ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ സോഹൻ റോയ് ആണ് പുതിയ രക്തരക്ഷസിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഏറ്റവും മികച്ച പിന്തുണയോടെ ഏറ്റവും മികച്ച നാടകമായി രക്തരക്ഷസിനെ ഒരിക്കൽ കൂടി അരങ്ങിൽ എത്തിക്കാൻ സോഹൻ റോയിയും കൂട്ടരും അനന്തപത്മനാഭന്റെ കൂടെയുണ്ട്.
ഏരീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നാടകങ്ങൾ കടൽ കടക്കുന്ന കാലവും വിദൂരമല്ല. കലാനിലയം കൃഷ്ണൻ നായരുടെ വലിയ സ്വപ്നമായിരുന്ന സ്ഥിരം നാടകവേദിക്ക് എറണാകുളത്തും തിരുവനന്തപുരത്തും സ്വപ്നസാക്ഷാത്കാരം നടത്തുമ്പോൾ അതിൽ ഏരീസിന്റെ കൈയൊപ്പമുണ്ടാകും.
പുഷ്ബാക്ക് സീറ്റുകൾ അടക്കം 140 സീറ്റുകൾ ഇത്തരത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് ക്ലാസ്സുകളാണ് ഓഡിറ്റോറിയത്തിൽ ഉണ്ടാവുക. ഒരു സിനിമ തിയറ്ററിൽ ഇരുന്ന് നാടകം കാണുന്ന ഫീൽ കാണികൾക്ക് ഇതിലൂടെ കിട്ടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ശബ്ദസംവിധാനത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് രക്തരക്ഷസ് ഇത്തവണ അണിയിച്ചൊരുക്കുന്നത്. കൂടെ വിഷ്വൽ ഇഫക്സിനും ഹൈടെക് മേക്കപ്പിനും പ്രാധാന്യമുണ്ട്.
പുതിയ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ നാടകത്തിൽ കൊണ്ടുവരുമ്പോൾ തന്നെ നാടകത്തിന്റെ തനത് സ്വഭാവരീതികൾ കൈമോശം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് അനന്തപത്മനാഭൻ പറഞ്ഞു.
25 ദിവസമാണ് കൊടുങ്ങല്ലൂരിൽ നാടകം കളിക്കുക. അനന്തപത്മനാഭന്റെ അമ്മയുടെ നാടായ കൊടുങ്ങല്ലൂരിൽ ഇവരുടെ വീടിനോട് ചേർന്ന് തന്നെയാണ് നാടക ക്യാമ്പും സെറ്റ് നിർമാണവും എല്ലാം നടക്കുന്നത്.
150 ഓളം കലാകാരന്മാരാണ് ആരെങ്കിലും അണിയറയിലും ആയി രക്തരക്ഷസ് എന്ന ബ്രഹ്മാൻ നാടകത്തെ അണിയിച്ചൊരുക്കുന്നത്. നിമിഷനേരം കൊണ്ട് മാറിമറിയുന്ന സ്റ്റേജ് സെറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രോപ്പർട്ടികളും വിസ്മയ കാഴ്ചകളും പതിനായിരം ചതുരശ്ര അടി വിസ്തീർ ണ്ണമുള്ള സ്റ്റേജിൽ നിറയും.
സിനിമാരംഗത്തുള്ളവരടക്കം രക്തരക്ഷസിന്റെ ഭാഗമാകുന്നുണ്ട്. രണ്ടരമണിക്കൂറാണ് നാടകത്തിന്റെ ദൈർഘ്യം. രക്തരക്ഷസിന്റെ ചാപ്റ്റർ വൺ ആണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള ഒരു രഹസ്യമാണ് രണ്ടാം ചാപ്റ്ററിൽ വെളിപ്പെടുത്തുക.
അധികം വൈകാതെ തന്നെ രണ്ടാം ചാപ്റ്ററിന്റെ പണി ആരംഭിക്കും. കൊടുങ്ങല്ലൂരിലെ നാടകാവതരണത്തിന് ശേഷം തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് രക്തരക്ഷസ് എത്തുക. കലാനിലയം എന്ന 11 അക്ഷരമാണ് തന്റെ ആത്മവിശ്വാസമെന്നും കാണികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ തന്റെ ഉത്തരവാദിത്വം കൂടുന്നുവെന്നും അനന്തപത്മനാഭൻ പറയുന്നു.
കൊടുങ്ങല്ലൂരിലെ കലാനിലയത്തിന്റെ നാടക റിഹേഴ്സൽ ക്യാമ്പിൽ കൂരിരുട്ടിലും നിലാവിന്റെ നീല വെളിച്ചത്തിലും അട്ടഹാസം മുഴക്കി രക്തദാഹിയായി അലറിയാർക്കുകയാണ്... ഒക്ടോബറിന്റെ പതിമൂന്നാം രാവിൽ ഉയർത്തെഴുന്നേൽക്കാൻ...