Monday, November 26, 2018 12:36 AM IST
ഏഴു പതിറ്റാണ്ടു മുന്പ് ഭാരതം ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലവിൽവന്നു. ഇതിന് അടിസ്ഥാനമായ ഭരണഘടന 1949 നവംബർ 26-ന് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഒപ്പുവയ്ക്കുകയും 1950 ജനുവരി 26-ന് പ്രാബല്യത്തിൽവരികയും ചെയ്തു. പൗരന്മാർക്കു ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾ തേടാനുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നതു സംബന്ധിച്ച് വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന അനുഛേദം 32-നെ ഭരണഘടനാശിൽപ്പിയായ ഡോ. ബി.ആർ. അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ ഹൃദയമെന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഭരണഘടനാദിനമായ നവംബർ 26 വർഷംതോറും നാം ദേശീയ നിയമദിനമായി ആചരിക്കുന്നു.
നാനാത്വത്തിൽ ഏകത്വം
രാഷ്ട്രത്തിന്റെ പരമവും അടിസ്ഥാനപരവുമായ നിയമമായി ഭരണഘടനയെ വിശേഷിപ്പിക്കാം. നാനാത്വത്തിൽ ഏകത്വമെന്ന സവിശേഷതയാണ് ഈ മാഗ്നാകാർട്ടയുടെ മുഖമുദ്ര. ഭാരതീയ ചിന്തയനുസരിച്ച്, ‘ഒരായുധത്തിനും ഭേദിക്കാനാവില്ലിതിനെ, ഒരഗ്നിക്കും ഭസ്മമാക്കാൻ കഴിയില്ലിതിനെ, ഒരു ജലത്തിനും ഈർപ്പമണിയിക്കാൻ ആവില്ലിതിനെ, ഒരു കാറ്റിനും ഉണക്കാനാവില്ലിതിനെ.' വൈവിധ്യമാർന്ന ഒരു സാംസ്കാരിക പാരന്പര്യമാണു നമുക്കുള്ളത്. കുറച്ചുപേരുടെ അല്ലെങ്കിൽ ചെറുസമൂഹത്തിന്റെ ഭരണമായി കരുതുന്ന ഒലിഗാർക്കി (Oligarchy) യിൽനിന്നു വ്യത്യസ്തമാണു ഭാരതത്തിന്റെ ഭരണസന്പ്രദായം.
പരിഷ്കൃത സമൂഹത്തിന്റെ പുരോഗമന ആശയങ്ങളോടും ഇളംതലമുറയുടെ പ്രതീക്ഷകളോടും പുറംതിരിഞ്ഞു നിൽക്കുന്നവർ, ഏതാനും മുതലാളിമാരുടെ സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടി തങ്ങളുടെ ഇംഗിതമനുസരിച്ചു ഭരണചക്രത്തെ തിരിക്കുന്നവർ, സമൂഹത്തിന്റെ അടിത്തട്ടിലകപ്പെട്ടവരും പിന്നാന്പുറങ്ങളിൽപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായവരെ അവഗണിക്കുന്ന നിലപാടുള്ളവർ എന്നിങ്ങനെയുള്ള കുറച്ചുപേരുടെയോ ചെറിയ ഒരു സമൂഹത്തിന്റെയോ ആശയങ്ങളും ആദർശങ്ങളും അഭിപ്രായങ്ങളും താത്പര്യങ്ങളും മാത്രം പരിഗണിക്കുന്ന സങ്കുചിതമായ ഒരു ഭരണക്രമത്തെയല്ല നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്.
