Thursday, October 4, 2018 11:01 PM IST
മറുവശം /എം.ചന്ദ്രൻ
അപ്രതീക്ഷിത പേമാരി സൃഷ്ടിച്ച മഹാ പ്രളയത്തിന്റെ കെടുതികളിൽനിന്നു കേരളം വിടുതൽ പ്രാപിക്കുന്നതേയുള്ളു. നവകേരള നിർമിതിയുടെ പണിപ്പുരയിലാണു മുഖ്യമന്ത്രിയും സർക്കാരും. അതിനിടയിലാണു ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിച്ച് മദ്യപ്രളയം സൃഷ്ടിക്കാനുള്ള എക്സൈസ് വകുപ്പിന്റെ ശ്രമം. എക്സൈസ് വകുപ്പിനു മുഖ്യമന്ത്രിയുടെയും ഇടതുമുന്നണിയുടെയും പിന്തുണയുണ്ടെന്നാണു വാർത്ത.
മൂന്നു ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കുമാണ് അനുമതി നൽകിയിട്ടുള്ളത്. പാലക്കാട് അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്രാ പാർക്കിൽ പവർ ഇൻഫ്രാടെക് ബ്രൂവറി, കണ്ണൂരിൽ ശ്രീധരൻ ബ്രൂവറീസ് എന്നിവയ്ക്കു ബിയർ നിർമാണത്തിനും തൃശൂരിൽ ശ്രീചക്ര ഡിസ്റ്റിലറിക്കു വിദേശമദ്യ നിർമാണത്തിനുമാണ് അനുമതി നൽകിയിട്ടുള്ളത്. ഈ അനുവാദങ്ങൾ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ മുന്നറിയിപ്പ് അവഗണിച്ച് മന്ത്രിസഭയിൽപോലും ആലോചിക്കാതെയുള്ള നീക്കമാണെന്ന് അറിയുന്നു. പുതിയ ബ്രൂവറി ആരംഭിക്കുന്നതിന് 1999-ലെ സർക്കാർ ഉത്തരവ് തടസമാണെന്ന് കമ്മീഷണർ അറിയിച്ചിരുന്നു. പുതിയ ഡിസ്റ്റിലറികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് ഇ.കെ. നായനാർ സർക്കാർ 1999-ൽ ഉത്തരവ് ഇറക്കി. മദ്യനിർമാണശാലകൾ പുതുതായി ആരംഭിക്കാതിരിക്കുന്നതിനുള്ള നയമായി ആ ഉത്തരവ് നിലകൊണ്ടു. 2008-ൽ അച്യുതാനന്ദൻ സർക്കാർ ഡിസ്റ്റിലറികൾക്കുള്ള അപേക്ഷകൾ നിരസിച്ചത് 1999-ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ്.
എക്സൈസ് നയം എല്ലാക്കാലത്തേക്കുമുള്ളതല്ല, ആ വർഷത്തേക്കു മാത്രമുള്ളതാണ് എന്ന വാദവുമായി ചിലർ രംഗത്തു വന്നിട്ടുണ്ട്. അവർക്കുള്ള മറുപടി എക്സൈസ് കമ്മീഷണറുടെ പ്രതികരണത്തിലുണ്ട്. അത്തരം നയംമാറ്റമുണ്ടെങ്കിൽ അതു പരസ്യപ്പെടുത്തണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അഴിമതി ഒഴിവാക്കുന്നതിനും ഇടപാടുകൾ സുതാര്യമാക്കുന്നതിനും അപേക്ഷകൾ ഓണ്‍ലൈൻ വഴിയാക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്.
മദ്യനിർമാണത്തിന് അനുമതി ലഭിച്ചിട്ടുള്ള നാലു കക്ഷികളും നേരിട്ടാണ് അപേക്ഷ സമർപ്പിച്ചത്. 2016 ഒക്ടോബർ മുതൽ എക്സൈസിന്റെ 16 സേവനങ്ങൾ ഓണ്‍ലൈനിൽ ഉൾപ്പെടുത്തിയിരുന്നു. ചട്ടം ലംഘിച്ചുള്ള ഈ അനുമതി വലിയ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഇടയാക്കിയിട്ടുണ്ടെന്നാണു പ്രതിപക്ഷത്തിന്റെ ആക്ഷേപം.
