ബോസ്കിംഗ് ഞാന്‍ പഠിച്ചിട്ടില്ല, പിന്നെ കാരാട്ടെ... പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു പക്ഷേ, നടന്നില്ല. പിന്നെ ഗളിരിപ്പയറ്റ്... അതു കുറെക്കാലം പഠിക്കണം പഠിക്കണം എന്നു പറഞ്ഞു നടന്നു... ടൈം കിട്ടിയില്ല. ആകെ അറിയാവുന്നത് നല്ല നാടന്‍ തല്ലാണ്. അതൊരു കോമ്പറ്റീഷന് ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പൊന്നും കിട്ടിയില്ല. പിന്നെ ഞാന്‍ ഇടിച്ചു പല്ലു തെറിപ്പിച്ചിട്ടുണ്ടു ചിലരുടെ... അതൊക്കെ ഞാന്‍ വീട്ടിലൊരു ഹോര്‍ലിക്സ് കുപ്പിയിലാക്കി വച്ചിട്ടുണ്ട്... രാവണപ്രഭുവില്‍ ലാലേട്ടന് തകര്‍ത്താടിയ ഈ സീന്‍ അഭിനയിച്ചു കാണിച്ചാണ് ആദിഷ് പ്രവീണ്‍, ഹോംലിമീല്സിലൂടെ ശ്രദ്ധേയനായ വിപിന്‍ ആറ്റ്ലിയുടെ മനം കവര്‍ന്നത്. അന്നത്തെ ആറു വയസുകാരന് അക്ഷരം തെറ്റാതെ ഇതു മുഴുവൻ പറയാൻ സാധിച്ചോയെന്നു പോലും ആദി ഓർക്കുന്നില്ല.
അന്ന് ഓഡീഷനില്‍ ആദ്യ റൗണ്ടില്‍ പേടിച്ചു പതറിയപ്പോയ ആ ഒന്നാം ക്ലാസുകാരനില്‍ ഒരു നടനുണ്ടെന്നു തിരിച്ചറിഞ്ഞു വീണ്ടും അവസരം കൊടുത്ത വിപിന്‍ ആറ്റ്ലിയുടെ ദീര്‍ഘവീക്ഷണമാണ് കാലടിക്കു സമീപം നമ്പള്ളി സ്വദേശിയായ ആദിഷ് പ്രവീണിനെ വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്കുള്ള ആദ്യ അവസരം നല്‍കിയത്. കുഞ്ഞുദൈവമെന്ന സിനിമയിലെ അഭിനയത്തിനു 64-ാമത് ദേശീയ അവാര്‍ഡില്‍ മികച്ച ബാല നടനുള്ള പുരസ്കാരത്തിന്റെ നിറശേഭയിലെത്തിനില്ക്കുന്ന ആദിഷ് പ്രവീണിന്റെ വിശേഷങ്ങളിലേക്ക്.
സിനിമയിലേക്കുള്ള പ്രവേശനം
ചാനലില്‍ ബെന്‍ എന്ന ചിത്രത്തിലേക്കു കുട്ടികളെ ക്ഷണിച്ചുള്ള പരസ്യം കണ്ടിട്ടാണ് ആദ്യ ഓഡിഷനു പോകുന്നത്. അന്ന് ഞാന്‍ അമ്മയോടു പറഞ്ഞു എനിക്കും പോണമെന്ന്. പിന്നെ ചേച്ചി നല്ല പിന്തുണ തന്നതോടെയാണ് ഓഡിഷനു പോയത്. നിരവധി കുട്ടികള്‍ അന്ന് ഓഡിഷനായി എത്തിയിരുന്നു. ആദ്യ റൗണ്ടില്‍ പറഞ്ഞതൊന്നും പേടിമൂലം ചെയ്യാനാകാതെ ഞാൻ പുറത്തായിരുന്നു. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും പേടിയോടെ അമ്മയെ നോക്കുന്നത് സംവിധായകന് വിപിന്‍ ആറ്റ്ലി സാര്‍ ശ്രദ്ധിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍, വീണ്ടുെമാരു അവസരം എനിക്കു തരില്ലായിരുന്നു. വിപിന്‍ സാര്‍ പിന്നീട് വളരെ കൂട്ടായി കാര്യങ്ങള്‍ പറഞ്ഞതോടെ പേടിയില്ലാതെ കാര്യങ്ങള്‍ ചെയ്യാനായി. തെരഞ്ഞെടുത്ത കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു സ്കിറ്റുകള്‍ നടത്തിയപ്പോഴാണ് ലാലേട്ടന്റെ ഡയലോഗും നാഗവല്ലിയുടെ വിടമാട്ടെയുമൊക്കെ ചെയ്യാനായത്. അങ്ങനെ ബെന്‍ സിനിമയിലേക്ക് അവസരം ലഭിച്ചു.
