മുഖത്ത് വസൂരിക്കലയും കൊന്പൻമീശയും ചുവപ്പുകലർന്ന ഉണ്ടക്കണ്ണും മൊട്ടത്തലയും ഇറുകിപ്പിടിച്ച ബനിയനും ലുങ്കിയുമുടുത്ത് കൈയിൽ വലിയൊരു കഠാരയുമായി മുറിബീഡി വലിച്ചുനിൽക്കുന്ന വില്ലൻമാരെ ഓർമയില്ലേ...പഴയ നസീർ സിനിമകളിൽ അത്തരം വില്ലന്മാരെ കാണാമായിരുന്നു. നായകനോട് ഏറ്റുമുട്ടാൻ അത്തരം വില്ലന്മാർ നാലഞ്ചുപേർ ഉണ്ടാകുമായിരുന്നു.
പിന്നെ വില്ലന്മാരുടെ രൂപങ്ങളിൽ മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. വന്നുവന്ന് നായകനെ കടത്തിവെട്ടുന്ന ലെവലിലേക്ക് വില്ലന്മാർ കടന്നുചെന്നു. മലയാളത്തിലടക്കം തലയെടുപ്പോടെ നിന്ന് പ്രേക്ഷകരെ അരിശം കൊള്ളിച്ച വില്ലന്മാർ ഏറെയുണ്ട്. നായകൻ പ്രേക്ഷകന്റെ കൈയടി നേടുന്പോൾ വില്ലൻമാർ പ്രേക്ഷകരുടെ വെറുപ്പു പിടിച്ചുപറ്റും. എന്നാൽ ഒന്നോർക്കണം - വില്ലനുള്ളതുകൊണ്ടാണ് നായകൻ നായകനാകുന്നത്.
മുണ്ടയ്ക്കൽ ശേഖരനുള്ളതുകൊണ്ടല്ലേ മംഗലശേരി നീലകണ്ഠൻ ഇത്രയ്ക്കങ്ങോട്ട് കേമനായത്. അതാണ് വില്ലന്റെ ഇടം. നായകന് തലയെടുപ്പു കിട്ടാൻ, നായകത്വം പൂർണതയിലെത്താൻ, നായകന് കൈയടി കിട്ടാൻ, എതിർ ഫ്രെയ്മിൽ വില്ലൻ നിറഞ്ഞാടണം - വില്ലത്തരങ്ങളുടെ പൂർണഭാവത്തിൽ.
സർവഭാവപൂർണിമയോടും കൂടി വില്ലൻ ആടിത്തിമർക്കണം. പ്രേക്ഷകരുടെ വെറുപ്പും ദേഷ്യവും വില്ലനിലേക്ക് ഒഴുകിയെത്തണം. കൈയിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നുവെന്ന് പ്രേക്ഷകന് വില്ലനോടു തോന്നണം. അങ്ങിനെ തോന്നുന്പോഴാണ് വില്ലൻ വില്ലനാകുന്നത്... അഥവാ വില്ലൻ നായകനാകുന്നത്.
ബാലൻ കെ നായർ, ജോസ് പ്രകാശ്, നെല്ലിക്കോട് ഭാസ്കരൻ, കെ.പി.ഉമ്മർ, ടി.ജി.രവി, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയവരെല്ലാം മലയാള സിനിമയിലെ മികച്ച വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലത്ത് ഇവർ തങ്ങൾക്കു കിട്ടിയ വില്ലൻ വേഷങ്ങളെ ഒരൽപം നാടകീയതോടെയാണെങ്കിലും ഉജ്വലമാക്കിയിരുന്നു.
