1.
ഓ പുണ്യാളാ
കാത്തോണേ നീ
ഓ പുണ്യാളാ
കാണുന്നില്ലേ നീ
ഓ പുണ്യാളാ
വഴി കാണിക്കില്ലേ നീ
ഓ പുണ്യാളാ
പണി പാളിക്കല്ലേ നീ...
പിഴല പാടുകയാണ്. ഒരേ താളത്തിൽ. അവർക്കതു വെറുമൊരു സിനിമാപാട്ടല്ല. ഒരു മഹാലക്ഷ്യത്തിലേക്കു കുതിക്കുന്പോൾ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ് അലറിവിളിക്കുന്ന കരുത്തിന്റെ പ്രഖ്യാപനം.
തലമുറകളായി ഒരേ സ്വപ്നം ആവർത്തിച്ചു കണ്ടുകൊണ്ടേയിരിക്കുന്ന 4000 മനുഷ്യരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവരുടെ സ്വപ്നത്തെക്കുറിച്ചു പറഞ്ഞാൽ ഒരു പക്ഷേ, കേരളത്തിലെ മൂന്നര കോടി മനുഷ്യരും വിശ്വസിക്കില്ല. പക്ഷേ, വിശ്വസിച്ചേ പറ്റൂ.
ഒരു പാലം.
അതെ വെറുമൊരു പാലമാണ് അവരുടെ സ്വപ്നം. പതിറ്റാണ്ടുകളായി അവർ അതിനായി മുട്ടാത്ത വാതിലുകളില്ല. പിടിക്കാത്ത കാലുകളില്ല, കരയാത്ത രാപകലുകളില്ല...പക്ഷേ, പാലം മാത്രം യാഥാർഥ്യമായില്ല.
ഏതു വിദൂര ദ്വീപിലായിരിക്കും ഈ മനുഷ്യർ ജീവിക്കുന്നതെന്ന് നമ്മൾ സംശയിച്ചുപോകും. ഇവിടെ തന്നെയുള്ള ഒരു ദ്വീപാണ് ഇത്. ഈ കേരളത്തിൽ, മഹാനഗരമായ കൊച്ചിയിൽനിന്നു വിളിപ്പാടകലെ ഒറ്റപ്പെട്ടു കിടക്കുന്ന ഹതഭാഗ്യരുടെ ദ്വീപ്.
പിഴല. എറണാകുളം വൈപ്പിൻ നിയോജകമണ്ഡലത്തിൽ കടമക്കുടി പഞ്ചായത്തിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. 14 ചെറിയ തുരുത്തുകൾ ഉൾപ്പെടുന്ന പഞ്ചായത്തിൽ പിഴല, ചെറിയ കടമക്കുടി, പാലിയംതുരുത്ത് എന്നീ തുരുത്തുകളിൽ ഉള്ളവരാണ് കരയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നത്. പഞ്ചായത്തിന്റെയും വില്ലേജിന്റെയും ആസ്ഥാനങ്ങൾ ഇവിടെയാണ്. ക്ഷേത്രങ്ങളും പള്ളിയും പ്രാഥമികാരോഗ്യ കേന്ദ്രവും ഏഴാം ക്ലാസ് വരെ പഠിക്കാൻ സ്കൂളും ഒക്കെയുണ്ട്. പക്ഷേ,...
"ഒന്നും പറഞ്ഞിട്ടു കാര്യമില്ല, ഇവരുടെ ദുരിതം തീരില്ല. കാര്യം പറഞ്ഞാൽ സൂപ്പർ സ്പെഷലിറ്റി ആശുപത്രികളുൾപ്പെടെ എല്ലാ സൗകര്യവുമുണ്ട് നാലു കിലോമീറ്റർ അപ്പുറത്ത് കൊച്ചിയിൽ. പക്ഷേ, രാത്രിയിൽ ഒരസുഖം വന്നാൽ രക്ഷപെട്ടാൽ ഭാഗ്യം.വികസനങ്ങളും സൗഭാഗ്യങ്ങളുമൊക്കെ ഇക്കരെ നിന്നു നോക്കിക്കാണാനാണ് ഇവരുടെ വിധി’ - പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ദിവ്യ ജേക്കബ് പറഞ്ഞു.
വൈകുന്നേരമായാൽ പിഴലയിലുള്ള പൊതു സ്ഥാപനങ്ങളിലെ ആളുകളൊക്കെ പെരിയാർ കടന്നു മെട്രോ നഗരത്തിന്റെ കരപറ്റും. രാത്രി 10 മണിക്കു മുന്പ് അവസാനത്തെ കടത്തും പൂർത്തിയാക്കി ജങ്കാർ നങ്കൂരമിടും. പിറ്റേന്നു നേരം വെളുക്കുവോളം ഒന്നും സംഭവിക്കരുതേയെന്ന പ്രാർഥനയോടെ പിഴലയിലെ പാവം മനുഷ്യർ ഉറങ്ങാൻ കിടക്കും. പട്ടണത്തിലോ ദൂരെ എവിടെയെങ്കിലുമോ യാത്രകഴിഞ്ഞു വൈകിപ്പോകുന്നവർ മറുകരയിൽ കടവിനടുത്തുള്ള കടയുടെ തിണ്ണയിൽ ചുരുണ്ടുകൂടി കിടക്കും. കൊതുകു കടിയേറ്റ് അങ്ങനെ കിടക്കാൻ വേറെയും ആളുകളുണ്ടാകും. ഈ അവസ്ഥ ഒഴിവാക്കാൻ പിഴലയിലെ സ്ത്രീകൾ സന്ധ്യമയങ്ങിയാൽ തുരുത്തിനു പുറത്ത് പോകില്ല.