ആദ്യ ഷോട്ട്
സുരാജ് അങ്കിള്‍ ദുബായ്ക്കു പോകുമ്പോള്‍ ഞാന്‍ അതുവഴി കളിച്ചു നടക്കുന്നതായിരുന്നു ആദ്യ ഷോട്ട്. ആ ഷോട്ടില്‍ പടിയില്‍നിന്നു ചാടിയപ്പോള്‍ എന്റെ കാലു മുറിഞ്ഞു. ചോര വന്നതോടെ ഞാന്‍ കരയാന്‍ തുടങ്ങി. മരുന്നൊക്കെ പുരട്ടി വേദന മാറിയിട്ടാണ് പിന്നെ ആ ഷോട്ടെടുത്തത്. കാമറയൊക്കെ കണ്ടപ്പോള്‍ നല്ല പേടിയായിരുന്നു ആദ്യം. പിന്നെ വിപിന്‍ സാര്‍ ധൈര്യം തന്നതോടെ എല്ലാം നന്നായി ചെയ്യാന്‍ സാധിക്കുകയായിരുന്നു.
കുഞ്ഞു ദൈവത്തിലേക്ക്
ബെന്‍, കോലുമുട്ടായി, പള്ളിക്കൂടം, ഒരു മുത്തശ്ശി ഗദ തുടങ്ങിയ സിനിമകള്‍ ചെയ്ത ശേഷമാണ് കുഞ്ഞു ദൈവത്തിലേക്കെത്തുന്നത്. ഡയറക്ടര്‍ ജിയോ സാര്‍ വീട്ടില്‍ വന്ന് ഒരു സീന്‍ അഭിനയിക്കാന്‍ പറഞ്ഞു. എന്റെ അച്ചാച്ചന് മരിച്ചിട്ടുള്ള സീനായിരുന്നു. അതു ചെയ്തത് ജിയോ സാറിനു ഇഷ്ടപ്പെടുകയായിരുന്നു. പിന്നെ എന്റെ വീടിനടുത്തുള്ള ബാലവാടി കടവിലായിരുന്നു കുഞ്ഞുദൈവത്തിന്റെ ആദ്യ ഷൂട്ട്. സിനിമയുടെ പ്രിവ്യൂ കണ്ടുകഴിഞ്ഞപ്പോള്‍ ഡയറക്ടറും ജോജു ചേട്ടനും പറഞ്ഞിരുന്നു, ഒരു അവാര്‍ഡ് കിട്ടാനൊക്കെ സാധ്യതയുണ്ടെന്ന്.
ബെൻ കടന്ന് കട്ടപ്പനയിലേക്ക്
ബെന്‍ സിനിമ കണ്ടിട്ടാണ് കട്ടപ്പനയിലേക്കു നാദിര്‍ഷാ സാര്‍ വിളിപ്പിച്ചത്. ശരിക്കും ആഘോഷമായിരുന്നു കട്ടപ്പനയുടെ സെറ്റ്. എല്ലാ ചേട്ടന്മാരുമായിട്ടും കൂട്ടായതോടെ ഒന്നും പേടിക്കാതെ ചെയ്യാന്‍ പറ്റി. പിന്നെ, കട്ടപ്പനയില്‍ ബ്ലഡൊക്കെ തേച്ച് അഭിനയിച്ചു. അങ്ങനെയൊക്കെ ഞാന്‍ ആദ്യമായിട്ടാണ് ചെയ്തത്. നിനക്കു ചെയ്യാന്‍ പറ്റുമെന്നു നാദിര്‍ഷാ സാര്‍ പറഞ്ഞുതന്നപ്പോള്‍ ധൈര്യമായി.
