ചർച്ച് ആക്ട് നടപ്പാക്കുക എന്ന ആവശ്യം സമൂഹത്തിന്റെ ചില തലങ്ങളിൽനിന്നു പലപ്പോഴായി ഉയർന്നുകേൾക്കുന്നുണ്ട്. സഭയുടെ (കത്തോലിക്കാസഭയെ മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്)സന്പത്ത് മാർപാപ്പയും മെത്രാന്മാരും വൈദികരും കൈയടക്കിവച്ചിരിക്കുന്നു എന്ന തെറ്റായ നിഗമനത്തിൽനിന്നാണ് ഇത്തരം ആക്രോശങ്ങൾ ഉയരുന്നത് എന്നു തോന്നിയിട്ടുണ്ട്. സഭയ്ക്കകത്തു സാന്പത്തികമായ വലിയ തിരിമറികളും വിശ്വാസികൾക്കുകൂടി അവകാശപ്പെട്ട സ്വത്തിന്റെ അന്യായമായ അന്യവത്കരണവും (alienation) നടക്കുന്നു എന്നു വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇവരുടെ വ്യാജപ്രചാരണങ്ങൾ മറയാക്കി സഭയുടെ സാന്പത്തിക ഇടപാടുകൾ സുതാര്യമാക്കാനെന്നവണ്ണം സഭയുടെ ന്യായമായ സ്വത്തവകാശത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമം ചർച്ച് ആക്ട് എന്ന ഓമനപ്പേരിൽ അവതരിപ്പിച്ചു നടപ്പാക്കാൻ ഇടതുപക്ഷ ഗവൺമെന്റ് പലപ്പോഴായി പരിശ്രമിച്ചിട്ടുള്ളതാണ്. ജസ്റ്റീസ് കെ.ടി. തോമസ് ചെയർമാനും കെ. ശശിധരൻ നായർ വൈസ് ചെയർമാനും കെ. ജോർജ് ഉമ്മൻ, എൻ.കെ. ജയകുമാർ, ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളുമായ കേരളത്തിലെ നിയമപരിഷ്കരണ കമ്മീഷൻ ഈയിടെ സ്വന്തം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കേരള ചർച്ച് ബിൽ 2019 (വസ്തുക്കളും സ്ഥാപനങ്ങളും) തു സംബന്ധിച്ച പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നിട്ടിരിക്കുകയാണ്.
തെറ്റായ നിഗമനത്തിൽ പടുത്തുയർത്തിയ ബിൽ
കരട് ബില്ലിന്റെ അവസാനഭാഗത്തുനിന്നു തുടങ്ങാം. ഈ ബില്ലിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വ്യക്തമാക്കുന്ന പ്രസ്താവനയിൽ വിവിധ ക്രൈസ്തവസഭകളെ സംബന്ധിച്ചു സഭാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു നിയമവും നിലവിലില്ല എന്ന തെറ്റായ നിഗമനമാണ് ഈ ബില്ലിന് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ സഭയുടെ ഭൗതികവസ്തുക്കൾ കൈകാര്യം ചെയ്യുന്നതു മെത്രാന്മാരും (അല്ലെങ്കിൽ മറ്റു തലവന്മാരും) ഇടവകകളുമാണെന്നതു വിശദാംശങ്ങൾ മനസിലാക്കാതെയോ മൂടിവച്ചുകൊണ്ടോ ഉള്ള ഒരു പൊതു പരാമർശമായിപ്പോയി. ഉചിതമായ വേദികളിൽ വേണ്ടത്ര കൂടിയാലോചനകളില്ലാതെ സഭയുടെ വസ്തുവകകൾ സഭാധികാരികൾ വിറ്റഴിക്കുകയോ പണയപ്പെടുത്തുകയോ വാടകയ്ക്കു നൽകുകയോ ചെയ്തു സഭകൾക്കു വലിയ സാന്പത്തികനഷ്ടം ഉണ്ടാക്കിയ ധാരാളം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ വെളിച്ചത്തിലാണു സഭയെയും വിശ്വാസികളെയുംകുറിച്ച് "കരുതലുള്ള' ഈ ഗവൺമെന്റ് ഇടപെടുന്നത് എന്നും സൂചനയുണ്ട്.
