Thursday, October 4, 2018 11:09 PM IST
സിസ്റ്റർ റോസ് പോൾ മാടശേരി എസ്എബിഎസ് (ടെക്സസ്, യുഎസ്എ)
മാധ്യമങ്ങളുടെ വേട്ടയാടലിനിടെ പരാമർശിക്കപ്പെട്ട സന്യാസിനികളിൽ ഒരു വിഭാഗമാണല്ലോ “വിദേശത്തേക്കു കയറ്റി അയയ്ക്കപ്പെട്ട കന്യാസ്ത്രീകൾ.’’ നാട്ടിലെ സന്യാസസമൂഹങ്ങൾ വിദേശത്തേക്കു കയറ്റി അയച്ച സിസ്റ്റേഴ്സിൽ ഒരാളാണു ഞാൻ. പ്രീഡിഗ്രി കഴിഞ്ഞ് ആരാധന സന്യാസസമൂഹത്തിൽ ഞാൻ ചേർന്നതു ഞങ്ങളുടെതന്നെ കുടുംബത്തിലെ ചില സിസ്റ്റേഴ്സ് തങ്ങളുടെ സന്യാസ ദൈവവിളിയിൽ ജീവിതലക്ഷ്യവും സംതൃപ്തിയും കണ്ടെത്തിയതു നന്നേ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞതോടെയാണ്.
മഠത്തിൽ ചേരാൻ എന്നെയാരും നിർബന്ധിച്ചതല്ല. മാധ്യമചർച്ചയിൽ ചിലരുടെ വെളിപാടിൽ പറയുന്നതുപോലെ വിവാഹംചെയ്തയ്ക്കാൻ മാതാപിതാക്കൾക്കു സാധിക്കാഞ്ഞതുകൊണ്ടുമല്ല. മഠത്തിൽ ചേർന്നയുടൻ ആരുമെന്നെ ഉടുപ്പിടീച്ചു കന്യാസ്ത്രീയാക്കിയുമില്ല. എന്റെ തീരുമാനപ്രകാരം സ്വതന്ത്രമായി ഞാൻ തെരഞ്ഞെടുത്ത ജീവിതവഴിയാണത്.
സ്വയം തെരഞ്ഞെടുത്തത്
ഒരുവർഷത്തെ ആസ്പരൻസി കാലത്തും തുടർന്നുള്ള ഒരുവർഷത്തെ പോസ്റ്റ്ലൻസി കാലത്തും നടത്തിയ പഠനങ്ങളിലൂടെയും പ്രാർഥനയിലൂടെയും ധ്യാനവിചിന്തനങ്ങളിലൂടെയും ഞാനെന്റെ ദൈവവിളിയെ കൂടുതൽ അടുത്തറിയുകയും കണ്ടെത്തുകയുമായിരുന്നു. ചിലർ ടിവി ചർച്ചയിൽ പ്രസ്താവിച്ചതുപോലെ, ആ കാലഘട്ടത്തിലൊന്നും തിരിച്ചുപോയാൽ വീട്ടുകാർക്കു നാണക്കേടുണ്ടാകുംവിധം സഭാവസ്ത്രത്താൽ ഞാൻ ബന്ധിതയായിരുന്നുമില്ല.
തുടർന്നു സന്യാസത്തിൽ സ്വീകരിക്കേണ്ട അനുസരണം, ദാരിദ്ര്യം, കന്യകാത്വം എന്നീ വ്രതങ്ങളുടെ അർഥവും പ്രസക്തിയും കൂടുതൽ മനസിലാക്കാൻ സഹായിച്ച രണ്ടുവർഷത്തെ നൊവിഷ്യേറ്റിലൂടെ ഞാൻ കടന്നുപോയി. സന്യാസം അത്ര എളുപ്പമുള്ള പാതയല്ല എന്നു സമൂഹജീവിതത്തിലൂടെ ഞാനങ്ങനെ അടുത്തറിഞ്ഞു. ഈ ജീവിതം നിത്യമായി സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അപ്പോഴും എനിക്കായിരുന്നു. അപ്പോഴേക്കും 21-ാം വയസിലെത്തിയ ഞാൻ സ്വന്ത ഇഷ്ടപ്രകാരം പ്രഥമ വ്രതവാഗ്ദാനം നടത്തി. നമ്മുടെ ചില പെൺകുട്ടികളെങ്കിലും വിവാഹിതരായിരുന്ന പ്രായമായിരുന്നു അത്.
