അക്രമികളെ രക്ഷിക്കുന്ന പോലീസ്, സത്യം പറയുന്ന കാമറ പോലീസിനിട്ടു രണ്ടെണ്ണം കിട്ടിയാലും പ്രതികൾ ഭരണകക്ഷിക്കാരാണെങ്കിൽ കിട്ടിയ പോലീസിനോ കണ്ട രാഷ്ട്രീയക്കാർക്കോ പരാതിപോലുമില്ല. അന്വേഷിക്കേണ്ട ഉദ്യോഗസ്ഥർ പോലീസുകാരെ ബലിയാടാക്കി സ്ഥലം വിടും. പോലീസിനു രണ്ടെണ്ണം കിട്ടിയാലും വേണ്ടില്ല, ഭരണകക്ഷി ഏമാൻമാർക്ക് വിരോധം വന്നാൽ കഞ്ഞികുടിമുട്ടും എന്ന ചിന്ത പോലീസിനെ ബാധിച്ചിട്ടുണ്ട്. ഇപ്പോൾ പോലീസ് സംഘടനകൾ ഉണ്ടോ എന്നു പോലും സംശയമാണ്. ഭരിക്കുന്ന പാർട്ടിക്കൊപ്പം നിന്നു സുഖം അനുഭവിക്കാൻ മാത്രമുള്ള സംഘടന. എത്ര രാഷ്ട്രീയബോധമുണ്ടെങ്കിലും യുഡിഎഫ് വന്നാൽ അവരോടൊപ്പവും എൽഡിഎഫ് വന്നാൽ ഇടത്തോട്ടും വീഴുന്ന സംഘടനകൾ മാത്രമേ പോലീസിലുള്ളൂവെന്നതാണ് രസകരം. ഇതെല്ലാം പറയാൻ കാരണമുണ്ട്. എവിടെയെല്ലാം പോലീസിനു മർദനം ഏൽക്കുന്നു. എവിടെയെല്ലാം പോലീസ് നാണം കെടുന്നു. എന്നിട്ടും ആർക്കും ഒരു സങ്കടവുമില്ല. സങ്കടം മുഴുവൻ മാധ്യമങ്ങൾക്കാണ്. തൊടുപുഴയിലും ഇതുപോലെ സംഭവിച്ചു.
വില്ലൻമാർ എസ്എഫ്ഐക്കാരായിരുന്നുവെന്നുമാത്രം. പോലീസ് സ്റ്റേഷന് മുന്പിൽ നടന്ന സംഘർഷം തടയാനെത്തിയ പോലീസുകാരനെ ഒരുകൂട്ടം യുവാക്കൾ മർദിക്കുകയായിരുന്നു. മർദ്ദമേറ്റില്ലെന്നാണ് പോലീസ് പറഞ്ഞത്. സംഭവം അറിഞ്ഞു പോലുമില്ല. പക്ഷേ, ഇവർ കള്ളം പറയുന്നതുകൊണ്ടായിരിക്കാം സിസിടിവി കാമറ ഇതെല്ലാം കണ്ണടയ്ക്കാതെ ഒപ്പിയെടുത്തു. പോലീസിന്റെ വാദത്തെ പൊളിച്ചു നഗരസഭയുടെ സിസിടിവി ദൃശ്യങ്ങൾ. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വൈകിട്ടുണ്ടായ സംഘട്ടനത്തിൽ അഞ്ച് പേർ പിടിയിലായതിനെ തുടർന്നാണ് പോലീസ് സ്റ്റേഷന് മുന്പിൽ സംഘർഷമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കാണാനെത്തിയ കൂട്ടുകാരനെ ഒരുകൂട്ടമാളുകൾ സ്റ്റേഷന് മുന്പിലിട്ട് തല്ലി. ഇത് തടയാനെത്തിയ പോലീസുകാരനാണ് മർദനമേറ്റത്. സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ പോലീസുകാരനെ ശക്തിയായി നെഞ്ചത്ത് പിടിച്ച് തള്ളുകയായിരുന്നു. അതുവഴി വന്ന ബൈക്കിന് മുന്പിലേക്കാണ് പോലീസുകാരൻ വീണത്. മറ്റൊരു പോലീസുകാരനു നേരേയും കൈയേറ്റ ശ്രമമുണ്ടായി.