ഒരു പാലമുണ്ടായിരുന്നെങ്കിൽ അറബിക്കടലിന്റെ രാജകുമാരിമാരിൽ ഒരുവളാകുമായിരുന്നു പിഴലയെന്ന ഈ അദ്ഭുതദ്വീപ്.
ഒരു തെങ്ങിന്റെ മുകളിൽ കയറിയരുന്നാൽ ഏറെ അകലെയല്ലാതെ കാണാം കൊച്ചിനഗരത്തിലൂടെ ചീറിപ്പായുന്ന മെട്രോ ട്രെയിനുകൾ, തീരത്തു നങ്കൂരമിട്ടുകിടക്കുന്ന എണ്ണക്കപ്പലുകൾ, എണ്ണമറ്റ നിയോണ് ബൾബുകളുടെ വെളിച്ചത്തിൽ ഉറങ്ങാതിരിക്കുന്ന കൊച്ചി, സെക്കൻഡ് ഷോ കഴിഞ്ഞ് കഥ പറഞ്ഞു നീങ്ങുന്ന സുന്ദരന്മാരും സുന്ദരികളും...അങ്ങനെ എന്തെല്ലാം കാഴ്ചകൾ. പക്ഷേ, പിഴല നിവാസികൾക്ക് അതൊന്നും കാണാൻ ഭാഗ്യമില്ല. കൊച്ചിയിലേക്കു പോയാൽ രാത്രി വൈകാതെ വീട്ടിലെത്തിക്കൊള്ളണം. അല്ലെങ്കിൽ കടത്തുവള്ളം കിട്ടില്ല.
പിഴലനിവാസികളുടെ കാര്യങ്ങൾ കേട്ടാൽ വികസനത്തിലും സാക്ഷരതയിലും ജീവിതനിലവാരത്തിലുമൊക്കെ മുൻപന്തിയിൽ നില്ക്കുന്ന നമ്മൾ തലയിൽ കൈവച്ചുപോകും.
രാത്രിയിൽ അസുഖം വന്നതുകൊണ്ട് ആശുപത്രി കാണാതെ മരിച്ച മനുഷ്യരുടെ ദ്വീപ്. കടത്തുകടവിൽ പ്രസവിച്ചവർ, യഥാസമയം ചികിത്സ കിട്ടാതെ പോയതുകൊണ്ട് ശയ്യാവലംബികളായവർ, ജീവിതത്തിൽ ഒരിക്കലും സെക്കൻഡ് ഷോ കണ്ടിട്ടില്ലാത്തവർ, പാലമില്ലാത്തതുകൊണ്ട് വധുവിനെ കിട്ടാത്ത യുവാക്കൾ, സ്വകാര്യസ്ഥാപനങ്ങളിൽപോലും നല്ലൊരു ജോലി കിട്ടാത്തവർ...കടത്തുകടവിലെ രചന മേരി ചായക്കടയുടെ പരിസരത്തും പുഴക്കരയിലുമിരുന്ന് അവർ രോഷം കൊണ്ടു. സ്വപ്നങ്ങളും കരച്ചിലും യാചനയുമൊക്കെ മാറ്റിവച്ച് അവർ ഒന്നിച്ചുകൂടിയിരിക്കുകയാണ്. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും കോണ്ഗ്രസുകാരനും കമ്യൂണിസ്റ്റുകാരനും കറുത്തവനും വെളുത്തവനും എല്ലാം ഒറ്റക്കെട്ടായി.
അഞ്ചുകൊല്ലമായി പണിതുകൊണ്ടേയിരിക്കുന്ന പാലത്തിന്റെ ചുവട്ടിൽനിന്ന് അവർ ശപഥം ചെയ്തു. പാലം പണി പൂർത്തിയാക്കാതെ ഇനി വിശ്രമമില്ല.
