തമിഴ് സിനിമയും രാഷ്ട്രീയവും രണ്ടല്ല ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. എന്നാൽ കേരളത്തിൽ രണ്ടും രണ്ടാണ്. തമിഴ്നാട്ടിൽ പ്രേക്ഷകരും അണികളും ഒന്നാകുന്പോൾ കേരളത്തിൽ പ്രേക്ഷകൻ വേറെ അണികൾ വേറെ എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ സർക്കാർ വിരുദ്ധ-ഭരണകൂട വിരുദ്ധ സിനിമകൾ തമിഴ് പ്രേക്ഷകരെ പൊള്ളിക്കും പോലെ മലയാളിയെ പൊള്ളിക്കണമെന്നില്ല.
സിനിമയെ കലാരൂപമെന്ന നിലയ്ക്ക് സ്വാഗതം ചെയ്യുകയും വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുകയും ചെയ്യുന്ന മലയാളിയുടെ മഹാമനസ്കത കണ്ടില്ലെന്ന് നടിക്കാനാവില്ല. സധൈര്യം സിനിമകളെടുക്കാൻ സംവിധായകർക്ക് അതു നൽകുന്ന പ്രചോദനവും ആത്മവിശ്വാസവും ഒന്നു വേറെതന്നെയാണ്. അല്ലെങ്കിൽ സന്ദേശം പോലുള്ള സിനിമ നമുക്ക് ലഭിക്കില്ലായിരുന്നു.
കേരള രാഷ്ട്രീയത്തെ ഇത്രയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച മറ്റൊരു സിനിമയില്ലെന്ന് തന്നെ പറയാം. പക്ഷഭേദങ്ങളില്ലാതെ രാഷ്ട്രീയത്തേയും സർക്കാരിനേയും നിശിതമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടും ആ ചിത്രം കേരളത്തിലെ പ്രേക്ഷകർ എല്ലാ രാഷ്ട്രീയവും മറന്ന് ഏറ്റെടുത്ത് വിജയിപ്പിച്ച ചിത്രമാണ്.
ഷാജി കൈലാസ് - രണ്ജി പണിക്കർ ടീമിന്റെതായി വന്ന ഒട്ടുമിക്ക ചിത്രങ്ങളും സർക്കാരിന്റെ നെറികേടുകളേയും പിടിപ്പുകേടുകളേയും ശക്തമായ ഭാഷയിൽ വിമർശിക്കുന്നതായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി സർക്കാരുകളുടെ ഉള്ളറകളിലേക്ക് വരെ കടന്നുചെല്ലുന്നവയായിരുന്നു തലസ്ഥാനവും, സ്ഥലത്തെ പ്രധാന പയ്യൻസും, ഏകലവ്യനും, കമ്മീഷണറുമെല്ലാം. അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരിക്കുന്ന ഭരണാധിപൻമാരോട് ഒരിക്കലെങ്കിലും ഇവിടത്തെ ജനങ്ങൾ പറയാനാഗ്രഹിച്ച, ചോദിക്കാനാഗ്രഹിച്ച ഒരായിരം ചോദ്യങ്ങൾ ഇവരുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ചോദിച്ചപ്പോൾ തിയറ്ററുകളിൽ സന്തോഷം കൊണ്ട് പ്രേക്ഷകർ കൈയടിച്ചു. മലയാളത്തിൽ രാഷ്ട്രീയ സിനിമകൾ അഥവാ സർക്കാർ വിമർശന സിനിമകൾ പെരുകാൻ ഇവരുട ചിത്രങ്ങളുടെ വിജയം കാരണമായി.
അതേസമയം ഷാജി എൻ കരുണ് സംവിധാനം ചെയ്ത പിറവി എന്ന ചിത്രം മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ശക്തമായ രാഷ്ട്രീയ വിമർശന-സർക്കാർ വിമർശന സിനിമയാണ്. ഭരണകൂട ഭീകരതക്കെതിരെ ഇത്രയും ശക്തമായി ലളിതമായ ഫ്രെയ്മുകളിലൂടെയും ട്രീറ്റ്മെന്റിലൂടെയും പ്രതികരിച്ച സിനിമ വേറെയില്ല. മലയാളിക്ക് നന്നായി അറിയാവുന്ന ഒരച്ഛന്റെയും മകന്റെയും കഥയായിരുന്നു പിറവി.
