Tuesday, October 16, 2018 1:12 AM IST
ഡോ. എം.സി. ജോർജ്
റബർ മേഖലയുമായി ബന്ധമുള്ള ഉത്പാദന-ഉപഭോഗരംഗത്തു പ്രവർത്തിക്കുന്നവരുടെ സംയുക്ത സമ്മേളനം ഇന്ത്യ റബർമീറ്റ് 2018 എന്ന പേരിൽ ഈമാസം 30-31ന് കൊച്ചിയിൽ ചേരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സുസ്ഥിര റബർ മേഖല എന്നതാണ് ഒത്തുചേരലിന്റെ ചർച്ചാ വിഷയം. ചെറുകിട കർഷകർക്ക് 3500 രൂപയും മറ്റുള്ളവർക്ക് 7500 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്.
ആഘോഷലഹരിയിൽ നിൽക്കുന്നവരുടെ ചിന്തയ്ക്കു ചില കാര്യങ്ങൾ. ലക്ഷക്കണക്കായ കർഷകർ ദുരിതപ്രളയത്തിൽ അകപ്പെട്ട് റബർ കൃഷി ഉപേക്ഷിച്ച് ഓടി രക്ഷപ്പെടേണ്ട അവസ്ഥ രാജ്യത്തു നിലനിൽക്കുന്പോഴാണ് കർഷകരെ ദുരിതക്കയത്തിലാക്കിയ സാഹചര്യം സൃഷ്ടിച്ചവരും സാഹചര്യം ഒരുക്കിക്കൊടുത്തവരും പഞ്ചനക്ഷത്ര ശൈലിയിൽ രണ്ടു ദിവസത്തെ മാമാങ്കത്തിന് തയാറെടുക്കുന്നത്. രാജ്യത്തെ റബർ ഉത്പാദനത്തിൽ 90 ശതമാനവും കേവലം 0.5 ഹെക്ടർ കൃഷിസ്ഥലം മാത്രം സ്വന്തമായുള്ള കർഷകരാണ്. റബർ ഉത്പാദന മേഖല വൻ പ്രതിസന്ധി നേരിടുമ്പോൾ കേരളത്തിൽ ഇത്തരമൊരു മാമാങ്കം നടത്തുന്നതിന്റെ ഔചിത്യം വീണ്ടുവിചാരത്തിനു വിധേയമാക്കണം. റബർ ഉത്പാദന രംഗത്തു സുസ്ഥിര വികസനം ഇന്നത്തെ നിലയ്ക്കു സാധ്യതയുള്ള ഒരു വിഷയമാണോ എന്നതും ഈ സ്ഥിതിവിശേഷത്തിലേക്കു കാര്യങ്ങൾ കൊണ്ടെത്തിച്ചത് എങ്ങനെയെന്നും ഇതിന്റെ സംഘാടകർക്ക് അറിവുള്ളതല്ലേ.
ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷത്തെ റബറിന്റെ ഉത്പാദനം, ഉപഭോഗം, ഇറക്കുമതി എന്നിവയുടെ കണക്കുകൾ പരിശോധിച്ചാൽ അതിന്റെ ഭാവിയെപ്പറ്റി ഏകദേശ രൂപം ലഭിക്കും.
മൂന്നു കൊല്ലം കൊണ്ട് ഉത്പാദനത്തിൽ 35 ശതമാനത്തിലേറെ കുറവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. സ്വാഭാവിക റബറിന്റെ ആഭ്യന്തര വിപണി വില കിലോയ്ക്ക് 245 രൂപ നിന്നത് കുത്തനെ ഇടിച്ച് കിലോയ്ക്ക് 90 വരെ താഴ്ത്തി ഇപ്പോൾ 120 രൂപയ്ക്കടുത്ത് നിലനിൽക്കുന്നു. സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാപദ്ധതി അനുസരിച്ച് കിലോയ്ക്ക് 150 രൂപ നല്കുന്ന അവസ്ഥ ഉണ്ടായതിന്റെ പ്രതിഫലനമാണ് ഉത്പാദനത്തിൽ കാണുന്ന ചെറിയ വർധന. ചെലവിനനുസരിച്ചുള്ള വരുമാനം ഉണ്ടായാൽ മാത്രമേ സുസ്ഥിരത എന്ന ലക്ഷ്യത്തിലേക്കെത്താനാവൂ എന്നു വ്യക്തം.