സിദ്ദിഖ് ഇക്കയുടെ കൂടെ
കട്ടപ്പനയുടെ ഷൂട്ട് തുടങ്ങുന്നതിനു മുമ്പേ ഞാന്‍ സിദ്ദിഖ് സാറിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. അതില്‍ എന്നെ ഒരുക്കുന്നതും സിനിമയിലേക്കു ചാന്‍സ് തേടി സെറ്റുകളിലൊക്കെ കൊണ്ടു പോകുന്ന സീനുകളൊക്കെയുണ്ട്. എങ്കിലും സൈക്കിള്‍ ഓടിക്കുമ്പോള്‍ വീഴുന്ന സീനാണ് ഒരിക്കലും മറക്കാന്‍ പറ്റാത്തത്. ആ ഷോട്ട് എടുക്കുന്നതിനു മുമ്പ് നന്നായി ചെയ്യണമെന്നു പറഞ്ഞു സിദ്ദിഖ് സാര്‍ ഓള് ദി ബെസ്റ്റൊക്കെ പറഞ്ഞിരുന്നു.
ഏറ്റവും വലിയ ആഗ്രഹം
ഒരു പോലീസുകാരനാവണം എന്നായിരുന്നു എന്റെ വലിയ ആഗ്രഹം. ഇപ്പോള്‍ നല്ലൊരു നടനാവണമെന്നാണ്. കൂടാതെ ഒരു ആര്മിക്കാരനും. പക്ഷേ, തമിഴ് താരം വിജയ്യെ കാണണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. ദേശീയ അവാര്‍ഡ് കിട്ടിയതിനു ശേഷം പല വേദികളിലും ഈ ആഗ്രഹം ഞാന്‍ പറഞ്ഞിരുന്നു. അതറിഞ്ഞ വിജയ് സാര്‍ മേയ് ഒന്നിനു മുമ്പ് എന്നോട് കാണാന്‍ വരാന്‍ പറഞ്ഞിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്ന സ്ട്രീറ്റ് ലെെറ്റ് സിനിമയുടെ ഷൂട്ടിംഗിനായി പൊള്ളാച്ചിയില്‍ പോയപ്പോള്‍ അതിനുള്ള അവസരം ലഭിച്ചതാണ്. പക്ഷേ നടന്നില്ല. അന്ന് ഒരുപാട് കരഞ്ഞു. എന്റെ കരച്ചില് മാറ്റാന്‍ അച്ഛനും അമ്മയും വിജയ് സാറിന്റെ വീട്ടില്‍ കൊണ്ടു പോയി. പക്ഷേ, അവിടെ വരെ ചെന്നിട്ടും കാണാന്‍ സാധിക്കാത്തതുകൊണ്ട് എന്റെ കരച്ചില് കൂടിയതേയു ള്ളു. ഇപ്പോള്‍ മേയ് ഒന്നിനു വിജയ് സാറിനെ കാണാന്‍ വീണ്ടും അവസരം ഒത്തുവന്നതാണ്. ദേശീയ അവാര്‍ഡ് വാങ്ങിക്കാന്‍ രണ്ടാം തീയതി ഡല്‍ഹിക്കു പോകണമെന്നതിനാൽ അതും നടക്കില്ല. (ചിരിച്ചു സംസാരിച്ച ആദിഷിന്റെ മുഖത്ത് ഒരുനിമിഷം നഷ്ടബോധത്തിന്റെ സങ്കടം)
വിജയ് ആരാധകൻ