നിലവിലുള്ള സിവിൽ നിയമങ്ങൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 26(സി) യും (ഡി)യും വിവിധ മതവിഭാഗങ്ങൾക്കു നൽകുന്നതു നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി വസ്തുവകകൾ ആർജിക്കുന്നതിനും സ്വന്തമാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അവകാശമാണ്. എല്ലാ മതവിഭാഗങ്ങളെയും വിശ്വാസപരമായ കാര്യത്തിലെന്നപോലെതന്നെ വസ്തുവകകളുടെ നടത്തിപ്പിന്റെ കാര്യത്തിലും തുല്യപദവിയിലാണു ഭരണഘടന പ്രതിഷ്ഠിച്ചിട്ടുള്ളത്. ചില മതങ്ങളുടെമേൽ പ്രത്യേക നികുതി ചുമത്തുന്നതോ എല്ലാവർക്കും അവകാശപ്പെട്ട പൊതുഫണ്ടിൽനിന്നു ചില മതങ്ങളെ പ്രത്യേകം സഹായിക്കുന്നതോ ഭരണഘടന അംഗീകരിക്കുന്നില്ല (ആർട്ടിക്കിൾ 27).
വസ്തുവകകളുമായി ബന്ധപ്പെട്ട സിവിൽ നിയമങ്ങൾ വ്യക്തികൾക്കും വ്യക്തികളുടെ സമുച്ചയമായ കന്പനികൾക്കും മറ്റു നൈയാമിക വ്യക്തികൾക്കും ഒരുപോലെ ബാധകമായിട്ടുള്ളവയാണ്. എല്ലാ മതവിഭാഗങ്ങളുടെ മേലും ഒരുപോലെ നടപ്പാക്കാവുന്ന നിയമങ്ങളാണിവ എന്നിരിക്കെ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെമേൽ പ്രത്യേക നിയമങ്ങൾ അടിച്ചേൽപിക്കുന്നതുവിവേചനമല്ലാതെ മറ്റെന്താണ്? ദേവസ്വംബോർഡും വഖഫ് ബോർഡും ഇവയ്ക്കു ബാധകമായ പ്രത്യേക നിയമങ്ങളുമില്ലേ എന്നു സംശയിക്കുന്നവർ മേൽപറഞ്ഞ ബോർഡുകളുടെ ചരിത്രപശ്ചാത്തലം മനസിലാക്കിയാൽ മതി.
വഖഫ് ബോർഡും ദേവസ്വംബോർഡും ഉണ്ടാക്കി മുസ്ലിം, ഹിന്ദു മതവിഭാഗങ്ങളിൽപ്പെട്ടവരോട് എന്തോ വലിയ അപരാധം ചെയ്തു എന്നു ചിന്തിക്കരുത്. ഇങ്ങനെ ചിന്തിക്കുന്നവരാണു ക്രൈസ്തവസഭകളുടെ സ്വത്തും ദേശസാത്കരിച്ച് ഗവൺമെന്റിന്റെ അധീനതയിലാക്കണം എന്നു ശഠിക്കുന്നത്. വാസ്തവത്തിൽ എന്താണു വഖഫ് ബോർഡും ദേവസ്വംബോർഡും? മുസ്ലിം, ഹിന്ദു രാജാക്കന്മാരുടെ വകയായിരുന്ന സ്വത്തുക്കൾ പുതിയ ഭരണത്തിൻ കീഴിൽ രാഷ്ട്രത്തിനു കൈമാറിയതാണ് ഇവയുടെ രൂപീകരണത്തിനു കാരണമായത്. 1954-ലാണ് ഇന്ത്യാ ഗവൺമെന്റ് വഖഫ് ആക്ട് പാസാക്കുന്നത്. ഇതിന്റെ നിർദേശങ്ങൾക്കനുസരിച്ച് സ്റ്റേറ്റ് വഖഫ് ബോർഡുകളുടെ നടത്തിപ്പിനുവേണ്ട ഉപദേശങ്ങൾ നൽകുന്നതിനായി 1964-ൽ സെൻട്രൽ വഖഫ് കൗൺസിലും സ്ഥാപിച്ചു.
