അഞ്ഞൂറു രൂപയ്ക്കും ആയിരം രൂപയ്ക്കുമൊക്കെ തിരുവനന്തപുരം ചാല മാർക്കറ്റിലും പാലക്കാട് വലിയങ്ങാടിയിലും തൃശൂർ ശക്തൻ നഗറിലും കോഴിക്കോട് അങ്ങാടിയിലും ചെറായി ബീച്ചിലുമൊക്കെ കഞ്ചാവു വിറ്റു നടന്നവരുണ്ടായിരുന്നു. ഇടുക്കിയിൽ കഞ്ചാവുതോട്ടങ്ങൾ പൂത്തുലഞ്ഞ കാലമുണ്ടായിരുന്നു. തമിഴ്നാട്ടിലെ കന്പത്തു നിന്നും തേനിയിൽ നിന്നും ലഹരി അതിർത്തി കടന്ന് പടർന്നിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ കഞ്ചാവിനേക്കാൾ മുന്തിയ വീര്യത്തിൽ പുതിയ ലഹരികളെ തേടി നമ്മുടെ യുവത്വങ്ങൾ അലഞ്ഞു.
ഭൂപടങ്ങളിൽ കണ്ടിട്ടുള്ള പല രാജ്യങ്ങളിൽ നിന്നും ലഹരിവസ്തുക്കൾ ഇന്ത്യയിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. കേരളത്തിലെ മയക്കുമരുന്നുകളേക്കാൾ വീര്യവും വിലയും കൂടിയ കിടിലൻ സാധനങ്ങൾ!! എന്തിന്റെയും ഏതിന്റെയും വിപണിയായ ഉപഭോക്തൃ രാഷ്ട്രമെന്ന പേരുള്ള ഇന്ത്യ മയക്കുമരുന്നിന്റെ ഇന്റർനാഷണൽ റോമിംഗിനും സ്വാഗതമോതി.
മഹാരാഷ്ട്രയിലെ മുംബൈയിലും കൊൽക്കൊത്തയിലും തലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിലും യുപിയിലും തമിഴ്നാട്ടിലും കേരളത്തിലും ഐടി ഹബ്ബുകളായ ഹൈദരാബാദിലും ബംഗളുരുവിലും എന്നുവേണ്ട ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേക്കും വിദേശ രാഷ്ട്രങ്ങളിൽ നിന്ന് ഹാഷിഷും മറ്റു മയക്കുമരുന്നുകളും ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.
സുവർണ ചന്ദ്രക്കല വഴി ഇന്ത്യയിലേക്ക് മയക്കുമരുന്ന് ഒഴുക്ക്
മയക്കുമരുന്ന് മാഫിയകളും നാർക്കോട്ടിക് ഡിപ്പാർട്ടുമെന്റും ഗോൾഡൻ ക്രെസന്റ് അഥവാ സുവർണ ചന്ദ്രക്കല എന്ന് വിളിക്കുന്ന അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഹാഷിഷും വീര്യം കൂടിയ മറ്റു മയക്കുമരുന്നുകളും നേപ്പാൾ വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്നുകൾ വിപണനം ചെയ്യപ്പെടുന്നുണ്ട്.
കഞ്ചാവ്, കറുപ്പ് ചെടികൾ വ്യാപകമായി അഫ്ഗാനിസ്ഥാനിലും ഇറാനിലും കൃഷി ചെയ്യുന്നുണ്ട്. പാക്കിസ്ഥാനാണ് ഈ മയക്കുമരുന്നുകൾ കടത്താനുള്ള പ്രധാന ഇടനാഴിയായി പ്രവർത്തിക്കുന്നത്.
റഷ്യയിലെ തെരുവുകളിൽ നിന്ന് കിടിലൻ ഐറ്റംസ്
റഷ്യയാണ് പുതിയതരം മയക്കുമരുന്നുകളുടെ മറ്റൊരു ഉത്പാദന വിപണന കേന്ദ്രം. മയക്കുമരുന്നുകൾക്കും കള്ളക്കടത്തിനും പേരുകേട്ട റഷ്യയിലെ മോസ്കോ തെരുവുകളിൽ നിന്നും മറ്റുമായി കാലത്തിനൊത്ത് കോലം മാറിയ പുതിയ തരം മയക്കുമരുന്നുകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. കഞ്ചാവിന്റെ മയക്കങ്ങളേക്കാൾ വീര്യത്തിൽ മയക്കവും സുഖവും നൽകുന്ന സിന്തറ്റിക് ഡ്രഗുകൾ വൻതോതിലാണ് റഷ്യയിൽ നിന്ന് വിവിധ രാജ്യങ്ങളിലെ മയക്കുമരുന്നു മാഫിയകൾ വിപണനം ചെയ്യുന്നത്.