പിന്നെയോ ഭാരതത്തിലെ സകല പൗരന്മാരുടെയും വികാരങ്ങൾ ഉൾക്കൊണ്ട്, ഭിന്നതകളും വിഭാഗീയതകളും വിവേചനങ്ങളും ഉച്ചനീചത്വങ്ങളുമില്ലാത്ത, സമത്വസുന്ദരമായ ഒരു ക്ഷേമരാഷ്ട്രം. സ്നേഹം, സാഹോദര്യം, മതേതരത്വം, ചിന്താസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ ഉന്നതമൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ജനാധിപത്യ സംവിധാനമാണു നമ്മുടെ ഭരണഘടനയുടെ അന്തസത്ത. സമഗ്രമായ ഈ കാഴ്ചപ്പാടാണു ഭാരതത്തിന്റെ ഭരണഘടനയെ വ്യതിരിക്തമാക്കുന്നത്.
ഇത്തരുണത്തിൽ ക്രാന്തദർശിയായ ജവഹർലാൽ നെഹ്റുവിന്റെ നിരീക്ഷണം പ്രസക്തമാണ്: ""വിവിധ ചിന്താഗതികളുടെയും നിലപാടുകളുടെയും സമീപനങ്ങളുടെയും സത്താപരമായ വൈവിധ്യം ഒരു ജനാധിപത്യ രാഷ്ട്രത്തിൽ നമുക്കു നിഷേധിക്കാനാവില്ല. എങ്കിലും സഹിഷ്ണുത, ദയ, കാരുണ്യം, സമാധാനപൂർണമായ സഹവർത്തിത്വം, ജീവനോടുള്ള ബഹുമാനം, പ്രകൃതിയോടുള്ള ഏകീഭാവം എന്നിവ ഒരു സംസ്കാരത്തിന്റെ അടിസ്ഥാനശിലകളാണ്.’’
നിയമവ്യാഖ്യാനവും മൂല്യപരിരക്ഷണവും
നിയമങ്ങളും നിയമവ്യാഖ്യാനങ്ങളും മൂല്യങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. ആത്മീയമൂല്യങ്ങളും മാനവികമൂല്യങ്ങളുമുണ്ട്. ഒരു മൂല്യത്തെ സംരക്ഷിക്കുന്പോൾ മറ്റു മൂല്യങ്ങൾക്കു കോട്ടം സംഭവിക്കാൻ പാടില്ല. ദൈവശാസ്ത്രജ്ഞനായ വിശുദ്ധ തോമസ് അക്വിനാസ് നിയമത്തെ നിർവചിക്കുന്നത് ഇപ്രകാരമാണ്: ""സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദപ്പെട്ടവർ ആവിഷ്കരിച്ച്, വിളംബരം ചെയ്ത്, നടപ്പിൽവരുത്തുന്ന യുക്തിസഹവും ക്രമബദ്ധവുമായ ചിട്ടപ്പെടുത്തലാണു നിയമം.'' സമൂഹത്തിന്റെ സുസ്ഥിതിക്കും സുഗമമായ പ്രയാണത്തിനും നിയമം ആവശ്യമാണ്.
അടുത്തകാലത്തു ലൈംഗികതയെക്കുറിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ചില വിധിപ്രസ്താവങ്ങൾ, അതു വിവാഹത്തെക്കുറിച്ചാകട്ടെ, വിവാഹമോചനത്തെക്കുറിച്ചാകട്ടെ, വിവാഹേതര ലൈംഗികബന്ധത്തെക്കുറിച്ചാകട്ടെ, സ്വവർഗലൈംഗികതയെക്കുറിച്ചാകട്ടെ, വ്യാപക ചർച്ചകൾക്കു കാരണമായല്ലോ. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഏതാനും ഗ്രൂപ്പുകളുടെ അവകാശ സംരക്ഷണത്തിന്റെയും പേരിൽ ചില സനാതന മൂല്യങ്ങൾ പരിഗണിക്കാതെപോയല്ലോ എന്ന നിരീക്ഷണം സ്വാഭാവികമായുണ്ട്. ഈ മൂല്യങ്ങൾ വ്യക്തിയുടെ അന്തസ്, വിവാഹത്തിന്റെ അഭേദ്യത, കുടുംബത്തിന്റെ ഭദ്രത, ഭാര്യാഭർത്താക്കന്മാർ, സഹോദരീസഹോദരന്മാർ, മാതാപിതാക്കൾ, മക്കൾ, ചെറുമക്കൾ, ബന്ധുക്കൾ, സഹൃത്തുക്കൾ, അയൽവാസികൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളിലെ ധാർമികതയും ദൃഢതയും സർവോപരി സാദാചാരബോധവും നഷ്ടപ്പെടുക മാത്രമല്ല, പരിഷ്കൃതസമൂഹത്തിന്റെ നിലനിൽപ്പിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്നതു തർക്കമറ്റ സംഗതിയാണ്.
