട് 1.4 ലക്ഷം കോടി രൂപ- വിനിയോഗിക്കപ്പെടാതെ കിടക്കുന്നുവെന്നുള്ളത് ആശാസ്യമാണോ?
ഓട്ടോണമി (സ്വയംഭരണം) എന്ന മധുരത്തിൽ പൊതിഞ്ഞ നിർദേശം കരടിൽ കാണുന്നുണ്ട്. ഫലത്തിൽ സാധാരണക്കാരന് ഉന്നതവിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യമാണ് ഈ ഓട്ടോണമിയിലൂടെ ഉരുത്തിരിയുക. കേന്ദ്രസർക്കാർ വിദ്യാഭ്യാസമേഖലയിൽനിന്ന് പിൻവലിയുകയും പണക്കാർക്കു മാത്രം വിദ്യാഭ്യാസം പ്രാപ്യമാക്കുകയും ചെയ്യുന്നതിലൂടെ സാമൂഹ്യനീതി നിഷേധിക്കപ്പെടും.
ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വതന്ത്രചിന്ത വളരണം. സ്വതന്ത്രമായ ഗവേഷണങ്ങളും ഫലങ്ങളും ഉണ്ടാകണം. നാനാത്വം നിലവിലിരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ വിവിധ സംസ്കാരങ്ങളും ഭൂമിശാസ്ത്ര പ്രത്യേകതകളും ഉൾച്ചേർന്ന് ഇന്ത്യയുടെ സന്പദ്ഘടനതന്നെ വ്യത്യസ്തതയാർന്നതാണ്. അപ്പോൾ ഈ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ളതാവണം വിദ്യാഭ്യാസം. വിദ്യാഭ്യാസരംഗം സ്വതന്ത്രമായി വികേന്ദ്രീകരിച്ചാൽ മാത്രമേ നമ്മുടെ ഫെഡറൽ വ്യവസ്ഥിതിയും മതേതരത്വവും നിലനിർത്താൻ കഴിയൂ. അതുകൊണ്ടാണു യൂണിവേഴ്സിറ്റികൾക്കു വികേന്ദ്രീകരണ സ്വാതന്ത്ര്യം വേണമെന്നു ഡോ. രാധാകൃഷ്ണൻ കമ്മീഷൻ ശിപാർശ ചെയ്തതും യുജിസി അതു നടപ്പാക്കിയതും.
സ്വതന്ത്ര ചിന്താധാരയുടെ പ്രകാശനങ്ങളായ അഭിപ്രായസംഘട്ടനങ്ങളും സംവാദങ്ങളും നൂതനമായ പാതകൾക്കും നയങ്ങൾക്കും ഗവേഷണഫലങ്ങളും കാരണമാകും. അതിലൂടെയേ പുരോഗതി കണ്ടെത്തുകയുള്ളൂ. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സന്പൂർണമായി കേന്ദ്രീകരണം നടപ്പാക്കുന്നതിനുള്ള പുതിയ കമ്മീഷൻ രൂപീകരണം. എച്ച്ഇസിഐയുടെ ഘടനതന്നെ ഉദാഹരണം. 14 അംഗ കമ്മീഷനാണിത്.
കേന്ദ്ര കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയാണു കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. മൂന്ന് ഗവ. സെക്രട്ടറിമാർ, എഐസിടിഇ ചെയർമാനും വൈസ് ചെയർമാനും, ഓൾ ഇന്ത്യ കൗൺസിൽ ഫോർ സ്കിൽ ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ, രണ്ട് അക്രഡിറ്റേഷൻ ബോഡികളുടെ പ്രതിനിധികൾ, രണ്ടു വൈസ് ചാൻസലർമാർ, രണ്ടു യൂണിവേഴ്സിറ്റി പ്രഫസർമാർ, ഒരു വ്യവസായപ്രമുഖൻ എന്നിവരാണു സമിതിയിലുള്ളത്. ചുരുക്കത്തിൽ സർക്കാർ പറയുന്നത് അതേപടി നടപ്പാക്കുന്നതു സമിതി. അവിടെക്കൊണ്ടു നിൽക്കുന്നില്ല. കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയുമുണ്ട്.
ഈ സമിതിക്ക് അക്കാദമിക് കാര്യങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം നൽകിയിരിക്കുന്നു. ഇവർ നൽകുന്ന നിർദേശങ്ങൾ പാലിക്കാത്തവരെ ക്രിമിനൽ പ്രോസിക്യൂഷനു വിധേയമാക്കി, ജയിൽ ശിക്ഷയും ഫൈനും നൽകാനുള്ള വകുപ്പുകൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പുതിയ കോഴ്സോ ഗവേഷണമോ ആരംഭിക്കണമെങ്കിൽ കമ്മീഷന്റെ മുൻകൂർ അനുവാദം വാങ്ങണം. സർവകലാശാലകളുടെ അംഗീകാരം എടുത്തുകളയാനും പ്രോസിക്യൂട്ട് ചെയ്ത് ജയിൽശിക്ഷയും ഫൈനും വിധിക്കാനും അനുവാദം നൽകുന്നു. ഈ നടപടികളെ ചോദ്യം ചെയ്യുന്നതിൽനിന്ന് ഭരണഘടനാപരമായ പരിരക്ഷയും നൽകിയിരിക്കുന്നു. ഏതു സ്ഥാപനത്തെയും ഇല്ലാതാക്കാൻ കഴിയുന്ന വകുപ്പുകളാണ് കരടിലുള്ളത്.