തീപ്പൊരി ഡയലോഗും അടിപിടിയുമൊക്കെ രാഷ്ട്രീയസിനിമകളിൽ വേണമെന്ന ധാരണ പലർക്കുമുണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നുമില്ലാതെ ശക്തമായ പ്രമേയം മാത്രം കൈമുതലാക്കി താരജാഡകളില്ലാതെ പുറത്തുവന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സമീപകാലത്തെ മികച്ച രാഷ്ട്രീയ ചിത്രങ്ങളിലൊന്നാണ്. സർക്കാരിനേയും വ്യക്തിരാഷ്ട്രീയത്തേയുമെല്ലാം എണ്ണംപറഞ്ഞ് വിമർശിക്കുന്ന ചിത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിനെതിരെ ഒരു രാഷ്ട്രീയപ്രസ്ഥാനം രംഗത്തെത്തിയതും അവർക്ക് വേരോട്ടമുള്ള മലബാറിന്റെ മണ്ണിൽ ആ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞതും കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത്തരത്തിൽ വിവാദമുണ്ടാകുന്പോൾ ആ ചിത്രം കാണാൻ കൂടുതൽ പേരെത്തുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
വെള്ളാനകളുടെ നാട്, വരവേൽപ് എന്നീ ചിത്രങ്ങളിലൂടെ ശ്രീനിവാസൻ മുന്നോട്ടുവച്ച വിമർശനാത്മക രാഷ്ട്രീയം എക്കാലത്തും പ്രസക്തമാണ്. ഇന്നും ആ ചിത്രങ്ങളിലൂടെ പ്രിയദർശനും സത്യൻഅന്തിക്കാടും ശ്രീനിവാസനും ഉന്നയിച്ച ചോദ്യങ്ങളും കാര്യങ്ങളും കേരളസമൂഹത്തിൽ നിലനിൽക്കുന്നതാണ്. സർക്കാരിനെയും തലതിരിഞ്ഞ സർക്കാർ നയങ്ങളേയും ബ്യൂറോക്രസിയുടെ അതിരുകടന്ന ആധിപത്യത്തേയും തൊഴിലാളി സംഘടനകളുടെ തലപ്പത്തിരിക്കുന്ന ഇത്തിൾക്കണ്ണികളായ നേതാക്കളേയുമൊക്കെ ഈ ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുനിർത്തിത്തന്നു.
ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് എന്നീ വേണുനാഗവള്ളി സിനിമകൾ സർക്കാർ വിമർശനം കാര്യമായി നടത്തിയില്ലെങ്കിലും രാഷ്ട്രീയം സംസാരിച്ച സിനിമകളായിരുന്നു.
മധുപാലിന്റെ തലപ്പാവ്, ബാലചന്ദ്രമേനോന്റെ നയം വ്യക്തമാക്കുന്നു, ജോഷിയുടെ പത്രം, ലയണ്, രഞ്ജൻ പ്രമോദിന്റെ ഫോട്ടോഗ്രാഫർ, മണിരത്നം സംവിധാനം ചെയ്ത ഉണരൂ, സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളെല്ലാം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ സർക്കാർ വിമർശനം ഉന്നയിച്ച സിനിമകളാണ്. ഇതിൽ മണിരത്നം മലയാളത്തിൽ ഒരുക്കിയ ഉണരൂ എന്ന ചിത്രം ഇന്ത്യയിലെ മികച്ച ചിത്രങ്ങളിലൊന്നാണ്.
ഐ.വി.ശശി-ടി.ദാമോദരൻ കൂട്ടുകെട്ടിൽ പിറന്ന പല സിനിമകളും സർക്കാരിനെ മുഖം നോക്കാതെ വിമർശിച്ചവയായിരുന്നു. ഈനാടും അങ്ങാടിയും വാർത്തയും അടിമകൾ ഉടമകളുമെല്ലാം നട്ടെല്ലുള്ള രാഷ്ട്രീയ സിനിമകളായിരുന്നു. പറയേണ്ട കാര്യങ്ങൾ മറച്ചുകെട്ടാതെ വിളിച്ചുപറഞ്ഞ ഈ ചിത്രങ്ങളിൽ പലപ്പോഴും സെൻസർ ബോർഡിന്റെ കത്രിക വീണിരുന്നു.
