ശാസ്താംകോട്ട കണ്ണീർത്തടാകം-2
ജല ദൗർലഭ്യം, മലിനീകരണം, ജലചൂഷണം, മണൽ ഖനനം, കുന്നിടിക്കൽ, മണൽ വാരൽ, കൈയേറ്റം എന്നിവയായിരുന്നു തുടക്കത്തിലെ പ്രതിസന്ധിയെങ്കിൽ ഇപ്പോൾ പായലും പോച്ചയുമാണ് ഭീഷണി.
കാബൊന്പ കരോലിനിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പായൽ ചരടിൽ കോർത്ത മാല പോലെ ആഴങ്ങളിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു.
ഇതുമൂലം ജലത്തിന്റെ ശുദ്ധത നിലനിർത്തുന്ന കാവോ ബോറസ് ലാർവകൾ നശിക്കുകയും ഓക്സിജന്റെ അളവ് കുറഞ്ഞ് മീഥൈൻ വാതകത്തിന്റെ അളവ് കൂടുകയും ചെയ്യുന്നതായാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനം.
അടുത്തിടെയായി വെള്ളത്തിനു ചുവപ്പുനിറവും ചൂടാക്കുന്പോൾ പതയും മഞ്ഞ നിറവും കാണപ്പെടുന്നു. ചെളിയും പോച്ചയും മൂലമുണ്ടായ രാസപ്രവർത്തനങ്ങളാണ് ഇതിന് കാരണമെന്ന് മലനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.
‘പായൽ ശുദ്ധജലത്തിൽ വളരില്ല. വെള്ളം മലിനമായതിനാലാണ് ഇത് അതിവേഗം വളരുന്നത്. എന്റെ ബാല്യത്തിൽ സ്കൂളിൽ പഠിക്കുന്പോൾ തീരത്തിരുന്നു കൈകൊണ്ടു കോരി കുടിച്ചിരുന്ന വെള്ളമാണിത്. ഇന്നു തീരം തന്നെ ഇല്ലാതായി. വെള്ളം കുടിക്കാൻ കൊള്ളാതെയുമായി. മുന്പൊക്കെ ശാസ്താംകോട്ട ക്ഷേത്രത്തിലെത്തുന്ന തീർഥാടകർ ഇവിടത്തെ മത്സ്യങ്ങൾക്ക് അരിയും ധാന്യങ്ങളും എറിഞ്ഞുകൊടുക്കുന്ന ആചാരമുണ്ടായിരുന്നു. ഏട്ട മീനുകൾ കൂട്ടമായി തീരങ്ങളിലെത്തി തീറ്റ തിന്നുന്ന കാഴ്ച ഓർമയിലുണ്ട്. ഇന്ന് ഏട്ട മീനെ കാണാനേയില്ല. തീരത്തുനിന്ന് ഏറെ ദൂരം നടന്നാൽ മാത്രമേ വെള്ളം കിടക്കുന്നിടത്ത് എത്തിപ്പെടാനാകൂ. വേനൽ തുടങ്ങുന്പോൾ തടാകം വറ്റിത്തുടങ്ങും. അടിത്തട്ട് തെളിയും വരെ വെള്ളം വറ്റിപ്പോകുന്ന കാഴ്ചയാണ് ഇപ്പോഴത്തെ വേനലിലുണ്ടാവുന്നത്. ഏറിയാൽ ഇരുപതു വർഷം. ശാസ്താംകോട്ട തടാകം ഇക്കാലത്തുതന്നെ വിസ്മൃതിയിലാകുമോ എന്ന് വേദനിക്കുന്നവരാണ് ഇവിടത്തെ ദേശവാസികൾ’- തടാക സംരക്ഷണ സമിതി ചെയർമാൻ കെ കരുണാകരൻ പിള്ള പറഞ്ഞു.
