തലസ്ഥാന ജില്ലയിലെ പോലീസ് സ്റ്റേഷനു സമീപത്തെ ഒരു ജ്വല്ലറി കൊള്ളയടിക്കപ്പെട്ടു. ലക്ഷങ്ങൾ കവർച്ചക്കാർ കൈക്കലാക്കി എന്നതിനപ്പുറം സ്റ്റേഷനു തൊട്ടടുത്താണ് ഈ അതിക്രമം നടന്നുവെന്നത് പോലീസുകാർക്ക് വല്ലാത്തൊരു ക്ഷീണമായി. എന്തായാലും, ഞെട്ടലിൽ നിന്നും പെട്ടെന്നു തന്നെ മോചിതരായ പോലീസ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. കവർച്ചക്കാർ ചുമർ തുരക്കാൻ ഉപയോഗിച്ച ഗ്യാസ് കട്ടർ അടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്തി. ബംഗാളി ഭാഷയിലെ ദിനപത്രവും അന്വേഷണ സംഘത്തിന് തെളിവായി ലഭിച്ചു. അധികം വൈകാതെ തസ്കരസംഘത്തെ പിടികൂടാൻ പോലീസിന് സാധിച്ചു.
ദിവസങ്ങളോളം നീണ്ട ആസൂത്രണത്തിന്റെ ഫലമായി നടത്തിയ ഓപ്പറേഷനായിരുന്നുവത്രെ ഇതര സംസ്ഥാനക്കാരായ ഈ കവർച്ചക്കാരുടേത്. ഉൗർജിതമായ അന്വേഷണത്തിലൂടെ പ്രതികളെ വ്യക്തമായി തിരിച്ചറിയുകയും തന്ത്രപരമായ നീക്കങ്ങളിലൂടെ അവരെ വലയിലാക്കുകയും ചെയ്തതിനുശേഷമാണ് പോലീസിന് ആശ്വാസമായത് എന്നതിൽ സംശയമില്ല.
തക്കം നോക്കി കവർച്ചക്കൂട്ടങ്ങൾ
കിലോ കണക്കിന് സ്വർണം തട്ടിയെടുക്കാനായി തക്കം പാർത്തിരിക്കുന്ന ഇതരസംസ്ഥാനങ്ങളിലെ കവർച്ച സംഘങ്ങൾക്ക് കേരളം ചാകരയായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ സ്വർണനഗരമായ തൃശൂർ അടക്കമുള്ള ഇടങ്ങളിൽ കഴിഞ്ഞ അഞ്ചാറു വർഷത്തിനിടയിൽ പല ജ്വല്ലറികളിലും നടന്നിട്ടുള്ള കവർച്ചകളിൽ ഇതരസംസ്ഥാനക്കാരുടെ പങ്ക് വ്യക്തമാണെന്ന് പോലീസും സമ്മതിക്കുന്നു. സ്വർണാഭരണ നിർമാണ ഫാക്ടറിയിലെ തൊഴിലാളികളും നല്ലൊരു ശതമാനം ഇപ്പോൾ ഇതരസംസ്ഥാനക്കാരാണ്. കവർച്ചക്കാരെ സംബന്ധിച്ചിടത്തോളം ഇതും അനുകൂല ഘടകം തന്നെ. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളെപ്പോലെ ജാർഖണ്ഡ് മുതലായ സംസ്ഥാനങ്ങളിലും കവർച്ചക്കാരുടെ ഗ്രാമങ്ങളുള്ളതായി പറയപ്പെടുന്നു. പശ്ചിമബംഗാൾ, ആസാം, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ ഉപജീവനത്തിനായി തൊഴിലാളികൾ വരുന്നത്. കൂടും കുടുക്കയും കുടുംബവുമായി കൂട്ടത്തോടെ കേരളത്തിലെത്തി, നന്നായി വിയർപ്പൊഴുക്കി, കിട്ടുന്ന കൂലിയിൽ സംതൃപ്തിയോടെ കഴിയുന്ന നിരവധി ഇതരസംസ്ഥാനക്കാരുണ്ട്.