വില കൂടിയതും ഡിമാന്റുള്ളതുമായ ഇനങ്ങളാണ് എംഡിഎംഎ. മോളി, എക്സ്, എക്സ്റ്റസി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന നാർക്കോട്ടിക് ഡ്രഗ്സ്. ക്വാളിറ്റി കൂടിയ ഒന്നാന്തരം മയക്കുമരുന്നുകളാണ് റഷ്യയിൽ നിന്ന് പുറം വിപണികളിലേക്കെത്തുന്നത്. അടുത്തിടെ കേരളത്തിൽ പിടികൂടിയ എംഡിഎംഎ റഷ്യയിൽ നിന്നെത്തിച്ചതാണെന്നും ഇത് അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായിട്ടുള്ള ഏറ്റവും മുന്തിയ ഫസ്റ്റ് ക്ലാസ് ഗണത്തിൽ പെടുന്നതാണെന്നും എക്സൈസ് സ്ഥിരീകരിച്ചിരുന്നു.
റഷ്യയിൽ നിർമിക്കുന്ന ഇത്തരം ലഹരി മരുന്നുകൾ എങ്ങനെ കേരളത്തിലെത്തുന്നുവെന്നതാണ് വിസ്മയിപ്പിക്കുന്ന കാര്യം. റഷ്യയിൽ നിന്ന് അഫ്ഗാൻ തലസ്ഥാനമായ കാബൂൾ വഴി കാഷ്മീർ, പഞ്ചാബ് അതിർത്തികളിലൂടെയാണ് മയക്കുമരുന്നുകൾ ഇന്ത്യയിൽ എത്തിക്കുന്നത്.
അതിർത്തി കടന്ന് ഇന്ത്യയിലേക്ക്
കാഷ്മീരിനേക്കാൾ സുരക്ഷിതം നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കുന്നതാണെന്ന് മനസിലാക്കിയ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകൾ തങ്ങളുടെ നാർക്കോട്ടിക് റൂട്ട് നേപ്പാൾ വഴിയാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ അതിർത്തിയിലെ കർശന പരിശോധനകൾക്കിടയിലും അതിർത്തി വഴി മയക്കുമരുന്നുകളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന സംഘങ്ങൾ സജീവമാണ്. പാക്കിസ്ഥാൻ- അഫ്ഗാനിസ്ഥാൻ- ഇന്ത്യ അതിർത്തികൾ ഇന്റർനാഷണൽ ഡ്രഗ് റൂട്ട് മാപ്പിലെ പ്രധാനപ്പെട്ട റെഡ് സ്പോട്ടുകളിലൊന്നാണ്. വൻതോതിൽ മയക്കുമരുന്നുകൾ ഇതുവഴി അതിർത്തി കടന്നെത്തുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്.
അതിർത്തി കടക്കുവോളം ടെൻഷൻ...പിന്നെയെല്ലാം ഈസി...
ഉത്പാദിപ്പിക്കുന്ന സ്ഥലത്തുനിന്നും അതിർത്തി കടത്തിക്കിട്ടിയാൽ പിന്നെ മയക്കുമരുന്ന് കച്ചവടം വളരെ ഈസിയാണ്. അതിർത്തി കടന്നുകിട്ടുകയെന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. പിടിക്കപ്പെടാതെ അതിർത്തി താണ്ടിയാൽ പിന്നെ പേടിക്കാനില്ല. പക്ഷേ കനത്ത സുരക്ഷാസന്നാഹങ്ങളുള്ള വഴിത്താരകൾ താണ്ടി അതിർത്തി കടക്കുകയെന്നത് എളുപ്പമല്ല. അതിർത്തി കടത്തുന്നതിന് വിദഗ്ധ പരിശീലനം തേടിയ കാരിയർമാരാണ് ഇത് കൊണ്ടുപോകുന്നത്.
