Monday, October 1, 2018 10:51 PM IST
മാധ്യമവേട്ട കാണാപ്പുറങ്ങൾ-5/ സിസ്റ്റർ ആൻ ജോസഫ് എഫ്സിസി
സഹനങ്ങളും വേദനകളുമാണു മഹത്വത്തിലേക്കുള്ള വഴിയെന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ച യേശുക്രിസ്തു തന്നെ അനുഗമിക്കുന്നവർക്കായി കരുതിവച്ചതും സ്വയം പരിത്യാഗത്തിന്റെയും കുരിശുകളുടേയും വഴിതന്നെയാണ്. തന്റെ പീഡാസഹനങ്ങളെക്കുറിച്ച് അവിടുന്ന് മുൻകൂട്ടി അറിയിച്ചപ്പോൾ, "നിനക്ക് ഇതു സംഭവിക്കാതിരിക്കട്ടെ’ എന്നു പ്രതികരിച്ച വത്സലശിഷ്യനോട് യേശു പറഞ്ഞ മറുപടി "ആ ചിന്ത ദൈവികമല്ല’എന്നാണ്.
ഒഴുക്കിനെതിരേയുള്ള നീന്തലാണു സന്യാസം. മാനുഷിക മാനദണ്ഡങ്ങൾക്കതീതമായി ഉന്നതമായ ദൈവിക നിയമങ്ങളാൽ നയിക്കപ്പെടുന്ന ഒരു ജീവിതമാണു സന്യാസമെന്നു മറന്നുപോകുന്ന ചിലരുടെ പ്രസ്താവനകളെ ആധാരമാക്കി ചർച്ചകൾ അരങ്ങേറുന്നതു വിഡ്ഢിത്തമെന്നേ പറയാനുള്ളൂ. ഈ ലോകസുഖങ്ങൾ നശ്വരമായി കരുതി, അവയെക്കുറിച്ച് ആകുലപ്പെടാതെ, ക്രിസ്തുവിനെ ഉള്ളിൽ നിറച്ചുകൊണ്ടുള്ള യാത്രയാണു സന്യാസമെന്ന് അറിഞ്ഞിരുന്നെങ്കിൽ മാധ്യമങ്ങളുടെ പൊതുവിചാരണയും ആഘോഷവും ഉണ്ടാകുമായിരുന്നില്ല.
പൂർണമായ സമ്മതത്തോടും സ്വതന്ത്രമനസോടും കൂടെ
ക്രൈസ്തവ സന്യാസമെന്തെന്നോ അതിനു വ്രതത്രയങ്ങൾ പകരുന്ന ഭാവശുദ്ധി എന്തെന്നോ അറിയാത്ത ഒരു വിഭാഗം ആളുകൾ ഉണ്ടെന്ന് ഈയിടെ കൂടുതലായി അറിയാൻ കഴിഞ്ഞു. സന്യാസത്തിന്റെ ജീവരസമായ അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങളും അവ ഒരു യഥാർഥ സന്യാസിക്കു സമ്മാനിക്കുന്ന വലിയ സ്വാതന്ത്ര്യവും അറിയാതെ പോകുന്നവരെക്കുറിച്ചു ദുഃഖമുണ്ട്. ദൈവസ്നേഹത്താൽ പ്രേരിതമായുള്ള മാനവസേവയ്ക്ക് ഒരുവനെ പരിപൂർണമായി സ്വതന്ത്രമാക്കുന്നതാണ് ഈ വ്രതങ്ങൾ. പരിശുദ്ധാത്മാവിനാൽ പ്രചോദിതമായി, പരിപൂർണ സ്നേഹത്തിലെത്തിച്ചേരുക എന്ന ലക്ഷ്യത്തോടെ, ദൈവശുശ്രൂഷയ്ക്കും ദൈവജനസേവനത്തിനുമായി സ്വയം സമർപ്പിക്കാൻ തന്നെത്തന്നെ മുഴുവനായി സ്വതന്ത്രമാക്കുന്നതിനുവേണ്ടി, തിരുസഭയാൽ അംഗീകൃതമായ ഒരു സന്യാസസമൂഹത്തിൽ അംഗമായിച്ചേർന്ന് അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ സുവിശേഷോപദേശങ്ങൾ അനുഷ്ഠിച്ചുകൊള്ളാമെന്ന്, ശരിയായ അറിവോടും പൂർണമായ സമ്മതത്തോടും സ്വതന്ത്ര മനസോടുംകൂടി സന്യാസ സമൂഹത്തിലെ ന്യായമായ അധികാരികളുടെ സാന്നിധ്യത്തിൽ ബോധപൂർവ്വം ദൈവത്തോട് ചെയ്യുന്ന വാഗ്ദാനമാണ് സന്യാസവ്രതം (CCEO 410).