അതിഥി ദേവോ ഭവ എന്ന ആപ്തവാക്യത്തിൽ കാലങ്ങളായി നമ്മുടെ നാടിന് വല്ലാത്ത വിശ്വാസമുണ്ടായിരുന്നു. ഓണം മുതലായ ഉത്സവവേളകളിൽ മാത്രം ഇവിടത്തെ പൊതുനിരത്തുകളിൽ തുണികളും കളിപ്പാട്ടങ്ങളുമൊക്കെയായി പ്രത്യക്ഷപ്പെട്ടിരുന്ന തമിഴന്റെയും ഹിന്ദിവാലായുടെയും കാലം മാറി.
ഇപ്പോൾ ഇവിടെ ഏതു പണിക്കും ഏറെക്കുറെ ഇതരസംസ്ഥാനക്കാരാണ്. നിർമാണ മേഖലയിലാണ് ഇവരുടെ സാന്നിധ്യം കൂടുതൽ. സ്വന്തം നാടിനെക്കാൾ ഇരട്ടിയിലധികം കൂലി കിട്ടുന്നു എന്നത് അക്ഷരാർഥത്തിൽ കേരളത്തെ അവരുടെ ഗൾഫ് ആക്കിയിരിക്കുകയാണ്. അതേ സമയം, എല്ലാപേരും ഒരേ തരക്കാരല്ലായെന്നത് കേരളത്തിന്റെ സമാധാനം കെടുത്തുന്നു.
ആശങ്കയോടെ വീട്ടുകാർ...
വീടുകളിൽ കയറി കവർച്ച നടത്തുന്ന സംഭവങ്ങളും ഇവിടെ ആവർത്തിക്കുന്നുണ്ട്. ഏരൂരിൽ വീട്ടുകാരെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർച്ച ചെയ്തത് ഇക്കഴിഞ്ഞ മാസമാണ്. തൊടുപുഴയിൽ കവർച്ചയുടെ രീതി മറ്റൊന്നായിരുന്നു. പുലർച്ചെ ഒരു മണിയോടെ കോളിംഗ് ബെൽ അടിച്ചപ്പോൾ വീട്ടുടമ വാതിൽ തുറന്നു. മോഷ്ടാക്കൾ അകത്തു കയറി വീട്ടുകാരെ കെട്ടിയിട്ടു.
മോഷണകൃത്യം നിർവഹിച്ച് വേഗം സ്ഥലം കാലിയാക്കി. കൊച്ചിയിൽ ഈയിടെ അരങ്ങേറിയ മോഷണപരന്പരയ്ക്ക് പിന്നിലും ഇതര സംസ്ഥാനക്കാരുടെ സംഘമാണെന്ന് തെളിഞ്ഞു. സുരക്ഷയുടെ ഭാഗമായി സിസി ടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ മോഷ്ടാക്കൾക്ക് അതൊന്നും ഒരു പ്രശ്നമേയല്ല. പട്ടാപ്പകൽ പിടിച്ചുപറി നടത്താനും അയൽസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വൻതോതിൽ കേരളത്തിലേക്ക് കൊണ്ടുവരാനും ചില ഇതരസംസ്ഥാനക്കാർ തത്പരരാണ്.
ബൈക്കിലെത്തി വഴിയാത്രക്കാരുടെ ആഭരണങ്ങളും ബാഗും തട്ടിപ്പറിക്കുക, സ്കൂൾ കുട്ടിയെ പീഡിപ്പിക്കുക മുതലായ കുറ്റകൃത്യങ്ങളിൽ രസം കണ്ടെത്തുന്നവരും കുറവല്ല.
ബസ് സ്റ്റാൻഡുകളിൽ നാടോടി സ്ത്രീകൾ യാത്രക്കാരുടെ ബാഗുകളിൽ നിന്നും പണം തട്ടിയെടുത്തെന്ന കഥകളൊക്കെ കേട്ടുകേൾവിയായി. പലപ്പോഴും ചെറിയ തുകകളായിരിക്കും അവർക്ക് ഒരു ദൗത്യത്തിലൂടെ ലഭിക്കുക. ചിലപ്പോൾ ആളിനെ യാത്രക്കാർ പിടികൂടിയെന്നുമിരിക്കും. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ നടത്തുന്ന ശ്രമങ്ങളും നേരത്തെയുണ്ട്. അത്തരം കാഴ്ചകളിൽ നിന്നും ഭീതിജനകമാണ് ഇപ്പോൾ അവസ്ഥ. ആഭരണങ്ങൾ അപഹരിക്കാനുള്ള കവർച്ചക്കാരുടെ അധ്വാനത്തെ പ്രതിരോധിച്ചാൽ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന സ്ഥിതി.
