Friday, October 12, 2018 12:55 AM IST
കേരളത്തിൽ മദ്യം അന്തസാണ്, ശക്തിയാണ്, കരുത്താണ്, പണമാണ്, അധികാരമാണ്. കപടമാന്യതയുടെ പരിവേഷം മദ്യരാജാക്കളും അധികാരികളും അതിനു കൽപിച്ചുനൽകിയിരിക്കുന്നു. മദ്യമില്ലാതെ എങ്ങനെ മാന്യന്മാർക്കു വിരുന്നൊരുക്കാനാകും? മദ്യരാജാക്കന്മാരെ പ്രീണിപ്പിക്കാതെ ഒരു ഗവൺമെന്റിനും ഇവിടെ നിലനിൽക്കാനാകില്ല.
പാർട്ടിക്കുള്ളിലെ അന്തഛിദ്രങ്ങളുടെ ഫലമായി മദ്യവിരുദ്ധലോബിയെ ഒരുവിധമൊന്നു പ്രസാദിപ്പിക്കാമെന്നു കരുതി കഴിഞ്ഞ മുന്നണി ഗവൺമെന്റ് മദ്യനയത്തിലൂടെ മദ്യരാജാക്കന്മാരുടെ വെറുപ്പ് സന്പാദിച്ചു. അതേസമയം, ഇടതുമുന്നണി ഈ മദ്യരാജാക്കന്മാരെ അന്നു കൈയിലെടുക്കുകയും തെരഞ്ഞെടുപ്പ് തൂത്തുവാരി അധികാരത്തിലെത്തുകയും ചെയ്തു. അന്നു മദ്യലോബിക്കു നൽകിയ വാഗ്ദാനങ്ങൾ അവർ ഒന്നൊന്നായി പാലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
വാക്കു പാലിക്കുക അന്തസാണ്. അതിൽ തെറ്റുപറയാനാവില്ല. മദ്യനിരോധനം തങ്ങളുടെ നയമല്ലെന്നും മദ്യനിയന്ത്രണമാണു നയമെന്നും പ്രഖ്യാപിച്ചുകൊണ്ടു മദ്യവിരുദ്ധലോബിയെ ഒരുപരിധിവരെ നിശബ്ദരാക്കാനും അവർക്കു കഴിഞ്ഞു. മദ്യം വർജിക്കണമെങ്കിൽ സാധനം ധാരാളമായി ഉണ്ടാകണമല്ലോ. വർജിക്കാൻ മാത്രം മദ്യം ഉണ്ടാക്കാൻ വേണ്ടിയാണത്രേ പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്.
വിദ്യാലയങ്ങൾവരെ കൊലക്കളങ്ങളായാലും തോക്കുലോബിയെ പരാജയപ്പെടുത്താൻ അമേരിക്കൻ ജനതയ്ക്ക് ഒരിക്കലും സാധിക്കില്ല. ഏതു ഗവൺമെന്റ് അധികാരത്തിൽ വന്നാലും “ആയുധം ധരിക്കാനുള്ള’’ മൗലികാവകാശം നിലനിർത്താൻവേണ്ടിയെന്ന വ്യാജേന തോക്കുലോബി സ്വാധീനം ചെലുത്തും. അവരുടെ പണക്കൊഴുപ്പിനു മുന്നിൽ ഒരു പരുന്തും പറന്നിട്ടില്ല, പറക്കുകയുമില്ല.
ആ തോക്കുലോബിയുടെ സ്ഥാനമാണു കേരളത്തിൽ മദ്യലോബിക്കുള്ളത്. അവരുടെ നീരാളിപ്പിടിത്തത്തിന്റെ സുഖം അനുഭവിക്കുന്ന ഭരണവർഗവും ഉദ്യോഗസ്ഥപ്രഭുക്കളും എന്നും അവരോടൊപ്പമാണ്, തന്ത്രപൂർവമായ കരുനീക്കങ്ങൾകൊണ്ടും പ്രഖ്യാപനങ്ങൾകൊണ്ടും എല്ലാവരെയും കൈയിലെടുക്കാൻ ശ്രമിക്കുന്പോഴും.