കെ.പി.ഉമ്മർ സുന്ദരനായ വില്ലൻ എന്ന വിശേഷണം സ്വന്തമാക്കിയ വില്ലനായിരുന്നു. ബാലൻ കെ നായരും ജോസ്പ്രകാശും മലയാള സിനിമയിലെ നിത്യഹരിത വില്ലന്മാരായിരുന്നു. വില്ലൻ വേഷങ്ങൾക്ക് തങ്ങളുടേതായ ഒരു സ്റ്റൈൽ കൊണ്ടുവരാനും കഥാപാത്രത്തിന് അതു നൽകാനും ഇവർ ശ്രമിച്ചു. വേഷത്തിലും രൂപഭാവത്തിലും വില്ലന് പുതുമ നൽകാൻ അവർ ശ്രദ്ധിച്ചു. മിന്നിത്തിളങ്ങുന്ന ഗൗണും ധരിച്ച് ചുരുട്ടുനിറച്ച പൈപ്പ് കടിച്ചു പിടിച്ച് ജോസ് പ്രകാശ് വില്ലനായി നിറഞ്ഞു. ബാലൻ കെ നായർ തന്റെ ശരീരഭാഷകൊണ്ട് വില്ലന്റെ പുതിയ തലങ്ങൾ തേടി. ഭരതന്റെ ചാട്ട എന്ന സിനിമയിലെ കാളക്കാരനെ ബാലൻ കെ നായർ അവതരിപ്പിച്ചത് കണ്ടാൽ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞ വില്ലനിലെ നായകനെ പെട്ടന്ന് മനസിലാകും.
ബാലൻ കെ നായരും ജോസ്പ്രകാശുമടക്കം വില്ലന്മാരെല്ലാം ക്യാരക്ടർ വേഷങ്ങൾ ചെയ്യാനും മികവുറ്റവരായിരുന്നു. വില്ലന്റെ സ്ഥിരം ഫോർമുലകളിൽ നിന്നു മാറി നടക്കാൻ അവരെന്നും ആഗ്രഹിച്ചിരുന്നു. തോക്കും കത്തിയും കഠാരയും പടുകൂറ്റൻ ബംഗ്ലാവും കാബറേ ഡാൻസും എല്ലാം ചേർന്ന വില്ലൻ സെറ്റപ്പുകൾ പഴയകാല സിനിമകളുടെ സ്ഥിരം ചേരുവയായിരുന്നു. വില്ലന്റെ താവളം ഒന്നുകിൽ മണിമാളിക അല്ലെങ്കിൽ വീഞ്ഞപ്പെട്ടികളും വലിയ പ്ലാസ്റ്റിക് പാത്രങ്ങളും അടുക്കിവെച്ച വലിയൊരു ഗോഡൗണ് ആയിരുന്നു അന്ന്.
ജേസിയുടെ ശരപഞ്ജരത്തിൽ ജയൻ ഒരേ സമയം വില്ലൻ സ്വഭാവമുള്ള നായകനായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തിലൂടെ മോഹൻലാൽ എത്തിയപ്പോൾ അന്നുവരെ കണ്ട വില്ലൻമാരിൽ നിന്നും നരേന്ദ്രൻ വേറിട്ടു നിന്നു.
സുന്ദരനായ വില്ലനായി നരേന്ദ്രപ്രസാദ് തലസ്ഥാനത്തിലെ ജെപി എന്ന കഥാപാത്രത്തെ അനശ്വരമാക്കി. ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദയും നരേന്ദ്രപ്രസാദിന്റെ മികച്ച വേഷം തന്നെ. ആറാംതന്പുരാനിലെ കൊളപ്പുള്ളി അപ്പനും അദ്ദേഹത്തിന്റെ വേറൊരു കിടിലൻ വില്ലനാണ്.
ചന്പക്കുളം തച്ചനിലെയും ഒരു സെക്കൻഡ് ക്ലാസ് യാത്രയിലേയും വില്ലൻമാരെ നെടുമുടി വേണു എത്ര ഭംഗിയായാണ് അവതരിപ്പിച്ചത്. നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ പോൾ പൈലോക്കാരൻ എന്ന വില്ലത്തിരുമാലിയെ തിലകനല്ലാതെ മറ്റാർക്ക് ഇത്ര ഉജ്വലമാക്കാൻ കഴിയും.