സമൂഹത്തിലെ അശരണർക്കു സേവനമനുഷ്ഠിക്കാനുള്ള എന്റെ താത്പര്യം മനസിലാക്കി സോഷ്യോളജിയും പിന്നീട് എംഎസ്ഡബ്ല്യൂവും പഠിക്കാൻ അധികാരികൾ എന്നെ അയച്ചു. അപ്രകാരം ഓരോ സന്യാസിനിയുടെയും ബൗദ്ധികനിലവാരവും താത്പര്യവും കണക്കിലെടുത്ത് വിവിധ വിഷയങ്ങൾ പഠിക്കാൻ അവരെ അയയ്ക്കുക പതിവാണ്. അത്രയും സാധ്യതകളില്ലാത്തവർക്കും അർഥപൂർണമായ മറ്റു സേവനരംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ അധികാരികൾ ശ്രദ്ധചെലുത്താറുണ്ട്.
അധികാരികൾ എന്നു ഞാൻ വിശേഷിപ്പിച്ചവർ പുറത്തുനിന്ന് ആരോ ഞങ്ങളിൽ കെട്ടിയേൽപ്പിച്ചവരോ ഞങ്ങളെ ദ്രോഹിക്കാൻ വന്നവരോ ആണെന്ന മട്ടിൽ മാധ്യമങ്ങളിൽ ചിലരൊക്കെ പറയുന്നതു കേൾക്കുന്പോൾ സന്യാസസമൂഹങ്ങളെപ്പറ്റിയുള്ള അവരുടെ അജ്ഞതയാണു വെളിവാകുന്നത്. ഞങ്ങളെപ്പോലെതന്നെ സന്യാസസഭയിൽ ചേർന്നു പരിശീലനം നേടി സേവനരംഗങ്ങളിലൂടെ നേതൃത്വപാടവവും അനുഭവസന്പത്തും നേടിയ പക്വമതികളെ സഭാംഗങ്ങൾതന്നെ അധികാരസ്ഥാനത്തേക്കു തെരഞ്ഞെടുക്കുന്നതാണെന്ന് അവരറിയുന്നില്ല. ഞങ്ങൾക്കും ഞങ്ങൾമൂലം സഭയ്ക്കും നന്മ വരാനും ദൈവേഷ്ടപ്രകാരം ജീവിക്കാനും ഞങ്ങളെ സഹായിക്കുന്നവരാണവർ.
നിത്യവ്രതമെന്ന വാതിൽ
അഞ്ചുവർഷത്തെ കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഒരുവർഷത്തെ സമൂഹജീവിതാനുഭവവും കഴിഞ്ഞാണു നിത്യവ്രതം ചെയ്യാനായി അധികാരികൾ എന്നോടു നിർദേശിച്ചത്. അനുസരണം, ദാരിദ്ര്യം, കന്യകാത്വം എന്ന വ്രതങ്ങൾ പാലിച്ചും സഭയുടെ വിശ്വാസ വീക്ഷണമനുസരിച്ചും ജീവിച്ചുകൊള്ളാമെന്നു സന്യാസസഭാധികാരികളുടെ മുന്നിലാണ് ഞാൻ പ്രതിജ്ഞചെയ്തത്. അതുവരെയും സന്യാസം ഉപേക്ഷിച്ചുപോകാൻ എനിക്കു സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇരുപത്താറാമത്തെ വയസിലാണ് ഞാനും എന്റെ കൂടെയുണ്ടായിരുന്നവരും നിത്യവ്രതമെടുത്തത്. അതായതു നമ്മുടെ കളക്ടർ ബ്രോയും കളക്ടർ വാസുകിയുമൊക്കെ ഐഎഎസ് എടുത്ത പ്രായത്തിൽ. ചെയ്യുന്ന വ്രതങ്ങളുടെ അർഥവും പ്രസക്തിയും മനസിലാക്കാതെയാണ് അവ സ്വീകരിച്ചതെന്ന് ആർക്കു പറയാനാകും?
സന്യാസത്തിലേക്കു വന്നവരിൽ നൂറുശതമാനവും ഇത്തരത്തിലാണു വന്നതെന്ന് അർഥമാക്കേണ്ടതില്ല. സന്യാസവ്രതങ്ങളെപ്പറ്റി ശരിയായ വീക്ഷണവും ബോധ്യവുമില്ലാതെ വന്നവരോ പിന്നീടവയുടെ പ്രസക്തി നഷ്ടമായവരോ ആണ് സന്യാസത്തിൽ അസന്തുഷ്ടരായി ജീവിക്കുകയോ പുറത്തുപോവുകയോ നിഷ്കാസിതരാകുകയോ ചെയ്യുന്നത്. അതവരുടെ തെറ്റായ തെരഞ്ഞെടുപ്പിന്റെ പരിണതഫലം മാത്രമാണ്. അതിനു മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല.