രാജഗിരി, മുതുപിലാട്, മനക്കര ഭാഗങ്ങളിൽ പായൽ വളർന്നതിനാൽ പന്പിംഗ് നടത്തുക ദുഷ്കരമായിരിക്കുന്നു. തണ്ടിൽനിന്ന് വിപരീതദിശകളിലായി വിശറിപോലെ ഇലകൾ വളരുകയാണ്. മുങ്ങിക്കിടക്കുന്ന ഇലകൾ ഒരു തരം പശയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിലൂടെ വള്ളങ്ങൾ തുഴയുന്നതും വല വീശുന്നതും ദുഷ്കരമായി വരികയാണ്. വല പായലിൽ ഉടക്കി പായൽ കയറുന്നതിനാൽ മീൻകൊയ്ത്ത് കുറയുന്നു. വലയിൽ ഉടക്കുന്ന പായൽ നീക്കം ചെയ്യുകയെന്നതും ദുഷ്കരമാണെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ബാക്റ്റീരിയയുടെ അളവ് കൂടുതലാണെന്ന നിഗമനത്തിൽ വാട്ടർ അഥോറിട്ടി മുന്പ് പന്പിംഗ് നിർത്തിവച്ചിരുന്നു. തുടർന്ന് വെള്ളം തിരുവനന്തപുരത്തെ ഫുഡ് ആൻഡ് സേഫ്റ്റിയുടെ ലാബിലും പിന്നീട് കോഴിക്കോട് സി ഡബ്ല്യൂആർഡിഎമ്മിലും അയച്ച് പരിശോധിച്ചു. ബാക്ടീരിയ ഇല്ലെങ്കിലും ഇരുന്പിന്റെ അംശം ക്രമാതീതമായി വർധിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.
ജലത്തിലെ ഇരുന്പ് ഒരു മില്യണ് യൂണിറ്റിൽ ഒന്നര ശതമാനത്തിനു മുകളിൽ ഉണ്ടെങ്കിൽ മാത്രമേ ഭയപ്പെടേണ്ടതുള്ളുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. തടാകത്തിലെ ജലത്തിൽ ഇരുന്പിന്റെ അംശം 0.6 നിലവിൽ ശതമാനമുള്ളതിനാൽ ഈ വെള്ളത്തിനൊപ്പം കനാൽ ജലവും യോജിപ്പിച്ച് വിതരണം ചെയ്യാനാണ് വാട്ടർ അഥോറിട്ടി ആലോചിക്കുന്നത്.
തടാകത്തിലെ മത്സ്യസന്പത്ത് അതിവേഗം കുറയുകയാണ്. പ്രസിദ്ധമായ ശാസ്താംകോട്ട ഏട്ടമീനും കരിമീനും മഞ്ഞക്കൂരിയും ഏറെ കുറഞ്ഞു. മുശി, ആറ്റുവാള, തൂളി മത്സ്യങ്ങളെയും കാണാനില്ല. തൊണ്ണിവാള, പുല്ലുവാള, തരകൻ തുടങ്ങിയ മത്സ്യങ്ങളിലും കുറവുണ്ടായി.
പരിസ്ഥിതി പ്രാധാന്യമുള്ള ഇവിടെ മത്സ്യസന്പത്ത് വിലയിരുത്താൻ കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലും നടത്തിയ സർവേയിലും മത്സ്യസന്പത്ത് ഏറെ കുറയുന്നതായി സ്ഥിരീകരിച്ചു. പത്തു വർഷം മുന്പ് തടാകത്തിൽ 30 ഇനം മത്സ്യങ്ങൾ ഉണ്ടായിരുന്നു. മൂന്നു മാസം മുൻപു നടത്തിയ പഠനത്തിൽ 16 ഇനങ്ങളെയേ കണ്ടെത്താനായുള്ളു. ആറ്റുവാള, തുളി മത്സ്യങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. പായൽ നിറഞ്ഞതാണ് മത്സ്യ നാശത്തിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു.
പായലും ചെളിയും നീക്കം ചെയ്യുക, കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക, മലിനീകരണം തടയുക തുടങ്ങിയ നിർദേശങ്ങൾ ഇവർ മുന്നോട്ടുവയ്ക്കുന്നു. ചെളിയും പായലും നിറഞ്ഞതാണ് കരിമീൻ കുറയാൻ കാരണം. ബലമുള്ള അടിത്തട്ടുകളിലാണ് ഇവ പ്രജനനം നടത്തുന്നത്. വൻതോതിലുള്ള മാലിന്യം പരന്പരാഗത മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു. മഞ്ഞ നിറത്തിലുള്ള ഏട്ട മത്സ്യം ഇല്ലാതാകാൻ ഇത് കാരണമായി.
കാൽ നൂറ്റാണ്ടിനുശേഷം ശാസ്താംകോട്ട തടാകം ഏതാനും കുളങ്ങളായി ചെറുതായേക്കുമെന്നാണ് കോഴിക്കോട് ആസ്ഥാനമായി കേരള ശാസ്ത്ര സാങ്കേതിക കൗണ്സിലിന്റെ കീഴിലുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തി (സിഡബ്ല്യുആർഡിഎം)ന്റെ റിപ്പോർട്ട്.
