ഇവരെ സൂക്ഷിക്കുക എന്ന തലക്കെട്ടോടെഏതാനും നാടോടി സ്ത്രീകളുടെ ചിത്രങ്ങൾ അടുത്തയിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കുട്ടികളെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പോലീസ് പിടികൂടിയ ഇതരസംസ്ഥാന സ്ത്രീകളുടെ ചിത്രങ്ങളായിരുന്നു ഇത്. തട്ടിയെടുത്ത കുട്ടിയുമായി പോലീസ് ജീപ്പിലിരിക്കുന്ന നാടോടി സ്ത്രീയുടെ ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു. കുട്ടികളെ തട്ടിയെടുക്കാൻ നാടോടി സംഘം കറങ്ങിനടപ്പുണ്ടെന്ന മുന്നറിയിപ്പാണ് ഈ ചിത്രങ്ങൾ നൽകുന്നത്.
എണ്ണം പെരുകുന്നു
ഇക്കഴിഞ്ഞ വർഷം (2016) മാത്രം സംസ്ഥാനത്ത് 662 കുട്ടികളെ കാണാതായെന്ന് ദേശീയ വനിത, ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മന്ത്രാലയത്തിനുകീഴിലെ വെബ്സൈറ്റിലാണ് ഈ വിവരമുള്ളത്. കാണാതായവരിൽ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. 2016ൽ 340 കുട്ടികളെ പോലീസ് കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചു. കാണാതായവരുടെ പട്ടിക സൂക്ഷിക്കുന്ന വെബ്സൈറ്റിൽ കാണാതായ എല്ലാ കുട്ടികളെയും സംബന്ധിച്ച പൂർണവിവരമില്ല. മിക്ക പ്രൊഫൈലുകളിലും മാതാപിതാക്കളുടെ പൂർണവിവരങ്ങളോ വിലാസമോ കാണിക്കുന്നില്ല.സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി മുഖ്യമന്ത്രി തന്നെ അടുത്തകാലത്തു പറഞ്ഞിരുന്നു. കണാതെപോകുന്ന കുട്ടികളിൽ അധികവും പെണ്‍കുട്ടികളാണ് എന്നതും ഞെട്ടിക്കുന്ന വിവരമാണ്. 2011 മുതലുള്ള കണക്കുകൾ പരിശോധിക്കുന്പോൾ ഓരോ വർഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. 7292 കുട്ടികളെയാണ് ഈ കാലയളവിൽ കാണാതായത്. വിവിധ കാലഘട്ടങ്ങളിൽ കാണാതായവരിൽ 241 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.ഈ വർഷം ഇതുവരെ 1194 കുട്ടികളെ കാണാതായിട്ടുണ്ട്. ഇവരിൽ 1142 കുട്ടികളെ കണ്ടെത്തി. എന്നാൽ ബാക്കിയുള്ള 52 കുട്ടികളുടെ വിവരമൊന്നുമില്ല.
കാണാതാകുന്ന കുട്ടികൾക്കായി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തീർഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായ പോലീസ് പട്രോളിംഗും രഹസ്യ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഈ വർഷം മലപ്പുറം, തിരുവനന്തപുരം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നിന്നാണ് കൂടുതൽ കുട്ടികളെ കാണാതായത്. കോഴിക്കോടിനടുത്തുള്ള ചിൽഡ്രൻസ് ഹോമിൽനിന്നും രണ്ട് കുട്ടികളെ കാണാതായിട്ടുണ്ട്. കാണാതാകുന്ന ആണ്‍കുട്ടികളിൽ ഭൂരിഭാഗം പേരെ കണ്ടെത്തുന്പോഴും പെണ്‍കുട്ടികളെ കണ്ടെത്താനാകുന്നില്ല എന്നതാണ് അവസ്ഥ.