സന്യാസം വിട്ട ചിലർക്കെങ്കിലും സമൂഹത്തിന്റെ മുന്പിൽ തങ്ങളെത്തന്നെ നീതീകരിക്കാനും സ്വന്തം തീരുമാനത്തെ ന്യായീകരിക്കാനും അധികാരികളെ കുറ്റപ്പെടുത്തേണ്ടതായിവരുന്നതു വേദനാജനകമാണ്. അവരെപ്പോലെ മാധ്യമങ്ങളിലൂടെ തങ്ങളുടെ ഭാഗം നീതീകരിക്കാൻ അധികാരികൾക്കു സാധിക്കില്ല. പലതും കോൺഫിഡൻഷ്യലായി വയ്ക്കാൻ അവർ ബാധ്യസ്ഥരാണ്. അതു രഹസ്യങ്ങൾ മൂടിവയ്ക്കലാണെന്നു വ്യാഖ്യാനിക്കുന്നതു ശരിയാവില്ല. പ്രഫഷണൽ എത്തിക്സ് എന്ന സമാന്യതത്വം ബിസിനസ്, കന്പനി ലോകത്ത് മാത്രമല്ല സഭാവേദിയിലും മാനിക്കപ്പെടേണ്ടതാണെന്ന് അധികാരികൾക്കറിയാം. തന്മൂലമാണവർ മാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരായി ആരോപണമുന്നയിക്കുന്ന മുൻ സന്യാസിനികൾക്കു മറുപടി നൽകാൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ ശ്രമിക്കാത്തത്.
സന്യാസജീവിത യാത്രയുടെ വാതിലാണു നിത്യവ്രതം എനിക്കു തുറന്നുതന്നത്. സാമൂഹ്യശാസ്ത്ര പഠനശേഷം സഭാധികാരികളുടെ നിർദേശപ്രകാരം ചെന്നൈയിലും തിരുവനന്തപുരത്തും ഡൽഹിയിലും സേവനം ചെയ്യാൻ കിട്ടിയ അവസരങ്ങൾ എനിക്കു നൽകിയ അനുഭവസന്പത്തും ലോകപരിചയവും ഒട്ടും ചെറുതല്ല. അടച്ചുകെട്ടി ഒതുക്കപ്പെട്ട ജീവിതമല്ല സഭാധികാരികൾ എനിക്കെന്നല്ല, മറ്റാർക്കുമായി ഒരുക്കുന്നത്.
എല്ലാവർക്കും എല്ലായ്പ്പോഴും സ്നേഹവും പരിഗണനയും നൽകുന്നവർ മാത്രമാണ് അധികാരത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളത് എന്നല്ല ഞാൻ അർഥമാക്കുന്നത്. അത്രയേറെ ഹൃദയവിശാലത കാട്ടാത്തവരും ചില സ്ഥാനങ്ങൾ വഹിക്കുന്നുണ്ടാകാം. നമ്മുടെ കുടുംബങ്ങളിലെ മാതാപിതാക്കളിലുമില്ലേ വ്യത്യസ്ത നിലപാടുകൾ പുലർത്തുന്നവർ? മക്കളോടു കർക്കശമായി പെരുമാറുന്നവർ, കഠിനമായി ശിക്ഷിക്കുന്നവർ, പീഡിപ്പിക്കുന്നവർ എന്നിങ്ങനെ ചിലരുണ്ടാകാമെന്നതുകൊണ്ട് മാതാപിതാക്കളെ ധിക്കരിച്ചു വീടുവിട്ടുപോകണമെന്നോ അനുസരിക്കണമെന്ന നിയമം എടുത്തുകളയണമെന്നോ പറയുമോ? സന്യാസനിയമം എടുത്തുകളയണമെന്നൊക്കെ ചിലർ മാധ്യമങ്ങളിൽ പറയുന്നതു കേൾക്കുന്പോൾ സന്യാസജീവിതമെന്നാൽ എന്തെന്നോ ആധ്യാത്മികതയുടെ അർഥമാനങ്ങൾ എന്തൊക്കെയാണെന്നോ അവർക്ക് യാതൊരു ധാരണയുമില്ലെന്നു വ്യക്തമാണ്.
വിളിയുടെ പൊരുൾ
എന്റെ സേവനരംഗങ്ങളിലെല്ലാം നല്ലതുചെയ്യാൻ എന്നുമെന്റെ അധികാരികളുടെ മാർഗനിർദേശങ്ങളും കരുതലും കൂട്ടായുണ്ടായിരുന്നു. അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ കോർപസ് ക്രിസ്റ്റി രൂപതയുടെ കീഴിലുള്ള മദർ തെരേസ ഷെൽട്ടറിൽ ഭവനരഹിതരായി അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ ശുശ്രൂഷിക്കുകയും അവരുടെ പുനരധിവാസത്തിനു യത്നിക്കുകയും ചെയ്യുന്ന സേവനരംഗത്തേക്ക് ക്ഷണമുണ്ടായപ്പോൾ അതിലൊരാളായി അധികാരികൾ എന്നെ നിയോഗിച്ചു.
