ഹൗസ് നന്പർ 37, തേർട്ടീത്ത് സ്ട്രീറ്റ്- ഡിഫൻസ്, ഹൗസിംഗ് അഥോറിറ്റി. വൈറ്റ് ഹൗസ്, ക്ലിഫ്ടണ്. കൂടാതെ, നൂറാബാദിലെ പർവത താഴ്വരയിലെ രാജകീയ സൗധം. പാകിസ്ഥാനിലെ കറാച്ചിയിലെ മൂന്നു മേൽവിലാസങ്ങളാണ് ഇവ. ലോകത്തെ ഏറ്റവും സന്പന്നനായ ഇൻഡ്യൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ വസതികളാണ് ഈ മൂന്നും.
ബ്രിട്ടണിൽ സാന്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളവരുടെ, പുതിയ പട്ടികയിലാണ് കൊടുംകുറ്റവാളിയായി കുപ്രസിദ്ധിയാർജ്ജിച്ച ദാവൂദിന്റെ മേൽവിലാസങ്ങൾ ഇടം പിടിച്ചിരിക്കുന്നത്. ഹൗസ് നന്പർ 29, മാർഗല്ല റോഡ്, എഫ് 6/2 സ്ട്രീറ്റ് നന്പർ: 22, കറാച്ചി എന്ന പഴയ മേൽവിലാസം യുകെ ട്രഷറി വകുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഈ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ
1993 ലെ മുംബൈ സ്ഫോടനങ്ങളിലെ മുഖ്യപ്രതിയായ ദാവൂദ് ഈ സ്ഫോടന പരന്പരയ്ക്കു ശേഷം ഇൻഡ്യ വിട്ടുവെന്നാണ് പറയപ്പെടുന്നത്. 260 ജീവനുകൾ ഈ കൂട്ടക്കുരുതിയിൽ പൊലിഞ്ഞു. പക്ഷെ, മുംബൈ ആസ്ഥാനമായ ബോളിവുഡ് സിനിമയെയും ക്രിക്കറ്റിനെയും നിയന്ത്രിക്കുന്നത് ദാവൂദ് ആണെന്ന വാദത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല.
മഹാരാഷ്ട്രയിലെ രത്നഗിരിക്കു സമീപത്തെ ഖേർ ഗ്രാമത്തിൽ ജനിച്ച ദാവൂദിനെ സംബന്ധിച്ചിടത്തോളം തീവ്രവാദമാണ് മുഖ്യ ബിസിനസ്.
ഉപനാമങ്ങൾ നേരത്തെയും
നേരത്തെ യു എൻ ദാവൂദ് ഇബ്രാഹിമിന്റെ 15 ഉപനാമങ്ങൾ കണ്ടെത്തിയിരുന്നു. ഷേയ്ഖ് ദാവൂദ് ഹസൻ, അബ്ദുൾ ഹമീദ് അബ്ദുൾ അസീസ്, അനീസ് ഇബ്രാഹിം, ദാവൂദ് ഹസൻ ഷെയ്ഖ് ഇബ്രാഹിം കസ്കർ, ദാവൂദ് ഇബ്രാഹിം മേമൻ കസ്കർ, ദാവൂദ് ഹസൻ ഇബ്രാഹിം കസ്കർ, ദാവൂദ് ഇബ്രാഹിം മേമൻ, ദാവൂദ് സാബ്രി, കസ്കർ ദാവൂദ് ഹസൻ, ഷെയ്ഖ് മുഹമ്മദ് ഇസ്മായിൽ അബ്ദുൾ റഹ്മാൻ, ദാവൂദ് ഹസൻ ഷെയ്ഖ് ഇബ്രാഹിം, ഷെയ്ഖ് ഇസ്മായിൽ അബ്ദുൾ, ഹിസ്റത്ത് എന്നീ പേരുകളിലും അറിയപ്പെടുന്ന ദാവൂദ് പാകിസ്ഥാനിലാണ് കഴിയുന്നതെന്നും യുഎൻ അറിയിച്ചു. കറാച്ചിയിലെ ഏറ്റവും ആഡംബരപൂർണ്ണമായ ക്ലിഫ്ടണ് പ്രദേശത്ത്, ആറായിരം ചതുരശ്രയടി വിസ്തീർണ്ണമുള്ള ബംഗ്ലാവിലാണ് താമസമെന്ന് യുഎൻ കണ്ടെത്തിയിരുന്നു. പാകിസ്ഥാനി റേഞ്ചേഴ്സിന്റെ ശക്തമായ സംരക്ഷണയിലാണ് അവിടം. യൂറോപ്പിലും ആഫ്രിക്കയിലും സൗത്ത് ഏഷ്യയിലുമായി നിരവധി രാജ്യങ്ങളിൽ വിവിധ തരത്തിലുള്ള ബിസിനസ്സുകളുള്ള ദാവൂദിന് ഒട്ടേറെ രാജ്യങ്ങളിൽ വസ്തുവകകളുള്ളതായും പറയപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അനധികൃത വജ്രം കടത്തും ദാവൂദിന്റെ ബിസിനസ്സിൽ ഉൾപ്പെടുന്നതാണത്രെ.
