Tuesday, November 20, 2018 12:50 AM IST
സി.കെ. കുര്യാച്ചൻ / സംസ്ഥാന പര്യടനം
വോട്ടെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ മൂന്നു പതിറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് മിസോറം സാക്ഷ്യംവഹിക്കുന്നത്. കോൺഗ്രസും പ്രാദേശിക പാർട്ടികളും മാത്രം ഉൾപ്പെട്ടിരുന്ന തെരഞ്ഞെടുപ്പ് ചിത്രമാണ് ഇതുവരെ മിസോറം കണ്ടിരുന്നത്. എന്നാൽ, ഇക്കുറി ബിജെപിയുടെ ഒളിപ്പോരാണു മിസോറമിനെ ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയമാക്കുന്നത്.
ഒളിഞ്ഞും തെളിഞ്ഞും നടത്തിയ പോരാട്ടങ്ങളിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്ത ബിജെപി മിസോറമിലും കാവിക്കൊടി പാറിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്. എന്നാൽ, പരമ്പരാഗത വോട്ടുകൾ ഉറപ്പിച്ച് ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകൾ തുറന്നുകാട്ടി ഭരണത്തുടർച്ചയ്ക്കാവശ്യമായ ഭൂരിപക്ഷം നേടാമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
പ്രത്യേകതകൾ ഏറെയുള്ള സംസ്ഥാനമാണു മിസോറം. ആസാമിന്റെ ഭാഗമായിരുന്ന മിസോറമിനെ 1972ൽ കേന്ദ്രഭരണപ്രദേശമായും 1987ൽ സംസ്ഥാനമായും പ്രഖ്യാപിച്ചു. 2011ലെ സെൻസസ് പ്രകാരം 10.91 ലക്ഷമാണ് ജനസംഖ്യ. 87 ശതമാനം പേരും ക്രൈസ്തവർ. എട്ടു ശതമാനത്തോളം ബുദ്ധമതക്കാരാണ്. 48.49 ശതമാനം ഗ്രാമവാസികൾ. 51.51 ശതമാനം വരും നഗരജനസംഖ്യ. ജനസംഖ്യയുടെ 95 ശതമാനവും ഗോത്രവർഗക്കാർ. 20.40 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെ.
കളിക്കളത്തിൽ 201 പേർ
28നു തെരഞ്ഞെടുപ്പ് നടക്കുന്ന നാൽപ്പതംഗ സഭയിലെത്താൻ വീറോടെ പൊരുതുന്നത് 201 പേരാണ്. ഇവരിൽ 15 പേർ മാത്രമാണ് സ്ത്രീകൾ. ബിജെപി ആറു വനിതകളെയാണു മത്സരിപ്പിക്കുന്നത്. സോറം താർ അഞ്ചുപേരെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്. സോറം പീപ്പിൾസ് മൂവ്മെന്റ് രണ്ടുപേരെയും കോൺഗ്രസും എൻസിപിയും ഓരോരുത്തരേയും കളത്തിലിറക്കിയിട്ടുണ്ട്. എംഎൻഎഫിന് വനിതാ സ്ഥാനാർഥികളില്ല.
കഴിഞ്ഞതവണ 142 പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഇക്കുറി 7,68,181 വോട്ടർമാരാണുള്ളത്. ഇതിൽ 3,93,685 പേർ വനിതകളും 3,74,496 പേർ പുരുഷന്മാരുമാണ്.
രണ്ടു ടേം തുടർച്ചയായി ഭരിച്ച കോൺഗ്രസും മുഖ്യ പ്രതിപക്ഷപാർട്ടിയായ മിസോ നാഷണൽ ഫ്രണ്ടും (എംഎൻഎഫ്) തമ്മിലാണ് പ്രധാന മത്സരം. എന്നാൽ, അഴിമതിവിരുദ്ധപ്രസ്ഥാനമായി രംഗത്തെത്തി രാഷ്ട്രീയപാർട്ടിയായി മാറിയശേഷം ആദ്യമായി മത്സരിക്കുന്ന പീപ്പിൾസ് റപ്രസെന്റേഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഓഫ് മിസോറം (പ്രിസം), മിസോറം പീപ്പിൾസ് കോൺഫ്രൻസ്(എംപിസി), സോറം നാഷണൽ പാർട്ടി, മദർലാൻഡ് ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയവരെ കൂടാതെ ബിജെപി 39 സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നു. കഴിഞ്ഞ തവണ 17 സ്ഥാനാർഥികളെ നിർത്തിയ ബിജെപിക്കു കിട്ടിയത് 0.37 ശതമാനമായ 2139 വോട്ടുകളായിരുന്നു.