വ്യാഖ്യാനങ്ങൾ കൂടുതൽ ഗുണഭോക്താക്കൾക്ക് ഉപകരിക്കുന്ന രീതിയിൽ വ്യക്തതയും കൃത്യതയും വരുത്തി വ്യാപകമായ അർഥം കൽപ്പിച്ചു നൽകുന്നതാകണം. എന്നാൽ, കുറച്ചുപേർക്കു മാത്രം ഗുണം ചെയ്യുകയും കൂടുതൽപേർക്കു ദോഷമായി ഭവിക്കുകയും ചെയ്യുന്നുവെങ്കിൽ കർശനമായ വ്യാഖ്യാനങ്ങൾ നൽകണം. മതപരവും ധാർമികവുമായ വിഷയങ്ങൾ, ചിരപുരാതനമായ ആചാരാനുഷ്ഠാനങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ എന്നിവയെക്കുറിച്ചൊക്കെ കോടതി തീർപ്പുകൽപ്പിക്കുന്പോൾ, വസ്തുനിഷ്ഠമായി നിയമത്തിന്റെ ചൈതന്യവും ഭരണഘടനാമൂല്യങ്ങളും സാമൂഹിക സാഹചര്യങ്ങളും പരിഗണിക്കണം. അങ്ങനെ സ്വാഭാവിക നിഗമനങ്ങളിലെത്തുന്നതിനു പകരം ചില സമ്മർദങ്ങൾക്കു വിധേയമായി ചിലപ്പോഴൊക്കെ വിധിന്യായങ്ങൾ ഏകപക്ഷീയമോ ആപേക്ഷികമോ ആയിത്തീരുന്ന സന്ദർഭങ്ങളും വിരളമല്ലല്ലോ.
നിയമവ്യാഖ്യാനത്തിലെ വ്യതിചലനങ്ങൾ
വിഖ്യാതനായ നിയമപണ്ഡിതൻ സിസറോയുടെ അഭിപ്രായത്തിൽ നിയമം വ്യാഖ്യാനിച്ചു നൽകുകയെന്നത് വലിയ സേവനമാണ്, നീതിനിർവഹണമാണ്. ""ആകാശം ഇടിഞ്ഞുവീണാലും നീതി നിറവേറണ''മെന്ന ഒരു ചൊല്ലുതന്നെയുണ്ട്. ഇന്നു രാജ്യത്തെ കീഴ്ക്കോടതികളിലും മേൽക്കോടതികളിലും ലക്ഷക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുന്നു. നീതി ലഭിക്കാൻ ന്യായാധിപനെ അനേകം പ്രാവശ്യം സമീപിക്കുന്ന പാവപ്പെട്ട വിധവയെപ്പറ്റി ബൈബിളിൽ പരാമർശമുണ്ടല്ലോ (ലൂക്ക 18, 3). നീതിനിർവഹണം വൈകുന്പോൾ നീതിനിഷേധമാകും. എന്നാൽ ധൃതിപിടിച്ചുള്ള നീതിനിർവഹണം നീതിയെ കുഴിച്ചുമൂടുന്നതിനു തുല്യമാണ് (Justice delayed, justice denied; justice hurried, justice buried).