അയൽ സംസ്ഥാനമായ കർണാടകയിൽ കഴിഞ്ഞവർഷം 2,918 കുട്ടികളെയും തമിഴ്നാട്ടിൽ 1,873 കുട്ടികളെയുമാണ് കാണാതായത്. 30 ദിവസത്തിനിടെ തമിഴ്നാട്ടിൽ 273 കുട്ടികളെ കാണാതായി.2016-ൽ മഹാരാഷ്ട്രയിൽ 1529 കുട്ടികളെയും പശ്ചിമബംഗാളിൽ 6,563 കുട്ടികളെയും കാണാതായി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 5,563 കുട്ടികളെയാണ് കാണാതായത്.അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും കാണാതാകൽ കേസുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടിൽ വ്യക്തമാണ്. 2011ൽ 952 കുട്ടികളെയാണ് കാണാതായത്. ഇവരിൽ 923 പേരെ കണ്ടെത്തി. 2012ൽ 1,079 കുട്ടികളെ കാണാതായപ്പോൾ 1,056 പേരെ പോലീസ് കണ്ടെത്തി. 2013ൽ കാണാതായത് 1,208 പേരെയും കണ്ടെത്തിയവർ 1,118 പേരെയുമാണ്.2012 ൽ കാണാതാകൽ കേസുകൾ ഉയർന്നെങ്കിലും കണ്ടെത്താനുള്ളത് 23 കുട്ടികളെയായി കുറയ്ക്കാൻ സാധിച്ചു. 2013ലാണ് ഏറ്റവും അധികം കുട്ടികളെ കണ്ടെത്താനുള്ളത്. 90 കുട്ടികളാണ് ഈ കാലത്ത് നഷ്ടപ്പെട്ടിട്ട് തിരികെ ലഭിക്കാത്തത്. 2014ൽ 34 പേരും 2015ൽ 13 കുട്ടികളും തിരികെ വീട്ടിലെത്തിയിട്ടില്ല. 2011ൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളെക്കാൾ ഇരട്ടിയിലധികമാണ് 2016 ആയപ്പോഴേക്കും വർധിച്ചത്.
നഗരപ്രദേശങ്ങളെക്കാൾ ഗ്രാമീണ മേഖലകളിൽ നിന്നാണ് കൂടുതൽ കുട്ടികളെ കാണാതാകുന്നതെന്നും കണക്കുകൾ വ്യക്തമാകുന്നു. മാത്രമല്ല നഷ്ടപ്പെടുന്നതിലേറെയും പെണ്‍കുട്ടികളാണെന്നതു ഞെട്ടലുളവാക്കുന്നതാണ്.
മറ്റു പല ആവശ്യങ്ങൾക്കായും കുട്ടികളെ തട്ടിയെടുക്കുന്നുണ്ടെങ്കിലും ഭിക്ഷാടന-സെക്സ് മാഫിയാ സംഘങ്ങളാണ് പ്രധാനമായും കുട്ടികളെ തട്ടിയെടുക്കുന്നതിനു പിന്നിലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സംഭവങ്ങളും വ്യാപകമാണ്. കാണാതാകുന്ന സംഭവങ്ങൾ മിക്കവരും പോലീസിൽ അറിയിക്കാറില്ല. അതുകൊണ്ടുതന്നെ പോലീസിന്റെ പക്കലുള്ള കണക്കുകൾ കൃത്യമല്ല. പോലീസിൽ രജിസ്റ്റർ ചെയ്യാത്ത കണക്കുകൾ കൂടി കൂട്ടിച്ചേർത്താൽ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം ഇരട്ടിയിലധികമാകും. ചിലർ കാണാതായി ദിവസങ്ങൾക്ക് ശേഷമായിരിക്കും പോലീസിൽ അറിയിക്കുക. സ്വന്തം നിലയിലുള്ള അന്വേഷണങ്ങളെല്ലാം പൂർത്തിയായി ഫലമില്ലെന്ന് കാണുന്പോഴാണ് പോലീസിനെ അറിയിക്കുന്നത്. ദേശീയശരാശരി കണക്കാക്കിയാൽ ഓരോ മണിക്കൂറിലും 11 കുട്ടികളെ കാണാതാവുന്നു. പ്രതിവർഷം ഒരു ലക്ഷത്തിനടുത്തു കുട്ടികളെ രാജ്യത്ത് കാണാതാവുന്നുണ്ടെന്നാണ് ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്ക്. ചിലകുട്ടികൾ നിസാരകാരണങ്ങൾക്ക് വീട് വിട്ടിറങ്ങുന്പോൾ, ചില കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായാണ് വിവരം.കാണാതാകുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നതായ ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2011 മുതൽ 2015 വരെയുള്ള അഞ്ചു വർഷത്തിനിടെ 6026 കുട്ടികളെയാണ് കേരളത്തിൽ കാണാതായതെന്ന് ഈ കണക്കുകളിൽ പറയുന്നു. ഇതിൽ കൂടുതലും പെണ്‍കുട്ടികളാണ്, 3,311 പേർ. തിരുവനന്തപുരത്തു നിന്നാണ് കൂടുതൽ കുട്ടികളെ കാണാതായത് . 124 പെണ്‍കുട്ടികളും 118 ആണ്‍കുട്ടികളുമായി 242 പേരാണ് ഇവിടെ നിന്ന് കാണാതായത്. മലപ്പുറമാണ് കുട്ടികൾ സുരക്ഷിതരല്ലാത്ത രണ്ടാമത്തെ ജില്ല. 201 കുട്ടികളെ കഴിഞ്ഞ വർഷം ഇവിടെ നിന്ന് കാണാതായി.കൊല്ലത്തു നിന്ന് 86 ആണ്‍കുട്ടികളും 74 പെണ്‍കുട്ടികളും ഉൾപ്പെടെ 160 കുട്ടികളെയാണ് കാണാതായത്. 147 കുട്ടികളെ തൃശൂർ ജില്ലയിൽ നിന്ന് കാണാതായി. കോഴിക്കോട്ട് നിന്ന് കാണാതായത് 138 പേർ. എറണാകുളത്ത് നിന്ന് 130, പത്തനംതിട്ടയിൽ 63, ആലപ്പുഴ 116, പാലക്കാട്ട് 103, വയനാട്ടിൽ 69, കണ്ണൂരിൽ 78, കാസർഗോട്ട് 44 കുട്ടികളെ വീതം കാണാതായിട്ടുണ്ട്. ഗ്രാമങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികളെ കാണാതാകുന്നതെന്നും ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ക്രൂരതയുടെ മുഖം
തമിഴ്നാട്ടിൽ നിന്നു കേരളത്തിലെ ഏലത്തോട്ടത്തിലെ പണികൾക്കായാണു വെള്ളച്ചാമി വർഷങ്ങൾക്കു മുന്‍പു കേരളത്തിലെത്തിയത്. ഇടുക്കി ജില്ലയിലെ പാന്പാടുംപാറയിലെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇയാൾ എസ്റ്റേറ്റ് ലയത്തിൽ തന്നെയായിരുന്നു താമസം. ഒരു ദിവസം ലയത്തിലെ മറ്റൊരു തൊഴിലാളിയുടെ അഞ്ചു വയസുകാരിയായ മകളെ കാണാതായി. വെള്ളച്ചാമിയടക്കമുള്ളവർ കുട്ടിക്കായി തോട്ടം മുഴുവൻ തെരച്ചിൽ നടത്തി. സംശയം തോന്നിയവരെയെല്ലാം പോലീസ് ചോദ്യം ചെയ്തു. വെള്ളച്ചാമിയെ ചോദ്യം ചെയ്തപ്പോൾ അയാൾ പരസ്പരവിരുദ്ധമായ മറുപടികൾ പറഞ്ഞതു പോലീസിനു സംശയം ജനിപ്പിച്ചു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പണി കഴിഞ്ഞു നേരത്തെ ലയത്തിലെത്തിയ വെള്ളച്ചാമി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു പെൺകുട്ടിയ കാട്ടിലെ ഒരു കുഴിയിൽ കൊണ്ടിട്ടശേഷം കരിയില ഇട്ടു മൂടുകയായിരുന്നു. പിന്നീടു നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഇത്തരത്തിലുള്ള അഞ്ചോളം കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നു പോലീസിനോടു സമ്മതിച്ചു. ഇതോടെ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന അഞ്ചു കുരുന്നു പെൺകുട്ടികളുടെ തിരോധാനം സംബന്ധിച്ചു പോലീസ് നടത്തിയ അന്വേഷണത്തിനു വിരാമമായി. കാണാതാകുന്ന ആണ്‍കുട്ടികളിൽ ഭൂരിഭാഗം പേരെ കണ്ടെത്തുന്പോഴും പെണ്‍കുട്ടികളെ കണ്ടെത്താൻ കഴിയാതെ പോകുന്നതിനു പിന്നിൽ ഈ വിധമുള്ള കൊടിയ പീഡനമാണെന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു.
(തുടരും)
പ്രദീപ് ഗോപി