സംസ്ഥാനത്തെ ആദ്യതെരഞ്ഞെടുപ്പിൽ മിസോ നാഷണൽ ഫ്രണ്ടാണ് അധികാരത്തിലെത്തിയത്. പിന്നീട് 1989ലും 1993ലും നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി. 1998, 2003 തെരഞ്ഞെടുപ്പുകളിൽ മിസോ നാഷണൽ ഫ്രണ്ട് ഭരണം പിടിച്ചു. 2008,2013 തെരഞ്ഞെടുപ്പുകൾ കോൺഗ്രസിന് മികച്ച വിജയം നൽകി.
തുടരുന്ന അടർത്തിമാറ്റൽ
കോൺഗ്രസിനെക്കൂടാതെ ഇതുവരെ സംസ്ഥാനം ഭരിച്ചിരിക്കുന്നതു മിസോ യൂണിയൻ, മിസോ പീപ്പിൾസ് കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട് എന്നീ പാർട്ടികളാണ്. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ദുർബലമാക്കിയ അതേതന്ത്രം മിസോറമിലും ബിജെപി നേരത്തേ പയറ്റിത്തുടങ്ങിയിരുന്നു. അസംതൃപ്തരെ അടർത്തിമാറ്റുന്നതിൽ ഇവിടെയും ബിജെപി മികവുകാട്ടി. ആഭ്യന്തര മന്ത്രിയും സ്പീക്കറുമടക്കം അഞ്ച് എംഎൽഎമാരാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ കോൺഗ്രസ് വിട്ടുപോയത്. ഇവരിൽ മിക്കവരും എംഎൻഎഫിൽ ചേക്കേറുകയും ചെയ്തു.
മുഖ്യമന്ത്രി ലാൽ തൻവാല പോലും കോൺഗ്രസ് വിടാൻ തയാറായിരുന്നു എന്നാണ് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ജെ.വി. ഹ്ലുന അവകാശപ്പെട്ടത്. എന്നാൽ, ഇതിനെ വലിയ തമാശയെന്നാണ് കോൺഗ്രസ് നേതൃത്വം വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏതാനും എംഎൽഎമാരുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാൻ ലാൽ തൻവാല തയാറായി എന്നും അതിനായി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചുവെന്നുമാണ് ഹ്ലുന വെളിപ്പെടുത്തിയത്.
അരുണാചലിൽ മുഖ്യമന്ത്രി പേമ ഖണ്ഠു ചെയ്തതുപോലെ ലാൽ തൻവാലയും നീങ്ങാനായിരുന്നു പദ്ധതി. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കഴിയുമ്പോൾ വിജയിക്കുന്ന കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്നും ഹ്ലുന വീരവാദം മുഴക്കിയിട്ടുണ്ട്.
തുറന്നുകാട്ടാൻ കോൺഗ്രസ്
ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖം തുറന്നുകാട്ടിയുള്ള പ്രചാരണത്തിനാണ് കോൺഗ്രസ് മുൻതൂക്കം നൽകുന്നത്. എംഎൻഎഫ് ബിജെപിയുടെ കൈയിലെ പാവയാണെന്നും അവർക്കു ഭൂരിപക്ഷം കിട്ടിയാൽ ബിജെപിയായിരിക്കും ഭരണം നടത്തുകയെന്നും കോൺഗ്രസ് വിമർശിക്കുന്നു. ക്രൈസ്തവ വിരുദ്ധത വച്ചുപുലർത്തുന്ന പാർട്ടിയാണ് ബിജെപി. ക്രൈസ്തവർ ഭൂരിപക്ഷമുള്ള മിസോറമിൽ പിൻവാതിലിലൂടെ അധികാരത്തിലെത്താനാണ് അവർ ശ്രമിക്കുന്നത്. ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളോടു തികഞ്ഞ അസഹിഷ്ണുതയാണ് ബിജെപിക്കുള്ളതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ലൂസിഞ്ഞോ ഫെലേറിയോ പറയുന്നു.
മിസോറമിലെ അടുത്ത ക്രിസ്മസ് ബിജെപി ഭരണത്തിൻ കീഴിലായിരിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. എന്നാൽ, ഡിസംബർ 25 മികച്ച ഭരണദിവസമായി പ്രഖ്യാപിച്ച പാർട്ടിയാണ് ബിജെപിയെന്നും ലൂസിഞ്ഞോ ഫെലേറിയോ ചൂണ്ടിക്കാട്ടുന്നു. ജയിച്ചെത്തുന്ന കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനം കുതിരക്കച്ചവടത്തിനുള്ള ആഹ്വാനമാണെന്നും കോൺഗ്രസ് നേതൃത്വം വിമർശിക്കുന്നു. മത്സരരംഗത്തുള്ള പല സ്വതന്ത്രരും ബിജെപിയുടെ പിണിയാളുകളാണ്. പണക്കൊഴുപ്പിലൂടെ ഭരണംപിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇതിനെ പൊളിച്ചടുക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ ആണയിടുന്നത്.