പ്രളയദുരന്തത്തിൽനിന്നു മദ്യപ്രളയം
ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞ ബ്രൂവറി, ഡിസ്റ്റിലറി അഴിമതിക്കഥകൾ നേരിടാൻ ഗവൺമെന്റ് ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്പോൾ സുപ്രീംകോടതിയുടെ ശബരിമലക്കാര്യവിധി സൃഷ്ടിച്ച വർഗീയ- രാഷ്ട്രീയ ഓളത്തിൽ മദ്യഅഴിമതിയുടെ ശബ്ദം കേൾക്കാതാകുന്നുവെന്നതു ഗവൺമെന്റിന് അൽപം ആശ്വാസമാണ്. ഇതിനാണു ഭാഗ്യമെന്നു പറയുന്നത്. ശബരിമലപ്രശ്നം ശബ്ദമുഖരിതമായപ്പോൾ അഴിമതിയാരോപണശബ്ദം ശ്രദ്ധിക്കപ്പെടാതെപോകുന്നു. മദ്യനിയന്ത്രണവും നല്ലമദ്യം നൽകലും നയമായി സ്വീകരിച്ചുകൊണ്ട്, ഒന്നാംകിട വിദേശമദ്യം നാട്ടിൽതന്നെ ഉത്പാദിപ്പിച്ചു വിതരണം ചെയ്തു ജനക്ഷേമം ഉറപ്പുവരുത്താനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. ശബരിമല പ്രശ്നത്തിന്റെ വൈകാരിക രാഷ്ട്രീയച്ചൂടിൽ മദ്യാഴിമതിപ്രശ്നം ആവിയായിപ്പോകുകയാണെങ്കിൽ ഗവൺമെന്റിന് എന്തൊരു ആശ്വാസമായിരിക്കും ലഭിക്കുക.
കേരളം പ്രളയദുരന്തത്തിലായിരുന്നപ്പോൾ ജനങ്ങളുടെയും മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം ശ്രദ്ധ പ്രളയത്തിൽ കേന്ദ്രീകരിച്ചു. മറ്റു വിഷയങ്ങൾ വിസ്മൃതിയിലായി. എത്ര അവധാനതയോടെയാണു മഹാപ്രളയകാലത്തു വളരെ രഹസ്യമായി മദ്യപ്രളയത്തിനു വഴിയൊരുക്കാൻ ഗവൺമെന്റിനായത്. ഇതാണു തന്ത്രപൂർവമായ, ബുദ്ധിപൂർവമായ ഇടതുഭരണശൈലി. ഓണത്തിനിടെ ഒരു കൊച്ചു പുട്ടുകച്ചവടം. അത്രതന്നെ. കലക്കവെള്ളത്തിൽനിന്ന് ഏതാനും കൂറ്റൻ മീനുകൾ വലയിൽ!
കല്ലുവാതുക്കൽ ദുരന്തവും വൈപ്പിൻ ദുരന്തവും മലപ്പുറം ദുരന്തവുമൊക്കെ പത്രങ്ങളിൽ വലിയ തലക്കെട്ടു പിടിച്ചടക്കിയപ്പോൾ വ്യാജമദ്യദുരന്തത്തിനുള്ള ഏക പ്രതിവിധി നല്ലമദ്യം നൽകി മദ്യമെന്ന ജനകീയാവശ്യം നടത്തിക്കൊടുക്കുകയാണു വേണ്ടതെന്നു തീരുമാനിച്ചവരെ അനുമോദിക്കണം. ആ നല്ലകാര്യം മാത്രമാണ് ഗവൺമെന്റ് ഇപ്പോഴും ചെയ്യുന്നതെന്നിരിക്കെ ചെന്നിത്തലയും കൂട്ടരും അവരുടെ വഴിമുടക്കികളാകുന്നത് എങ്ങനെ മദ്യലോബിക്കു സഹിക്കാനാവും?
അവസാനം അപേക്ഷിച്ചവർക്കും അപേക്ഷിക്കാനിരുന്നവർക്കുമൊക്കെയാണു ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിരിക്കുന്നതെന്നു പറഞ്ഞ് പ്രക്ഷോഭിക്കുന്നതിലെന്തുകാര്യം? നല്ലകാര്യങ്ങൾ വേണ്ടപ്പെട്ടവരെക്കൊണ്ടു ചെയ്യിക്കുകയെന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ടതും എല്ലാവരും നടപ്പാക്കിയിട്ടുള്ളതുമായ ഒരു രാഷ്ട്രീയ നയമല്ലേ? ആദ്യം വരുന്നവർക്ക് ആദ്യം വിളന്പണമെന്നൊന്നും ഗവൺമെന്റിന്റെ മദ്യനയത്തിലില്ലല്ലോ.
