അക്ഷരമായും സംഗീതമായും നിറയുന്ന അമ്മയുടെ വാത്സല്യം ഏറ്റുവാങ്ങുന്ന നവരാത്രികാലം. അശ്വിനമാസത്തിലെ ശുക്ലപ്രതിപാദം മുതൽ ഒൻപത് ദിവസമാണ് നവരാത്രി. വാമൊഴി സ്വായത്തമാക്കിയതിന് ശേഷം വരമൊഴിയുടെ പരിശീലനാരംഭമാണ് വിദ്യാരംഭം.
ഭാരതത്തിലെ പരശുരാമനാൽ സ്ഥാപിതമായ 108 ശക്തിപീഠങ്ങളിൽ വിശേഷ പ്രാധാന്യമർഹിക്കുന്ന മഹാക്ഷേത്രങ്ങളിൽപ്പെട്ട കൊല്ലൂർ മൂകാംബിക, പനച്ചിക്കാട് ദക്ഷിണ മൂകാംബിക, പാലക്കാട് പട്ടാന്പിയിലെ രായിരനെല്ലൂർ എന്നിവ അറിവിന്റെ കേദാരമായും വിജ്ഞാനം ആരാധനയുമാകുന്ന അപൂർവ ക്ഷേത്രങ്ങളാണ്. ഭാരതത്തിന്റെ ഉത്തര അതിർത്തികാക്കുന്ന ഹിമവാന്റെ പുത്രിയായി ജനിച്ച് ഉഗ്രരൂപിണിയായി ജഗദാംബ ഓരോ സന്ദർഭങ്ങളിലും ഭിന്നവേഷരൂപധാരികളായി ആസുര ശക്തികളെ നേരിട്ട് വിജയം വരിക്കുന്ന കഥകളാണ് നവരാത്രി പൂജയുടേയും വിജയദശമിയുടേയും ആധാരം.
അവനവന്റെ ഉള്ളിൽ തന്നെയുള്ള ആസുര ശക്തികളായ കാമ-ക്രോധ- ലോഭ- മോഹ-മദ- മാത്സര്യാദികളായ നീതവാസനകളെയും ദുഷ്ട ചിന്തകളെയും നിഷ്കപട ഭക്തിയോടെയുള്ള ആരാധന മൂലം ഉന്മൂലനം ചെയ്ത് ധന്യതയും കൃതാർഥതയും കൈവരിച്ച് ശാന്തിയും സമാധാനവും നേടി ജീവിത വിജയത്തിലൂടെ സാക്ഷാത്കാരം തേടുന്ന മനുഷ്യന്റെ ആത്മീയസാധനയും സഹനത്തിലൂടെയും ഭക്തിയെ ശുദ്ധീകരിച്ച് എടുക്കുന്ന ആത്മീയാഘോഷമാണ് നവരാത്രി ഉത്സവം. ജ്ഞാനമായ സരസ്വതി പരാശക്തിയുടെ സാത്വിക ഭാവമാണ്. സരസ്വതിയുടെ ജനനത്തെപ്പറ്റി ബ്രഹ്മാണ്ഡപുരാണത്തിൽ ഉദ്ഘോഷിക്കുന്നത് ധ്യാനനിരതനായ ബ്രഹ്മാവ് സൃഷ്ടിക്കൊരൂങ്ങിയ വേളയിൽ മനസിൽ സ്വത്വഗുണം വർധിച്ചുവന്നു. അപ്പോൾ അദ്ദേഹത്തിന്റെ മനസിൽ നിന്ന് ബാലികയായ സരസ്വതി ജന്മമെടുത്തു. തന്റെ സ്ഥാനവും ജോലിയും എന്തെന്നു കൽപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ സകല ജീവികളുടേയും നാവിൽ വസിച്ചുകൊള്ളാൻ ബ്രഹ്മാവ് അനുമതി നൽകി.
