Friday, October 12, 2018 12:53 AM IST
പ്രളയം തകർക്കാത്ത മേഖലകളൊന്നും കേരളത്തിൽ ബാക്കിയില്ല . നേരിട്ടോ അല്ലാതെയോ പ്രളയക്കെടുതി ഏറ്റുവാങ്ങേണ്ടിവന്നവരാണ് ഓരോ മലയാളിയും. ഒരു കെടുതിയും കർഷകനെ ബാധിക്കാതെ പോവാറില്ല. അതിവർഷം, കൊടുങ്കാറ്റ് തുടങ്ങി കാലാവസ്ഥാ വ്യതിയാനം വരെ എന്തൊക്കെ പ്രതിസന്ധികൾ ഇനിയും വരുത്തുമെന്നുള്ള ആശങ്കയിലാണു കർഷകർ.നാലു മാസത്തോളമാണ് ഈ വർഷം മഴ വിടാതെനിന്നത്. ഇതു പതിവുള്ളതല്ല. ഒന്നു മുതൽ ഒന്നര വരെ ആഴ്ച പല കൃഷിയിടങ്ങളും വെള്ളപ്പൊക്കത്തിന്റെ പിടിയിലുമായിരുന്നു.
ഇടവേളയില്ലാതെ പെയ്ത മഴ നമ്മുടെ മണ്ണിനോടു ചെയ്തതെന്തെന്ന് ആദ്യം അറിയണം. മണ്ണിനെ മണ്ണാക്കുന്നത് അതിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനമാണ്. മണ്ണിലെ ഭക്ഷ്യ ശൃംഖലയിൽ മണ്ണിരയും ഒച്ചും ഉറുമ്പും ചിതലും പലവിധ ബാക്ടീരിയകളും പൂപ്പലുകളും ആൽഗകളും എല്ലാം ചേരും. ഈ ജൈവശൃംഖലയുടെ പ്രവർത്തനംമൂലമാണു മണ്ണ് ജീവനോടെയിരിക്കുന്നത്. ജീവനുള്ള, ആരോഗ്യമുള്ള മണ്ണിലാണ് ചെടികൾ ആരോഗ്യത്തോടെ വളർന്നു വിളവ് നൽകുന്നത് .
ഇനി പ്രളയകാലത്ത് എന്താണു സംഭവിച്ചതെന്നു നോക്കാം. മൂന്നു മുതൽ പത്തുവരെ അടി ഉയരത്തിലാണ് പലയിടത്തും വെള്ളം കെട്ടിനിന്നത് . ഏകദേശം മൂന്നേകാലടി നീളത്തിലും വീതിയിലും ഉയരത്തിലും വെള്ളം കെട്ടിനിൽക്കുന്നത് സങ്കല്പിച്ചു നോക്കുക. ഇത് ഒരു മീറ്റർ ക്യൂബ് വെള്ളം ഉണ്ടാകും. ഈ വെള്ളത്തിന്റെ ഭാരം ഒരു ടൺ ഉണ്ടാകും .
മണ്ണിനു മുകളിൽ എത്രമാത്രം ശക്തിയിലാണ് വെള്ളം അമർന്നിരുന്നതെന്ന് ഇതിലൂടെ വ്യക്തമാണല്ലോ. അതും എട്ടുപത്തു ദിവസങ്ങളോളം. അതിശക്തമായ മർദത്തിനു വിധേയമാകുമ്പോൾ മണ്ണിൽ സ്വാഭാവികമായി ഉണ്ടായിരുന്ന വായു നിറഞ്ഞ ഇടങ്ങളിലെല്ലാം വെള്ളം നിറയും. അതോടെ മണ്ണിൽ വായുരഹിത അവസ്ഥ സംജാതമാവുകയും ചെയ്യും. ഓക്സിജൻ ഇല്ലാത്ത സാഹചര്യത്തിൽ വേരുകളുടെ ശ്വസനം അസാധ്യമാവുകയും അതിന്റെ ഫലമായി കാർബൺ ഡയോക്സൈഡ്, നൈട്രജൻ, മീഥേൻ തുടങ്ങിയ വാതകങ്ങളുടെ അളവ് കൂടുകയും ചെയ്യുന്നു. അങ്ങനെയാണ് വെള്ളക്കെട്ടിൽപ്പെട്ട സസ്യങ്ങളുടെ വേരുപടലം ചീയുന്നത് .
മണ്ണിൽ സ്വാഭാവികമായി കാണുന്ന മിക്കവാറും എല്ലാ മിത്ര ജീവാണുക്കളും ഓക്സിജന്റെ സാന്നിധ്യത്തിൽ വളരുന്നവയാണ്. രോഗകാരികളായ അണുജീവികൾ അനെയ്റോബിക് അഥവാ ഓക്സിജൻ ഇല്ലാത്ത അവസ്ഥ ഇഷ്ടപ്പെടുന്നവയുമാണ്. ഓക്സിജൻ ഇല്ലാതാവുന്നതോടെ രോഗകാരികളായ അണുക്കൾ പെരുകും.
