കനത്ത ദുരന്തം വിതച്ചു കടന്നു പോയ ഓഖി ചുഴലിക്കാറ്റിന്റെ നടുക്കം ഒന്നരമാസം പിന്നിടുമ്പോഴും തീരദേശത്തു കെട്ടടങ്ങിയിട്ടില്ല. ഭർത്താവ്, പിതാവ്, മകൻ, സഹോദരൻ എന്നിവർ മടങ്ങി വരും എന്ന പ്രതീക്ഷയിലാണു നൂറുകണക്കിന് അമ്മമാരും സഹോദരിമാരും.
നവംബർ 29, 30 തീയതികളിൽ ആഞ്ഞുവീശിയ ചുഴലിക്കൊടുങ്കാറ്റിന്റെ വ്യാപകമായ നാശനഷ്ടങ്ങൾ ബോധ്യപ്പെട്ട് 30ന് ഉച്ചയോടെ തന്നെ ഉത്തരവാദിത്വപ്പെട്ടവരോട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം നാലോടെ പൂന്തുറ കടൽത്തീരത്തേക്കു പുറപ്പെടുമ്പോൾ ഈ ചുഴലിക്കാറ്റിന്റെ ആഘാതം കണ്ടെത്താൻ തിരുവനന്തപുരം അതിരൂപതയുടെ തന്നെ മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറം പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.
തീരത്തെത്തിയപ്പോൾ കണ്ട കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. രൗദ്രഭാവം പൂണ്ട തിരമാലകൾ, ആഞ്ഞുവീശുന്ന കാറ്റ്, ആകാശം മുഴുവൻ മൂടൽമഞ്ഞ്. ആറു മണിയോടെ തിരുവനന്തപുരത്തു നിന്നു മാത്രം മൂന്നൂറിലേറെ പേർ കടലിൽ പോയി മടങ്ങിയെത്താത്തവരായി ഉണ്ട് എന്നറിഞ്ഞു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷാസന്നാഹങ്ങൾ പ്രവർത്തനക്ഷമമാക്കണമെന്ന് ഉത്തരവാദിത്വപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. ഡിസംബർ ഒന്ന് പുലർന്നിട്ടും രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നു മനസിലായപ്പോൾ മനസ് പിടഞ്ഞു.
ദുരന്തത്തിന്റെ ഗൗരവം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും അധികാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും വേണ്ടി രണ്ടിനു രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് ഈ വലിയ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു യുദ്ധസമാനമായ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ സംസ്ഥാന, ദേശീയ തലത്തിൽ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്നു എന്ന് അധികാരികൾ അവകാശപ്പെടുമ്പോഴും കാണാതായവർ മടങ്ങിയെത്താതായപ്പോൾ തങ്ങളുടെ തന്നെ സേവനം വാഗ്ദാനം ചെയ്തു കൊണ്ട് മത്സ്യത്തൊഴിലാളികൾ മുന്നോട്ടു വന്നു.
വിഴിഞ്ഞത്തുനിന്നു രണ്ടാം തീയതി രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികൾ ഇറങ്ങിപുറപ്പെട്ടു. രണ്ടിനു വൈകുന്നേരത്തോടെ അതിരൂപതയുടെ തന്നെ ആഭിമുഖ്യത്തിൽ പൂവാർ, അടിമലത്തുറ, വിഴിഞ്ഞം, പൂന്തുറ ഇടവകകളെ കോർത്തിണക്കിക്കൊണ്ട് മൂന്നിനു വെളുപ്പിന് എണ്‍പതോളം ബോട്ടുകൾ മുൻകൂട്ടി നിശ്ചയിച്ച ദിശകളിലേക്കു രക്ഷാപ്രവർത്തനത്തിനു പുറപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിലും തിരച്ചിൽ നടപടികൾക്ക് ഇടവകകൾ നേതൃത്വം നൽകി.
തിരുവനന്തപുരം അതിരൂപതയുടെ തന്നെ ഭാഗമായ തുത്തൂർ മേഖലയിൽ നിന്നും തേങ്ങാപ്പട്ടണം, നീണ്ടകര, കൊച്ചി, ബേപ്പൂർ തുടങ്ങിയ മത്സ്യബന്ധന തുറമുഖങ്ങളിൽനിന്നുപോയ മൂവായിരത്തിലേറെ മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ടു എന്നറിഞ്ഞപ്പോൾ മനസ് പതറി. വ്യാപകമായ നാശനഷ്ടങ്ങളും ആളപായവും പരിഗണിച്ച് നാലിനു തിരുവനന്തപുരം രൂപതയിലെ വിവിധ സേവനങ്ങൾക്കു ചുമതലപ്പെട്ട വൈദികരെയും അല്മായരെയും വിളിച്ചു കൂട്ടി ഈ അടിയന്തരഘട്ടം തരണം ചെയ്യാൻ വേണ്ട ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു.
ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതികളിൽപ്പെട്ട കുടുംബങ്ങളോടു ചേർന്നുനിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ, മടങ്ങിയെത്തി ആശുപത്രികളിൽ കഴിയുന്നവർക്കു വേണ്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള കർമപരിപാടികൾ എന്നിവ തയാറാക്കി. ഈ ചുമതലയേറ്റെടുത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ആശുപത്രികളിൽ ശാരീരികവും മാനസികവുമായ ആഘാതങ്ങളേറ്റവർക്കു വേണ്ട ചികിത്സ, കൗണ്‍സലിംഗ് തുടങ്ങിയ പരിപാടികൾക്കു തുടക്കം കുറിക്കുകയും ചെയ്തു.
കൂടാതെ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തി നടപടികൾ കൈക്കൊള്ളുന്നതിനും സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്നും അന്തർ സംസ്ഥാന ഇടപെടലുകൾ ആവശ്യമായ ദുരന്തത്തിന്റെ ഗൗരവം കണക്കിലെടുത്തു നടപടികൾ കൈക്കൊള്ളുന്നതിന് പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടു.അയ്യായിരത്തിലേറെ മത്സ്യത്തൊഴിലാളികളെ ബാധിച്ച ഈ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അനുയോജ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് അതിരൂപതയിലെ വൈദിക സമ്മേളനവും പാസ്റ്ററൽ കൗണ്‍സിൽ സമ്മേളനവും ഒന്നിനു പിറകെ ഒന്നായും തുടർന്ന് ഏകോപിച്ചും യോഗം ചേർന്നു.
ദുരിതബാധിതരുടെ ക്ലേശങ്ങളും മാനസിക പിരിമുറുക്കവും ശമിപ്പിക്കുന്നതിനു വേണ്ട അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാണിക്കുകയും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകുന്നതിന് നവംബർ 11 ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ദുരിതബാധിതരുടെ പ്രശ്നങ്ങൾ സശ്രദ്ധം ഇടപെട്ട് പരിഹരിക്കുന്നതിന് മാനസിക, ആത്മീയ ആഘാത പരിചരണം, ആരോഗ്യ പരിചരണം, ഭവനം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനവും പുനരധിവാസവും, കാലാവസ്ഥാ വ്യതിയാനവും സുരക്ഷാക്രമീകരണവും, സർക്കാർ- തൊഴിലാളി സംഘടനകൾ - സന്നദ്ധ പ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ ഏകോപനവും സഹകരണവും തുടങ്ങിയ വിദഗ്ധ സമിതികൾ രൂപീകരിച്ചു. ഈ രംഗത്തെ വിദഗ്ധരുടെ സഹകരണത്തോടെ അടിയന്തര, ദീർഘകാല കർമപദ്ധതികൾ ആവിഷ്കരിച്ചു.
ഓഖി ചുഴലിക്കാറ്റടിച്ച് അമ്പതു ദിവസം പിന്നിടുമ്പോൾ ഉറ്റവരെയും ഉടയവരെയും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിന്റെ ജ്വാല ഇനിയും തീരത്ത് അണഞ്ഞിട്ടില്ല. കടലിന്റെ കാണാമറയത്തകപ്പെട്ടു പോയ അന്യസംസ്ഥാന തൊഴിലാളികളുടെയും ഒറ്റപ്പെട്ടു വിവിധ തുറകളിൽ നിന്ന് അന്നം തേടിപ്പോയവരുടെയും സ്ഥിതിയും ആശങ്കയായി തുടരുന്നു.
ഒരു ജീവൻ പോലും ഇനിയും പൊലിയാൻ ഇടവരാത്ത മുന്നറിയിപ്പു സംവിധാനങ്ങളും സുരക്ഷാഉപാധികളും ക്രമപ്പെടുത്താനുള്ള ആർജവം നമ്മുടെ ഭരണസംവിധാനങ്ങൾക്കുണ്ടാകട്ടെ എന്ന് ആശിക്കുന്നു.
മോണ്‍. യൂജിൻ എച്ച്. പെരേര(വികാരി ജനറാൾ, തിരുവനന്തപുരം
ലത്തീൻ അതിരൂപത)