നിയമവ്യാഖ്യാനത്തിലെ മറ്റൊരു വ്യതിചലനമാണ്, "ഒബിത്തർ ദിക്തും' (obiter dictum) അഥവാ ആനുഷംഗികമായ പരാമർശം. വ്യവഹാരത്തിലിരിക്കുന്ന സംഗതിയിന്മേൽ തെളിവെടുപ്പ് നടത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ച്, വിധി പ്രസ്താവിക്കുന്പോൾ, പരിഗണനയിലുള്ള പ്രധാന വിഷയത്തിനു പുറമേ, വിഷയവുമായി നേരിട്ടു ബന്ധമോ അടിസ്ഥാനമോ ഇല്ലാത്ത അപ്രധാന കാര്യങ്ങളെക്കുറിച്ചു നടത്തുന്ന പരാമർശങ്ങൾ അപക്വമായ പ്രസ്താവനകളാണെന്നു മാത്രമല്ല ചിലപ്പോഴെല്ലാം അവ വ്യക്തികൾക്കോ സമൂഹത്തിനോ സമുദായത്തിനോ അകാരണമായ മുറിവുണ്ടാക്കാനിടയുണ്ട്. ഇത് അനീതിയാണ്.
മറ്റൊരു വ്യതിചലനമാണു കോടതിയലക്ഷ്യം. ഇതു രണ്ടുതരത്തിലാകാം. കോടതിയുടെ കൽപ്പനകൾ ധിക്കരിക്കുന്നതു Civil Contempt-ഉം കോടതിയെ അപകീർത്തിപ്പെടുത്തുന്നതോ കോടതി നടപടികളെ തടസപ്പെടുത്തുന്നതോ ആണെങ്കിൽ അത് Criminal Contempt-ഉം ആകുന്നു. രണ്ടു സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്. കോടതിവിധി നീതിപൂർവകമല്ലെങ്കിൽ മേലധികാരിയെയോ മേൽക്കോടതിയെയോ സമീപിക്കുകയാണു വേണ്ടത്. അല്ലാതെ നിയമം കൈയിലെടുക്കാനോ നിയമവാഴ്ചയ്ക്കെതിരേ വെല്ലുവിളി ഉയർത്താനോ നിയമസംവിധാനങ്ങളോട് അനാദരവ് പുലർത്താനോ നടപടികൾ സ്വീകരിക്കാനോ പാടുള്ളതല്ല. മറിച്ചായാൽ അത് ക്രമവിരുദ്ധവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.
ജുഡീഷൽ ആക്ടിവിസവും പ്രോ-ആക്ടിവിറ്റിയും
മൂല്യബോധമോ തത്വദീക്ഷയോ സദാചാരനിഷ്ഠയോ പൊതുനന്മയോ ആയിരിക്കണമെന്നില്ല ആക്ടിവിസ്റ്റുകളുടെ ലക്ഷ്യം. ആക്ടിവിസം അതിനാൽത്തന്നെ ദുഃസൂചനയുള്ള, നിഷേധാർഥമുള്ള ഒരു പദവും ശൈലീപ്രയോഗവുമാണ്. ജുഡീഷൽ ആക്ടിവിസമാകട്ടെ തികച്ചും അപകടകരമായ ഒരു പ്രവണതയാണ്. ദുഃസ്വാധീനങ്ങൾക്കു വശംവദരായോ സ്വാർഥതാത്പര്യങ്ങൾക്കു വഴിപ്പെട്ടോ ഔദ്യോഗിക പരിവേഷം നൽകി നിയമവ്യവസ്ഥിതിയെത്തന്നെ തകിടംമറിക്കുന്ന ഒരു പ്രതിഭാസമെന്ന് അതിനെ വിശേഷിപ്പിക്കാം.