ഇസ്ലാം നിയമപ്രകാരം ഉപവി പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കപ്പെടുന്ന വസ്തുവാണു വഖഫ് (Waqf). വഖഫ് പ്രോപ്പർട്ടിയുടെ ഉടമസ്ഥാവകാശം വസ്തുനിഷ്ഠമായി പറഞ്ഞാൽ സർവശക്തനായ ദൈവത്തിനാണ്. ഇവയുടെ നിയന്ത്രണം മുസ്ലിം രാജാക്കന്മാരുടെ കൈകളിലായിരുന്നത് വഖഫ് ബോർഡിന്റെ സ്ഥാപനത്തിലൂടെ ഗവൺമെന്റ് ഏറ്റെടുക്കുകയാണുണ്ടായത്. വഖഫ് വസ്തുവായി (ഉപവി പ്രവർത്തനങ്ങൾക്കായി) ഏതെങ്കിലുമൊരു വ്യക്തി സ്വമനസാ നൽകുന്ന വസ്തുവകകൾ മാത്രമാണു വഖഫ് ബോർഡിന്റെ പരിധിയിൽവരുന്നത്. ഇസ്ലാം മതവിശ്വാസ കേന്ദ്രങ്ങളോ മദ്രസകളോ മറ്റു സ്ഥാപനങ്ങളോ ഇതിന്റെ പരിധിയിൽ വരുന്നില്ല എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.
ഇതുപോലെതന്നെയാണു ദേവസ്വംബോർഡുകളുടെ കാര്യവും. തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ ഒന്നിച്ച് ഇന്ത്യയുടെ ഭാഗമായപ്പോൾ രാജാവിന് അന്പലങ്ങളുടെയും അവയുടെ സ്വത്തുക്കളുടെയും മേലുണ്ടായിരുന്ന അവകാശങ്ങൾ ഗവൺമെന്റിനു കൈമാറി. പകരമായി രാജാവ് ഈ അന്പലങ്ങൾക്കു നൽകിക്കൊണ്ടിരുന്ന സാന്പത്തികസഹായം ഗവൺമെന്റ് തുടർന്നും നൽകുമെന്നു കരാറുണ്ടാക്കി. ഇതിന്റെ വിശദാംശങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് 1950-ൽ ട്രാവൻകൂർ-കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിനു രൂപം കൊടുക്കുന്നത്. ഇങ്ങനെയാണ് ദേവസ്വം ബോർഡുകൾ ഉണ്ടാകുന്നത്.
അഞ്ച് ദേവസ്വം ബോർഡുകളാണ് കേരളത്തി ലുള്ളത്. കേരളത്തിലെ എല്ലാ അന്പലങ്ങളുടെയും വസ്തുവകകളുടെയും ചെറിയ ഒരു ശതമാനം മാത്രമാണ് ഈ ദേവസ്വംബോർഡുകളുടെ കീഴിൽ ഉള്ളതെന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ദേവസ്വംബോർഡുകൾ പ്രവർത്തിക്കുന്നത് സ്വതന്ത്ര സ്ഥാപനങ്ങളായാണ്. ഇവയിൽനിന്നുള്ള വരുമാനം സംസ്ഥാന ഖജനാവിലേക്കു വകയിരുത്തുന്നില്ല.
ഭൗതികസ്വത്തുക്കളുടെ നടത്തിപ്പ്
ഭൗതികവസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചു വളരെ വ്യക്തമായ നിയമങ്ങളാണു കത്തോലിക്കാ സഭയിലുള്ളത്. ഈ നിയമങ്ങൾക്കു വിധേയമായിട്ടല്ലാതെ പ്രവർത്തിക്കുന്നവരെ തിരുത്തുന്നതിനും ശിക്ഷിക്കുന്നതിനുപോലും സഭയിൽ സംവിധാനങ്ങളുമുണ്ട്. ഇവ സംബന്ധിക്കുന്ന നിയമങ്ങളെ കാനൻനിയമം എന്നാണു പൊതുവായി പറയുന്നത്. ലോകമെന്പാടുമുള്ള ലത്തീൻ സഭയ്ക്കു പൊതുവായും ഇരുപത്തിരണ്ടു പൗരസ്ത്യ സഭകൾക്കു പൊതുവായും ഓരോ കാനൻ നിയമസംഹിത സഭയിലുണ്ട്. ലത്തീൻ സഭയ്ക്ക് പൊതുവായുള്ള സംഹിതയെ കാനൻ നിയമസംഹിത (Code of Canon Law-CIC) എന്നും പൗരസ്ത്യസഭകൾക്ക് പൊതുവായിട്ടുള്ളവയെ പൗരസ്ത്യസഭകളുടെ കാനോനകളുടെ സംഹിത (Code of Canons of the Eastern Churches-CCEO) എന്നും വിളിക്കുന്നു. നിയമങ്ങളിൽ സാമ്യമുണ്ടെങ്കിലും ഇവ തമ്മിൽ വ്യത്യാസങ്ങളുമുണ്ട്.