എക്കൽമണ്ണോ?
പ്രളയജലം കയറിയിറങ്ങിയിടത്തെല്ലാം ധാരാളമായി ചെളി അടിഞ്ഞുകൂടിയിട്ടുണ്ട് . എക്കൽ മണ്ണാണിതെന്നും അടുത്ത വർഷം ബമ്പർ വിളവുണ്ടാവാൻ ഇതു സഹായകമാകുമെന്നുമൊക്കെ പലരും ചിന്തിക്കുന്നുമുണ്ട് .
പുഴ പലയിടത്തും നിക്ഷേപിച്ചുപോയ മണ്ണിന്റെ ഗുണവും രൂപവും പലയിടത്തും വ്യത്യസ്തമാണ്. മലയിറങ്ങി നിരപ്പിലേക്കു പ്രവേശിക്കുന്നവഴി പലയിടത്തും മണലാണ് അടിഞ്ഞത്. എന്നാൽ, പുഴ കടലിനോടടുക്കുന്ന വഴികളിൽ ചെളിയാണ് അടിഞ്ഞുകൂടിയത്. തീരെ കനംകുറഞ്ഞ തരികളുള്ള ഈ മണ്ണിനു എക്കലിന്റെ ഗുണങ്ങൾ തീരെയില്ല. അല്പംപോലും വായു സഞ്ചാരം ഇല്ലാതെ ഇഷ്ടികപോലെ ഉറച്ചുപോകാവുന്ന ഘടനയാണ് ഇതിനുള്ളത്.
അതുകൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങൾ പലതാണ്. മണ്ണിന്റെ സ്വാഭാവികമായ നീർവാർച്ച തടസപ്പെടും. വായു ഇല്ലാത്ത അവസ്ഥയിൽ രോഗകാരികളായ സൂക്ഷ്മാണുക്കൾ പെരുകും. വേരുകൾ അഴുകുകയും വിളകൾ നശിക്കുകയും ചെയ്യും.
കർഷകൻ എന്തുചെയ്യേണം?
ആദ്യമായി എത്ര കനത്തിൽ ചെളി അടിഞ്ഞിട്ടുണ്ടെന്നു നോക്കണം. ചെറിയതോതിൽ മാത്രമേ ഉള്ളൂവെങ്കിൽ തടം ഇളക്കി മേൽമണ്ണുമായി ചേർത്ത് നീർവാർച്ച ഉറപ്പാക്കണം. കൂടുതൽ കട്ടിയിൽ ചെളി അടിഞ്ഞിട്ടുണ്ടെങ്കിൽ തടം ഇളക്കി കുമ്മായം ചേർത്തുകൊടുക്കണം . ഒരു സെന്റിന് ഒരു കിലോ എന്നതോതിൽ കുമ്മായപ്രയോഗം ആകാം.
കുമ്മായം കിട്ടാൻ പലയിടത്തും ഇപ്പോൾ ബുദ്ധിമുട്ടാണ്. കുമ്മായച്ചൂളകൾ പ്രളയത്തിൽ നശിച്ചുപോയിട്ടുണ്ട് .അപ്പോൾ ഡോളോമൈറ്റ് ചേർക്കാം. അമ്ലഗുണം കുറച്ചു മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിന് ഡോളോമൈറ്റ് സഹായിക്കും. കൂടാതെ കാൽസ്യം, മഗ്നീഷ്യം എന്നിവയും ഡോളോമൈറ്റിൽ ഉണ്ട്. അതുകൊണ്ടുതന്നെ കുമ്മായത്തിനേക്കാൾ ഗുണം കൂടുതലുള്ളതുമാണ്.
മണ്ണിന്റെ ഘടന മെച്ചപ്പെടുത്താൻ ജൈവവളങ്ങളും മണലും ചേർത്തുകൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ മണൽ ലഭിക്കാൻ പ്രയാസമാണ്. അതിനു പകരമാവില്ലെങ്കിലും ഉമി ചേർത്തുകൊടുക്കുന്നത് മണ്ണിലെ വായുസഞ്ചാരം വർധിപ്പിക്കും. ഉമിയിൽ ഉള്ള സിലിക്കയും മണ്ണിനു ഗുണം ചെയ്യും. ചകിരിച്ചോർ കമ്പോസ്റ്റു ചേർക്കുന്നതും വളരെ നല്ലതാണ്.
നീണ്ടുനിന്ന മഴ മണ്ണിലെ പൊട്ടാഷിനെയും മറ്റു സൂക്ഷ്മ മൂലകങ്ങളെയും ഒഴുക്കിക്കൊണ്ടുപോയിട്ടുണ്ടാവും. അതിനാൽ അടിയന്തരമായി മണ്ണ് പരിശോധിക്കണം.
