മഴ കുറഞ്ഞാൽ കേരളത്തിൽ ചൂടുകൂടും - ഉഷ്ണമേഖല പ്രദേശമായതുകൊണ്ട് പ്രത്യേകിച്ചും. ഇതു ചരിത്രാതീതകാലം മുതലേ ഉള്ളകാര്യം.
അടുത്തകാലത്തു വേറേ രണ്ടു കാര്യങ്ങൾകൂടി, വരൾച്ചക്കാലത്തു കേരളത്തിൽ സംഭവിക്കുന്നുണ്ട്. കാടു വെട്ടി, മരം വെട്ടി നിങ്ങൾ നാട്ടിൽ മഴയില്ലാതാക്കി എന്ന ആക്രോശം ഒരു വശത്ത് ഉയരും. അതു കവിതയായും നാടകമായും പ്രഭാഷണമായും ലേഖനമായുമൊക്കെ വരും. നാല്പതു ഡിഗ്രി സെൽഷ്യസിനടുത്തുള്ള ഉഷ്ണത്തിൽ, എയർ കണ്ടീഷണറിന്റെ ശീതീകരണം കിട്ടാൻ ഭാഗ്യമില്ലാത്ത സാധാരണ ജനം അതു വിശ്വസിക്കും. കാടു വെട്ടിയവരെ, മരം വെട്ടിയവരെ ശപിക്കും.
ഒഴുക്കിക്കളഞ്ഞില്ലേ?
അന്നു പെയ്തിറങ്ങിയ വെള്ളമെല്ലാം നിങ്ങൾ ഒഴുക്കിക്കളഞ്ഞില്ലേ എന്നതാണ് അടുത്ത ആരവം. നിങ്ങൾ മഴക്കുഴി താഴ്ത്തിയോ? നിങ്ങൾ കിണർ റീചാർജ് ചെയ്തോ? സമൃദ്ധമായി പെയ്തിറങ്ങിയ മഴ മുഴുവനും അറബിക്കടലിലേക്ക് ഒഴുക്കിക്കളഞ്ഞില്ലേ? ഭൂമിയുടെ അന്തരാളങ്ങളിലേക്ക് ആ വെള്ളം ഇറങ്ങിപ്പോകാൻ നിങ്ങൾ ചെറുവിരലനക്കിയോ?
ഒന്നും ചെയ്യാത്ത അഭിശപ്ത ജന്മങ്ങൾക്ക് ഈ വരൾച്ച അർഹിക്കുന്ന ശിക്ഷായാണെന്ന വിധി പ്രസ്താവവും വരും.
മീനച്ചൂടിൽ ഇലകൾ ഉണങ്ങിയ മരങ്ങളിലേക്കും വരണ്ടുണങ്ങിയ തൊടികളിലേക്കും വിണ്ടുകീറിയ നെൽപാടങ്ങളിലേക്കും നോക്കി, ശരാശരി മലയാളി കരുതും; "ഞാൻ പിഴയാളി'.
ഉത്തരം വേണ്ടാത്ത ചോദ്യങ്ങൾ
ഉത്തരം ആവശ്യമില്ലാത്ത രണ്ടു ചോദ്യങ്ങൾ
ഒന്ന്: എങ്കിൽ എന്തുകൊണ്ട് ഇപ്പോൾ മഴ? അതും ആവശ്യത്തിലധികം?
രണ്ട്: ഇപ്പോൾ പെയ്തിറങ്ങിയ വെള്ളം സംഭരിച്ചുനിർത്താൻ ഫലപ്രദമായ ഏതാനും മാർഗങ്ങൾ നിർദേശിക്കാമോ?
ഉത്തരം ആവശ്യമില്ല. സാമാന്യവിവരമുള്ളവർക്കെല്ലാം കാര്യമറിയാം.
