കാഞ്ഞിരപ്പള്ളി: മലനാട്ടിലെ മക്കളുടെ മണ്ണും മനവും കീഴടക്കി ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള കർഷകജാഥയ്ക്കു കാഞ്ഞിരപ്പള്ളി സോണിൽ ഗംഭീര സ്വീകരണം. ഹൈറേഞ്ചിലെ പര്യടനം പൂർത്തിയാക്കി ദേശീയപാതയിലൂടെ നൂറുകണക്കിനു ബൈക്കുകളുടെ അകന്പടിയോടെ എത്തിയ ജാഥയെ ഇന്നലെ രാവിലെ മുറിഞ്ഞപുഴയിൽ ഡിഎഫ്സി ഭാരവാഹികളും കർഷകരും ചേർന്നു സ്വീകരിച്ചു. അമലഗിരിയിലായിരുന്നു അദ്യ സ്വീകരണം.
അമലഗിരി പള്ളി വികാരി ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ജാഥ ക്യാപ്റ്റൻ ഡോ. സണ്ണി വി. സഖറിയായെ ഹാരമണിയിച്ചു സ്വീകരിച്ചു. തുടർന്നു ജാഥ പെരുവന്താനത്തെത്തി. പള്ളിക്കവലയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേർ പ്രകടനമായെത്തി ജാഥയെ വരവേറ്റു. പെരുവന്താനത്തു നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. കുര്യൻ താമരശേരി, ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഉദ്ഘാടനം ചെയ്തു. പെരുവന്താനം പള്ളി വികാരി ഫാ. ജോസഫ് കല്ലൂപ്പറന്പത്ത് അധ്യക്ഷത വഹിച്ചു.
മലയിറങ്ങി 10.30ന് മുണ്ടക്കയം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ജാഥയെത്തിയപ്പോൾ വരവേൽക്കാൻ നൂറുകണക്കിനു കർഷകർ കാത്തുനിൽപ്പുണ്ടായിരുന്നു. കർഷകരുടെ നീറുന്ന പ്രശ്നങ്ങളും ദീപികയുടെ നിലപാടുകളും അവതരിപ്പിച്ച് ജാഥയ്ക്കൊപ്പം സഞ്ചരിക്കുന്ന നാടൻ ചായക്കടയ്ക്കു മുണ്ടക്കയത്തെ സ്വീകരണകേന്ദ്രത്തിൽ വൻ വരവേല്പാണു ലഭിച്ചത്. മുണ്ടക്കയം ഫൊറോന വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിയുടെ അധ്യക്ഷതയിലായിരുന്നു സ്വീകരണയോഗം. ഉച്ചയോടെ ജാഥ മുക്കൂട്ടുതറയിലെത്തി. യാത്രാമധ്യേ കണ്ണിമലയിൽ കർഷകർ ജാഥയെ വരവേറ്റു. മുക്കൂട്ടുതറയിലെ സ്വീകരണ കേന്ദ്രത്തിൽ തൊപ്പിപ്പാളഅണിഞ്ഞ കർഷകരും സ്ത്രീകളും ചേർന്നാണ് ജാഥയെ വരവേറ്റത്. കൊല്ലമുള പള്ളി വികാരി ഫാ. ജോണ് വെട്ടുവയലിൽ, മുക്കൂട്ടുതറ പള്ളി വികാരി ഫാ. തോമസ് ഞള്ളിയിൽ എന്നിവർ സ്വീകരണയോഗത്തിൽ പ്രസംഗിച്ചു.