കർഷകനെ കൊള്ളയടിച്ച് ഉത്പാദനത്തെ അട്ടിമറിച്ചത് ഈ കണ്ണിയിലെ തന്നെ ഭാഗമായ വ്യവസായ ഉപഭോക്താക്കളും അവരെ സഹായിക്കുന്ന ഗൂഢസംഘമാണെന്നതാണ് വസ്തുത. ഈ ദശകത്തിന്റെ ആരംഭം മുതൽ തന്നെ ഇറക്കുമതി ചെയ്യുന്ന റബറിന്റെ അളവു വർധിക്കുന്ന പ്രവണതയുണ്ടായി.
2012-13-ൽ ആഭ്യന്തര വിപണിയിൽ കേവലം അന്പതിനായിരം ടണ്ണിന്റെ കുറവ് ഉണ്ടായിരുന്ന സ്ഥാനത്ത് 2,62,753 ടൺ ഇറക്കുമതി ചെയ്ത് ആഭ്യന്തര വിപണിയെ തകർത്തു. പിന്നീടങ്ങോട്ട് 4.5 ലക്ഷത്തിലേറെ ടൺ ഇറക്കുമതി ചെയ്ത് വിപണി വില കിലോയ്ക്ക് 90 രൂപയിലേക്കു കൂപ്പു കുത്തിച്ചു. അസംസ്കൃത വസ്തുവിന്റെ വില 60 ശതമാനത്തിലേറെ ഇടിച്ചിട്ടും ഉത്പന്നങ്ങളുടെ വിലയിൽ കുറവു വരുത്തിയില്ല. എന്നുമാത്രമല്ല ടയർ പോലുള്ളവയ്ക്ക് 10-15 ശതമാനം വില വർധിപ്പിച്ച് ഉപഭോക്താക്കളെയും ചൂഷണം ചെയ്യുന്നു.
ഇറക്കുമതി ചെയ്യുന്ന റബറിനു ചെലവാകുന്ന തുക പോലും ഇവിടത്തെ ഉൽപാദകരായ കർഷകർക്ക് നൽകാൻ വ്യവസായികൾ തയാറാകുന്നില്ല. വിദേശ വിപണിയിൽ കിലോയ്ക്ക് 120 രൂപ വില കൊടുത്ത് വാങ്ങുന്ന റബർ ഇന്ത്യൻ തുറമുഖത്ത് എത്തുന്പോൾ ചരക്കുകൂലി കയറ്റിറക്കു ചെലവുകൾ ഒന്നുമില്ലാതെ തന്നെ 170 രൂപയോളമാകും.
(വിദേശ വിപണി വില - 120 രൂപ, ഇറക്കുമതി ചുങ്കം - 30, കേന്ദ്ര നികുതികൾ മൊത്തം പത്തു ശതമാനം (ഒരു കിലോഗ്രാമിന് 12 രൂപ), ആകെ നികുതികൾ ഉൾപ്പെടെ 120 +42 =162 രൂപ. കപ്പൽ കൂലിയും മറ്റു ചെലവുകളും കിലോയ്ക്ക് - എട്ടു രൂപ. മൊത്തം ചെലവ് 170 രൂപ)
ആഭ്യന്തര വിപണിയിൽനിന്നു റബർ വാങ്ങുന്നത് കിലോയ്ക്ക് 90 മുതൽ 120 വരെ രൂപയ്ക്ക്. പത്തു ലക്ഷം ടൺ റബർ ഉപയോഗിക്കുന്ന വ്യവസായ കുത്തക കന്പനികൾക്ക് അന്യായമായി ലഭിക്കുന്ന ലാഭം 9,300 കോടി രൂപ. (4.5 ലക്ഷം ടൺ ഇറക്കുമതിക്ക് ചെലവ് - 17000/ടൺ x 4.5=7600 കോടി രൂപ , ബാക്കി 5.5 ലക്ഷം ടൺ ആഭ്യന്തര വിപണിയിൽ നിന്ന് 120000 x 5.5 = 6600 കോടി രൂപ. ആകെ 7600+6600 =14,200 കോടി. ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 245 രൂപ അനുസരിച്ച് ഉണ്ടാകുന്ന ചെലവ് 2,45,000 x 10 = 24,500 കോടി രൂപ. അമിത ലാഭം 24,500 - 14,200 = 9,300 കോടി)
കർഷകന്റെ വരുമാന തകർച്ചയിലേക്കും ഉത്പന്നത്തിന്റെ സുസ്ഥിര വളർച്ച തടയുന്നതിനും എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്ത കേന്ദ്രസർക്കാരിന് വൻ സാന്പത്തിക നേട്ടം പ്രതിഫലമായി ലഭിച്ചു. ഇറക്കുമതി നികുതികൾ - കിലോഗ്രാമിന് 42 രൂപ.