ഔദ്യോഗിക മദ്യവിരുദ്ധ ലഘുലേഖ
2009-ൽ ഇടതുപക്ഷ ഗവൺമെന്റ് ഇവിടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്പോൾ കേരളസർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് മദ്യം തകർക്കുന്ന ജീവിതങ്ങൾ എന്ന തലക്കെട്ടോടെ മദ്യം വരുത്തിവയ്ക്കുന്ന സാമൂഹിക, മാനുഷിക, സാന്പത്തിക, സാംസ്കാരിക പ്രശ്നങ്ങളെ അതിമനോഹരമായി, ശാസ്ത്രീയമായിത്തന്നെ അവതരിപ്പിക്കുന്ന ഒരു ലീഫ്ലെറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യത്തിന്റെ ദുരന്തഫലങ്ങളെ ഇതിലേറെ മനോഹരമായി ചിത്രീകരിക്കാനില്ല. ഇനിയും അതു പുനഃപ്രസിദ്ധീകരിച്ച് ബിവറേജസ് കോർപറേഷനിൽനിന്നു മദ്യം വാങ്ങുന്ന ഓരോരുത്തർക്കും മദ്യക്കുപ്പിയോടൊപ്പം അതിന്റെ ഒരു കോപ്പിയുംകൂടി കൊടുക്കുന്നത് എത്ര നന്നായിരിക്കും! മദ്യത്തിന്റെ ശാസ്ത്രീയാവതരണം വായിച്ച ശേഷം അവർ പൂസാകട്ടെ! അറിയാതെ സംഭവിച്ചുപോയി എന്ന് പിന്നെ ഒരു മദ്യപാനിക്കും പരാതി പറയാൻ ഇടവരാതിരിക്കുമല്ലോ.
മദ്യം എങ്ങനെ കുടിക്കണമെന്നു പറയാത്ത ആ ലഘുലേഖ മദ്യപാനം എങ്ങനെ ഉപേക്ഷിക്കാമെന്ന് പറയുന്നുമുണ്ട്. 2009-ലെ ഇടതു ലഘുലേഖയുടെ പുനഃപ്രസിദ്ധീകരണവും വിതരണവും ഇന്നത്തെ ഇടതു ഗവൺമെന്റ് നടത്തുകകൂടി ചെയ്താൽ ഇവിടെ മദ്യപ്രളയം സൃഷ്ടിക്കുന്നതിന്റെ പാപം കഴുകിക്കളയുകയും ചെയ്യാം. ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് വിൽക്കുന്ന മദ്യക്കുപ്പികൾ പൊതിയാനെങ്കിലും ആ കടലാസ് ഉപകരിക്കുമല്ലോ!
നല്ലമദ്യം നൽകാൻ
മദ്യനിരോധനം ഒരാശയമായി അവശേഷിക്കുമെങ്കിലും മദ്യം എങ്ങനെ നിയന്ത്രിതമായി, അപകടരഹിതമായി ഉപയോഗിക്കണമെന്നതിൽ ഒരു പരിശീലനമെങ്കിലും സാദാ മദ്യപർക്ക് ഗവൺമെന്റ് നൽകണം. കാരണം യാതൊരു ആത്മനിയന്ത്രണവുമില്ലാതെ നടക്കുന്ന മദ്യപാനം ദൈവത്തിന്റെ സ്വന്തം നാടിനെ നരകപിശാചുക്കളുടെ നാടായി മാറ്റിക്കൊണ്ടിരിക്കുന്നു. പത്രങ്ങളിൽ ഒരുകാലത്ത് തലക്കെട്ടുകൾ പിടിച്ചുപറ്റിയ കല്ലുവാതുക്കൽ, വൈപ്പിൻ, മലപ്പുറം മദ്യദുരന്തങ്ങൾ സൃഷ്ടിച്ചതിലും വലിയ ദുരന്തമാണ് ഓരോദിവസവും കേരളത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വ്യാജമദ്യം മാത്രമാണു ദുരന്തം സൃഷ്ടിക്കുന്നതെന്നു വരുത്തിവയ്ക്കാൻ സർക്കാരും മദ്യലോബികളും എന്നും ശ്രദ്ധിക്കുന്നു. അതുകൊണ്ട് ഉപഭോക്താക്കൾക്ക് നല്ലമദ്യം കൊടുക്കുകയെന്നത് ഒരു നയതന്ത്രമായി അവർ സ്വീകരിച്ചിരിക്കുകയാണ്, ഏറെ ആദായകരമായ മദ്യക്കച്ചവടത്തിൽ.