പല രാജ്യങ്ങളുടെ അതിർത്തികൾ താണ്ടിയാണ് ഇത് ലക്ഷ്യസ്ഥാനം കടത്തുന്നത്. മസിൽ പവറും മണി പവറും ഉപയോഗിച്ച് പലയിടത്തും ഇവർ കാര്യങ്ങൾ സാധിക്കുന്നു. എന്തിനും ഏതിനും സന്നദ്ധരായ അനുയായികളുടെ ഒരു വലിയ നിര തന്നെ ഓരോ പ്രധാന സ്പോട്ടിലും ഇവർക്കുണ്ടാകുമത്രെ. റൂട്ട് ക്ലിയർ ചെയ്യുകയെന്നതാണ് ഈ സൈന്യത്തിന്റെ ദൗത്യം. അപകടങ്ങൾ എവിടെയൊക്കെയാണെന്ന് കണ്ടെത്തി നേരത്തെ വിവരം കൈമാറുന്ന ഇൻഫോർമർമാരും കൂട്ടത്തിലുണ്ട്.
പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വേണ്ടതായ പിടിപാടും ഇവർക്കുണ്ടെന്നത് പരസ്യമായ രഹസ്യം. ലഹരിമരുന്ന് അതിർത്തി കടന്നുകഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ താരതമ്യേന എളുപ്പമാണ്. വൻതോതിൽ വരുന്ന മയക്കുമരുന്നുകൾ പിന്നീട് അഞ്ചും പത്തും കിലോയുള്ള പായ്ക്കുകളായി രാജ്യത്തിന്റെ വിവിധ ഭാഗത്തേക്കെത്തിക്കുന്നു. അവ വീണ്ടും പലതായി വിഭജിക്കപ്പെട്ട് കൂടുതൽ ഇടങ്ങളിലേക്ക് ചെന്നെത്തും. ട്രെയിനുകളിലും ബസിലും കാരിയർമാർ അവയുമായി ആവശ്യക്കാരുടെ അരികിലേക്കെത്തും.
പാവം പാവം കാരിയർമാർ
കോടികളുടെ കച്ചവടമാണ് മയക്കുമരുന്ന് വിപണിയിൽ നടക്കുന്നതെങ്കിലും ഇവ ലക്ഷ്യസ്ഥാനങ്ങളിൽ എല്ലാ കടന്പകളും കടന്ന് എത്തിച്ചുകൊടുക്കുന്ന കാരിയർമാർക്ക് കിട്ടുന്നത് നിസാര തുക മാത്രം. നാലായിരം രൂപയാണ് ഒരു കാരിയർക്ക് സാധനം ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചുകൊടുത്താൽ കിട്ടുന്ന കൂലി. പിടിക്കപ്പെട്ടാൽ അവന്റെ ജീവിതം തുലഞ്ഞു. ആരാണ് തനിക്ക് സാധനം തന്നയച്ചതെന്നോ ആർക്കാണ് കൊടുക്കേണ്ടതെന്നോ ഇവർക്കറിയില്ല. എന്നാൽ ഒറ്റയടിക്ക് നാലായിരം രൂപ കൈയിൽ കിട്ടുന്പോൾ നാലു കോടി കിട്ടിയതിന് തുല്യമാണ് കാരിയർമാർക്ക്. അതുകൊണ്ടുതന്നെ കൂടുതൽ പാവപ്പെട്ടവർ കാരിയർമാരാകാൻ തയ്യാറായി ഇതിലേക്ക് വന്നുകൊണ്ടിരിക്കുന്നു.
മലയാളി കാരിയർമാർ വേണ്ടെന്ന്
ഏതു പണിയെടുക്കാനും മലയാളികൾ മിടുക്കൻമാരാണെന്ന് തെളിഞ്ഞിട്ടുള്ളവരാണ്. എന്നാൽ കോടികളുടെ മയക്കുമരുന്നു കടത്തിന് മലയാളി കാരിയർമാർ വേണ്ടെന്നാണ് അടുത്തിടെയായി മയക്കുമരുന്ന് മാഫിയതലവൻമാരുടെ തീരുമാനം.
മലയാളി കാരിയർമാർ കോടിക്കണക്കിന് വില വരുന്ന ഹാഷിഷ് മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവങ്ങൾ ഉണ്ടായതോടെയാണ് മലയാളികളെ ഈ കച്ചവടത്തിന് വേണ്ടെന്ന് മയക്കുമരുന്നു കടത്തുകാർ തീരുമാനിച്ചത്. നാലുകോടിയുടെ മയക്കുമരുന്ന് കൈവശം വെച്ച്് അത് കടത്തി വെറും നാലായിരം രൂപ വാങ്ങി പോക്കറ്റിലിടാൻ മലയാളി കാരിയർമാർ ഒരുക്കമായിരുന്നില്ല. അവർ നാലുകോടിയുടെ മയക്കുമരുന്ന് രണ്ടു കോടിക്ക് വിറ്റ് കച്ചവടം നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതോടെ ഇന്റർനാഷണൽ ഡ്രഗ് മാർക്കറ്റിൽ മലയാളി കാരിയർമാരുടെ വില കുറഞ്ഞു.