ഇന്റർപോൾ മുന്പ് ദാവൂദിന്റെ 25 ഉപനാമങ്ങൾ പുറത്തുവിടുകയുണ്ടായി. എന്തായാലും, ഈ രാജ്യാന്തര കുറ്റവാളിയുടെ 21 ഉപനാമങ്ങളാണ് ഇപ്പോൾ യുകെ ട്രഷറി വകുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇൻഡ്യൻ പൗരനായി രേഖപ്പെടുത്തിയിരിക്കുന്ന പട്ടികയിൽ അബ്ദുൾ, ഷേഖ് ഇസ്മായിൽ, അബ്ദുൾ അസീസ്, അബ്ദുൾ ഹമീദ്, ഷേഖ് അബ്ദുൾ റഹ്മാൻ, മുഹമ്മദ് ഇസ്മായിൽ അനീസ്, ബഡാ ഭായ്, ഇഖ്ബാൽ ഭായ്, ദിലീപ് അസീസ് ഇബ്രാഹിം ദാവൂദ്, ഷേഖ് ഫറൂഖി എന്നിങ്ങനെ പേരുകൾ നീളുന്നു. പിതാവ് ഷേഖ് ഇബ്രാഹിം അലി കസ്കർ എന്നും മാതാവ് ആമിന ബീയെന്നും ഭാര്യ മെഹ്ബജീൻ ഷേഖ് എന്നും പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2003 നവംബർ ഏഴിനാണ് ദാവൂദിന്റെ പേര് സാന്പത്തിക ഉപരോധം ഏർപ്പെടുത്തിയവരുടെ പട്ടികയിൽ ഉൾപ്പെട്ടതെന്ന വിവരവും യുകെ ട്രഷറി വകുപ്പിന്റെ അറിയിപ്പിൽ സൂചിപ്പിച്ചിരിക്കുന്നു.
ഇൻഡ്യയുടെ ആവശ്യം അംഗീകരിക്കാതെ...
പാകിസ്ഥാൻ സർക്കാരിന്റെ ഒത്താശയോടെയാണ് ദാവൂദ് കറാച്ചിയിൽ കഴിയുന്നതെന്നും വിചാരണയ്ക്കായി വിട്ടുനൽകണമെന്നും ഇൻഡ്യ വളരെക്കാലമായി ആവശ്യപ്പെടുകയാണ്. എന്നാൽ, ദാവൂദ് തങ്ങളുടെ രാജ്യത്തിലില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. ഹാജി മസ്താന്റെ സംഘവുമായി ഇടപാടുണ്ടായിരുന്ന മുംബൈ പോലീസ് കോണ്സ്റ്റബിളിന്റെ മകനായ ദാവൂദ് 1980 -ൽ ആദ്യം പോലീസ് പിടിയിലാകുന്നത് ഒരു മോഷണവുമായി ബന്ധപ്പെട്ടാണ്. മുംബൈ കേന്ദ്രീകരിച്ച സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റിന്റെ സ്ഥാപകനും കൂടിയായ ദാവൂദ് ഹൃദയാഘാതത്തെത്തുടർന്ന് തീരെ അവശനാണെന്നും മരിച്ചെന്നും വരെ വാർത്തകൾ പരന്നിരുന്നു. ദാവൂദുവുമായി ബന്ധപ്പെട്ട് അതിശയോക്തി നിറഞ്ഞ വീരകഥകൾ ഇപ്പോഴും പ്രചാരത്തിലുണ്ട്. കേട്ടതിനെക്കാൾ സംഭവബഹുലമായിരിക്കാം കേൾക്കാനിരിക്കുന്നത്.
യുകെ ഗവണ്മെന്റ് പുറത്തുവിട്ട 21 പേരുകൾ മാത്രമാകില്ല ദാവൂദിന്റേത്. കണ്ടുപിടിക്കാനാകാത്ത പുതിയ പേരുകൾ ഈ മനുഷ്യനുണ്ടാകാം. അന്താരാഷ്ട്ര ഭീകരൻ, ഇൻഡ്യയിലെ മോസ്റ്റ് വാണ്ടഡ് എന്നീ വിശേഷണങ്ങളുമുള്ള ദാവൂദിന് പ്രായം അറുപത് കഴിഞ്ഞു. ലൂക്ക് ഒൗട്ട് നോട്ടീസുകളും വാറണ്ടുകളും അനേകമുള്ള ഈ ആഗോളഭീകരന്റെ ജീവിതം പ്രമേയമായ സിനിമകൾ എല്ലാക്കാലത്തും ആരാധകരെ പിടിച്ചിരുത്തിയിട്ടുണ്ട്. സ്വയം കോടതിയായും പരമാധികാരമുള്ള ജഡ്ജിയായും വിശ്വസിക്കുന്ന ദാവൂദ് ഇബ്രാഹിം അടുത്ത ആക്രമണത്തിനുള്ള കോപ്പ് കൂട്ടുകയാണെന്ന ആരോപണവും ലാഘവത്തോടെ തള്ളിക്കളയാനാവില്ല.
ഗിരീഷ് പരുത്തിമഠം