(അമ്മയെ നോക്കി ചിരിച്ചു) എനിക്കു എല്ലാവരെയും ഇഷ്ടമാണ്. എന്നാല്‍, വിജയ് സാറിനോട് ഭയങ്കര ഇഷ്ടമാണ്. ആദ്യം കാണുമ്പോള്‍ ഞാന്‍ വിജയ് സാറിന്റെ വലിയ ആരാധകനാണെന്നു പറയണം. പിന്നെ രണ്ടു മൂന്നു വിജയ് സാര്‍ അഭിനയിച്ച സീനുകളൊക്കെ ചെയ്തു കാണിക്കണം. ആദ്യം ഭൈരവയിലെ തെരിഞ്ച എതിരയുടെ തെരിയാതെ എതിരിക്കു താന്‍ അല്ലി... അതികമായിരിക്കണം... ഈ സീന്‍ ചെയ്തു കാണിക്കും. പിന്നെ പുലിയിലെ രണ്ടു ഡയലോഗും. (അഭിനയിച്ചു കാണിക്കുമ്പോള്‍ ഒരു കൊച്ചു വിജയ് തന്നെ!) വിജയ് സാറിന്റെ എല്ലാ സിനിമയും കാണും. മമ്മുക്കയോടും ലാലേട്ടനോടുമൊക്കെ അത്രയുംതന്നെ ഇഷ്ടമുണ്ട്. സ്ട്രീറ്റ് ലൈറ്റ് സിനിമയിലൂടെ മമ്മൂക്ക സാറിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചു. ഇനി ലാലേട്ടന്റെ കൂടെ അഭിനയിക്കണം. പിന്നെ അല്ലു അര്‍ജുനെയും ഇഷ്ടമാണ്.
ചെയ്യാന്‍ ആഗ്രഹിക്കുന്നത്
അങ്ങനെ ചോദിച്ചാല്‍ ഫൈറ്റ് സീന്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. പുലിമുരുകനിലെ... പിന്നെ, ദി ഗ്രേറ്റ് ഫാദറിന്റെ ക്ലൈമാക്സില്‍ മമ്മൂക്കയുടെ ഫൈറ്റ് സീന്‍ ഒക്കെ ശരിക്കും ഇഷ്ടമായി. കൈ കെട്ടിയിട്ടിട്ടും മമ്മൂക്ക ചാടി അടിക്കുന്നതൊക്കെ മറക്കാന്‍ പറ്റില്ല. ഇറങ്ങാന്‍ പോകുന്ന ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയില്‍ സ്റ്റണ്ട് സീനില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
മറക്കാന്‍ പറ്റാത്ത ഷോട്ട്...
കുഞ്ഞു ദൈവത്തില്‍ കുളിക്കുന്ന സീന്‍ ഏറെ കഷ്ടപ്പെട്ടായിരുന്നു അഭിനയിച്ചത്. വാഗമണ്ണിലായിരുന്നു ഷൂട്ട്. നല്ല തണുപ്പില്‍ രാത്രി 12 മണിക്കു ഷവറില്‍ കുളിക്കുന്നതായിരുന്നു സീന്‍. തണുത്തുവിറച്ച എന്നോട് ജിയോ സാര്‍ ഈ സീന്‍ ഇങ്ങനെ ചെയ്താലെ ശരിയാകൂ എന്നു പറഞ്ഞുതന്നു. തുടര്‍ന്നാണ് ആ ഷോട്ടെടുത്തത്.