ഉപയോഗം ഹൈക്ലാസ് സൊസൈറ്റിയിൽ
കോടികൾ വിലമതിക്കുന്ന ഹാഷിഷിന്റെയും മറ്റു പുതിയ മയക്കുമരുന്നുകളുടേയും ഉപയോഗം സമൂഹത്തിലെ സന്പന്നരുടെ ശ്രേണിയിൽ തന്നെയെന്ന് എക്സൈസ് അധികൃതർ. സമൂഹത്തിലെ ഉന്നതരായവർ പോലും ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറയുന്നു. ഇവ ഉപയോഗിക്കുന്നത് ആരായിരിക്കുമെന്ന എക്സൈസിന്റെ അന്വേഷണം ചെന്നെത്തിയത് സമൂഹത്തിലെ ഹൈക്ലാസ് സൊസൈറ്റിയിലുള്ളവരിലാണ്.
കേരളത്തിൽ കൊച്ചിയടക്കം പലയിടത്തും നടക്കുന്ന ഡിജെ പാർട്ടികൾ, ഷൂട്ടിംഗ് ലൊക്കേഷനുകൾ, ടൂറുകൾ, കല്യാണത്തലേന്ന് നടക്കുന്ന ബാച്ചിലേഴ്സ് പാർട്ടികൾ തുടങ്ങി പലയിടത്തും ഹാഷിഷ് ഉപയോഗം കൂടിവരുന്നതായാണ് വിവരം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.
ഹാഷിഷ് സിംപിളാണ്,സ്ട്രോംഗാണ്
വീര്യത്തിൽ മുന്പനാരോ അവനാണ് താരം എന്നതാണ് മയക്കുമരുന്ന് വിപണിയിലെ പുതിയ മന്ത്രം. വീര്യം കൂടും തോറും ലഹരിയുടെ അളവും വിലയും കൂടും. അതിർത്തിക്കപ്പുറത്തു നിന്ന് ഓരോ ദിവസവും എത്തുന്ന പുതിയ മയക്കുമരുന്നുകൾ കൂടിയ വീര്യത്തിലുള്ളവയായി അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.
വീര്യത്തിന്റെ കാര്യത്തിൽ ഹാഷിഷ് സാധാരണ കഞ്ചാവിനേക്കാൾ മുൻപിലാണ്. സാധാരണ കഞ്ചാവിന് രണ്ടു മുതൽ എട്ടു ശതമാനം വരെയാണ് വീര്യമെങ്കിൽ ഹാഷിഷിന്റ വീര്യം 11 മുതൽ 22 ശതമാനം വരെയാണ്. അതുകൊണ്ടുതന്നെ ഇതിന് ഡിമാന്റും വിലയും കൂടുന്നു. ചെറിയ ഗ്രാമിനു പോലും നല്ല വിലയാണ് നൽകേണ്ടി വരുന്നത്. എൽഎസ്ഡി സ്റ്റാന്പുകൾ, ചരസ്, സിന്തറ്റിക് ഡ്രഗുകൾ, നൈട്രോസൻ ആംപ്യൂൾസ് എന്നിവയെല്ലാം കേരളത്തിൽ എക്സ്ൈസ് അടുത്തിടെ പിടികൂടിയത് കഞ്ചാവിൽ നിന്ന് ന്യൂജെൻ മയക്കുമരുന്നിലേക്ക് ആവശ്യക്കാർ കൂടിയതിന്റെ തെളിവായിരുന്നു.
പെണ്കുട്ടികൾ കാരിയർമാരായി പ്രവർത്തിക്കുന്നുവെന്നതും മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയാണ്.
അന്താരാഷ്ട്ര മാഫിയകളിൽ മലയാളികളും
ഇന്ത്യയടക്കം പല രാഷ്ട്രങ്ങളിലേക്കും റഷ്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന്് മാഫിയകളിൽ മലയാളികളും ഉണ്ടെന്നാണ് അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുള്ള വിവരം. ഇന്ത്യയിലേക്കുള്ള മയക്കമരുന്ന് കടത്തിനെയാണ് മലയാളികൾ നിയന്ത്രിക്കുന്നതത്രെ.
ഋഷി