രാജാവിന്റെ മകനിലെ വില്ലൻ എന്ന് വിളിക്കാവുന്ന കൃഷ്ണദാസിനെ അവതരിപ്പിച്ച രതീഷ് വർഷങ്ങൾക്കു ശേഷം കമ്മീഷണറിൽ മോഹൻതോമസ് എന്ന കിടിലൻ വില്ലനെ സൗന്ദര്യമികവോടെ അവതരിപ്പിച്ചു.ഇരുപതാം നൂറ്റാണ്ട്, സായംസന്ധ്യ തുടങ്ങിയ ആദ്യകാല ചിത്രങ്ങളിലെല്ലാം സുരേഷ് ഗോപി വില്ലനായി തിളങ്ങി. പിന്നീട് മലയാളത്തിലെ സൂപ്പർസ്റ്റാർ ആയ ശേഷം തമിഴിൽ ശങ്കർ സംവിധാനം ചെയ്ത ഐ എന്ന വിക്രം ചിത്രത്തിൽ അതുക്കും മേലെ എന്ന സൂപ്പർ ഡയലോഗുമായി വില്ലനായി കസറി.
സിദ്ദിഖ് എന്ന നടൻ തനിക്കു കിട്ടുന്ന വില്ലൻ കഥാപാത്രങ്ങളെ ഓരോന്നിനേയും വേറിട്ട അനുഭവമാക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഒന്നിനൊന്ന് കിടിലനായ വില്ലന്മാർ സിദ്ദിഖിൽ നിന്നുണ്ടായി.
വിനയൻ സംവിധാനം ചെയ്ത രാക്ഷസരാജാവിലെ വില്ലനെയും ഛോട്ടോ മുബൈയിലെ വില്ലനേയും കലാഭവൻ മണിയും പത്രത്തിലെ വിശ്വനാഥനെ എൻ.എഫ്.വർഗീസും മഞ്ഞുപോലൊരു പെണ്കുട്ടിയിലെ രണ്ടാനച്ഛനെ സുരേഷ്കൃഷ്ണയും കലാഭവൻ ഷാജോണ് ദൃശ്യത്തിലെ പോലീസുകാരനെയും അവിസ്മരണീയമാക്കി.
മാധവ് രാംദാസ് സംവിധാനം ചെയ്ത മേൽവിലാസം എന്ന ചിത്രത്തിൽ കൃഷ്ണകുമാർ അവതരിപ്പിച്ച കഥാപാത്രം സോഫ്ട് വില്ലന്റെ ഉത്തമ ഉദാഹരണമാണ്. ദി കിംഗ് എന്ന ചിത്രത്തിലും വരവേൽപ്പിലും മുരളിയും സ്ഫടികം ജോർജ് സ്ഫടികം എന്ന ചിത്രത്തിലും പത്രത്തിലും ലേലത്തിലും വില്ലന്റെ വേഷത്തിൽ തകർത്താടി. കൊച്ചിൻഹനീഫ ദുബായ് എന്ന ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകന് ദേഷ്യവും പേടിയും തോന്നുന്നതാണ്. റാംജിറാവു സ്പീക്കിംഗിൽ നായകനായി എത്തിയ സായികുമാർ വില്ലനായി പിന്നീട് നായകനെ പിന്നിലാക്കുന്ന പ്രകടനം നടത്തി. രൗദ്രത്തിലും ഭരത് ചന്ദ്രൻ ഐപിഎസിലും കുഞ്ഞിക്കൂനലിലുമൊക്കെ സായികുമാർ വില്ലനിസത്തിന്റെ സർവഭാവങ്ങളുമാടിത്തീർത്തു.
കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തെ മോഹൻരാജ് ഒരിക്കലും മറക്കാൻ കഴിയാത്ത വില്ലൻ കഥാപാത്രമാക്കി. കിരീടത്തിന്റെ രണ്ടാംഭാഗമായ ചെങ്കോലിൽ വില്ലന്റെ സ്നേഹസന്പന്നമായ മറ്റൊരു മുഖവും ലോഹിതദാസ് കാണിച്ചു തന്നു. കസ്തൂരിമാനിലെ ഷമ്മിതിലകന്റെ പോലീസുകാരനും പേടിതോന്നുന്ന വില്ലനാണ്. ന്യൂഡൽഹിയിലെ ശങ്കറേയും പണിക്കരേയും അവതരിപ്പിച്ച ദേവനും ജഗനാഥവർമയും നായകകഥാപാത്രത്തിന്റെ ഒപ്പം നിന്നു. മൂന്നാംമുറ എന്ന ചിത്രത്തിൽ വിജയരാഘവനും ബാബു ആന്റണിയും വിജയരാഘവനുമടങ്ങുന്ന വില്ലൻമാരുടെ ഒരു പടതന്നെയുണ്ടായിരുന്നു. ആദ്യകാല ചിത്രങ്ങളിൽ വില്ലനായി തകർത്തഭിനയിച്ച ജനാർദ്ദനൻ പിന്നീട് ക്യാരക്ടർ - ഹാസ്യറോളുകളിലേക്ക് ചേക്കേറിയെങ്കിലും അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ ഇന്നും മികവുറ്റതാണ്.
ഇന്ദ്രജാലത്തിലെ കാർലോസ് എന്ന മുംബൈ അണ്ടർവേൾഡ് ഡോണിനെ രാജൻ പി ദേവ് അവതരിപ്പിച്ചത് അന്നേവരെ മലയാളസിനിമ പരീക്ഷിച്ചിട്ടില്ലാത്ത പുതിയൊരു രീതിയിലായിരുന്നു. കഥാപാത്രത്തിന്റെ ഗെറ്റപ്പിലും ഡയലോഗ് മോഡുലേഷനിലും രാജൻ പി ദേവ് കാർലോസിനെ അനശ്വരമാക്കി. ഇയോബിന്റെ പുസ്തകത്തിലെ വില്ലനെ ജയസൂര്യ ഉഗ്രനാക്കി.
പാലേരി മാണിക്യത്തിലെ മമ്മുട്ടിയുടെ മുരിക്കുംകുന്നത്ത് അഹമ്മദ്ഹാജി എന്ന കഥാപാത്രം വില്ലന്റെ സർവദോഷങ്ങളും അടങ്ങിയതാണ്. മുണ്ടയ്ക്കൽ ശേഖരനെ തമിഴ്നടൻ നെപ്പോളിയനാണ് മറക്കാനാവാത്ത അനുഭവമാക്കിയത്. കളിയാട്ടം എന്ന സിനിമയിൽ നായകനായ സുരേഷ്ഗോപി വില്ലനായി മാറുന്നുണ്ടെങ്കിലും പനിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകൻ ലാൽ അന്നുവരെ കാണാത്ത വില്ലൻവേഷക്കാരനായി.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്റെ കൂടെ ചേർത്തുവെക്കാവുന്നതാണ് മോഹൻലാലിന്റെ ഉയരങ്ങളിൽ എന്ന ചിത്രത്തിലെ കഥാപാത്രം. ഇൻ ഹരിഹർ നഗറിലെ ജോണ് ഹോനായ് എന്ന വില്ലനായി എത്തിയത് റിസബാവയാണ്. കാലാപാനിയിലെ ക്രൂരനായ ജയിലർ മിർസ ഖാനെ അവതരിപ്പിച്ചത് അമരീഷ്പുരിയാണ്. മിസ്റ്റർ ഇന്ത്യ എന്ന ഹിന്ദി ചിത്രത്തിലെ മൊഗാംബോ അമരീഷ്പുരിയുടെ മറ്റൊരു ക്രൂരനായ വില്ലൻ കഥാപാത്രമാണ്. കെ.ജി.ജോർജിന്റെ യവനികയിൽ തബലിസ്റ്റ് അയ്യപ്പൻ എന്ന കഥാപാത്രത്തിന് ജീവൻ പകർന്ന ഭരത്ഗോപി ആ കഥാപാത്രം വില്ലനോ നായകനോ എന്നറിയാത്ത വിധം ഉജ്വലമാക്കിയിരിക്കുന്നു.