കമ്മിറ്റികളും സമരസമിതികളും ഉപസമിതികളുമൊക്കെയായി ഇറങ്ങിപ്പുറപ്പെട്ടവർ ഇക്കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചിയിലേക്കു പോയി. സമരം നയിക്കുന്ന മഗ്ലീൻ അൽഫോൻസ യോഹന്നാന്റെ നേതൃത്വത്തിലായിരുന്നു യാത്ര. തങ്ങളുടെ ആവശ്യം പറയുന്ന പോസ്റ്ററുകൾ നഗരത്തിൽ ഒട്ടിക്കാൻ. അന്നവർ കൊച്ചിയുടെ തിളങ്ങുന്ന രാത്രി കണ്ടു. മറക്കാനാവാത്ത യാത്രയെന്നാണ് മഗ്ലീൻ ആ രാത്രിയാത്രയെ വിശേഷിപ്പിച്ചത്. പിഴലയിലെ യുവാക്കളും മുതിർന്നവരുമൊക്കെ കുട്ടികളെപ്പോലെ തുള്ളിച്ചാടി.
സെന്റ് തേരേസാസ് കോളജിലെ ബിഎസ്സി വിദ്യാർഥിനി ജിൻഷ പറഞ്ഞത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത രാത്രിയെന്നാണ്. "കണ്ടെയ്നർ റോഡ് കഴിഞ്ഞ് ഹൈക്കോർട്ടിന്റെ ഭാഗത്തെത്തിയപ്പോൾ എനിക്കു സന്തോഷം സഹിക്കാനായില്ല. കൂടെയുള്ളവർ പോസ്റ്റർ ഒട്ടിക്കുന്നതിനിടെ ഞാൻ ആ റോഡിലെ തിരക്കൊഴിഞ്ഞ ഭാഗത്തു കിടന്നു. ജനിച്ച കാലം മുതൽ പിഴലയിലെ വെള്ളക്കെട്ടും പൊക്കാളിപ്പാടങ്ങളും മാത്രം കണ്ടിട്ടുള്ള എനിക്ക് കൊച്ചിയിലെ രാത്രി ഭ്രാന്തുപിടിപ്പിക്കുംപോലെ തോന്നി. നഗരത്തിലെ ടാറിട്ട വഴിയിൽ കിടന്ന് ഞാൻ ആഗ്രഹിച്ചു, എന്നെങ്കിലുമൊരിക്കൽ ഞങ്ങളുടെ പാലം പണി പൂർത്തിയായാൽ വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം വീണ്ടും വരണം.’
പിഴലയിലെ പാടങ്ങൾക്കു നടുവിലൂടെ ഒരു കാറിനു കഷ്ടിച്ചു പോകാവുന്ന വഴികളാണ് മിക്കയിടത്തുമുള്ളത്. കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന പൊക്കാളി പാടങ്ങൾ കാണാൻ ആളുകളെത്തുന്നുണ്ട്. ടൂറിസത്തിന് അപാര സാധ്യതയുള്ള ഇവിടെ പാടത്തിനു നടുവിൽ ഉള്ള ഒരു ഹോംസ്റ്റേ മാത്രമാണ് ഉള്ളത്. പാലം വന്നാൽ പിഴലയുടെ വിധി മറ്റൊന്നാകും.
ഇപ്പോൾ പക്ഷേ, ഇവർ ജീവിതത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളു. ഷീബ ജയിംസ് എന്ന വീട്ടമ്മ പറഞ്ഞു: ""ഇവിടെയൊരു പാലം ഉണ്ടായിരുന്നെങ്കിൽ എന്റെ ഏക മകൻ... മരിക്കില്ലായിരുന്നു.''
പിഴലയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ പരിസരത്തേക്ക് ആളുകൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. പാലമില്ലാത്തതിനാൽ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളുടെ കഥകൾ പറഞ്ഞപ്പോൾ പലർക്കും തേങ്ങൽ അടക്കാനായില്ല.
വികാരി ഫാ. റോബിൻസന്റെ ചുറ്റുമായി ആളുകൾ തടിച്ചുകൂടുകയാണ്. സമരനായിക മഗ്ലീൻ അൽഫോൻസ യോഹന്നാനും സമരസമിതി അധ്യക്ഷ രാജലക്ഷ്മി പത്മനാഭനും പറഞ്ഞതനുസരിച്ച് ഞങ്ങൾ പുറത്തേക്കു നടന്നു. കടവിനടുത്ത് നിന്നു നമുക്കു പറയാം. അവിടെനിന്നാൽ കാണാം, അകലെ പിഴലയിൽ അഞ്ചു കൊല്ലം മുന്പ് പണി തുടങ്ങിയ ഒരു പാലം ഇന്നും പൂർത്തിയാകാതെ കിടക്കുന്നു. ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ജിഡ) യുടെ നടത്തിപ്പിൽ ഉയരുന്ന പാലം പണി തുടങ്ങിയത് 2014 ഡിസംബർ 28നായിരുന്നു. ഇപ്പോഴിതാ നമ്മുടെ രാജ്യത്തെ വികസനത്തിന്റെ പിഴവായി പിഴല നീണ്ടുനിവർന്നു കിടക്കുന്നു. നമുക്ക് അവിടേക്കു പോകാം. ഇതു കേൾക്കേണ്ട കഥയാണ്. അറിയേണ്ട കാര്യമാണ്. (തുടരും)
ജോസ്ആൻഡ്രൂസ്