മങ്കൊന്പ്: റോഡുഗതാഗത സൗകര്യങ്ങൾ നിലച്ചതോടെ കുട്ടനാട്ടുകാർ രണ്ടു പതിറ്റാണ്ടു പിന്നോട്ടു സഞ്ചരിക്കേണ്ട അവസ്ഥയിൽ. കരയിലുടെ വാഹനങ്ങളിലുള്ള യാത്ര അസാധ്യമായതോടെ സന്പൂർണമായും ജലഗതാഗതത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇവിടെ. റോഡിൽ വരെ വള്ളമിറക്കിയാണ് ഇപ്പോൾ കുട്ടനാട്ടുകാരുടെ യാത്രയും. എന്നാൽ ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടുകൾ നാമമാത്രമായി ചുരുങ്ങിയതു ജനങ്ങൾക്കു പ്രളയകാലത്ത് തിരിച്ചടിയായി.
നിലവിൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ ഒന്നിലധികം ബോട്ടുകൾ കയറിയിറങ്ങണം. കൈനകരി, വേണാട്ടുകാട്, ചേന്നങ്കരി എന്നിവിടങ്ങളിൽ ഇപ്പോഴും ജലഗതാഗതത്തിനുള്ള പ്രാധാന്യം കുറവല്ല. ഇവിടെ ആവശ്യത്തിനുള്ള ബോട്ടുകളുണ്ടെങ്കിലും റോഡുസൗകര്യമുള്ള പ്രദേശങ്ങളിലാണ് ബോട്ടുക്ഷാമം അനുഭവപ്പെടുന്നത്. ചങ്ങനാശേരിക്കു പോകേണ്ട ആലപ്പുഴ, കാവാലം, വെളിയനാട്, കുന്നങ്കരി, കിടങ്ങറ, പുളിങ്കുന്ന്, നെടുമുടി, മുട്ടാർ, രാമങ്കരി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഇതുമൂലം കൂടുതൽ ദുരിതത്തിൽ. കാവാലം, ചങ്ങനാശേരി, പുളിങ്കുന്ന് ആലപ്പുഴ തുടങ്ങിയ റൂട്ടുകളിലാണ് ബോട്ടുക്ഷാമം അനുഭവപ്പെടുന്നത്. എസി റോഡിൽ ഗതാഗതം പൂർണായി നിലച്ചതോടെ പുറംലോകത്തേക്കെത്താൻ ജനങ്ങൾക്കുള്ള ഏക യാത്രാമാർഗം ജലഗതാഗത വകുപ്പിന്റെ ബോട്ടുകളാണ്.
വെള്ളപ്പൊക്കത്തോടനുബന്ധിച്ചു ജലഗതാഗതവകുപ്പ് ഏതാനും പ്രത്യേക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കണക്കാക്കുന്പോൾ ഇതപര്യാപ്തവുമാണ്. കാവാലം-ആലപ്പുഴ റൂട്ടിൽ മാത്രമാണ് അത്യാവശ്യത്തിനു സർവീസുകൾ നിലവിലുള്ളത്. ജലനിരപ്പുയരുന്നതിനനുസരിച്ച് ദിവസേന നൂറുകണക്കിനു കുടുംബങ്ങളാണ് സമീപ നഗരങ്ങളിലെ ബന്ധുവീടുകളിലേക്കു അഭയം തേടിപ്പോകുന്നത്്. ജെട്ടികളിൽ രാവിലെ മുതൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടനാടൻ പ്രദേശങ്ങളിൽ നിന്നും താമസം മാറിപ്പോയവരിൽ അധികവും ചങ്ങനാശേരി മേഖലയിലാണുള്ളത്.
അതുകൊണ്ടുതന്നെ കാവാലം, വെളിയനാട് പ്രദേശങ്ങളിലുള്ളവർ ഏറെയും ചങ്ങനാശേരിയിലേക്കാണ് ചേക്കേറുന്നത്. ഇവിടേക്കുള്ള യാത്രാസൗകര്യങ്ങൾ തീരെ കുറവാണ്. എല്ലായിടത്തുനിന്നും ബസ് സർവീസുള്ളതിനാൽ കാവാലം-ചങ്ങനാശേരി ബോട്ട് സർവീസുകൾ തീരെ കുറവാണ്.
ഉള്ള ബോട്ടുകൾ കിടങ്ങറയിലേക്കാണ് സർവീസ് നടത്തുന്നത്. കിടങ്ങറ പാലത്തിനു അടിയിൽകൂടി ബോട്ടുകൾ കടന്നുപോകാത്തതിനാൽ കിടങ്ങറ വരെയാണ് ബോട്ടുകളുടെ സർവീസ്. വെള്ളപ്പൊക്കത്തോടനുബന്ധിച്ച് കിടങ്ങറയിൽ നിന്നും ചങ്ങനാശേരിക്ക് പ്രത്യേക ഷട്ടിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ കാവാലം പ്രദേശത്തുനിന്നെത്തുന്ന യാത്രക്കാർക്ക് ആകെയുള്ള ഷട്ടിൽ സർവീസ് അപര്യാപ്തമായതോടെ ബുധനാഴ്ച മുതൽ ബോട്ടുകളുടെ എണ്ണം രണ്ടായി വർധിപ്പിച്ചിരുന്നു. ഇപ്പോൾ കാവാലത്തു നിന്നു കിടങ്ങറയിലേക്ക് രണ്ടും, ആലപ്പുഴയ്ക്കു രണ്ടും ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഇവ അപര്യാപ്തമായതിനാൽ നിരവധി പേർ ശിക്കാരവള്ളങ്ങളെയും, യന്ത്രവത്കൃത വള്ളങ്ങളെയും യാത്രയ്ക്കായി ആശ്രയിക്കുന്നുണ്ട്.
എന്നാൽ ശക്തമായ ഒഴുക്കുള്ളതിനാലും, ഓളത്തിൽ ആറ്റുതീരങ്ങളിലെ വീടുകൾക്കു കേടുപാടു സംഭവിക്കുമെന്നതിനാലും വളരെ പതുക്കെയാണ് ബോട്ടുകൾ സർവീസ് നടത്തുന്നത്. ഇതുമൂലം മുന്പുണ്ടായിരുന്നതിനെക്കാൾ ഇരട്ടിസമയമെടുത്താണ് ബോട്ടുകൾ സർവീസ് നടത്തുന്നത്.