സാന്പത്തിക നിയന്ത്രണം മുഴുവനും മാനവ വിഭവശേഷി മന്ത്രാലയത്തിൽ- അതായത് ഉദ്യോഗസ്ഥരിൽ- കേന്ദ്രീകരിച്ചിരിക്കുന്നു. ഇവരെ നിയന്ത്രിക്കുന്നത് കോർപറേറ്റുകളായിരിക്കും എന്നുള്ളതറിയാൻ സമീപകാല സംഭവങ്ങൾ മതിയല്ലോ. കടലാസിൽപോലും പൂർണമായി രൂപം പ്രാപിച്ചിട്ടില്ലാത്ത റിലയൻസ് സ്ഥാപനത്തിനു ശ്രേഷ്ഠപദവി നൽകി. ശ്രേഷ്ഠപദവിയിലൂടെ ലഭിക്കുന്നത് ആയിരംകോടി രൂപയുടെ സഹായമാണ്. ഇതു ജനങ്ങൾ നൽകുന്ന പണമാണെന്നത് ഓർക്കുക.
ആത്യന്തികമായി സംഭവിക്കാൻപോകുന്നത് ഈ രാജ്യത്തെ യുവജനങ്ങളുടെ ചിന്താശക്തിയും ബുദ്ധിശക്തിയും കോർപറേറ്റ് താത്പര്യത്തിനുവേണ്ടി ചൂഷണം ചെയ്യപ്പെടും എന്നുള്ളതാണ്. ഉദ്യോഗസ്ഥർ ഫയലുകൾ പൂഴ്ത്തിവയ്ക്കുക മൂലം രാജ്യത്തു പുരോഗതിയെന്നതു സ്വപ്നമായി മാറും. അഴിമതി വർധിക്കും എന്നുള്ളതിനും സംശയമില്ല.
അമേരിക്കൻ യൂണിവേഴ്സിറ്റികൾ സർക്കാർ ധനസഹായം ലഭിക്കുന്നില്ലാതിരുന്നിട്ടും വൻ പുരോഗതി ഗവേഷണങ്ങളിലൂടെ സ്വായത്തമാക്കുന്നു എന്നുള്ള വാദഗതി തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രമുഖ അമേരിക്കൻ യൂണിവേഴ്സിറ്റികളായ ഹാർവഡ്, സ്റ്റാൻഫഡ്, ജോൺസ് ഹോപ്കിൻസ് തുടങ്ങിയവ എച്ച്ഇസിഐ പോലുള്ള ഒരു സംവിധാനത്തിന്റെ കീഴിലല്ല. അവർ ഡിഗ്രികളും ഗവേഷണബിരുദങ്ങളുമൊന്നും ഫെഡറൽ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല നൽകുന്നത്.
നിബന്ധനകളില്ലാതെ ഗവേഷണം നടക്കുന്ന സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് 30 നൊബേൽ സമ്മാനജേതാക്കൾ ഉണ്ടായിട്ടുണ്ട്. അവിടെ ഗവേഷണം നടത്തുന്നതിന്റെ ഫലമായി പുതിയ കണ്ടുപിടിത്തങ്ങളും അതുപയോഗിച്ചുള്ള ഉത്പന്നങ്ങളും പേറ്റന്റുകളുമുണ്ടാകുന്നു. പൂർവവിദ്യാർഥികളുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള പേറ്റന്റുകളിലൂടെ കിട്ടുന്ന വരുമാനംകൊണ്ട് പ്രസ്തുത യൂണിവേഴ്സിറ്റികൾക്കു മുമ്പോട്ടു പോകാൻ കഴിയും.
എന്നാൽ, ഇന്ത്യയിലെ നിർദിഷ്ട ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനം ഈ രീതിയിലാണോ? ഇതു കോർപറേറ്റ് നിയന്ത്രിതവും ഉദ്യോഗസ്ഥ- രാഷ്ട്രീയ മേലാളന്മാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതും തദ്വാര ഫെഡറൽ സംവിധാനവും സെക്കുലറിസവും ഇന്ത്യൻ യുവത്വത്തിന്റെ സർവവിധ കഴിവുകളും ഇല്ലായ്മ ചെയ്യുന്നതുമായിരിക്കും.
(ലേഖകൻ റിട്ട. കോളജ് ടീച്ചേഴ്സ് അസോസിയേഷൻ കേരള പ്രസിഡന്റാണ്)