വ്യാജമദ്യം - നല്ല മദ്യം
മദ്യദുരന്തത്തിൽ വളരെപ്പേർ ഒന്നിച്ചു കൊല്ലപ്പെടുന്പോൾ അതു വ്യാജമദ്യ ദുരന്തരമായി. "നല്ലമദ്യം’ എന്നു സർക്കാർ വിശേഷിപ്പിക്കുന്ന ഈ സാധനമുണ്ടല്ലോ. അവ ഓരോ വർഷവും നൂറു വ്യാജമദ്യദുരന്തത്തിൽ കൊല്ലപ്പെടുന്നവരേക്കാൾ കൂടുതൽ പേരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു. മുൻ ഇടതു സർക്കാരിന്റെ ഔദ്യോഗിക ലഘുലേഖയിൽ ഇങ്ങനെ പറയുന്നു: “മദ്യപാനം വരുത്തുന്ന സാമൂഹിക പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. കേരളത്തിലുണ്ടാകുന്ന ഭൂരിഭാഗം അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും മറ്റു സമൂഹ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രധാന കാരണങ്ങളിലൊന്നാണു മദ്യപാനം എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. അപകടങ്ങളിൽ പരിക്കേൽക്കുന്നവരിൽ 80 ശതമാനവും മദ്യപിച്ച് വാഹനം ഓടിക്കുന്നവരും പത്തു ശതമാനം മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഇരകളുമാണ്.’’
പ്രതിവർഷം നാലായിരത്തിലധികം പേർ റോഡപകടത്തിൽ കൊല്ലപ്പെടുന്ന സംസ്ഥാനമാണിത്. അങ്ങനെ അതിൽ 90 ശതമാനം മദ്യത്തിന്റെ ഇരകളാണെന്ന്, "നല്ലമദ്യ’ത്തിന്റെ ഇരകളാണെന്നു സമ്മതിക്കുന്നത് ഇടതു മുന്നണി ഗവൺമെന്റുതന്നെ. ഔദ്യോഗിക ലഘുലേഖ തുടരുന്നു: “ഇന്നു നമ്മുടെ സമൂഹത്തിൽ മദ്യപാനം കൊണ്ട് ഏറ്റവുമധികം പ്രശ്നങ്ങൾ നേരിടുന്നത് സാധാരണ കുടുംബങ്ങളാണ്. നല്ല സാന്പത്തിക സ്ഥിതിയില്ലാത്ത പല കുടുംബങ്ങളുടെയും തകർച്ചയ്ക്കുള്ള ഏക കാരണമാണ് മദ്യപാനം’’. ലഘുലേഖ വീണ്ടും സമ്മതിക്കുന്നു: “സാംസ്കാരികമായും മദ്യം മനുഷ്യനു വിപത്തു മാത്രമാണ് സമ്മാനിക്കുന്നത്. ഒരു മദ്യപാനിയെ വെറുപ്പോടെ അകറ്റിനിറുത്താൻ മാത്രമേ മറ്റുള്ളവർ ശ്രമിക്കുകയുള്ളൂ’’.
ഈ സുബോധത്തിന്റെ ശബ്ദം രേഖയിലാക്കിയവർതന്നെ കേരളത്തിലെ ഏറ്റവും വലിയ മദ്യവില്പനക്കാരും മദ്യനിർമാതാക്കളുടെ തലതൊട്ടപ്പന്മാരുമൊക്കെയായി വിലസുന്നുവെന്നു പറഞ്ഞാൽ എത്രവലിയ ഇരട്ടത്താപ്പാണത്. അവർ സത്യം തിരിച്ചറിഞ്ഞു. പക്ഷേ, സത്യത്തോടൊപ്പം നിൽക്കാൻ തയാറല്ല. മറിച്ചുനിൽക്കുകയാണു സാന്പത്തികമായും രാഷ്ട്രീയമായുമുള്ള നേട്ടം.
റോഡപകടങ്ങളിലും അടിപിടിയിലും കൊല്ലപ്പെടുന്ന അനേകായിരങ്ങളുടെ മാത്രം കഥയല്ല ഇത്. മദ്യംകൊണ്ടുമാത്രം ഉണ്ടാകുന്ന വിവിധ രോഗങ്ങളെപ്പറ്റിയും സർക്കാർ ലഘുലേഖ വാചാലമാകുന്നുണ്ട്. മദ്യപാനാനുബന്ധ രോഗികളല്ലേ നമ്മുടെ സർക്കാർ ആശുപത്രികളിലെ രോഗികളിൽ 90 ശതമാനത്തിലധികവും?
ഇതിനും പുറമേ മദ്യദുരന്തത്തിനിരയായി ചത്തതിനൊക്കുമോ ജീവിച്ചിരിക്കലും എന്ന വിലാപമായി അംഗഭംഗം വന്നവരായും അങ്ങനെ സാധാരണ ജീവിതം എന്നേക്കുമായി നഷ്പ്പെട്ടവരായും പതിനായിരങ്ങൾ വേറെ. ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടുവേണോ ഗവൺമെന്റിന്റെ വരുമാനം വർധിപ്പിക്കാനും ആ വരുമാനം ഉപയോഗിച്ച് ഒരു വിഭാഗം ജന ശത്രുക്കൾക്ക് ശന്പളം കൊടുക്കാനും?
