ഉത്തരമലബാറിന്റെ ആകാശസ്വപ്നങ്ങൾക്ക് ഡിസംബർ ഒൻപതിന് ടേക്ക് ഓഫ്. അന്ന് രാവിലെ 10ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 182 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിലേക്ക് പറന്നുയരും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിക്കും. കണ്ണൂർ നഗരത്തിൽനിന്ന് 28 കിലോമീറ്റർ അകലെ മട്ടന്നൂരിനടുത്ത് മൂർഖൻപറന്പിലാണ് പുതിയൊരു വിസ്മയലോകം ചിറകുവിടർത്തുന്നത്.
2350 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിർമാണ ചെലവ്. 1892 കോടി രൂപയാണ് ആദ്യം പദ്ധതിച്ചെലവായി കണക്കാക്കിയിരുന്നത്. ഒരു വർഷം 250 കോടി രൂപയാണ് പ്രവർത്തനചെലവായി പ്രതീക്ഷിക്കുന്നത്. പുതുതായി തുടങ്ങുന്ന വിമാനത്താവളങ്ങളിൽ സേവനം ചെയ്യുന്ന സിഐഎസ് എഫ്, കസ്റ്റംസ് ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളുടെയും ശന്പളമടക്കമുള്ള ചെലവുകൾ എയർപോർട്ട് കന്പനി തന്നെ വഹിക്കണമെന്ന കേന്ദ്രനയമാണ് പ്രവർത്തനചെലവ് വർധിക്കാൻ കാരണം.
ജനുവരിയോടെ പ്രതിദിനം 13 വിമാനങ്ങൾ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ജനുവരിയോടെ പ്രതിദിനം 13 വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) മാനേജിംഗ് ഡയറക്ടർ വി.തുളസീദാസ് പറഞ്ഞു. ഉദ്ഘാടനദിവസമായ ഡിസംബർ ഒൻപതിന് തന്നെ വിമാനത്താവളം പ്രവർത്തനസജ്ജമാകും. കണ്ണൂരിൽനിന്നുള്ള ആദ്യസർവീസായി അബുദാബിയിലേക്ക് പുറപ്പെടുന്ന എയർഇന്ത്യ എക്സ്പ്രസ് രാത്രി ഏഴിന് തിരിച്ചെത്തും. ഉദ്ഘാടനദിവസം മാത്രമായിരിക്കും ഈ സമയത്ത് സർവീസ് നടത്തുക.
മറ്റു ദിവസങ്ങളിൽ രാവിലെ ഒൻപതിന് കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് രാത്രി 8.20നാണ് തിരിച്ചെത്തുക. ദോഹ, ഷാർജ, റിയാദ് എന്നിവിടങ്ങളിലേക്കും എയർഇന്ത്യ എക്സ്പ്രസ് സർവീസിന് തയാറായിട്ടുണ്ട്. ഇപ്പോൾ അറ്റകുറ്റപ്പണിയിലുള്ള ഒരു വിമാനംകൂടി എത്തുന്നതോടെ മസ്കറ്റിലേക്കും സർവീസ് നടത്തും. അതോടൊപ്പം ആഴ്ചയിൽ നാലുദിവസം മാത്രമുള്ള ഷാർജ സർവീസ് ദിവസേനയാക്കും.
ഗോ എയറും ഇൻഡിഗോയും
ഡിസംബറിൽതന്നെ ഗോ എയറിന്റെ ആഭ്യന്തര സർവീസും ആരംഭിക്കും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഗോ എയർ സർവീസ്. അന്താരാഷ്ട്ര സർവീസിനും ഗോ എയർ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ അബുദാബി, ദമാം, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. ദോഹ, കുവൈറ്റ് സർവീസിനും ഗോ എയറിന് പദ്ധതിയുണ്ട്.