മനുഷ്യനടക്കമുള്ള സർവജീവജാലങ്ങളുടെയും അഭ്യുന്നതിക്ക് നിദാനമായ അറിവിന്റെ ദേവതയ്ക്ക് മുന്നിൽ ഉള്ളിലെ അഹംഭാവം അടിയറവയ്ക്കുകയും മനസ് ജ്ഞാനപ്രകാശം നിറയ്ക്കാൻ പ്രാർഥിക്കുകയും ചെയ്യുന്ന പാവനമായ ചടങ്ങാണ് പൂജവയ്പ്. ഇച്ഛാശക്തിയുടെ പ്രതീകമായ ദുർഗ, ക്രിയാശക്തിയുടെ പ്രതീകമായ ലക്ഷ്മി, ജ്ഞാനശക്തിയായ സരസ്വതി, വിദ്യയുടെമൂല ദേവതയും മനുഷ്യന്റെ അറിവിലേക്കുള്ള താക്കോലായ അക്ഷരം, നല്ലവാക്ക്, ബുദ്ധി, സംഗീത സാഹിത്യാദികളുടെ നിദാനവുമായ വാഗ്ദേവതയുടെ കൈകളിലെ ഗ്രന്ഥം അറിവിനെയും, ആയുധം ശക്തിയെയും -വീരത്തിന്റെയും, അക്ഷരമാല ഭക്തിയുടെയും, വീണ ബ്രഹ്മത്തിന്റെയും പ്രതീകമാണ്. ഭക്തി ശക്തിയായും പ്രാർത്ഥന ആയുധമായും ആചാരാനുഷ്ഠാനങ്ങൾ നിഷ്ഠയുമാക്കിവേണം ഉത്സവപൊൻനിലാവേറ്റ ഈ കാലത്തെ നാം വരവേൽക്കാൻ.
സീതാപഹരണത്തിൽ ദുഃഖിതനായി വനത്തിൽ അലഞ്ഞ ശ്രീരാമൻ നാരദ മഹർഷിയുടെ ഉപദേശപ്രകാരം നവരാത്രി വ്രതം അനുഷ്ഠിച്ചതിനാലാണ് വാനര സൈന്യത്തോടൊപ്പം സമുദ്രം തരണം ചെയ്ത് ലങ്കയിലെത്താനും രാവണനെ വധിച്ചു സീതയെ വീണ്ടെടുക്കുവാനും ശ്രീരാമനു കഴിഞ്ഞത്. ദുർഗാദേവി മഹിഷാസുരവധം നടത്തി വിജയം ആഘോഷിച്ചതാണു വിജയദശമി. ഇതിലെ പ്രധാന ഐതിഹ്യം മനസിലെ ദുഷ്ടവികാരങ്ങളെ കീഴടക്കലാണു നവരാത്രി നൽകുന്ന സന്ദേശം. ആയുധ പൂജയ്ക്ക് പുരാണത്തിൽ പാണ്ഡവർ വനവാസം കഴിഞ്ഞ് ഒരു വർഷത്തെ അജ്ഞാതവാസത്തിനു പുറപ്പെടും മുൻപ് അർജുനൻ തന്റെ ദിവ്യമായ ഗാണ്ഡീവ ധനുസും, പാശുപതാസ്ത്രവും അടക്കമുള്ള ആയുധങ്ങൾ ഒരു ശീമവൃക്ഷത്തിന്റെ പൊത്തിൽ ഒളിപ്പിച്ചുവച്ചിരുന്നു. കൗരവപ്പടയെ നേരിടാനായി അവയെ അവിടെ നിന്നും പൂജ നടത്തി എടുത്തതു വിജയദശമി നാളിലാണത്രേ. അറിവും വിനയവും സമന്വയിക്കുന്പോൾ മനുഷ്യനിലുണ്ടാകുന്ന ഉയർച്ചയുടെ അടിസ്ഥാനം ഭക്തിയും ദൈവചിന്തയുമാണ്. പരമാത്മസ്വരൂപിണയായ ദേവിയുടെ ചൈതന്യം നമ്മിലേക്ക് ആഗിരണം ചെയ്യാൻ നവരാത്രി അവസരമൊരുക്കുന്നു. അവരവരുടെ കുലവിദ്യ ദേവിയിൽ അർപ്പിക്കേണ്ട കാലമാണ് നവരാത്രി.
- സജീവ് എ.പൈ, തിരുമല, കോട്ടയം