ധ്രുവം എന്ന സിനിമയിലെ ഹൈദർ മരയ്ക്കാരെയും മാഫിയയിലെ ഗൗഡയേയും എന്നെന്നും ഓർക്കാവുന്ന വില്ലനാക്കിയത് ടൈഗർ പ്രഭാകർ.
ആവനാഴിയിലെ സത്യരാജിനെ അവതരിപ്പിച്ച ക്യാപ്്റ്റൻ രാജു. കേളിയിലെ ലാസറെ അവതരിപ്പിച്ച ഇന്നസെന്റ്, വിധേയനിലെ ഭാസ്കരപട്ടേലരായി എത്തിയ മമ്മുട്ടി, അനന്തഭദ്രത്തിലെ ദിഗംബരനെ അവതരിപ്പിച്ച മനോജ് കെ ജയൻ, ഭരതൻ-എം.ടി-മോഹൻലാൽ ടീമിന്റെ താഴ്വാരം എന്ന സിനിമയിലെ വില്ലനായി വന്ന സലിംഗൗസ്, പത്മരാജന്റെ സീസണിലും കമലിന്റെ ആയുഷ്കാലത്തിലും വില്ലൻ വേഷം ചെയ്ത ഗാവൻ, നിരവധി വില്ലൻമാരെ മനോഹരമാക്കിയ അസീസ്, കെപിഎസി സണ്ണി തുടങ്ങി പലരും വില്ലൻകുടുംബത്തിലുണ്ട്.
പാണ്ടിപ്പടയിൽ ഹാസ്യസ്വഭാവമുള്ള വില്ലനെ പ്രകാശ് രാജും നാടോടിക്കാറ്റിൽ ഹ്യൂമർ ടച്ചുള്ള വില്ലനായ പാവനായിയെ ക്യാപ്റ്റൻ രാജുവും അതേ സിനിമയിൽ തിലകനും തസ്കരവീരനിൽ ഇന്നസെന്റും വേറിട്ടതാക്കി. ഭീമൻരഘു, ബാബുരാജ്, വിനായകൻ, ചെന്പൻ വിനോദ്, അനിൽമുരളി, മേഘനാഥൻ, ഇന്ദ്രജിത്ത്, തുടങ്ങി വില്ലൻമാരായി തിളങ്ങിയവരേറെ. പഴയകാല വടക്കൻപാട്ടുകളിൽ ഗോവിന്ദൻകുട്ടിയും എം.എൻ.നന്പ്യാരും വില്ലൻവേഷമണിഞ്ഞു.
ഓർമയിൽ തെളിയാതെ പോയ വില്ലൻമാർ ഇനിയുമേറെയുണ്ട്. സിനിമയെന്നത് നായകന്റെ മാത്രം ഇടമല്ലെന്ന് ഈ വില്ലൻമാർ ഓർമപ്പെടുത്തുന്നു. നായകനോളം തന്നെ പ്രധാന്യം വില്ലൻമാർക്കുമുണ്ട്. അതുകൊണ്ടുതന്നെ പുതിയ വില്ലൻ പറയും പോലെ...ഓരോ വില്ലനിലും ഒരു നായകനുണ്ട്...ഓരോ നായകനിലും ഒരു വില്ലനുമുണ്ട്....
അതെ, വില്ലനില്ലാതെ നായകനില്ല. നായകനില്ലാതെ വില്ലനും...
ഋഷി