നാടും വീടും സുഹൃത്തുക്കളെയും വിട്ട് അന്യദേശത്തേക്കു പോവുക എനിക്ക് അചിന്ത്യമായിരുന്നു. ആ വിവരം ഞാൻ അധികാരികളെ അറിയിച്ചെങ്കിലും ദൈവത്തിനും ദൈവജനത്തിനുംവേണ്ടി സേവനമനുഷ്ഠിക്കുന്നത് എവിടെയാണെങ്കിലും മഹത്തരമാണെന്ന് അവരെനിക്കു ബോധ്യമാക്കിത്തന്നു. അവിടെയും അന്ധമായി അനുസരിപ്പിച്ചു “കയറ്റിവിടാൻ’’അവരാരും ശ്രമിച്ചില്ല. എന്റെ മനസുമാറി അത്തരമൊരു ത്യാഗത്തിനു ഞാൻ തയാറായതുകൊണ്ടു മാത്രമാണു ഞാനതിനു സമ്മതം മൂളിയത്.
ഭവനരഹിതരും പലവിധ പ്രശ്നങ്ങളുള്ളവരും മദ്യം-മയക്കുമരുന്ന് ഉപയോഗം, കുറ്റവാസന എന്നീ അപകടകരമായ സ്വഭാവങ്ങളുള്ളവരുമായ മനുഷ്യരുടെയിടയിൽ സേവനമനുഷ്ഠിക്കുക ഒട്ടും അഭികാമ്യമായതല്ല. അവിടെയൊക്കെ വിളിയുടെ മാഹാത്മ്യവും സന്യാസത്തിന്റെ ചൈതന്യവും ആഴത്തിലുള്ള ആധ്യാത്മികതയും മാത്രമേ ബലമേകുന്നുള്ളൂ. അമേരിക്കയിലാണെങ്കിലും ഞാനും എന്റെ കൂടെയുള്ള മറ്റു സഹോദരികളും ജീവിക്കുന്നതു ലളിതമായ സന്യാസജീവിതമാണ്. മദർ തെരേസ ഷെൽട്ടറുമായി ബന്ധപ്പെടുന്ന അമേരിക്കൻ സമൂഹത്തിലെ നല്ല മനുഷ്യരുടെ സന്മനസും ആതിഥ്യവും സ്വീകരിക്കുന്പോഴും ഞങ്ങളുടെ വിളിയുടെ മാഹാത്മ്യം മനസിലാക്കിത്തന്നെയാണു ജീവിക്കുക.
നഴ്സുമാരായും അധ്യാപകരായും സാമൂഹ്യപ്രവർത്തകരായുമൊക്കെ ഇവിടെയും യൂറോപ്പിലും സേവനംചെയ്യുന്ന സിസ്റ്റേഴ്സെല്ലാം ആരുടെയും നിർബന്ധത്തിനു വഴങ്ങിയല്ലാതെ അവരുടെ വിളിയോടു വിശ്വസ്തത പുലർത്തിയാണു പ്രസ്തുത രംഗത്തേക്കു വന്നിട്ടുള്ളത്. അവർക്കു കിട്ടുന്ന വേതനത്തിന്റെ ഒരംശംപോലും വ്യക്തിപരമായ ആവശ്യങ്ങൾക്കോ തങ്ങളുടെ കുടുംബങ്ങൾക്കോ വേണ്ടി മാറ്റിവയ്ക്കാറില്ല.
വീട്ടിൽനിന്നും നാട്ടിൽനിന്നും മാതൃസന്യാസഭവനത്തിൽനിന്നും അനേകായിരം മൈലുകളകലെ മറ്റൊരു സാംസ്കാരിക പശ്ചാത്തലത്തിൽ ജീവിക്കുന്പോഴും മറ്റേതൊരു സന്യാസിനിയെയുംപോലെ ഞങ്ങളുടെ വ്രതങ്ങളും പ്രാർഥനാജീവിതവും ഞങ്ങളെ ശക്തിപ്പെടുത്തുന്നു. അവയൊന്നും ഉപേക്ഷിക്കണമെന്നു ഞങ്ങൾക്കു തെല്ലും വിചാരമില്ല, മാധ്യമവിചാരണക്കാർ എത്രതന്നെ മുറവിളി കൂട്ടിയാലും.