എന്നാൽ, ജുഡീഷൽ പ്രോ-ആക്ടിവിറ്റി കുറേക്കൂടി ഭാവാത്മകമാണ്. ഭരണാധികാരികൾ നിയമാനുസൃതം ഒരു പ്രത്യേക സാഹചര്യത്തെ ക്രമാനുസൃതമാക്കാൻ നിയമനിർമാണത്തിലൂടെയോ ഭേദഗതിയിലൂടെയോ ശ്രമിക്കുന്നില്ലെങ്കിൽ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന നിലയിൽ കോടതി ഇടപെടുന്നു. ആപേക്ഷികമായല്ല, കേവലം പൊതുനന്മയെ ലക്ഷ്യംവച്ച് ഇപ്രകാരം കോടതി ഇടപെടുന്പോൾ ഭരണഘടനാപരമായ ഉത്തരവാദിത്വമാണു നിറവേറ്റുന്നത്. ഒരു പ്രത്യേക ജഡ്ജിയോ അഭിഭാഷകനോ അല്ല പ്രോ-ആക്ടീവാകുന്നത്. കോടതിയാണു പ്രോ-ആക്ടീവാകുന്നതും ആകേണ്ടതും.
സഭാംഗങ്ങൾ രാഷ്ട്രത്തിന്റെ പൗരന്മാരാകയാൽ സഭാനിയമങ്ങൾക്കു പുറമേ സിവിൽ നിയമങ്ങളും പാലിക്കാൻ ബാധ്യസ്ഥരാണ്. പക്ഷേ സിവിൽ നിയമങ്ങൾ ഒരിക്കലും ദൈവികനിയമത്തിന് എതിരാകാൻ പാടില്ല. കൂടാതെ ആചാരങ്ങൾ യുക്തിസഹമല്ലെങ്കിലും ഒരു സമൂഹത്തിന്റെ പൊതുവായതും സ്ഥിരമായതുമായ പ്രവർത്തനരീതിയാണെങ്കിലും എത്രമാത്രം പഴക്കമുള്ളതാണെങ്കിൽപോലും ദൈവികനിയമത്തിന് എതിരാണെങ്കിൽ അംഗീകരിക്കാവുന്നതല്ല. നിയമവിധാതാക്കളും നിയമവ്യാഖ്യാതാക്കളും വ്യക്തിയുടെ ആത്മീയനന്മയും സമൂഹത്തിന്റെ പൊതുനന്മയും പരിഗണിക്കണമെന്നു സഭാനിയമം അനുശാസിക്കുന്നുണ്ട്. കരുണാർദ്രമായ നീതിനിർവഹണമാണ് (equity) അവർ നടത്തേണ്ടത്. (CCEO cc. 24, 1400, 1506, 1507, 1519, CIC cc. 23-26, 221, 1752). കാവ്യാത്മകമായി പറഞ്ഞാൽ "ഏതു നന്മയും ക്രമാൽ മുനകൂർപ്പിച്ചേറ്റം യാതനാവഹമാക്കാൻ കഴിയും നരനെ' (ബാലാമണിയമ്മ).
ഫ്രാൻസിസ് മാർപാപ്പ 2018 ജനുവരി 29-ന് സഭയിലെ ന്യായാധിപന്മാരെ അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തിൽ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: "നീതിനിർവഹണം സാധാരണ ഓഫീസ് ജോലിയായി കാണരുത്. അതിനപ്പുറം ക്രിസ്തീയ മനഃസാക്ഷിയോടെ (Conscience= cum scientia= ജ്ഞാനത്തോടെ) വസ്തുതകളെ ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയോടെ അപഗ്രഥിച്ച് ശരിയായ അറിവ് അഥവാ ജ്ഞാനം സന്പാദിക്കണം. അങ്ങനെ യഥാർഥ ജ്ഞാനത്തോടെ സത്യത്തിലും നീതിയിലും അധിഷ്ഠിതമായി നിയമവ്യാഖ്യാനം നടത്തി ദൗത്യം നിർവഹിക്കണം.
റവ. ഡോ. വർഗീസ് പാലത്തിങ്കൽ
(ലേഖകൻ കോട്ടയം വടവാതൂർ പൗരസ്ത്യവിദ്യാപീഠം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേൺ കാനൻ ലോ അധ്യാപകനാണ്)