കുട്ടികളെ കുടിപ്പിക്കുന്നു
ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവും പക്വതയും ഉണ്ടാകുന്നതിനു മുന്പുതന്നെ മദ്യത്തിന്റെ മോഹനവലയിലേക്കു ചാടിവീഴുന്ന കുമാരീകുമാരന്മാർ ദൈവത്തിന്റെ നാടിന്റെ ഭാവിക്കുമുകളിൽ കരിനിഴൽ പരത്തുകയാണ്. പറക്കമുറ്റുന്നതിനു മുന്പ് ഇളംതലമുറ മദ്യത്തിന്റെ ഉപാസകരായി മാറുന്നതിന്റെ നേട്ടം ആർക്കാണ്? പൊതുസമൂഹത്തിനാണോ! അല്ലേ അല്ല. മദ്യരാജാക്കന്മാർക്കും സർക്കാരിനും മാത്രമാണ്.
ചോരത്തിളപ്പുള്ള പ്രായത്തിൽ മദ്യം തലച്ചോറിനെ ഭ്രാന്താലയമാക്കി മാറ്റുന്പോൾ എന്തു കുറ്റകൃത്യവും ഹീനകൃത്യവും ചെയ്യാൻ ഇളംതലമുറയ്ക്ക് ഒരു മടിയുമില്ലെന്ന് എത്രയെത്ര ആനുകാലിക സംഭവങ്ങൾ തെളിയിക്കുന്നു. മുങ്ങിമരണത്തിലും ഇരുചക്രവാഹനാപകടത്തിലും വിദ്യാർഥികൾ മരിക്കുന്പോൾ എങ്ങുനിന്നും ഒരു സഹതാപസ്വരം പോലും ഉണ്ടാകാത്തതിന്റെയും അവന്മാർക്ക് ഇങ്ങനെ തന്നെ സംഭവിക്കണമെന്ന് പലരും മനസിൽ പറയുന്നതിന്റെയും കാരണം വ്യക്തമല്ലേ?
ഓ! രക്ഷപ്പെട്ടു
തലയിണയ്ക്കിടയിൽ അരിവാളുമായി കിടന്നുറങ്ങുന്ന ഒരു പാവാടക്കാരിയുടെ കഥ വർഷങ്ങൾക്കുമുന്പ് കേട്ടിട്ടുണ്ട്. എന്തിനാണ് അവൾ ഈ അരിവാളുമായി ഉറങ്ങുന്നതെന്നോ? മദ്യപിച്ചു ലക്കുകെട്ടു വല്ല സമയത്തും വീട്ടിൽ കയറിവരുന്ന പിതാവ് തന്നെ തൊട്ടാൽ തട്ടാനുള്ള ഒരുക്കം. ഭാര്യയേത്, മകളേത്, മരുമകളേത്, അമ്മയേത് എന്ന തിരിച്ചറിവ് നഷ്ടപ്പെടുത്തുന്ന ഈ ദ്രാവകം വിറ്റുവേണം സർക്കാരിനു ശന്പളക്കാരെ പോറ്റാനെങ്കിൽ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി കഷ്ടമെന്നേ പറയേണ്ടൂ.
വിനോദസഞ്ചാര സങ്കേതങ്ങൾ വിലാപസങ്കേതമായി മാറുന്നത് എത്രയോ സാധാരണം. ഒന്നിച്ച് ഒരേ വണ്ടിയിൽ ആടിയും പാടിയും കുടിച്ചും കൂത്താടിയും യാത്ര. തിരിച്ചുള്ള യാത്ര പുഷ്പാലംകൃതരായി ആംബുലൻസിലാകുന്പോൾ അത്രയും പേരുടെ മാതാപിതാക്കളുടെ ശിഷ്ടജീവിതം തോരാക്കണ്ണീർക്കടലായി മാറുന്നു.
ആരാണ് ഇതിന് ഉത്തരവാദി? ഉത്തരവാദിത്വം പലർക്കും ഉണ്ടാകാം. എന്തായാലും മദ്യം വിറ്റ് പണമുണ്ടാക്കുന്ന ഗവൺമെന്റിനും പാർട്ടികൾക്കും വെറുതേ കൈകഴുകി മാറി നിൽക്കാനാവില്ല.
ആര്യൻ