ചെറിയ പ്രതിഭാസമല്ല
മഴ പെയ്യുന്നതു പ്രാദേശിക കാര്യമില്ല. അതൊരു ആഗോളപ്രക്രിയയുടെ ഭാഗമാണ്. അതിൽ ഓരോ തൊടിയിലും നില്ക്കുന്ന വൃക്ഷങ്ങൾക്കും പങ്കുണ്ട്. പക്ഷേ ആ പങ്ക് ന്യൂയോർക്കിലെ കൊടുങ്കാറ്റിനു ജപ്പാനിലെ ഇംപീരിയൽ കൊട്ടാരമുറ്റത്തെ തോട്ടത്തിലുള്ള ചിത്രശലഭത്തിന്റെ ചിറകടിയിലെ മാറ്റമാണു കാരണം എന്നു പറയുന്നതു പോലെയേ ഉള്ളൂ. (ഒരു ചിത്രശലഭം ക്രമം തെറ്റി ചിറകു വിടർത്തിയാൽ അതു വായുവിലുണ്ടാകുന്ന ചെറിയ മാറ്റം പലതരത്തിലൂടെ കടന്ന് ഒരു വിദൂരസ്ഥലത്തു കൊടുങ്കാറ്റ് ആയിക്കൂടെന്നില്ലല്ലോ.)
ഹാലിയുടെ സിദ്ധാന്തം
ഇന്ത്യയിലെ മൺസൂൺ മഴയെപ്പറ്റിയുള്ള ആദ്യത്തെ ശാസ്ത്രീയ വിശകലനം സർ എഡ്മണ്ട് ഹാലി (1656-1742)യുടേതാണ്. (ഹാലിയുടെ ധൂമകേതുവിലൂടെ വിഖ്യാതനായ ശാസ്ത്രപ്രതിഭ). അദ്ദേഹമാണ് കരയുടെയും കടലിന്റെയും ഊഷ്മാവിലെ വ്യത്യാസം കൊണ്ടാണു മൺസൂൺ ഉണ്ടാകുന്നതെന്ന സിദ്ധാന്തം അവതരിപ്പിച്ചത്. 1686-ൽ പുറത്തുവന്ന ഈ സിദ്ധാന്തം മൂന്നു നൂറ്റാണ്ടോളം നിലനിന്നു. പിന്നീടു ശാസ്ത്രപുരോഗതിയെ തുടർന്ന് ഹാലിയുടെ സിദ്ധാന്തം തിരുത്തിയെഴുതി. പക്ഷേ, ഇപ്പോഴും ഹാലിയുടെ പഠനം മാത്രം ആധാരമാക്കിയാണു പലരും മൺസൂണിനെയും മഴയേയുംപറ്റി വിജ്ഞാനം വിളന്പുന്നത്.
സങ്കീർണ പ്രക്രിയ
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മൺസൂൺ പ്രവചനത്തിന് ആധാരമാക്കുന്ന വിവരങ്ങൾ നോക്കുക.
1. ഡിസംബർ-ജനുവരിയിൽ ഉത്തര അറ്റ്ലന്റിക്കിലെയും ഉത്തര പസഫിക്കിലെയും സമുദ്രോപരിതലത്തിലെ ഊഷ്മാവിന്റെ വ്യത്യാസം
2. ഫെബ്രുവരിയിൽ ഭൂമധ്യരേഖാ പ്രദേശത്തെ ഇന്ത്യാ - സമുദ്രത്തിലെ സമുദ്രോപരിതല ഊഷ്മാവ്.
3. ഫെബ്രുവരി - മാർച്ചിൽ കിഴക്കൻ ഏഷ്യയിലെ ശരാശരി സമുദ്രോപരിതല മർദം
4. ജനുവരിയിൽ വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ കരഭൂമിയിലെ ഊഷ്മാവ്.
5. ഭൂമധ്യരേഖയോടു ചേർന്നുള്ള പസഫിക് സമുദ്രത്തിലെ ചൂടുവെള്ളത്തിന്റെ അനുപാതം.
ഇതിനു പുറമേ, എൻസോ (എൽ നിനോ സതേൺ ഓസിലേഷൻ), ഐഒഡി (ഇന്ത്യൻ ഓഷ്യൻ ഡൈപോൾ), എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) തുടങ്ങിയവയുടെ രീതിയും ഗതിയും ഒക്കെ പരിഗണിച്ചാണ് കാലാവസ്ഥ പ്രവചിക്കുന്നത്. ഒപ്പം ഉപഗ്രഹ നിരീക്ഷങ്ങളും.
