ഹൃദയത്തിൽ തൊട്ട് ജോസ് കെ. മാണിയുടെ കുറിപ്പ്
Wednesday, April 10, 2019 11:55 AM IST
കോട്ടയം: കേരള കോണ്ഗ്രസ് -എം ചെയർമാൻ കെ.എം. മാണിയുടെ വേർപാടിന്റെ നൊന്പരം പങ്കുവച്ചു മകനും എംപിയുമായ ജോസ് കെ. മാണിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സങ്കടം നിറഞ്ഞുനിൽക്കുന്നു. അച്ചാച്ചൻ പകർന്നു തന്ന ധൈര്യമെല്ലാം ചോർന്നു പോകുകയാണെന്ന് ജോസ് കെ. മാണി കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അച്ചാച്ചൻ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയിൽ വിലയം പ്രാപിക്കുകയുമായിരുന്നു.
ഈ നിമിഷത്തിൽ വല്ലാത്ത ശൂന്യത... അച്ചാച്ചൻ പകർന്നു തന്ന ധൈര്യമെല്ലാം ചോർന്നുപോകുന്നതുപോലെ.. ജീവിതത്തിന്റെ തുരുത്തിൽ ഒറ്റയ്ക്കായതുപോലെ.. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതൽ ഇനിയില്ല... സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചൻ... രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കൽ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു.. അമ്മയ്ക്കു തണലായി. ഞങ്ങൾക്കു സ്നേഹസ്പർശമായി....
കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അച്ചാച്ചന്റെ മുഖമുദ്രയായിരുന്നു. ധരിക്കുന്ന വെള്ളവസ്ത്രം പോലെ പൊതുജീവിതത്തിൽ സമർപ്പണവും വ്യക്തിശുദ്ധിയും പാലിക്കണമെന്നതിൽ നിർബന്ധ ബുദ്ധിതന്നെ ഉണ്ടായിരുന്നു... സഹജീവി കാരുണ്യം, സഹിഷ്ണുത പൊതുജീവിതത്തിൽ അച്ചാച്ചൻ എന്നും മുറുകെപിടിച്ച മാനുഷികത..അതു മറക്കാനാവില്ല... എത്രയെത്ര സന്ദർഭങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്...
ചെന്നൈയിൽനിന്ന് അക്കാലത്തു നിയമബിരുദം നേടിയ അച്ചാച്ചൻ ഞങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും അതേ ജാഗ്രത പുലർത്തി...വീട്ടിൽനിന്ന് അകന്നുളള തമിഴ്നാട്ടിലെ വിദ്യാഭ്യാസത്തിനു മുൻകൈ എടുത്തതതും അച്ചാച്ചനായിരുന്നു. അച്ചാച്ചന്റെ ആ ക്രാന്തദർശിത്വം പിന്നീട് പൊതുജീവിതത്തിലേക്കു കടന്നപ്പോൾ അടുത്തറിഞ്ഞു.
കരിങ്ങോഴയ്ക്കൽ കുടുംബത്തെക്കാളോ അതിലുപരിയായോ അച്ചാച്ചൻ കേരള കോണ്ഗ്രസ് കുടുംബത്തെ സ്നേഹിച്ചിരുന്നു.. സ്നേഹത്തിന്റെ തുലാസിൽ കേരള കോണ്ഗ്രസ് കുടുംബത്തിനായിരുന്നു മുൻതൂക്കം. അച്ചാച്ചൻ നട്ടുനനച്ച പ്രസ്ഥാനം. ആയിരക്കണക്കിനായ പ്രവർത്തകരുടെ ആശയും ആവേശവുമായ പ്രസ്ഥാനം. പ്രാണനെപ്പോലെ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരാണ് കേരള കോണ്ഗ്രസ് -എമ്മിന്റെ എല്ലാമെല്ലാമെന്ന് അച്ചാച്ചൻ എപ്പോഴും പറയുമായിരുന്നു....ഈ വേർപാട് ഞങ്ങളേക്കാൾ ഹൃദയഭേദകമാണ് ഓരോ കേരള കോണ്ഗ്രസ് പ്രവർത്തകനും. അവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല.. ഹൃദയത്തിൽ ചാലിച്ചെടുത്ത ആ ബന്ധങ്ങളിൽ ഈ വേർപിരിയിലിനു പകരം വയ്ക്കാനൊന്നുമില്ല. ഇനി അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കൽ വസതി... കേരള കോണ്ഗ്രസ്...