ഇൻഡിഗോ ജനുവരി പകുതിയോടെ ആഭ്യന്തര സർവീസ് ആരംഭിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹൂബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് താത്പര്യം അറിയിച്ചിരിക്കുന്നത്. ആദ്യദിവസം മുതൽത്തന്നെ കാർഗോ സർവീസിനും താത്കാലിക സംവിധാനം ഏർപ്പെടുത്തും. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡുമായി ഇതിന് ധാരണയായിട്ടുണ്ട്. കാർഗോ കോംപ്ലക്സ് ഒന്നരവർഷത്തിനിടയിൽ പൂർത്തിയാക്കും.
ഒൻപത് നില ടെർമിനൽ, സെൽഫ് ബാഗേജ് ഡ്രോപ് മെഷീൻ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ കാത്തിരിക്കുന്നത് അതിനൂതന സംവിധാനങ്ങൾ. ഒൻപത് നിലയുള്ളതാണ് ടെർമിനൽ കെട്ടിടം. എന്നാൽ, ആറുനിലകൾ മാത്രമേ യഥാർഥത്തിൽ "ചിത്രത്തി'ലുള്ളൂ.മൂന്നുനിലകൾ സാങ്കേതിക സംവിധാനങ്ങൾക്കായി ഉപയോഗിക്കുന്നു. ഊർജ ഉപയോഗം കുറയ്ക്കുന്നതിനായി ഗ്രീൻ ബിൽഡിംഗ് നയം സ്വീകരിച്ചതിനാൽ സൂര്യപ്രകാശം യഥേഷ്ടം കടന്നെത്തുന്ന വിധത്തിലാണ് ടെർമിനൽ നിർമാണം. വരുന്നതും പോകുന്നതുമായ യാത്രക്കാർക്കുവേണ്ടി വ്യത്യസ്ത നിലകളിൽ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതും വിമാനത്താവളത്തെ വ്യത്യസ്തമാക്കുന്നു.
യാത്രക്കാർക്ക് ബാഗേജുകൾ ചെക്ക് ചെയ്യാൻ കൗണ്ടറിൽ പോകേണ്ട ആവശ്യമില്ലാത്ത സെൽഫ് ബാഗേജ് ഡ്രോപ് മെഷീൻ സൗകര്യം കേരളത്തിൽ ആദ്യമായി ഏർപ്പെടുത്തുന്നത് കണ്ണൂരിലാണെന്ന് തുളസീദാസ് പറഞ്ഞു. ബാഗേജുകൾ പരിശോധിക്കാനുള്ള അത്യാധുനികവും ഏറ്റവും ചെലവേറിയതുമായ ഇൻലൈൻ എക്സ്റേ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതീവ സുരക്ഷാ നിർദേശങ്ങളുണ്ടെങ്കിൽ മാത്രമേ ഇതിനുപുറമേയുള്ള പരിശോധയുണ്ടാകുകയുള്ളൂ. സെൽഫ് ചെക്ക് ഇൻ മെഷീനും സെൽഫ് ബാഗേജ് ഡ്രോപ് മെഷീനും സജ്ജീകരിച്ചിട്ടുണ്ട്. ഹാൻഡ് ബാഗേജുകളും ബോർഡിംഗ് പാസുകളും സ്റ്റാന്പ് ചെയ്യാതെ സെക്യൂരിറ്റി സ്ക്രീനിംഗ് നടത്താനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്.
തിരക്കേറിയാൽ വലുതാകും ബാഗേജ് കളക്ട് ഏരിയ
ഏറ്റവും താഴത്തെനിലയിൽ സിഐഎസ്എഫ്, കസ്റ്റംസ് തുടങ്ങി വിമാനത്താവളത്തിലെ വിവിധ ഏജൻസികളുടെ ഓഫീസുകളാണ്. അതിനു മുകളിലെ നിലയിലാണ് വിമാനമിറങ്ങുന്ന യാത്രക്കാരുടെ ബാഗേജ് കളക്ട് ചെയ്യാനുള്ള സ്ഥലം. മൂന്നു ബാഗേജ് റിട്രീവൽ ബെൽറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ആഭ്യന്തര, ഇന്റർനാഷണൽ യാത്രക്കാർക്കായി ഓരോന്നും സ്വിംഗ് ഏരിയയിൽ മറ്റൊന്നും.