ഇത്ര സങ്കീർണമായ വിഷയങ്ങളാണ് അതിലഘൂകരിച്ച് മലകയറി കപ്പ നടുന്നവന്റെ തോന്ന്യാസത്തിന്റെ ഫലമെന്നു പ്രചരിപ്പിക്കുന്നത്.
എവിടെ സംഭരിക്കും?
ഇതു തന്നെ മഴവെള്ളം സംഭരിക്കുന്നതിന്റെ കാര്യവും. വർഷം മൂന്നു മീറ്ററോളം മഴയാണു കേരളത്തിൽ ശരാശരി കിട്ടുന്നത്. അതിന്റെ പത്തിലൊരു ഭാഗം സംഭരിച്ചു നിർത്താൻ എന്തെങ്കിലും മാർഗമുണ്ടോ? നമ്മുടെ ഭൂഘടന അതു താങ്ങാൻ പറ്റിയതാണോ? മഴ തീരെക്കുറവായ പ്രദേശങ്ങൾക്കുള്ള നിർദേശമാണു ചിലർ കേരളത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.
സംരക്ഷിച്ചുനിർത്താൻ റൊമാന്റിക് ആശയങ്ങൾ അവതരിപ്പിച്ചതുകൊണ്ടു സാധിക്കില്ല. വലിയ അണക്കെട്ടുകൾ വേണം. അതിനാണല്ലോ ആരും സമ്മതിക്കുകയില്ലാത്തത്. അതുകൊണ്ടാണല്ലോ പൂയംകുട്ടി, സൈലന്റ് വാലി പദ്ധതികൾ നടക്കാതെ പോയത്. ആ നിലപാടുകൾക്കു നല്കുന്ന വിലയെപ്പറ്റി പിന്നീട്.
ഉരുൾ പൊട്ടലിനെപ്പറ്റി
പ്രകൃതിയുടെ ഒരു സങ്കീർണ പ്രതിഭാസമായ മഴയ്ക്കു പഴി കർഷക ജനതയുടെ മേൽ. പെയ്താലും പെയ്തില്ലെങ്കിലും അവർക്കു തന്നെ പഴി. പ്രകൃതിയുടെ ഒരു രൗദ്രപ്രതിഭാസമായ ഉരുൾപൊട്ടലിനും കർഷകരെ പ്രതികളാക്കുന്പോൾ എന്താ പറയാൻ പറ്റുക?
ഉരുൾപൊട്ടലിനു മനുഷ്യ ഇടപെടലുകളാണു കാരണമെന്ന് ഭൗമശാസ്ത്രജ്ഞർ വരെ പ്രചരിപ്പിക്കുന്പോൾ കാര്യം അവഗണിക്കാനാവാത്ത നില കൈവരിക്കുന്നു. അനിയന്ത്രിതമായ മലയോര കുടിയേറ്റം, അശാസ്ത്രീയ കൃഷി രീതികൾ, നിർമാണ പ്രവർത്തനങ്ങൾ, മലഞ്ചെരുവിലെ റോഡ് നിർമാണം: ഇതൊക്കെയാണ് ഉരുൾപൊട്ടലിന്റെ കാരണങ്ങൾ എന്ന് എഴുതിവയ്ക്കുന്നതിൽ ശാസ്ത്രജ്ഞരും ഉണ്ട്.
മേഘവിസ്ഫോടനം (Cloud Burst) എന്നു ശാസ്ത്രജ്ഞർ പറയുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടലിനു കാരണം. വളരെ വിശാലമായ പ്രദേശത്തു പെയ്യേണ്ട മഴമേഘങ്ങൾ കാറ്റിന്റെയും ഭൂപ്രകൃതിയുടെയും ഫലമായി ഏതെങ്കിലും ഒരു മലഞ്ചെരുവിൽ ഒന്നിച്ചു വർഷിക്കുന്പോഴാണ് ഇതുണ്ടാകുന്നത്. ഇതിന്റെ ഫലമായി വെള്ളം പതിച്ച സ്ഥലത്തുള്ള മണ്ണും കല്ലും പാറയും കെട്ടിടങ്ങളും വൃക്ഷങ്ങളുമെല്ലാം ഒഴുകിപ്പോകുന്നു.