എന്നാൽ നഗരസഭ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ അക്രമ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അക്രമം നടത്തിയത് എസ്എഫ്ഐ പ്രവർത്തകരാണെന്നും അതാണ് പോലീസ് സംഭവം ഒതുക്കാൻ ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. ഇതെല്ലാം ഒതുങ്ങി. പോലീസിനു എപ്പോഴും രാഷ്ട്രീയശത്രുക്കളെ കേസിൽ കുടുക്കാനാണ് താൽപര്യം. തൊടുപുഴ ന്യൂമാൻ കോളജിൽ മൂന്നു മാസം മുന്പ് എസ്എഫ്ഐക്കാർ ആക്രമണം നടത്തി അടിച്ചു തകർക്കുന്പോൾ അന്പതോളം പോലീസുകാർ വെറുംകാഴ്ചക്കാരായി പ്രിൻസിപ്പലലിന്റെ മുറിയിലുണ്ടായിരുന്നു. അയ്യോ മക്കളെ ചെയ്യാമോ എന്നു ചോദിച്ച പോലീസുകാരനെ അസഭ്യം പറയുന്നതുവരെ സിസിടിവി കാമറയിൽ നിറഞ്ഞുനിന്നിട്ടും കേസ് പറഞ്ഞുതീർക്കാനും ഒതുക്കിത്തീർക്കാനും അധികാരികൾ ശ്രമിക്കുകയായിരുന്നു. കോളജ് മാനേജ്മെന്റിന്റെയും പിടിഎയുടെയും ശക്തമായനിലപാടാണ് ക്രിമിനലുകളെ കോളജിൽ നിന്നും ഒതുക്കാൻ ഇടയാക്കിയത്.എന്നിട്ടും ഒരു പോലീസ് നടപടിയും ഉണ്ടായില്ല.
നാട്ടകത്തു ഓടിച്ചിട്ട് അടിച്ചു
ചിങ്ങവനം എസ്ഐ ഉൾപ്പെടെയുള്ള നാലു പോലീസുകാരെ എസ്എഫ്ഐക്കാർ ഓടിച്ചിട്ട് മർദിക്കുകയും ഓടയിൽ തള്ളിയിടുകയും ചെയ്ത സംഭവം ആരുടെ കണ്ണാണ് തുറപ്പിക്കേണ്ടത്. ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണെങ്കിൽ നിയമപാലകരെ വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന ഒരു വിശ്വാസം കൈവന്നിട്ടുണ്ട്. കൈകെട്ടി നോക്കി നിൽക്കുന്ന സ്ഥലങ്ങളിൽ പലപ്പോഴും സംഭവിക്കുന്നത് ഇതുമാത്രമാണ്. നാട്ടകം പോളിടെക്നിക്കിലെ സംഘർഷം അമർച്ചചെയ്യാനെത്തിയ ചിങ്ങവനം എസ്ഐ അനൂപ് സി നായർ, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്കുമാർ, മണിലാൽ, ബിറ്റു തോമസ് എന്നിവർക്കുമാണ് പരിക്കേറ്റത്. പോലീസിന് നേരേയുണ്ടായ ആക്രമണത്തിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു.കോളജിലെ എസ്എഫ്ഐ വിദ്യാർഥികളാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. കേസെടുത്തുവെന്നുവച്ച് നടപടി ഉണ്ടാകുമെന്നോർത്തു സന്തോഷിക്കേണ്ട. ഇവരുടെ മേൽവിലാസം പോലും അറിയില്ലെന്നു പോലീസ് പറയുന്ന കാലമാണ്. പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐക്കാർ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ കെഐസ്യുഎബിവിപി സംഘടനകളുടെ കൊടിമരങ്ങൾ നശിപ്പിക്കുന്നത് കണ്ട് എസ്്ഐ തടയാനെത്തിയപ്പോഴാണ് പോലീസിനെതിരേ ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംഘർഷ സാധ്യത ഉണ്ടെന്നറിഞ്ഞു രാവിലെ മുതൽ തന്നെ പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്തിരുന്നു. വാകത്താനം പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയ 15 സിപിഎം പ്രവർത്തകരിൽ എട്ടു പേരെ അറസ്റ്റു ചെയ്ത് ആ കേസും ഒതുക്കി.