തിരക്കനുസരിച്ച് ആഭ്യന്തര യാത്രക്കാരുടെ ആവശ്യത്തിനോ ഇന്റർനാഷണൽ യാത്രക്കാരുടെ ആവശ്യത്തിനോ ഉപയോഗിക്കാൻ കഴിയുമെന്നതാണ് സ്വിംഗ് ഏരിയയുടെ പ്രത്യേകത. ഗ്ലാസ് സ്ലൈഡിംഗ് ഉപയോഗിച്ചാണ് ഈ ഭാഗം വേർതിരിച്ചിരിക്കുന്നത്. 12 കസ്റ്റംസ് ചെക്കിംഗ് കൗണ്ടറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശക ഗാലറിയുമുണ്ട്.
മൂന്നാം നിലയിലാണ് വിമാനങ്ങളിൽ എത്തുന്ന ബാഗേജുകൾ തരംതിരിക്കുന്ന ബാഗേജ് ബ്രേക്ക് അപ്പ് ഏരിയ. ഇവിടെ യാത്രക്കാർക്ക് എത്തേണ്ട കാര്യമില്ല. നാലാംനിലയിലാണ് ഡിപ്പാർച്ചർ ഹാൾ. ചെക്ക് ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഇവിടെയാണ്. 32 കൗണ്ടറുകളാണ് ഇവിടെയുള്ളത്. സുരക്ഷാപരിശോധനയും ഇവിടെത്തന്നെ. ഫ്ളൈറ്റുകൾ മാറിക്കയറുന്നവർക്ക് വിശ്രമിക്കാനുള്ള ട്രാൻസിറ്റ് ലോഞ്ചും ഇവിടെയുണ്ട്. മെഡിക്കൽ സഹായകേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
ഇതിനു മുകളിലത്തെ നിലയിൽ ആഭ്യന്തര യാത്രക്കാർക്കുള്ള വെയിറ്റിംഗ് സൗകര്യവും അതിനുമുകളിൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള സൗകര്യവുമാണ്. റസ്റ്ററന്റ്, ഡ്യൂട്ടിഫ്രീ ഷോപ്പ് എന്നിവയും ഏറ്റവും മുകളിലത്തെ നിലയിലുണ്ട്. വിഐപി ലോഞ്ച്, ബേബി ലോഞ്ച്, സ്ത്രീപുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ശുചിമുറി എന്നിവയുമുണ്ട്.
സന്ദർശക ഗാലറിയും പ്രീപെയ്ഡ് ടാക്സിയും
ടെർമിനലിന് പുറത്തുകൂടിയാണ് സന്ദർശക ഗാലറിയിലേക്കുള്ള വഴി. ഇവിടെ നിന്നാൽ റൺവേ പൂർണമായും കാണാം. ഭക്ഷണ, ഷോപ്പിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ വിവിധ ഏജൻസികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇവർ വിവിധ സ്ഥാപനങ്ങൾക്ക് വീതിച്ചുനൽകും. കിയാലും പരിചയസന്പന്നരായ ഏജൻസിയും ചേർന്നുള്ള സംയുക്തസംരംഭമായാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് തുടങ്ങുന്നത്. ബാഗേജുകൾ പാക്കേജ് ചെയ്യാനുള്ള സംവിധാനവും പ്രീപെയ്ഡ് ടാക്സി സർവീസുമുണ്ട്. ഓൺലൈൻ ടാക്സി സർവീസ് തുടങ്ങാനും ആലോചനയുണ്ട്. ചെക്ക് ഇൻ കൗണ്ടറുകൾ ആവശ്യാനുസരണം ഇരട്ടിയാക്കാം. ആറ് എയ്റോ ബ്രിഡ്ജുകൾ സജ്ജമാണ്. ആവശ്യമനുസരിച്ച് ഇവയുടെ എണ്ണവും വർധിപ്പിക്കാം.