പാറന്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ ജീവൻ കവർന്നത്, അവിടത്തെ ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളിയായിരുന്നു. പെരുന്പാവൂരിലെ പെണ്കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിനു പിന്നിലും, തീവണ്ടിയിൽ യാത്ര ചെയ്യുന്നതിനിടയിൽ മറ്റൊരു പെണ്കുട്ടി മൃഗീയമായി കൊല്ലപ്പെട്ടതിനു പിറകിലും ഇതരസംസ്ഥാനത്തിൽ നിന്നുള്ള, കണ്ണിൽ ചോരയില്ലാത്ത കൂട്ടങ്ങളിൽപെട്ടവരായിരുന്നുവെന്നത് ഇന്നും നടുക്കുന്ന ഓർമ. അയൽസംസ്ഥാനങ്ങളിൽ നിന്നും ഇങ്ങോട്ടേയ്ക്ക് ആവശ്യാനുസരണം കഞ്ചാവും മറ്റു ലഹരിവസ്തുക്കളും കടത്തുന്നതിനിടയിൽ ചില ഇതരസംസ്ഥാനക്കാർ പിടിയിലാകുകയും ചെയ്തിട്ടുണ്ട്. പാൻ മസാല പോലെയുള്ള ലഹരിപദാർഥങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അവയുടെ വിൽപ്പന കാര്യക്ഷമമായി തുടരുന്നു.
ആരാ... എന്താ... ആർക്ക് അറിയാം... ?
ഇതരസംസ്ഥാനക്കാരുടെ വിവരശേഖരണം ഇന്നും പൂർത്തിയാകാത്ത നിലയിലാണ്. നൂറു കണക്കിന് പേരാണ് ദിനവും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തമായ ഉദ്ദേശ്യങ്ങളോടെ എത്തിച്ചേരുന്നത്. ഇവിടത്തെ ജീവിതരീതിയോട് പൊരുത്തപ്പെട്ട്, സഹജീവികളെ സ്നേഹിച്ചും അയൽക്കാരുമായി സഹകരിച്ചും ജീവിതം മുന്നോട്ടു നയിക്കുന്ന, ആർക്കും ശല്യമാകാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അവരുടെ വിവരങ്ങൾ ഒരുപക്ഷെ, പോലീസിലോ ബന്ധപ്പെട്ട അധികൃതരുടെ പക്കലോ ഉണ്ടായിരിക്കാം. എന്നാൽ യാതൊരു രേഖകളും സമർപ്പിക്കാതെ ഇവിടെ സ്വൈരവിഹാരം നടത്തുന്ന ക്രിമിനലുകളെക്കുറിച്ച് പോലീസിന് ധാരണയില്ല. ഏതെങ്കിലും കുറ്റകൃത്യം നടന്നതിനു ശേഷമുള്ള അന്വേഷണത്തിലാണ് പലപ്പോഴും ഇവരെപ്പറ്റിയുള്ള സൂചനകൾ പോലും പോലീസിന് ലഭ്യമാകുന്നത്. ഇതരസംസ്ഥാനക്കാരുടെ രജിസ്റ്റർ കൃത്യമായി പോലീസ് സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ അത് പ്രായോഗികമല്ലെന്നും പറയപ്പെടുന്നു. നിർമാണ മേഖലയിൽ പണിയെടുക്കുന്ന ഇതര സംസ്ഥാനക്കാർ മാറിക്കൊണ്ടേയിരിക്കും.
കരാറുകാർ അതൊന്നും ശ്രദ്ധിക്കാറില്ലെന്നാണ് മറ്റൊരു വാദം. ഇതര സംസ്ഥാനക്കാർക്ക് വാടകയ്ക്ക് വീടുകൾ നൽകുന്ന ഉടമകൾ വിവരം പോലീസിനെ അറിയിക്കണമെന്ന നിയമവും മിക്കവാറും പാലിക്കപ്പെടാറില്ല.
ചോദിക്കുന്ന വാടക കിട്ടുന്ന സാഹചര്യത്തിൽ വീട്ടിൽ വാടകയ്ക്ക് കഴിയുന്നവർ ഏതു സംസ്ഥാനക്കാരാണെന്നു പോലും പല ഉടമകളും തിരക്കാറില്ലെന്നതാണ് വാസ്തവം.
ഗിരീഷ് പരുത്തിമഠം