ഐ.സി. ചാക്കോ പറഞ്ഞത്
ഇതേപ്പറ്റി ഭൗമശാസ്ത്രജ്ഞനായ ഐ.സി. ചാക്കോ 1949 നവംബർ ഏഴിലെ ദീപികയിൽ നൽകിയ വിശദീകരണം ഉദ്ധരിക്കട്ടെ. ( ആ ദിവസങ്ങളിൽ തൊടുപുഴ താലൂക്കിലുണ്ടായ ഉരുൾപൊട്ടലുകളുടെ പശ്ചാത്തലത്തിലായിരുന്നു വിശദീകരണം).
""മൂന്നിഞ്ചു മഴ പെയ്യാൻ വേണ്ട ജലം വഹിക്കുന്ന ഒരു മേഘപടലം ആകാശത്തിൽ ഒരു ചതുരശ്രമൈൽ വിസ്താരത്തിൽ പടർന്നു നിൽക്കുന്നുവെന്നു സങ്കല്പിക്കുക. ഈ മേഘപടലത്തിൽ ഏകദേശം 70 ലക്ഷം ഘനയടി വെള്ളമുണ്ടായിരിക്കും. ഇത്രയും വെള്ളം ഒരു ചതുരശ്രമൈൽ ഭൂമിയിൽ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ടു വീണാൽ വിപത്തൊന്നും സംഭവിക്കില്ല. എന്നാൽ, ചുഴലിക്കാറ്റ് ഈ മേഘമെല്ലാം ഒരുമിച്ചു കൂട്ടി അതിലെ ജലമെല്ലാം ഒരേക്കർ വിസ്താരമുള്ള ഒരു സ്ഥലത്തു കൊണ്ടുവരുന്നുവെന്നിരിക്കട്ടെ. ആ ജലം എല്ലാം കൂടി കുറേ നിമിഷങ്ങൾക്കുള്ളിൽ ഭൂമിയിലേക്കു വീഴുന്നുവെന്നും വിചാരിക്കുക. ചുഴലിയിൽപെട്ട നമ്മുടെ മേഘത്തിലെ വെള്ളം, ഒഴുകിമാറുന്നതിനു സമയം ലഭിക്കാത്തവണ്ണം അതിശീഘ്രം വീണാൽ ആ ഒരേക്കർ സ്ഥലം 160 അടി വെള്ളത്തിനു താഴെയായി തീരും. പക്ഷേ വെള്ളം ഈ ഉയരത്തിൽ തൂണുപോലെ നിൽക്കുകയില്ലല്ലോ. ഉരുൾപൊട്ടി തുടങ്ങിയാലുടനെ ചുഴലിയിൽനിന്നു ലഭിച്ച കറക്കത്തോടുകൂടി വെള്ളം നാലുവഴിക്കും പാഞ്ഞു തുടങ്ങും. കറക്കത്തിന്റെ ശക്തി വൃക്ഷങ്ങൾ പിഴുതുമാറ്റുന്നതിനും വൻ പാറകൾ ഇളക്കി മാറ്റുന്നതിനും പറ്റിയതായിരിക്കും''.
കാര്യമറിയാതെ
മലയുടെ ഉള്ളിൽനിന്നു തള്ളിവരുന്നതാണ് ഉരുൾപൊട്ടലെന്നും മറ്റും "വിജ്ഞാനം' വിളന്പുന്നവർക്ക് ഇതൊന്നും പഠിക്കേണ്ട ആവശ്യമില്ല. വീണ്ടും കർഷകരെ തല്ലാൻ ഒരു ആയുധമാണ് സംഹാരതാണ്ഡവമാടുന്ന ഉരുൾപൊട്ടലും അവർക്ക്. മണ്ണിടിച്ചിലിന്റെ വിശാലരൂപമായി ചിലർ ഉരുൾപൊട്ടലിനെ കാണുന്നതും കർഷകരെ തല്ലാൻ തക്ക വ്യാഖ്യാനം ഇതിലൂടെ കിട്ടും എന്നതുകൊണ്ടാണ്. അതു കാറ്റിന്റെയും മേഘങ്ങളുടെയും പ്രവർത്തനഫലമായാൽ കർഷകരെ ഒന്നാംപ്രതിയാക്കാനാവില്ലല്ലോ.
റ്റി.സി. മാത്യു