“ഒന്നുമങ്ങോട്ട് ശരിയായില്ല. അച്ഛനെന്തിയേ അമ്മേ?”
“ദേ, വല്യേട്ടന് മുന്നണിയിലെ ഘടകകക്ഷിയെപ്പോലെ കടലയും കൊറിച്ച് ഇവിടെ കുത്തിയിരിക്കുന്നു. ഞാന്‍ കൊടുക്കാം. മനുഷ്യാ നിങ്ങള്‍ ഇനിയെങ്കിലും പൂരം കലങ്ങിയിട്ടും കുലുക്കമില്ലാത്ത ആനയെപ്പോലെ ഇരിക്കാതെ ഈ ഫോണ്‍ പിടിക്ക്. കാനഡയില്‍നിന്നു സതീശനാ.”
ഹൈക്കമാന്‍ഡ് മുഖം കറുപ്പിച്ചതോടെ വീട്ടുകാരന് ഫോണ്‍ വാങ്ങി.
“എടാ മോനേ നിനക്കു സുഖമാണോ? കാര്യങ്ങളൊക്കെ എവിടെവരെയായി”
“അച്ഛാ ഇനിയും ഞങ്ങളുടെ പിആര്‍ ശരിയായിട്ടില്ല. ഇവിടെ നിയമങ്ങളൊക്കെ മാറിവരികയാ. എന്റെ യോഗ്യത വച്ച് ഇനി അത്ര എളുപ്പം പിആര്‍ കിട്ടുമെന്നു തോന്നുന്നില്ല. നാട്ടിലേക്കു തിരിച്ചുവന്നാലോ എന്നാണ് ആലോചിക്കുന്നത്. അച്ഛന് സര്‍ക്കാരില്‍ ഒന്ന് അന്വേഷിച്ചേ... തിരിച്ചുവരുന്ന പ്രവാസികള്‍ക്കു സര്‍ക്കാര്‍ എന്തൊക്കയോ വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാ കേട്ടത്. അങ്ങനെ വല്ല സഹായവും കിട്ടിയാല്‍ നമുക്കൊരു ബിസിനസ് തുടങ്ങാം. അച്ഛന് ഒന്ന് അന്വേഷിച്ചുവയ്ക്ക് ഞാന്‍ നാളെ വിളിക്കാം.”
പിറ്റേന്ന് അതേസമയം,
“ഹലോ അച്ഛാ ഞാന്‍ സതീശനാ. ഞാന്‍ പറഞ്ഞ കാര്യം അന്വേഷിച്ചോ?”
“ഞാന്‍ അന്വേഷിച്ചെടാ മോനേ... ഇവിടെ ഈ പിആര്‍ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാ. രണ്ടാഴ്ച കഴിഞ്ഞു പറയാമെന്നാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.”
“അതെന്തു പിആര്‍ ആണ് അച്ഛാ... എനിക്ക് ഇവിടെ കാനഡയില്‍ പിആര്‍ കിട്ടാഞ്ഞിട്ടാണ് നാട്ടിലോട്ടു പോരാന്‍ വിളിച്ചത്. ഇപ്പോ അവിടെയും പിആര്‍ തന്നെയാണോ പ്രശ്നം?”
“ആ പിആര്‍ അല്ല മോനേ ഈ പിആര്‍. കാനഡയിലേതു വെറും പിആര്‍. ഇതു നവകേരള പിആര്‍. പിആര്‍ മാത്രമേയുള്ളോ അതോ ‘പി-ആര്‍എസ്എസ്’ ആണോയെന്നാണ് ഇപ്പോള്‍ നാട്ടിലെ തര്‍ക്കം. അതുകൊണ്ട് മോന് പിന്നെ വിളിക്ക്.”
പിആർ കഥ കേട്ട് ആരോ അരയിൽ പേജർ തിരുകിയതുപോലെ സതീശൻ റേഞ്ച് കിട്ടാതെ നിന്നു.
മിസ്ഡ് കോൾ
വെടിവച്ചു കൊല്ലുമെന്നു പറഞ്ഞാലും മുഖ്യമന്ത്രിയെയോ പാർട്ടിയെയോ തള്ളിപ്പറയില്ല. - കെ.ടി. ജലീൽ.
-വാർത്ത
കൃഷ്ണവിലാസം ഭഗീരഥൻപിള്ള, ചെറിയ വെടി ഒന്ന്!