സമരവും ഉദ്യോഗസ്ഥമാറ്റവും
തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്കിടെ സംസ്ഥാനം സമരവേദിയാകുന്നതും ഇക്കുറി കണ്ടു. ത്രിപുരയിലേക്കു പലായനം ചെയ്തിരിക്കുന്ന ബ്രു അഭയാർഥികളുടെ വോട്ടവകാശം സംബന്ധിച്ച തർക്കങ്ങളാണു വലിയ കോലാഹലമായി മാറിയത്. 1997ൽ ഉണ്ടായ വംശീയ കലാപത്തെത്തുടർന്നാണ് ബ്രു വംശജർക്ക് സംസ്ഥാനം വിട്ടുപോകേണ്ടിവന്നത്. ത്രിപുരയിലെ ആറു ക്യാമ്പുകളിലായി 32,876 ബ്രു വംശജരാണ് കഴിയുന്നത്. ഇവർക്കു മിസോറമിലെ അവരുടെ പോളിംഗ് സ്റ്റേഷനിൽത്തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്നാണ് സംസ്ഥാന സർക്കാരും വിവിധ മതസംഘടനകളും നിലപാടെടുത്തത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ലാനുൻമാവിയ ചൗങ്കോ ഇതിനായി ശക്തമായി വാദിക്കുകയും നടപടികളെടുക്കുകയും ചെയ്തു.
എന്നാൽ, സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എസ്.ബി. ശശാങ്ക് ഇതിനെതിരായിരുന്നു. അഭയാർഥികൾക്കു ത്രിപുരയിൽ വോട്ട്ചെയ്യാനുള്ള അവസരമൊരുക്കാനാണ് അദ്ദേഹം നീക്കംനടത്തിയത്. കൂടാതെ ലാനുൻമാവിയ ചൗങ്കോയെ തെരഞ്ഞെടുപ്പ് നടപടികളിൽനിന്നു നീക്കുകയും സംസ്ഥാനത്തിനു പുറത്തേക്കു സ്ഥലംമാറ്റുകയും ചെയ്തു. ഇതോടെയാണ് ജനവികാരം എതിരായതും സമരം ആരംഭിച്ചതും.
ശശാങ്കിന്റെ നിലപാടിനെതിരേ ശക്തമായ പ്രക്ഷോഭമാണ് നടന്നത്. മിസോറം എൻജിഒ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം ആറ്, ഏഴ് തീയതികളിൽ എസ്.ബി. ശശാങ്കിന്റെ ഓഫീസിനുമുന്നിൽ സമരംനടന്നു. ശശാങ്കിനെ പിൻവലിക്കണമെന്നും അഭയാർഥികളായ ബ്രു വംശജർക്ക് മിസോറമിൽത്തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കണമെ ന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. മുഖ്യമന്ത്രി ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും കത്തെഴുതുകയും ചെയ്തു. ഒടുവിൽ ശശാങ്കിനെ മാറ്റി ആഷിഷ് കുന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിക്കുകയും ബ്രു വംശജർക്ക് അവരവരുടെ ഗ്രാമങ്ങളൽത്തന്നെ വോട്ട് ചെയ്യാനുള്ള അവസരമൊരുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. ഡിസംബർ 11ന് ഫലപ്രഖ്യാപനത്തിനുശേഷംപോലും ഉദ്വേഗഭരിതമായിരിക്കും മിസോറം രാഷ്ട്രീയം എന്നാണു തലസ്ഥാനമായ ഐസ്വാളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ. പണത്തിനും പ്രലോഭനങ്ങൾക്കും വഴങ്ങി വോട്ടവകാശം വിനിയോഗിക്കരുതെന്ന് വിവിധ മതസംഘടനകൾ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഗോദയിൽ ഇവയ്ക്കെല്ലാമാണു പ്രമുഖസ്ഥാനം. അതുകൊണ്ടുതന്നെ വോട്ടെണ്ണിക്കഴിഞ്ഞാലും തീരുന്നതാകില്ല മിസോറമിലെ ഇലക്ഷൻ ചർച്ചകൾ.