ക്രൈസ്തവ സന്യാസം അന്നും ഇന്നും ക്രൂശിതനായ ക്രിസ്തുനാഥന്റെ കാലടികളിലൂടെയുള്ള യാത്രയാണ്. അവിടുത്തെ ജീവിതവും അവിടുത്തെ നന്മയും മാത്രമാണ് തങ്ങളുടെ ഓഹരിയും അവകാശവുമെന്ന് തിരിച്ചറിയുന്നവർക്കുള്ള അമൂല്യദാനമാണ് സമർപ്പിതജീവിതം. അവർക്കത്രേ സന്യാസ വഴികളിലൂടെ തങ്ങളുടെ ജീവനും ജീവിതവും സഹജരുടെ നന്മയ്ക്കായി സ്വാർഥതയെന്യേ അർപ്പിക്കാനാവുക.
അഞ്ചു ലക്ഷത്തോളം വരുന്ന കത്തോലിക്കാ സന്യാസിനിമാർ ലോകമെന്പാടും നിരന്തരം നിസ്വാർഥമായ ശുശ്രൂഷകൾ നിർവഹിക്കുന്നുണ്ടെന്നും ഈ അത്യാധുനിക യുഗത്തിലും ലൗകികതയുടെ ആകർഷണവലയങ്ങൾ ഭേദിച്ച് ആയിരക്കണക്കിന് യുവത്തിടന്പുകൾ ഈ ജീവിതം ആശ്ലേഷിക്കാൻ സ്വമനസാ എല്ലാ വർഷവും കടന്നുവരുന്നുണ്ടെന്നും ആരും അറിയാതെ പോകരുത്.
എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല സന്യാസം
എന്തും ചെയ്യാനുള്ള സ്ഥലമാണു സന്യാസഭവനമെന്നു പ്രതീക്ഷിച്ചു കയറിക്കൂടിയവരുണ്ടെങ്കിൽ അവർക്കു തെറ്റിപ്പോയി. അങ്ങനെയുള്ളവർ ഒരു പുനർവിചിന്തനത്തിനു തയാറാകുന്നില്ലെങ്കിൽ, അവർ ആശ്ലേഷിച്ച ഈയൊരു ജീവിതസരണിയിൽനിന്ന് സ്വയമേ മാറിപ്പോകുവാനുള്ള സ്വാതന്ത്ര്യം സഭ നൽകുന്നുണ്ട്. അനുസരണവും പരിത്യാഗവും ഇല്ലാത്ത സന്യാസം വെറും ഒരു "കോലം കെട്ടൽ’ ആണെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഇത്തരുണത്തിൽ ഏറെ സ്മരണീയമാണ്. ഇത്തരക്കാരുണ്ടെങ്കിൽ, അവരുടേതു കുളത്തിൽനിന്നു കരയിൽ എത്തിയ ഒരു മത്സ്യത്തിന്റെ അവസ്ഥയായിരിക്കും എന്നതിൽ സംശയമില്ലല്ലോ.