സിനിമയിലെ കൂട്ടുകാർ
(അവന്റെ സുഹൃത്തുകൾ എല്ലാം ചേട്ടന്മാരാണെന്ന് അമ്മ പറയുന്നു) ആദ്യ സിനിമയായ ബെന്നിൽ അഭിനയിച്ച ഗൗരവ് ചേട്ടനായിരുന്നു ആദ്യമായി കൂട്ടുകൂടിയത്. അവാർഡ് കിട്ടിയപ്പോഴൊക്കെ ഗൗരവ് ചേട്ടൻ വിളിച്ചിരുന്നു. പിന്നെ എല്ലാ സെറ്റുകളിലും ലെെറ്റ് ബോയ് ചേട്ടന്മാരും അങ്ങനെ എല്ലാവരുമായി നല്ല സൗഹൃദത്തിലായിരുന്നു. സൗബിൻ ചേട്ടന് (സൗബിൻ ഷാഹിർ) എന്നോടു ഭയങ്കര സ്നേഹമാണ്. അവാർഡൊക്കെ കിട്ടിക്കഴിഞ്ഞ് ഒരിക്കൽ സൗബിൻ ചേട്ടൻ അടുത്തൂടെ പോകുന്പോൾ ഞാൻ കണ്ടില്ല. പിന്നെ, കണ്ടപ്പോൾ ഓടി അടുത്തു ചെന്നപ്പോൾ എന്നോട് മിണ്ടിയില്ല. തമാശയായി ചെയ്തതാണ്. പക്ഷേ അത് എനിക്കു ഭയങ്കര വിഷമമായി. ഞാൻ കുറെ കരഞ്ഞു.
അവാര്‍ഡിന്റെ തിളക്കം
(അതിന് ഉത്തരം പറഞ്ഞത് ആദിഷിന്റെ അച്ഛനാണ്) ആദ്യം ജോജു സാറാണ് വിളിച്ചു പറഞ്ഞത്. ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്ന ദിവസമാണെന്നൊന്നും അറിയില്ലായിരുന്നു. ചേട്ടന്റെ ആദിക്കാണ് ഇത്തവണത്തെ മികച്ച ബാല നടനുള്ള പുരസ്കാരമെന്നു ജോജു സാര്‍ പറഞ്ഞു. പിന്നെ ഫോണ്‍ വിളികളുടെ ബഹളമായിരുന്നു.
കളിക്കാൻ സമയമില്ല
സിനിമയിലെത്തിയതോടെ കളിക്കാനുള്ള സമയമൊക്കെ വളരെ കുറവാണ്. (വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരമായി വീണുകിട്ടിയ കുറച്ചു നേരം ആദിഷ് ഫുട്ബോള്‍ കളിക്കുകയായിരുന്നു) പിന്നെ ഷൂട്ടിനു പേകുമ്പോള്‍ ക്ലാസൊക്കെ നഷ്ടപ്പെടും. പിന്നെ അതൊക്കെ ശരിയാക്കണം. അങ്ങനെ സമയം ഒക്കെ പോകും. അപ്പോള്‍ കൂട്ടുകാരുടെ കൂടെ കളിക്കാനുള്ള അവസരം കുറവാണ്.
ആദ്യമായി ഉദ്ഘാടനത്തിനു പോയ സന്തോഷത്തിലായിരുന്നു വീട്ടില്‍ ചെന്നപ്പോള്‍ ആദിഷ്. അഭിനയത്തിലെന്ന പോലെ പഠിത്തത്തിലും ആദി മിടുക്കനാണ്. കാലടി ജ്ഞാനോദയ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ്. വരുന്ന അധ്യയന വർഷം നാലാം ക്ലാസിലേക്കാണ്. ബെന്നിൽ തുടങ്ങി സ്ട്രീറ്റ് ലെെറ്റ് വരെ ഇപ്പോൾ 12 സിനിമകളിൽ അഭിയിച്ചു. ഛായാഗ്രാഹകനായിരുന്ന ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലെെറ്റിന്റെ ഷൂട്ടാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വല്ലത്ത് കെട്ടിട നിര്‍മാണത്തിനുള്ള സാമഗ്രികളുടെ വില്പന കേന്ദ്രം നടത്തുകയാണ് ആദിയുടെ അച്ഛനും അമ്മയും. ചേച്ചി അശ്വിനി പ്രവീണ്‍ പ്ലസ്ടു വിദ്യാർഥിനിയാണ്.
സ്വന്തം ലേഖകൻ