പോലീസ് സ്റ്റേഷനിൽ അഭയം തേടിയ സിഎസ്ഡിഎസ് പ്രവർത്തകരെ ഇറക്കിവിടണമെന്നാവശ്യപ്പെട്ട് എത്തിയ സിപിഎം പ്രവർത്തകരാണ് അതിക്രമം കാട്ടിയത്. സിഎസ്ഡിഎസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ 36 സിപിഎം പ്രവർത്തകർക്കെതിരേയാണ് കേസുള്ളത്. രണ്ടു കേസിലും ഉൾപ്പെട്ട എട്ടു പേരെ അറസ്റ്റ് ചെയ്തു.
പോലീസ് സ്റ്റേഷൻ തകർത്തു
സിഎസ്ഡിഎസ് പ്രവർത്തകരെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയത് 20 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ സിജുവിന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. സിഎസ്ഡിഎസ് പ്രവർത്തകർ എത്തിയ ഓട്ടോറിക്ഷ തല്ലിത്തകർത്തതിനും അവരെ മർദിച്ചതിനും മറ്റൊരു കേസ് കൂടി സിപിഎം പ്രവർത്തകർക്കെതിരേ രജിസ്റ്റർ ചെയ്തു. തൃക്കോതമംഗലത്തുണ്ടായ സംഘർഷമാണ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം കാട്ടിയതിൽ വരെയെത്തിയത്. തൃക്കോതമംഗലത്ത് നടന്ന സിഎസ്ഡിഎസ് കുടുംബ സംഗമത്തിലാണ് ഇരുവിഭാഗവും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. സംഭവമറിഞ്ഞ് വാകത്താനം പോലീസ് എത്തി രംഗം ശാന്തമാക്കി. പിന്നീട് കുടുംബ സംഗമം കഴിഞ്ഞ് ഓട്ടോയിൽ ഞാലിയാകുഴിയിൽ എത്തിയവരെ സിപിഎം പ്രവർത്തകർ തടഞ്ഞു. ഓട്ടോയിൽ മൂന്നു സിഎസ്ഡിഎസ് പ്രവർത്തകരാണുണ്ടായിരുന്നത്. ഇരുപത്തഞ്ചോളം വരുന്ന സിപിഎം പ്രവർത്തകരെ നേരിടാനാവാതെ അവർ ഓട്ടോ നേരേ വാകത്താനം പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനു മുന്നിൽ ഓട്ടോ നിർത്തി മൂവരും സ്റ്റേഷനിലേക്ക് ഓടിക്കയറി. പിന്നാലെ സിപിഎം പ്രവർത്തകർ പാഞ്ഞടുത്തപ്പോൾ പോലീസ് ഗ്രില്ല് വലിച്ചടച്ചെങ്കിലും സിപിഎം പ്രവർത്തകരെത്തി ഗ്രില്ല് തുറന്ന് അകത്തു കയറി. സിഎസ്ഡിഎസ് പ്രവർത്തകരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവരെ വിടാൻ പോലീസ് തയാറായില്ല. ഇതേത്തുടർന്ന് കോപാകുലരായ സിപിഎം പ്രവർത്തകർ മേശപ്പുറത്തിരുന്ന പ്രിന്റർ എടുത്ത് നിലത്തെറിഞ്ഞു. വെള്ളം കുടിക്കാൻ വച്ചിരുന്ന കൂജ താഴെയിട്ടു പൊട്ടിച്ചു. ഇതേ സമയം പാറാവുകാർ ഉൾപ്പെടെ മൂന്നു പോലീസുകാർ മാത്രമേ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളു. പോലീസിനു നേരേ ഭീഷണി മുഴക്കിയ സിപിഎം പ്രവർത്തകർ പുറത്തിറങ്ങി സിഎസ്ഡിഎസ് പ്രവർത്തകർ വന്ന ഓട്ടോയുമായി കടന്നു.