ഒരുപാട് ചെളി അടിഞ്ഞതു പലയിടത്തും കൂട്ടിയിട്ടിട്ടുണ്ട്. ഇതിൽ കുമ്മായം, ട്രൈകോ ഡെർമ, ചകിരിച്ചോറ് തുടങ്ങിയവ ഉപയോഗിച്ച് സമ്പുഷ്ടമാക്കിയതിനു ശേഷം മാത്രമേ ചട്ടികളിലും ഗ്രോബാഗിലും മറ്റും നിറക്കാൻ ഉപയോഗിക്കാവൂ.
പുഴ ഒഴുക്കിക്കൊണ്ടുവന്ന മാലിന്യങ്ങൾക്കൊപ്പം ഹാനികരമായ ഹെവി മെറ്റലുകളും കണ്ടേക്കാം. ചെർണോബിൽ ദുരന്തത്തിനുശേഷം അണുപ്രസരണ ശേഷിയുള്ള മൂലകങ്ങളെ മണ്ണിൽനിന്നു മാറ്റാനായി കടുക് കൃഷിചെയ്തിരുന്നു. മണ്ണിലെ ലെഡ്, കാഡ്മിയം തുടങ്ങിയവയെ വലിച്ചെടുക്കാൻ കടുകുചെടിക്കു കഴിയും. സൂര്യകാന്തി, പലയിനം പുല്ലുകൾ, ആവണക്ക് തുടങ്ങിയവ ലോകത്തു പലയിടത്തും മണ്ണിന്റെയും വെള്ളത്തിന്റെയും ശുദ്ധീകരണത്തിനായി ഉപയോഗിക്കാറുണ്ട്.
മണ്ണ് ഇളക്കിയശേഷം അതിനു മുകളിൽ ലഭ്യമാകുന്ന ഏതു ജൈവ വസ്തുവും ചേർത്ത് പുതയിടണം. അണുജീവികളുടെ വളർച്ചയ്ക്ക് ഈ പുത സഹായകമാകും. മണ്ണിൽ വിളകളും കളകളും വളരാൻ അനുവദിക്കണം. കാരണം കളകൾക്കു വളരെ ആഴത്തിൽ വേരു പായിക്കാൻ കഴിവുണ്ട്. അതുകൊണ്ടുതന്നെ മണ്ണിനു കൂടുതൽ ഇളക്കം കിട്ടും. പിന്നീട് അവ പിഴുതു പുതയായി ഇടാൻ ഉപയോഗിക്കാം.
വിളകളെ നിരീക്ഷിക്കാം
ജാതിയിൽ ഇലപൊഴിച്ചിൽ കൂടും. കാൽ കിലോ എങ്കിലും കുമ്മായം ചേർത്ത് ഇളക്കിക്കൊടുത്തശേഷം, ഒരാഴ്ച കഴിഞ്ഞ് സ്യുഡോമോണാസ് ലായനി (20 ഗ്രാം സ്യുഡോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ) കൊണ്ട് തടം കുതിർക്കുന്നത് നല്ലതാണ്. വല്ലാതെ രോഗബാധ കണ്ടാൽ കൃഷി ഭവനിൽ സമീപിക്കണം.
തെങ്ങിൽ കൂമ്പുചീയൽ രോഗം കൂടുതലായി കാണും. ഇലക്കവിളുകളിൽ ഡൈതേയിൻ എം 45 നിറച്ച സാഷേ വയ്ക്കുന്നത് രോഗനിയന്ത്രണത്തിനു നല്ലതാണ്. സാഷേകളിൽ സുഷിരങ്ങൾ ഉണ്ടായിരിക്കണം. ട്രൈക്കോഡെർമ ചകിരിച്ചോറിൽ ചേർത്ത കേക്കും രോഗം വരാതിരിക്കാൻ ഉപയോഗിക്കാം.കമുകിൽ മഹാളിയും പ്രതീക്ഷിക്കണം. പച്ചക്കറികളിലും പലവിധ കീടങ്ങളും ഒച്ചുകളും ശല്യമുണ്ടാക്കും.
എലിക്ക് പെരുകാനുള്ള സാഹചര്യം വളരെ കൂടുതലാണ്. എലി നിയന്ത്രണത്തിന് ശ്രദ്ധ വേണം. മണ്ണിൽ ഇറങ്ങുന്നതിനു മുന്പ് എലിപ്പനിക്കെതിരെയുള്ള പ്രതിരോധമരുന്ന് നിർബന്ധമായും കഴിക്കണം.
സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും നൽകുന്ന നിർദേശങ്ങൾ പാലിക്കണം. സ്വത്തിനും ജീവനും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതുപോലെ തന്നെ പ്രധാനമാണ് വിളകളും ഇൻഷ്വർ ചെയ്യുക എന്നത്. ഇനിമേലിൽ കൃഷി ഇൻഷ്വറൻസോടുകൂടി മാത്രം എന്ന് തീർച്ചപ്പെടുത്തുക.
രമ കെ. നായർ
(കൃഷി വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആണ് ലേഖിക)