തടാകത്തിന്റെ ജീവൻ പിടിച്ചുനിർത്താനും വീണ്ടെടുപ്പ് സാധ്യമാക്കുവാനുമുള്ള നിശ്ചയദാർഢ്യമാണ് കായലോരത്ത് കാണാനാവുക. അതിനാൽ കായൽ സംരക്ഷണത്തിനായി ആവും വിധം പ്രവർത്തിക്കാമെന്ന തീരുമാനത്തിലാണ് കായൽ കൂട്ടായ്മ പായൽ നിർമാർജന യജ്ഞം തുടരുന്നത്. ശാസ്താംകോട്ട, മനക്കര, പുന്നക്കാട് പ്രദേശങ്ങളിൽ മൂന്നു കിലോമീറ്റർ ദൂരത്തിൽ പായലും കളകളും നീക്കം ചെയ്തു കഴിഞ്ഞു.
മരങ്ങൾ വച്ചുപിടിപ്പിച്ച് വരൾച്ച തടയാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഓരോ വർഷവും വെള്ളത്തിന്റെ അളവ് 50 സെന്റിമീറ്റർ വീതം കുറയുകയാണ്. ജല ദൗർലഭ്യം പരിഹരിക്കാനായി കല്ലട, കാടാപ്പുഴ തടാകങ്ങളിൽ നിന്നും വെള്ളമെത്തിക്കുന്ന പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നു വാട്ടർ അഥോറിട്ടി വ്യക്തമാക്കി.
തടാകത്തിന്റെ തെക്കുഭാഗത്തെ സംരക്ഷണ ഭിത്തികളായ കല്ലട കുന്നുകൾ ഇടിച്ചു നിരപ്പാക്കിയതാണ് ജലനിരപ്പ് താഴാൻ കാരണമെന്ന് ദേശവാസികൾ പറയുന്നു. കുന്നുകളിൽ നിന്ന് മണ്ണിടിച്ചു വിറ്റും കല്ലുവെട്ടിയും കരാറുകാർ കാശുണ്ടാക്കിയപ്പോൾ തടാകത്തിലെ സംതുലനാവസ്ഥ നഷ്ടമായി.
പടിഞ്ഞാറേക്കല്ലടയിലെ പുഞ്ചകളിൽ മണൽവാരൽ തുടങ്ങിയതും തടാകത്തെ ഇല്ലാതാക്കാൻ കാരണമായി. മണലൂറ്റിയ കുഴികൾ കായലിനേക്കാൾ ആഴത്തിലായപ്പോൾ വെള്ളം അതിലേക്കു വലിഞ്ഞു. തടാകത്തിലെ ജലനിരപ്പ് താണുകൊണ്ടിരിക്കുന്ന സമയത്തുതന്നെ ചവറ പന്മന ജലവൈദ്യുത പദ്ധതിയും ആരംഭിച്ചു. ഇതിൽപിന്നെ തടാകത്തിലെ ജലനിരപ്പ് ഒരിക്കലും മെച്ചപ്പെട്ടിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ തടാകത്തിന്റെ 27 ശതമാനമാണ് കരപ്രദേശമായി മാറിയതെന്ന് പഠനങ്ങൾ പറയുന്നു.
2013ലെ കൊടുംവേനലിൽ വെള്ളം വിതരണം പൂർണമായി തടസപ്പെടുംവിധം തടാകം വറ്റി. മരുഭൂമി പോലെ തടാകം വിണ്ടുകീറി. കൊടുംവേനൽ മണ്ണിനെ മാന്തിക്കീറിയപ്പോൾ ഇത് തടാകമാണോ എന്നു പോലും കാലം വിസ്മയിച്ചു.
ഏഴു വർഷത്തിനിടെ തടാകത്തിന്റെ ആഴം 17 മീറ്റർവരെ കുറഞ്ഞു. 1991ൽ ആഴം 30 മീറ്ററായിരുന്നു. 1998ൽ ആധുനിക സാങ്കേതികവിദ്യയായ ബാത്തിമെട്രിക് സർവേപ്രകാരം പരിശോധിച്ചപ്പോൾ ആഴം 13.3 മീറ്ററായി കുറഞ്ഞതായി കണ്ടെത്തി. തടാകത്തിന്റെ ജലസംഭരണശേഷി 223.90 ലക്ഷം ഘനമീറ്ററാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
(തുടരും)
റെജി ജോസഫ്