സർവീസുകളുടെ നിയന്ത്രണം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്. കാലാവസ്ഥാ വകുപ്പിന്റെ ജീവനക്കാരും സജ്ജമായിട്ടുണ്ട്. എയർഇന്ത്യ എയർട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിനാണ് ഗ്രൗണ്ട്, കാർഗോ ഹാൻഡ്ലിംഗ് ചുമതല. ക്ലീനിംഗ്, മെയിന്റനൻസ് ജീവനക്കാർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. "ക്ലീനിംഗ് വണ്ടികൾ' ഓരോയിടവും തുടച്ചുവൃത്തിയാക്കി ടെർമിനലിൽ സജീവം. ജിഎംആർ എയ്റോ ടെക്കും എയർ ഇന്ത്യ എൻജിനിയറിംഗ് സർവീസും വിമാനകന്പനികൾക്ക് സങ്കേതികസഹായം നൽകും.
ഫ്യൂവൽ ഹൈഡ്രിന്റ് സംവിധാനം, ഇരുവശത്തും അപ്രോച്ച് ലൈറ്റ്
ഭാരത് പെട്രോളിയം കോർപറേഷന്റെയും (ബിപിസിഎൽ) കിയാലിന്റെയും സംയുക്തസംരംഭമായാണ് ഇന്ധനപ്പാടം ഒരുക്കിയിരിക്കുന്നത്. ടാങ്കർലോറി ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്ന സംവിധാനം മാറ്റി അണ്ടർ ഗ്രൗണ്ട് പൈപ്പിംഗ് സംവിധാനം ഏർപ്പെടുത്തും. വിമാനത്താവള കമ്മീഷനിംഗിനുശേഷം ഇതിനുള്ള ഫ്യൂവൽ ഹൈഡ്രിന്റ് സംവിധാനത്തിന്റെ പ്രവൃത്തികൾ ആരംഭിക്കും.
റൺവേ 4000 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. കാറ്റഗറി വൺ നിലവാരത്തിലുള്ള റൺവേ അപ്രോച്ച് ലൈറ്റാണ് ഇപ്പോൾ കിഴക്കുഭാഗത്ത് സ്ഥാപിച്ചിരിക്കുന്നത്. റൺവേ വികസിപ്പിക്കുന്നതോടെ പടിഞ്ഞാറുഭാഗത്തും ഇതേനിലവാരമുള്ള അപ്രോച്ച് ലൈറ്റ് സ്ഥാപിക്കും. അപ്പോൾ ഏതു കാലാവസ്ഥയിലും രണ്ടുവശത്തുനിന്നും ബുദ്ധിമുട്ടില്ലാതെ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയും.
പ്രധാന ആസ്തിയായ ഭൂമി ഉപയോഗിച്ച് വരുമാനമുണ്ടാക്കാനുള്ള ശ്രമങ്ങളും കിയാൽ തുടങ്ങിയിട്ടുണ്ട്. വിമാന മെയിന്റനൻസിനുള്ള സൗകര്യത്തിന് സ്ഥലം തയാറാക്കി വയ്ക്കും. ആവശ്യമുള്ളവർക്ക് ഏറ്റെടുത്ത് ഉപയോഗിക്കാം. വിമാനത്താവളത്തിലെ ജീവനക്കാർക്കുള്ള ഒറാക്ട് പരിശീലനം നൽകിയത് ഹൈദരാബാദിലുള്ള ജിഎംആർ എന്ന ഏജൻസിയാണ്.
സിജി ഉലഹന്നാൻ