Monday, November 19, 2018 12:30 AM IST
ഇന്നത്തെ അവസ്ഥ തുടരുകയാണെങ്കിൽ 2020 ഓടെ ലോകത്തിലെ മരണകാരണങ്ങളിൽ മൂന്നാംസ്ഥാനം വാഹനാപകടങ്ങൾക്കായിരിക്കുമെന്നാണു ലോകാരോഗ്യ സംഘടനയുടെ ഒരു പഠനം. ഈ സാഹചര്യത്തിലാണ് റോഡപകടങ്ങളിൽ മരിക്കുന്നവരുടെ സ്മരണയ്ക്കായി എല്ലാവർഷവും നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഓർമദിനമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ 2005-ൽ ഒരു പ്രമേയത്തിലൂടെ തീരുമാനിച്ചത്. ഇന്നലെയായിരുന്നു ഈ വർഷത്തെ ഓർമദിനം.
ഒന്നു കരയാൻപോലുമാവാതെ കൈയ്യും കാലും ഒടിഞ്ഞ് തലയും തലച്ചോറും ചിന്നിച്ചിതറി എത്രയോ പേരാണ് നമ്മുടെ റോഡുകളിൽ മരണപ്പെടുന്നത്. അപകടങ്ങൾ മൂലം മക്കൾ നഷ്ടപ്പെടുന്ന മാതാപിതാക്കൾ, ഭർത്താവും സഹോദരങ്ങളും നഷ്ടമാവുന്ന യുവതികൾ, അനാഥമാകുന്ന കുട്ടികൾ, കുടുംബങ്ങൾ. ഗുരുതരമായി പരിക്കേറ്റ് വിദഗ്ധ ചികിത്സ ലഭിക്കാൻ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ കദനകഥകൾ വേറെയും. യാദൃച്ഛിക അപകടങ്ങൾ സ്വാഭാവികമാണെങ്കിലും ചക്രം പിടിക്കുന്നവരുടെ അശ്രദ്ധയോ അലംഭാവമോ ആണ് മിക്ക ദുരന്തങ്ങൾക്കും കാരണം.
റോഡുകൾ മത്സരവേദിയാക്കി ഉണ്ടാക്കുന്ന 90 ശതമാനം അപകടങ്ങളും ഒഴിവാക്കാൻ കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അമിത വേഗം, അശ്രദ്ധ, ട്രാഫിക് നിയമലംഘനങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കൽ തുടങ്ങിയവയാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്.
സഞ്ചാരസ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്. എന്നാൽ, ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങളാണ് പൊതുനിരത്തുകളിൽ അനുദിനം സംഭവിക്കുന്നത്. മാത്രമല്ല, കേരളത്തിൽ വാഹനാപകടങ്ങൾ ഒരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. 2000-ാം ആണ്ടുമുതൽ 2014 വരെ 5,69,403 റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ കാലയളവിൽ 53,021 പേർ മരിച്ചു. പ്രതിവർഷം 37,000ത്തിനു മുകളിൽ അപകടങ്ങൾ കേരളത്തിലെ റോഡുകളിലുണ്ടാകുന്നു.
വാഹനാപകടങ്ങളിൽ ഗുരുതര വീഴ്ച വരുത്തുന്ന ഡ്രൈവർമാർക്ക് ജയിൽശിക്ഷതന്നെ നൽകണമെന്നാണു കേരള ഗവർണർ പി. സദാശിവം സുപ്രീംകോടതി ജഡ്ജി ആയിരുന്നപ്പോൾ അഭിപ്രായപ്പെട്ടത്. ഇതേക്കുറിച്ചു കൂടുതൽ ചർച്ചകളും സംവാദങ്ങളും അനിവാര്യമാണ്.
കേരളത്തിൽ റോഡപകടങ്ങളുടെ ഗ്രാഫ് ഉയരാൻ തുടങ്ങിയിട്ട് ഏകദേശം 18 വർഷമായി. 1979 മാർച്ച് 30ന് മലയാലപ്പുഴ ക്ഷേത്രത്തിനു സമീപത്തുനിന്ന് പത്തനംതിട്ടയിലേക്ക് പുറപ്പെട്ട സ്വകാര്യബസ് കുന്പഴ കളിയിക്കൽ പടിയിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് 48 പേരാണ് മരിച്ചത്. യാത്ര തുടങ്ങിയപ്പോൾതന്നെ ബസിന് ബ്രേക്ക് തകരാറുണ്ടായിരുന്നുവെന്ന വിവരം മറ്റു ജീവനക്കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അമിത വേഗത്തിൽ പോയ ബസ് ഒരു വളവിനു സമീപമുള്ള കുഴിയിലേക്ക് മലക്കം മറിയുകയായിരുന്നു. അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ പിന്നീട് കുറച്ച് നാൾ കൂടി ഡ്രൈവിംഗ് ജോലി ചെയ്തു.
ജനസാന്ദ്രതപോലെ വാഹനസാന്ദ്രതയിലും കേരളം മുന്നിലാണ്. ഇവിടെ ആറുപേർക്ക് ഒരു വാഹനമെന്ന സ്ഥിതിയായി. രാജ്യത്ത് വാഹന വിപണി ടോപ്പ് ഗിയറിലുമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ആളുകൾ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നു. എല്ലാവർക്കും വാഹനങ്ങൾ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും വാഹനങ്ങൾ പൊതുനിരത്തുകളിലിറക്കുന്നതിന് നിയന്ത്രണങ്ങൾ വന്നേ പറ്റൂ. ജനങ്ങൾ പൊതു വാഹനങ്ങളെ യാത്രകൾക്ക് കൂടുതൽ ആശ്രയിക്കുന്ന ഒരു സംസ്കാരം ഉണ്ടാവണം.
അപകടങ്ങൾ നിയന്ത്രിക്കാൻ അധികൃതർ പല നടപടികളും ഇന്നു സ്വീകരിക്കുന്നുണ്ടെങ്കിലും ദുരന്തങ്ങളുടെ എണ്ണം അതിനനനുസരിച്ചു കുറയുന്നില്ല. അധികൃതരുടെ നടപടികൾ ജനങ്ങൾ പൂർണമായും ഉൾക്കൊള്ളുന്നില്ലെന്നതാണ് ഇതിന്റെ കാരണം. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനും കൂടുതൽ സന്മനസ് കാണിക്കേണ്ടതുണ്ട്. എല്ലാവരും ഓരോരുത്തർക്കുവേണ്ടിയും ഒാരോരുത്തരും എല്ലാവർക്കും വേണ്ടിയും ചിന്തിച്ച് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടിയാൽ പൊതുനിരത്തുകളിലെ കണ്ണീർച്ചാലുകൾ ഒഴിവാക്കാൻ കഴിയും.
ബി. സുജാതൻ