തങ്ങളുടെ അസ്വസ്ഥതകളിൽനിന്നും അറിവുകേടിൽനിന്നും അവർ നടത്തുന്ന പ്രസ്താവനകൾ മനസിലാക്കാവുന്നതേയുള്ളൂ. അവ സന്യാസത്തിലേക്ക് വിളിക്കപ്പെട്ടിട്ടില്ലാത്തവർക്കായി മാറ്റിവയ്ക്കുന്നു. "ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ’ എന്നു പ്രാർഥിക്കാം.
ദാരിദ്ര്യവ്രതം ഒരു ആത്മീയ വിളി
സന്യാസ ദാരിദ്ര്യത്തെക്കുറിച്ചുള്ള സഭാപഠനം വളരെ മനോഹരമാണ്. സർവസന്പന്നനായിരിക്കെ ദാരിദ്ര്യം പുൽകിയ യേശുവിന്റെ മാതൃകയിൽ പ്രചോദിതമായി സന്പത്തിന്റെ കൈവശാവകാശവും അതിന്റെ സ്വതന്ത്രമായ വിനിയോഗവും പരിത്യജിച്ച് തന്റെ വ്യക്തിപരമായ എല്ലാ കഴിവുകളും സിദ്ധികളും ദൈവമഹത്വത്തിനും ദൈവജന ശുശ്രൂഷയ്ക്കുമായി പങ്കുവയ്ക്കുന്നതിനുവേണ്ടി ദൈവത്തിനു സ്വയം നടത്തുന്ന സന്പൂർണ സമർപ്പണമാണു ദാരിദ്ര്യവ്രതം. തങ്ങൾക്കുള്ളവ ആവശ്യക്കാരുമായി പങ്കുവയ്ക്കുക എന്നതിലുപരി, തങ്ങളെതന്നെ പൂർണമായും- അറിവും സമയവും ആരോഗ്യവും കഴിവുകളും എല്ലാം - മരണം വരെയും സമൂഹനന്മയ്ക്കായി അർപ്പിക്കാൻ ഒരുവനെ സ്വതന്ത്രനാക്കുന്ന സിദ്ധിവിശേഷമാണ് ദാരിദ്ര്യവ്രതം.
ജോലിക്കു പ്രതിഫലമായോ മറ്റേതെങ്കിലും തരത്തിലോ ഒരു സന്യാസിനിക്കു ലഭിക്കുന്നതെല്ലാം സമൂഹത്തിന്റെ പൊതു സ്വത്തായിരിക്കും. സിസ്റ്റേഴ്സിന്റെ ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുക്കുന്നത് സന്യാസ സമൂഹമാണ്. മിതത്വവും ലാളിത്യവും പാലിച്ചുകൊണ്ടുള്ള ഒരു ജീവിതശൈലിക്ക് അനുയോജ്യമായ ഏത് ആവശ്യവും സുപ്പീരിയറിനെ അറിയിക്കാൻ എല്ലാ സന്യസ്തർക്കും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ലാളിത്യത്തിനു നിരക്കാത്ത ആവശ്യങ്ങൾ ഒരു സമർപ്പിതയിൽ നിന്നുണ്ടാകുന്പോൾ എവിടെയോ തെറ്റു സംഭവിച്ചിരിക്കുന്നു എന്നു മാത്രമേ കരുതാനുള്ളു. സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്കുവേണ്ടിയോ വീട്ടുകാരിൽനിന്നോ ബന്ധപ്പെട്ടവരിൽനിന്നോ സാധനങ്ങൾ സ്വീകരിക്കാതിരിക്കുന്നതും വിലയേറിയ ഉപയോഗ വസ്തുക്കൾ ദാനമായി ലഭിച്ചാൽ പോലും സ്നേഹപൂർവം നിരസിക്കുന്നതുമെല്ലാം സന്യാസ ദാരിദ്ര്യത്തിന്റെ സവിശേഷതകളാണ്.