മതമൈത്രിയുടെ പുണ്യഭൂമിയായ എരുമേലിയിലേക്ക് ജാഥയെത്തിയത് നട്ടുച്ചയ്ക്കാണ്. പൊരിവെയിലിലും ടൗണിലെത്തിയ ജാഥയെ വരവേല്ക്കാൻ നൂറുകണക്കിനാളുകൾ തടിച്ചുകൂടിയിരുന്നു. ജാഥയുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ജാഥാംഗം സിറിയക് ചാഴികാടൻ സംസാരിച്ചു. തുടർന്ന് നടന്ന സ്വീകരണ യോഗം എരുമേലി ഫൊറോന വികാരി റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഉദ്ഘാടനം ചെയ്തു. എരുമേലി മഹല്ല് മുസ്ലിം ജമാ അത്ത് സെക്രട്ടറി നൈസാം പി. അഷറഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ, എസ്എൻഡിപിയോഗം ശാഖാ പ്രസിഡന്റ് ബിജി കല്യാണി എന്നിവർ ചേർന്നു ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ച് സ്വീകരിച്ചു.
ഉച്ചകഴിഞ്ഞ് ചങ്ങനാശേരി സോണിലെ മണിമലയിലായിരുന്നു സ്വീകരണം. മണിമലയാറിന്റെ തീരത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന യോഗം മണിമല ഹോളി മെയ്ജെയ് ഫൊറോന വികാരി ഫാ.ജോർജ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് 26-ാം മൈലിൽ റോഡ്ഷോയുടെ അകന്പടിയോടെ ജാഥയെ പാറത്തോട് ജംഗ്ഷനിലേക്ക് സ്വീകരിക്കാൻ ഫ്ളാഷ് മോബ് സംഘടിപ്പിച്ചതു വേറിട്ട കാഴ്ചയായി. വെളിച്ചിയാനി പള്ളി വികാരി റവ.ഡോ. ജയിംസ് മുത്തനാട്ടിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച്, നൂറുകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെ ജാഥ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിലെത്തി. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറന്പിൽ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും സഹകാരികളും വ്യാപാരി സുഹൃത്തുക്കളും ജാഥയെ സ്വീകരിച്ചു.
പൊൻകുന്നം തിരുക്കുടുംബ ദേവാലയ അങ്കണത്തിലായിരുന്നു ജാഥയുടെ സമാപന സമ്മേളനം. കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാർഷിക പ്രതിസന്ധികളെ അതിജീവിച്ച് പുത്തൻ കാർഷിക സംസ്കാരം രൂപപ്പെടുത്താൻ കേരള കർഷക ജാഥയ്ക്കു കഴിയണമെന്ന് മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
മധ്യകേരളത്തിലെയും മലനാട്ടിലെയും പ്രധാന കാർഷിക വിളകളായ റബർ, കൈതച്ചക്ക, ഏലം, എന്നീ കൃഷികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കർഷകനും ഡിഎഫ്സി സോണ് വൈസ് പ്രസിഡന്റുമായ ജോജി വാളിപ്ലാക്കൽ റബർതൈ, ഏലയ്ക്ക, കൈതച്ചക്ക എന്നിവയിൽ തീർത്ത കാർഷിക ബൊക്കെ ജാഥാ ക്യാപ്റ്റൻ ഡോ. സണ്ണി വി. സഖറിയായിക്കും മാർ മാത്യു അറയ്ക്കലിനും സമ്മാനിച്ചു. ദീപിക ചീഫ് എഡിറ്റർ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ വി.സി. സെബാസ്റ്റ്യൻ, പൊൻകുന്നം ഫൊറോന വികാരി ഫാ. ജോസഫ് വെള്ളമറ്റം എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ മികച്ച കർഷകരെ മാർ മാത്യു അറയ്ക്കൽ ആദരിച്ചു. ഡിഎഫ്സി കാഞ്ഞിരപ്പള്ളി സോണ് ഡയറക്ടർ ഫാ.മാത്യു പുത്തൻപറന്പിൽ, സോണ് പ്രസിഡന്റ് റെന്നി ജോസഫ് ചക്കാലയിൽ, സെക്രട്ടറി സോജൻ പാലക്കുടി, ജിമ്മിച്ചൻ മണ്ഡപത്തിൽ, ചാക്കോച്ചൻ വെട്ടിക്കാട്ട്, റീജണൽ ഡയറക്ടർമാർ, ഭാരവാഹികൾ എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി. ജാഥ ഇന്നു പാലാ സോണിൽ പര്യടനം നടത്തും.