4.5 ലക്ഷം ടണ്ണിന് 1890 കോടി രൂപ.
സംസ്ഥാന സർക്കാർ വിലസ്ഥിരതാപദ്ധതിയിൽ കൂടി 150 രൂപ കിലോയ്ക്ക് നല്കിയപ്പോൾ ഇറക്കുമതി വഴി കോടികൾ സംഭരിച്ച കേന്ദ്രസർക്കാർ ഒന്നും നൽകാൻ തയാറായില്ല. റബർ ഉത്പാദനം വൻ തകർച്ച നേരിട്ടപ്പോൾ പ്രശ്നം പഠിക്കാൻ പാർലമെന്റ് അംഗങ്ങളുടെ കമ്മിറ്റിയെ നിയോഗിച്ചു. അവർ 2015 ഓഗസ്റ്റ് 12-ന് ലോക്സഭയിൽ വച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച ചില വസ്തുതകൾ ഇന്നും മൂടിവച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങൾ വൻ തോതിൽ കർഷകർക്കു സാന്പത്തിക സഹായം നൽകുന്നു (മലേഷ്യ 2,50,000 /ഹെക്ടർ) ഇവിടെ നല്കിയിരിക്കുന്ന നിസാര സംഖ്യ പോലും (35,000/ഹെക്ടർ) നിർത്തലാക്കിയിരിക്കുന്നു.
ഇന്ത്യയിലെ റബർ കൃഷിയെ സഹായിച്ചുപോരുന്ന റബർ ബോർഡിനെ കേന്ദ്രസർക്കാർ നിഷ്ക്രിയമാക്കി. വർഷങ്ങളായി മുഴുവൻ സമയ ചെയർമാനില്ല. അനേക വർഷങ്ങളായി സെക്രട്ടറിയില്ല. റബർ ഉത്പാദന കമ്മീഷണർ തസ്തിക വർഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്നു. റബർ ആക്ട് -1947 നിഷ്കർഷിക്കുന്ന മിനിമം വില, മാക്സിമം വില എന്നതും ഇറക്കുമതി നിയന്ത്രണവും നടപ്പാക്കുന്നില്ല.
ഇത്ര പരിതാപകരമായ അവസ്ഥയിലാണു കർഷകരെ അന്യായമായി ചൂഷണം ചെയ്ത് കൊള്ളയടിക്കുന്ന സംഘവും അവർക്ക് എല്ലാവിധ ഒത്താശകളും ചെയ്ത് റബർ കൃഷിയെ നാശത്തിലേക്കു തള്ളിവിടുന്ന സർക്കാർ സംവിധാനങ്ങളും ചേർന്ന് സുസ്ഥിര റബർ വികസനം എന്ന കപടമുദ്രാവാക്യവുമായി കേരള കർഷകന്റെ സ്വന്തം തട്ടകമായ കൊച്ചിയിൽ പഞ്ചനക്ഷത്ര മാമാങ്കം ഒരുക്കുന്നത്. ഭിക്ഷയാചിച്ചു വരുന്നവനു ധർമം കൊടുത്തില്ലെങ്കിലും പട്ടിയെ വിട്ടു കടിപ്പിക്കരുത് എന്ന നാട്ടുചൊല്ലാണു സംഘാടകരോടു പറയാനുള്ളത്.