അവകാശങ്ങളും ആനുകൂല്യങ്ങളും സ്വമനസാ വേണ്ടെന്നു വയ്ക്കാനുള്ള സ്വാതന്ത്ര്യമാണു ദാരിദ്ര്യവ്രതം പ്രദാനം ചെയ്യുന്നതെന്ന് അറിയേണ്ടവരെങ്കിലും അറിഞ്ഞിരിക്കുന്നതു നല്ലതായിരിക്കും. ദൈവത്തിലുള്ള സന്പൂർണ ആശ്രയത്വം നഷ്ടമാകുന്പോഴല്ലേ ഭൗതിക വസ്തുക്കളുടെ പിന്നാലെ പരക്കം പായാനും അതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താനും ചിലരെങ്കിലും തത്രപ്പെടുന്നത്? കാണുന്നതെല്ലാം വേണമെന്ന് ആഗ്രഹിക്കുകയും അവ കൈക്കലാക്കാൻ വ്യഗ്രതകാട്ടുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സന്യാസഭവനങ്ങൾ തടവറ തന്നെ.
വ്രതവാഗ്ദാനം നടത്തിയെങ്കിലും മുന്നോട്ടുള്ള യാത്രയിൽ, വഴിതെറ്റി നടന്ന്, ലക്ഷ്യം മറക്കുന്നവരോടു സഹതാപം മാത്രമേ ഉള്ളൂ. സന്യാസ സ്വഭാവം നഷ്ടപ്പെടുന്പോൾ സന്യാസത്തിൽ എങ്ങനെ സന്തോഷിക്കാനാകും? അങ്ങനെയുള്ളവർ തങ്ങളുടെ അഭിരുചിക്ക് ഇണങ്ങാത്തതെല്ലാം സന്യാസത്തിലെ കൂച്ചുവിലങ്ങുകളാണെന്നു സമർഥിക്കുന്ന രീതികളെ എങ്ങനെയാണു മനസിലാക്കേണ്ടത്? ഇവയാണോ സന്യാസഭവനങ്ങളിലെ രോദനങ്ങളും അനീതികളും?
തെറ്റായ പ്രചരണങ്ങളിലൂടെ കത്തോലിക്കാ സഭയേയും സന്യാസത്തെയും തകർക്കാൻ കഴിയുമെന്നു ചിന്തിക്കുന്നവർക്കു തെറ്റി. ക്രിസ്തുവിന്റെ പീഡാസഹന മരണത്ഥോനങ്ങളിലൂടെ ജന്മംകൊണ്ട സഭ അവഹേളനങ്ങളും പീഡനങ്ങളും ഏറ്റാണ് എന്നും വളർന്നിട്ടുള്ളത് എന്നത് ഒരു ചരിത്രസത്യമാണ്. വിശ്വാസജീവിതത്തിനുവേണ്ടി പ്രത്യക്ഷമായും പരോക്ഷമായും ചിന്തപ്പെടുന്ന രക്തത്തുള്ളികളിൽനിന്നാണ് സഭാതരു കൂടുതൽ കരുത്താർജിക്കുന്നത് എന്ന യാഥാർഥ്യം നമുക്കു മറക്കാതിരിക്കാം. സന്യാസ വിഷയങ്ങൾ കൂലംകഷമായി ചർച്ചചെയ്യപ്പെടുന്ന ഈ വേളയിൽ യഥാർഥ സന്യാസം എന്തെന്ന് അടുത്തറിയാൻ ഏവർക്കും സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയാണ്. സ്വയമൊരു വിലയിരുത്തലിനു വിധേയമായി, നവീകൃത ചൈതന്യം സ്വന്തമാക്കി, ലക്ഷ്യത്തിലേക്ക് തളരാതെ മുന്നേറാൻ എല്ലാ സമർപ്പിത സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
(ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്സിസി) സുപ്പീരിയർ ജനറൽ ആണു ലേഖിക.)