ദീപികയുടേത് ചരിത്രപരമായ ദൗത്യം: മാർ മാത്യു അറയ്ക്കൽ
കാഞ്ഞിരപ്പള്ളി: കേരള കർഷക ജാഥയിലൂടെ ചരിത്രപരമായ വലിയ ഉത്തരവാദിത്വമാണ് ദീപിക നിർവഹിക്കുന്നതെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. കേരള കർഷകജാഥയുടെ കാഞ്ഞിരപ്പള്ളി സോൺ സമാപന സമ്മേളനം പൊൻകുന്നം തിരുക്കുടുംബ ദേവാലയാങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ മാത്യു അറയ്ക്കൽ.
സത്യത്തിന്റെ പങ്കുവയ്ക്കൽ എന്ന മാധ്യമധർമമാണ് നൂറ്റാണ്ടിനുമപ്പുറം ദീപിക തലമുറകളിലേക്കു കൈമാറുന്നത്. വാർത്തകളേക്കാൾ ഉൾക്കാഴ്ച, സത്യത്തിന്റെ അതിസൂക്ഷ്മ ആവിഷ്കാരം, സത്യത്തിന്റെ പ്രകാശം ഇതാണ് ദീപികയെ വ്യത്യസ്തമാക്കുന്നത്. ജാതി- മതസമൂഹങ്ങളിൽനിന്നു പൊതുസമൂഹമെന്ന വിശാല കാഴ്ചപ്പാടിനാണ് ദീപിക തുടക്കം കുറിച്ചതെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു. ജയ്ജവാൻ ജയ് കിസാൻ എന്നുവിളിച്ചു പറഞ്ഞ നമ്മുടെ അധരങ്ങൾ ഇന്ന് കർഷകനെ മറന്നിരിക്കുന്നു. കാർഷികോത്പന്നങ്ങളുടെയും നാണ്യവിളകളുടെയും വിലത്തകർച്ചയോടൊപ്പം വ്യാപക കീടബാധ, കാലാവസ്ഥാ വ്യതിയാനം, വന്യമൃഗശല്യം, തൊഴിലാളി ക്ഷാമം, വർധിച്ച ഉത്പാദനച്ചെലവ്, പ്രകൃതിക്ഷോഭം, കപടപരിസ്ഥിതി വാദം, കടക്കെണി, പട്ടയ പ്രശ്നം മുതലായ നൂറുകണക്കിനു പ്രശ്നങ്ങൾ കർഷകരുടെ നിലനിൽപ്പിനെത്തന്നെ ചോദ്യംചെയ്യുന്ന സാഹചര്യത്തിൽ അതിജീവനം ഉറപ്പുവരുത്താനും കാർഷിക സംസ്കാരത്തിന്റെ ഔന്നത്യം വീണ്ടെടുക്കാനും ദീപിക ഫ്രണ്ട്സ് ക്ലബിന്റെ കർഷകമുന്നേറ്റത്തിനാകുമെന്നും മാർ മാത്യു അറയ്ക്കൽ ഉദ്ബോധിപ്പിച്ചു.
ശാസ്ത്ര പിൻബലത്തോടെയുള്ള കർഷകന്റെ വളർച്ചയ്ക്കു കരുത്തുപകരാൻ ദീപിക നൽകുന്ന എല്ലാ ശ്രമങ്ങൾക്കും ഊർജം പകരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഞാനൊരു കർഷകന്റെ മകനാണ്. കൃഷിക്കാരനുമാണ്.
ജൈവരീതിയിലുള്ള തന്റെ കൃഷിരീതികൾ കാണുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞാണ് മാർ മാത്യു അറയ്ക്കൽ പ്രസംഗം അവസാനിപ്പിച്ചത്.