കൊച്ചിയുടെ വികസനക്കുതിപ്പിൽ മറ്റൊരു നാഴികക്കല്ലായി മാറുന്ന, വിനോദസഞ്ചാര കപ്പലുകൾക്കായി നിർമിക്കുന്ന പുതിയ ടെർമിനൽ തീർക്കുന്നതു പ്രതീക്ഷകളുടെ പറുദീസ. കൊച്ചി തുറമുഖത്ത് 5000 വിനോദസഞ്ചാരികൾക്ക് ഒരു സമയത്ത് വന്നിറങ്ങുന്നതിന് സൗകര്യമുള്ള പുത്തൻ ക്രൂയിസ് ടെർമിനലിന്റെ നിർമാണമാണു പുത്തൻ നാഴികക്കല്ലാകുക. തറക്കല്ലിടൽ നടത്തിയ ടെർമിനൽ 2020 ഫെബ്രുവരിയിൽ യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണു നടന്നുവരുന്നത്. ആധുനികവും ശാസ്ത്രീയവുമായി ആഗോളതലത്തിൽ കിട്ടാവുന്ന എല്ലാ സൗഭാഗ്യങ്ങളും സംയോജിപ്പിച്ചുള്ളതാണു പുതിയ ക്രൂയിസ് ടെർമിനൽ. 25.72 കോടി രൂപ ചെലവിട്ടാണു ടെർമിനൽ നിർമിക്കുന്നത്. ഇതിൽ 21.41 കോടി രൂപ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രത്യേക ഗ്രാന്റാണ്.
സമീപകാലത്ത് ഷിപ്പിംഗ് മന്ത്രാലയവുമായി ചേർന്നു ടൂറിസം മന്ത്രാലയം ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ക്രൂയിസ് കപ്പലുകൾക്ക് (ആഡംബര യാത്രാ കപ്പൽ) സബ്സിഡിയോടു കൂടിയ നിരക്ക് ഏർപ്പെടുത്തുകയുണ്ടായി. അതുപോലെ തന്നെ ഇ-വീസയിൽ ക്രൂയിസ് കപ്പലുകളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ബയോമെട്രിക് എൻറോൾമെന്റ് ഒഴിവാക്കുകയും ചെയ്തു. കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജർ ഉറപ്പാക്കുന്നതിനായി പ്രത്യേക ദൗത്യസേനയെയും നിയോഗിച്ചിരുന്നു. ഇതിനു പുറമേയാണു പുതിയ ക്രൂയിസ് ടെർമിനൽ നിർമിക്കുവാൻ പ്രത്യേക ഗ്രാന്റും അനുവദിച്ചിരിക്കുന്നത്.
സൗകര്യങ്ങൾ ചില്ലറയല്ല
പുതിയ ക്രൂയിസ് ടെർമിനലിലെ സൗകര്യങ്ങൾ ചില്ലറയല്ല. ആഗോളതലത്തിൽ ഏറ്റവും മികച്ച ക്രൂയിസ് ടെർമിനലുകളിൽ ഒന്നാകും കൊച്ചിയിലേതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. 2253 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുതിയ ടെർമിനലിൽ പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, എട്ട് കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകൾ, ഏഴ് സെക്യൂരിറ്റി ചെക്ക്അപ്പ് കൗണ്ടറുകൾ, വൈഫൈ, ടൂറിസ്റ്റ് ഇൻഫർമേഷൻ കൗണ്ടർ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ഏരിയ, കൗതുകവസ്തുക്കൾ വിൽക്കുന്ന ഷോപ്പുകൾ, വൈദ്യസഹായം, പുസ്തകശാലകൾ, മിനി കോണ്ഫറൻസ് ഹാൾ, കളിയിടം, ബാങ്കിംഗ്, എടിഎം സർവീസുകൾ, വിദേശ കറൻസി എക്സ്ചേഞ്ച് കൗണ്ടർ, കഫേറ്റീരിയ, ലഗേജ് കൗണ്ടർ, ടോയ്ലറ്റുകൾ, പാർക്കിംഗ് സൗകര്യം, വീൽച്ചെയർ സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കും.