പുതിയ മദ്യനിർമാണശാലകൾ ഇടതുമുന്നണിയുടെ നയത്തിന് എതിരാണ്. അവരുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ മദ്യനയം ഏതാണ്ട് ഇപ്രകാരമാണ്. മദ്യം കേരളത്തിൽ ഗുരുതര ആരോഗ്യ- സാമൂഹിക പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറച്ചുകൊണ്ടുവരാനുള്ള നയമായിരിക്കും ഇടതുമുന്നണി സർക്കാർ സ്വീകരിക്കുക. മദ്യവർജനം പൊതുനയമായി സ്വീകരിക്കും. മദ്യവർജന സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് ഇന്നുള്ളതിനെക്കാൾ കൂടുതൽ ശക്തമായ ഇടപെടലുകൾ സർക്കാർ ഭാഗത്തുനിന്നുണ്ടാകും. അതിനായി സാക്ഷരത പ്രസ്ഥാനത്തിന്റെ മാതൃകയിൽ വിപുലമായ ഒരു ജനകീയ ബോധവത്കരണത്തിനു സമിതികൾ രൂപീകരിക്കും. ആവശ്യത്തിനു ഡി അഡിക്ഷൻ സെന്ററുകൾ ആരംഭിക്കും. മദ്യവർജന സമിതികളോടു ചേർന്നു സർക്കാർ പ്രവർത്തിക്കും.
അധികാരത്തിലെത്തി രണ്ടു വർഷം പിന്നിട്ടിട്ടും സർക്കാർ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പിലാക്കിയില്ലെന്നു മാത്രമല്ല മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്നതിനുള്ള നയപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. വിഷമദ്യവും വ്യാജമദ്യവും ഒഴിവാക്കുക, മയക്കുമരുന്ന് ഉപയോഗം പൂർണമായും തടയുക, നല്ല മദ്യം ആവശ്യക്കാർക്കു നൽകുക, ദീർഘദൂരം യാത്രചെയ്ത് മദ്യം വാങ്ങേണ്ടിവരുന്ന മദ്യപന്മാരുടെ ക്ലേശം ലഘൂകരിക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക തുടങ്ങിയ വിലകുറഞ്ഞ ന്യായവാദങ്ങളാണ് സർക്കാർ ഉന്നയിക്കുന്നത്. എന്നാൽ, ഇതിന്റെയെല്ലാം പിന്നിലെ താത്പര്യം സാന്പത്തികമാണെന്ന് അറിയാത്തവരില്ല. ഖജനാവ് നിറയ്ക്കാനുള്ള എളുപ്പവഴിയായി മാത്രമല്ല, പാർട്ടിക്കും നേതാക്കന്മാർക്കും ആവശ്യത്തിനു വാങ്ങിക്കൂട്ടാനുള്ള അവസരമായും അബ്കാരി പ്രീണനത്തെ കാണണം.
സർക്കാർ പുതിയ മദ്യശാലകൾ ആരംഭിച്ചതിനെക്കുറിച്ചു പ്രതിപക്ഷത്തിന് എതിർപ്പില്ലെന്ന കാര്യവും ശ്രദ്ധിക്കണം. കോണ്‍ഗ്രസ് എതിർത്തതു മദ്യത്തിന്റെ ലഭ്യത വർധിപ്പിച്ചതിനെയല്ല, മദ്യശാലകൾക്കു നൽകിയ അനുമതിയിലെ നടപടിക്രമങ്ങളിലെ വീഴ്ചകളെയാണ്. അതായത്, കോണ്‍ഗ്രസിന്റെ എതിർപ്പ് ഇടതുസർക്കാരിന്റെ മദ്യനയത്തിനെതിരേയല്ല, അവരുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവിനെക്കുറിച്ചാണ്. പാവപ്പെട്ടവരെ കുടിപ്പിച്ചുകൊല്ലുക എന്ന നയമാണ് രാഷ്ട്രീയ പാർട്ടികൾക്ക്. സർക്കാർ തീരുമാനത്തിനെതിരേ വി.എസ്. അച്യുതാനന്ദനും മന്ത്രി എ.കെ. ബാലനും രംഗത്തുവന്നത് മദ്യശാലകൾ ജലചൂഷണത്തിന് ഇടയാക്കുമെന്നുള്ള വാദവുമായാണ്. മദ്യത്തിന്റെ ലഭ്യത കുറയ്ക്കണമെന്നു പറയാൻ ആരുമില്ല.
നവകേരളമെന്ന മുദ്രാവാക്യത്തിനു കേരളജനത പിന്തുണ നൽകിയതു തകർന്ന വീടുകളും പാലങ്ങളും പുനർനിർമിക്കുന്നതിനുവേണ്ടി മാത്രമല്ല. എല്ലാ അർഥത്തിലും പുതിയ കേരള സൃഷ്ടിക്കുവേണ്ടിയത്രെ. ചിന്തയിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും അതു പ്രതിഫലിക്കണം. അഴിമതിവിരുദ്ധ കേരളം പോലെ മാലിന്യ വിമുക്ത കേരളം പോലെ മദ്യവിമുക്ത കേരളവും നവകേരളനിർമാണത്തിന്റെ അജൻഡയാകണം. മദ്യസംസ്കാരം കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുമെന്ന മഹാന്മാരുടെ മുന്നറിയിപ്പിനെ മാനിക്കണം.