സഭ ഒരു നൈയാമിക വ്യക്തി
കാനൻ നിയമത്തിന് അനുസൃതമായി സഭയുടെ ദൗത്യവുമായി ചേർന്നുപോകുന്ന ഒരു ലക്ഷ്യത്തിനായി നിയമത്തിന്റെ നിബന്ധനയാൽത്തന്നെയോ തക്ക അധികാരിയുടെ കൽപ്പനവഴിയായി നൽകുന്ന പ്രത്യേക അനുവാദത്താലോ സ്ഥാപിക്കപ്പെടുന്ന, വ്യക്തികളുടെയോ വസ്തുക്കളുടെയോ സമുച്ചയ(aggregate)ത്തെയാണ് നൈയാമിക വ്യക്തി എന്നതുകൊണ്ട് കാനൻ നിയമം വിവക്ഷിക്കുന്നത്. സഭയുടെ ദൗത്യനിർവഹണത്തിനായി നിലകൊള്ളുന്ന നൈയാമിക വ്യക്തികളാണു രൂപതയും ഇടവകയും നിയമാനുസൃതം സ്ഥാപിക്കപ്പെട്ട സംഘടനകളും സന്യാസസ്ഥാപനങ്ങളുമെല്ലാം. ഇങ്ങനെ സ്ഥാപിക്കപ്പെടുന്നത് ഏതു ലക്ഷ്യത്തിനായാണോ അത് പ്രാപിക്കാൻ ആവശ്യമായ വിഭവങ്ങൾ അതിനു സ്വന്തമായി ഉണ്ടായിരിക്കണം. (CCEO 920, 921; CIC 113, 114).
മൂന്നു സ്വാഭാവിക വ്യക്തികളെങ്കിലുമില്ലാതെ ഒരു നൈയാമിക വ്യക്തിയെ സ്ഥാപിക്കാൻ സാധിക്കുകയില്ല (CCEO 923; CIC 115, 2). ഇങ്ങനെ സ്ഥാപിക്കപ്പെടുന്ന നൈയാമിക വ്യക്തികളുടെ ഭരണക്രമീകരണം വ്യക്തമാക്കുന്ന ഒരു നിയമാവലിയും ഇതു സ്ഥാപിക്കുന്ന അധികാരിയുടെ അംഗീകാരത്തോടെ രൂപപ്പെടുത്തേണ്ടതുണ്ട്. നൈയാമിക വ്യക്തിയുടെ പ്രത്യേക ലക്ഷ്യം, സ്വഭാവം, നടത്തിപ്പിന് ഉത്തരവാദികളായവർ ആരെല്ലാം, എപ്രകാരമാണ് ഇതു നിർവഹിക്കേണ്ടത്, സിവിൽ തലത്തിലും സഭാതലത്തിലും നൈയാമിക വ്യക്തിയെ പ്രതിനിധീകരിക്കുന്നവർ ആരെല്ലാം, വസ്തുവകകൾ കൈമാറ്റം ചെയ്യുന്നതിന് ആർക്കാണ് അധികാരം, ഈ നൈയാമിക വ്യക്തി വിഭജിക്കപ്പെടുകയോ മറ്റൊന്നിൽ ലയിക്കുകയോ ചെയ്യുന്പോൾ നിർവാഹകൻ (Executor) ആരായിരിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം നിയമാവലിയിൽ ഉൾപ്പെടുത്തേണ്ടതാണ് (CCEO 922, 1, 2 ; CIC 117, 118).
ചുരുക്കത്തിൽ കത്തോലിക്കാസഭയ്ക്കു പൊതുവായിട്ടുള്ള കാനൻ നിയമത്തിനു പുറമേ ഓരോ നൈയാമിക വ്യക്തിയെയും സംബന്ധിക്കുന്ന പ്രത്യേക നിയമങ്ങളും നിലവിലുണ്ട്. ഈ നിയമങ്ങൾക്കെല്ലാം വിധേയമായാണു സഭയിലെ സ്ഥാപനങ്ങളും ഇടവകകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഉന്നതബിരുദധാരിയായ ലേഖകൻ കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠം അധ്യാപകനാണ്.
കുരുക്കുമായി ചർച്ച് ബിൽ-1 / റവ. ഡോ. ജോർജ് തെക്കേക്കര