സന്പദ് വ്യവസ്ഥയ്ക്കും ഗുണം
രാജ്യത്തെ സുപ്രധാന ക്രൂയിസ് ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഇതിനകം കൊച്ചി വളർന്നുകഴിഞ്ഞു. ആയിരക്കണക്കിന് അന്താരാഷ്ട്ര ടൂറിസ്റ്റുകളാണ് ഈ മാർഗത്തിൽ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ പ്രാദേശിക സന്പദ് വ്യവസ്ഥയുടെ വികസനം ലക്ഷ്യമിട്ട് കൊച്ചി തുറമുഖ ട്രസ്റ്റ് ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ക്രൂയിസ് ടൂറിസ്റ്റുകൾക്ക് ഇവിടെയെത്തുന്നതിനായി ഒട്ടേറെ ഇളവുകളാണു നൽകിവരുന്നത്.
ക്രൂയിസ് ടെർമിനലിലെത്തുന്ന ഓരോ സഞ്ചാരിയും ഒരു ദിവസം 400 ഡോളർ ഇവിടെ ചെലവഴിക്കുന്നു എന്നതുകൊണ്ട് പ്രാദേശിക സന്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന നേട്ടം ചില്ലറയല്ല. തദ്ദേശീയരായ കച്ചവടക്കാർക്ക് വാർഫിനുള്ളിൽ ക്രൂയിസ് കപ്പലുകൾ എത്തുന്ന സമയത്ത് കിയോസ്കുകളും ചെറിയ കടകളും വളരെ കുറഞ്ഞ നിരക്കിൽ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള അവസരം നൽകുന്നുണ്ട്. കൊച്ചി തുറമുഖത്തെ ബോട്ട് ട്രെയിൻ പിയർ ബർത്തിനോടും (ബിടിപി) സാമുദ്രികയോടും ചേർന്ന് 260 മീറ്റർ നീളമുള്ള ക്രൂയിസ് കപ്പലുകൾക്കു വന്നടുക്കുന്നതിനുള്ള സൗകര്യമാണു നിലവിലുള്ളത്. എന്നാൽ 260 മീറ്ററിൽ കൂടുതൽ നീളമുള്ള ക്രൂയിസ് കപ്പലുകൾ എറണാകുളം വാർഫിലാണ് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇവിടെ പുതിയ ക്രൂയിസ് ടെർമിനൽ വിഭാവന ചെയ്തത്.
കൊച്ചി കണ്ടത് പതിനായിരങ്ങൾ
2015ൽ ടെർമിനൽ പ്രവർത്തനം തുടങ്ങിയതിനുശേഷം കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ച് പതിനായിരക്കണക്കിനു സഞ്ചാരികളാണ്. 2015-16 ൽ 33 കപ്പലുകൾ വഴി 35,541 യാത്രികരാണെത്തിയത്. തൊട്ടടുത്ത വർഷം 46 കപ്പലുകളിവിടെ എത്തി. ഇതിലൂടെ 57,129 സഞ്ചാരികൾ കൊച്ചിയുടെ സൗന്ദര്യം ആസ്വദിച്ചു. പിറ്റേ വർഷം 42 കപ്പലുകളും 47,727 യാത്രികരുമാണെത്തിയത്. നടപ്പുസാന്പത്തിക വർഷത്തിൽ ഓഗസ്റ്റ് വരെ 12 കപ്പലുകളിലായി 15,424 സഞ്ചാരികൾ കൊച്ചിയുടെ തീരത്തെത്തിയെന്നാണു കണക്ക്. സാന്പത്തിക വർഷം 50 കപ്പലുകളെയും 65,000 യാത്രികരേയുമാണു പ്രതീക്ഷിക്കുന്നത്.