രഞ്ജിത്തിന്റെ സിനിമകളിൽ ഭരണകൂട സംവിധാനത്തോടുള്ള എതിർപ്പ് പല ഡയലോഗുകളിലും പ്രകടമാകാറുണ്ടെങ്കിലും ജയരാജ് ഒരുക്കിയ ഗുൽമോഹറിൽ വ്യക്തമായ രാഷ്ട്രീയ വിമർശനം ഉണ്ടായിരുന്നു. എംടി.-ഹരിഹരൻ ടീമിന്റെ പഞ്ചാഗ്നിയും ഇതേ ഗണത്തിലുണ്ട്. ആക്ഷേപഹാസ്യത്തിന്റെ സർവ ഗുണങ്ങളും ഒത്തിണങ്ങിയ സർക്കാർ വിമർശന ചിത്രമായിരുന്നു പഞ്ചവടിപ്പാലം. കബനീനദി ചുവന്നപ്പോൾ, മീനമാസത്തിലെ സൂര്യൻ എന്നീ സിനിമകൾ മലയാളത്തിലെ വേറിട്ട പൊളിറ്റിക്കൽ ക്രിട്ടിക്കുകളായിരുന്നു.
നെയ്ത്തുകാരൻ, പുലിജൻമം എന്നീ സിനിമകളിലൂടെ പ്രിയനന്ദനൻ പറഞ്ഞതും രാഷ്ട്രീയം തന്നെയാണ്. വഴിതെറ്റി നടക്കുന്ന ഭരണകൂടത്തിനും സർക്കാരിനുമുള്ള ഒരു തിരുത്തായിരുന്നു പുലിജൻമമെന്ന് വിശേഷിപ്പിക്കാം.
മോഹൻലാൽ-ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച റെഡ് വൈൻ മലയാളത്തിലെ മികച്ച രാഷ്ട്രീയ ചിത്രങ്ങളിലൊന്നാണ്. സർക്കാരും കോർപറേറ്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും മറ്റും വളരെ നല്ലരീതിയിൽ ചർച്ച ചെയ്ത റെഡ് വൈൻ കേരളത്തിന്റെ സമകാലിക സംഭവങ്ങളിലേക്കാണ് കണ്തുറന്നത്.
ഇത്തരത്തിൽ എണ്ണം പറഞ്ഞ് പേരെടുത്ത് പറയാവുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ സർക്കാരിനേയും വിമർശിച്ചുകൊണ്ട് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ തമിഴിൽ പുറത്തിറങ്ങിയ രാഷ്ട്രീയ-സർക്കാർ വിമർശന ചിത്രങ്ങൾ അവരുടെ ജീവിതത്തോട് അടുത്തുകിടന്നിരുന്നു. തമിഴന്റെ നിത്യജീവിതത്തിലെ പല ഘടകങ്ങളുമായും ബന്ധപ്പെട്ടാണ് അത്തരം ചിത്രങ്ങൾ കിടക്കുന്നത്. രാഷ്ട്രീയം നേരിട്ടു പറയുകയല്ല മറിച്ച് മറ്റേതെങ്കിലും ഘടകത്തെ മുൻനിർത്തി കറുപ്പിന്റെ രാഷ്ട്രീയവും കാക്കമുട്ടൈ യാഥാർത്ഥ്യവും പറയുന്ന തമിഴ് സിനിമയിൽ സർക്കാർ പോലെ നേരിട്ട് കാര്യങ്ങൾ വെട്ടിത്തുറന്നുപറയുന്ന ചിത്രങ്ങളും ഉണ്ടാകുന്നു. കത്തി എന്ന വിജയ് ചിത്രം തമിഴിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല കൈകാര്യം ചെയ്തത്. മെർസൽ ഉന്നയിച്ചതും സർക്കാരിനെ പോറലേൽപ്പിക്കുന്ന കാര്യങ്ങൾ തന്നെ. പാട്ടിന്റെ വരികളിൽ പോലും വിമർശനം ഉന്നയിക്കാൻ കെൽപുള്ള തമിഴ് സിനിമ ഉന്നയിക്കുന്നത്ര സർക്കാർ വിമർശനം മലയാള സിനിമ ഉന്നയിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്.
സെൻസർ ബോർഡിന്റെ കത്രികയിൽ നിന്ന് രക്ഷനേടി പറയാനുള്ളത് ജനലക്ഷങ്ങളോട് വിളിച്ചുപറയാൻ സെൻസറിംഗ് തന്നെ ഒഴിവാക്കണമെന്ന ് വാദിക്കുന്ന സിനിമാപ്രവർത്തകർ ഇന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന സിനിമകൾ കണ്ട് മനസു മാറി നല്ല രീതിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ച സർക്കാരുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും അത്തരം സിനിമകൾ അവസാനിക്കുന്നില്ല...... സർക്കാർ വിമർശിക്കപ്പെട്ടുകൊണ്ടേയിരിക്കും....
ഋഷി