തൊപ്പി വച്ചൊരു സെൽഫി
പോലീസ് കസ്റ്റഡിയിൽ വച്ച് എസ്ഐയുടെ തൊപ്പി ധരിച്ച സെൽഫി വാട്സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നത് ആരെയും പേടിയില്ലാത്തതു കൊണ്ടാണോ? അതോ ഞങ്ങളുടെ സർക്കാർ ഭരിക്കുന്പോൾ നിയമം നോക്കേണ്ടതു ഞങ്ങളാണ് എന്ന ചിന്തയായിരിക്കാം. അല്ലെങ്കിൽ പ്രതിയായ സിപിഎമ്മുകാരൻ സ്റ്റേഷനിൽ വച്ചു തൊപ്പി വച്ചു സെൽഫി എടുത്തു കളിക്കില്ലല്ലോ? ഫോട്ടോ പ്രചരിപ്പിച്ച കുമരകം തൈപ്പറനന്പിൽ മിഥുനെ (അന്പിളി) ക്കെതിരേകേസെടുത്തിരുന്നു. ഇയാൾ സെൽഫി പകർത്തിയ സമയം, സെൽഫിയെടുത്ത സ്ഥലം, ഏതൊക്കെ ഗ്രൂപ്പുകളിലും വ്യക്തികൾക്കും ചിത്രങ്ങൾ അയച്ചുകൊടുത്തു തുടങ്ങിയ കാര്യങ്ങൾ പോലീസ് കണ്ടെത്തണം. കുമരകത്തുണ്ടായ സിപിഎം -ബിജെപി സംഘർഷത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണു മിഥുനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ എത്തിച്ചത്. തുടർന്നാണ് ഇയാൾ സ്റ്റേഷനിൽ വച്ചു എസ്ഐയുടെ തൊപ്പി അനധികൃതമായി കൈക്കലാക്കി തൊപ്പി വച്ചു സെൽഫി എടുത്തു വാട്സ് ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തത്.സംഭവം വിവാദമായതോടെ എഎസ്ഐ ഉൾപ്പെടെ മൂന്നു പോലീസുകാരെ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
2161 ക്രിമിനലുകൾ പോലീസ് പിടിയിൽ
എല്ലാജില്ലകളിലും പോലീസ് നടത്തിയ പ്രത്യേകപരിശോധനയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ 2161 ക്രിമിനലുകൾ പിടിയിലായി. ഗുണ്ടകൾ, സാമൂഹ്യവിരുദ്ധർ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ എന്നിവരാണ് പിടിയിലായത്. 2089 കേസുകളും രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റെയ്ഞ്ചിൽ 561 , കൊച്ചി റെയ്ഞ്ചിൽ 977, തൃശൂർ 387,കണ്ണൂർ റെയ്ഞ്ചിൽ 236 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം സിറ്റി 254, റൂറൽ 55, കൊല്ലം സിറ്റി 209, കൊല്ലം റൂറൽ 34, പത്തനംതിട്ട 9, ആലപ്പുഴ 172, കോട്ടയം141, ഇടുക്കി 100, കൊച്ചി സിറ്റി 364, എറണാകുളം റൂറൽ 200, തൃശൂർ സിറ്റി 120, തൃശൂർറൂറൽ 112, പാലക്കാട് 94, മലപ്പുറം 61, കോഴിക്കോട് സിറ്റി 39, കോഴിക്കോട് റൂറൽ 38, കണ്ണൂർ 47, വയനാട് 31,കാസർകോട് 81.
(തുടരും)
സൂര്യനാരായണൻ