നന്ദി ഇരുകൂട്ടർക്കും
സമുദ്രസഞ്ചാരം ആകർഷകമാക്കാനായി ഷിപ്പിങ്- ടൂറിസം മന്ത്രാലയങ്ങൾ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുറമുഖ വികസന പദ്ധതികൾ മുംബൈ, മംഗളൂരു എന്നിവിടങ്ങളിലായി തുടങ്ങിയിട്ടുമുണ്ട്. ഇതിനു പുറമേയാണു കൊച്ചിക്കും പദ്ധതി കിട്ടിയത്. ലോകത്താകമാനമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സഞ്ചാരകേന്ദ്രമെന്നതും ഇവിടേക്കുള്ള കപ്പൽസഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ കൂടുന്നതും തീരുമാനത്തിനു പിന്തുണയേകി.
തുറമുഖ മേഖലയിൽ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിനായി കൊച്ചിൻ തുറമുഖ ട്രസ്റ്റിന് കേന്ദ്ര ടൂറിസം മന്ത്രാലയം ഏറെ സഹായങ്ങൾ ചെയ്യുന്നുണ്ട്. സാമുദ്രികയുടെ ക്രൂയിസ് പാസഞ്ചർ ഫെസിലിറ്റേഷൻ സെന്ററിന്റെ വികസനത്തിനായി അവർ 4.61 കോടി രൂപ നൽകി. ബിഒടി പാലത്തിനും വില്ലിംഗ്ടണ് ഐലൻഡിലെ കണ്ണങ്ങാട് പാലത്തിനും ഇടയിലുള്ള 2.1 കിലോമീറ്റർ നീളത്തുള്ള നടപ്പാത വികസനത്തിന് 9.01 കോടി രൂപയും ബിടിപി ബർത്തിന്റെ വികസനത്തിനായി 21.39 കോടി രൂപയും അനുവദിച്ചിരുന്നു.
പരിശോധനയിൽ ഇളവ്
യൂറോപ്പ്, യുഎസ്, ഏഷ്യൻ രാജ്യങ്ങളിൽനിന്നുമാണ് ഏറ്റവും കൂടുതൽ യാത്രക്കാരും കൊച്ചിയിൽ എത്തുന്നത്. കൊച്ചിക്കു പുറമേ മുംബൈ, മംഗളൂരു, ഗോവ, ചെന്നൈ തുറമുഖങ്ങളും ക്രൂസ് സർക്യൂട്ടിലുണ്ട്. ഇ-വീസയുമായി എത്തുന്ന സഞ്ചാരികളെ ബയോമെട്രിക് എൻറോൾമെന്റിൽനിന്നു താത്കാലികമായി ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം എമിഗ്രഷൻ നടപടികൾ വേഗത്തിലാകാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും കാരണമായിട്ടുണ്ട്.
ക്രൂസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇ-വീസ സൗകര്യം നടപ്പാക്കിയത്. മൂന്നു വർഷത്തേക്കാണു ബയോമെട്രിക് പരിശോധനയിൽ ഇളവ് ലഭിച്ചിട്ടുള്ളത്. ഏതാനും മാസങ്ങൾക്കുമുന്പാണു കേന്ദ്ര സർക്കാർ ഈ ഇളവ് അനുവദിച്ചത്. ഇതോടെ ബയോമെട്രിക് പരിശോധനയ്ക്കായി ഏറെ സമയം വേണ്ടിവരുന്നത് ഇല്ലാതായി. ഒരു സഞ്ചാരിയുടെ ബയോമെട്രിക് ഇ-ലാൻഡിംഗ് കാർഡ് സ്കാൻ ചെയ്തു പരിശോധിക്കുന്നതിനു രണ്ടു മുതൽ രണ്ടര മിനിട്ട് സമയം വേണ്ടിവന്നിരുന്നു. മൂവായിരത്തോളംപേർ വരുന്ന കപ്പലുകളിൽ ഇത്തരത്തിൽ പരിശോധനയ്ക്കായി ഏറെ സമയമെടുക്കുന്നതു സഞ്ചാരികളെ കൊച്ചിയിൽനിന്നും അകറ്റിയിരുന്നു. ഇതേത്തുടർന്നാണ് ബയോമെട്രിക് പരിശോധന തത്കാലത്തേക്ക് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ സമയം ചെലവഴിക്കാൻ ഇതുമൂലം സഞ്ചാരികൾക്കു സാധിക്കുന്നുണ്ട്.
റോബിൻ ജോർജ്