വെള്ളപ്പൊക്കത്തെത്തുടർന്നു രണ്ടാഴ്ചയോളം അടച്ചിടേണ്ടിവന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നുപ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. പെരിയാർ കരകവിഞ്ഞൊഴുകിയതോടെ വെള്ളത്തിനടിയിലായ വിമാനത്താവളത്തിന്റെ നിർമാണ പ്രവൃ ത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയാണ് വ്യോമഗതാഗതത്തിനു തുറന്നുകൊടുത്തത്.
പിപിപി മാതൃകയിൽ പ്രവർത്തിച്ച് കോടികൾ ലാഭം കൊയ്യുന്ന, ലോക രാജ്യങ്ങൾവരെ അസൂയയോടെ നോക്കിക്കാണുന്ന വിമാനത്താവളത്തിന്റെ പ്രവർത്തനം പ്രശംസനീയംതന്നെ. കനത്ത മഴയ്ക്കൊപ്പം ഡാമുകളും തുറന്നതോടെ പെരിയാർ കരകവിഞ്ഞ് ഓപ്പറേഷനൽ ഏരിയയിൽ ഉൾപ്പെടെ വെള്ളം കയറിത്തുടങ്ങിയതോടെയാണു വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആശങ്ക ഉയർന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 15ന് പുലർച്ചെ നാലു മുതൽ ഏഴുവരെ ലാൻഡിംഗ് നിർത്തിയിരുന്നു. അന്ന് 12 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്കു വഴിതിരിച്ചു വിട്ടു. ആറു മണിക്കു വിവിധ വിഭാഗങ്ങളുടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും വിമാനത്താവളത്തിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ കാര്യങ്ങൾ കൈവിട്ടനിലയിലായി. ഇതോടെ എല്ലാ സർവീസുകളും ഉച്ചയ്ക്കു രണ്ടുവരെ നിർത്താൻ അധികൃതർ തീരുമാനിച്ചു. 20 ജീവനക്കാരുമായി എമർജൻസി കണ്ട്രോൾ റൂം വിപുലപ്പെടുത്തി. ഉച്ചയ്ക്കു മൂന്നോടെ 18ാം തീയതി വരെ വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചു. എന്നാൽ, 16,17,18 ദിവസങ്ങളിലുണ്ടായ പ്രളയം വിമാനത്താവളത്തെ പൂർണമായും മുക്കി. റണ്‍വേയിൽ അഞ്ചടി ഉയരത്തിൽവരെ വെള്ളം പൊങ്ങുകയും വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയും വിമാനത്താവളം തുറക്കുന്നത് അധികൃതർ 26 ലേക്കു നീട്ടി.
മുൻനിശ്ചയിച്ച പ്രകാരം നിർമാണ ജോലികൾ പൂർത്തിയാക്കിയെങ്കിലും വിമാനത്താവളം തുറക്കുന്നതു 29 ലേക്ക് നീട്ടേണ്ടി വന്നു. സാങ്കേതിക പരശോധനകൾ പൂർത്തിയാകാത്തതിനു പുറമേ വിമാനത്താവളത്തിലെ ജീവനക്കാർക്കു തിരികെയെത്താൻ സാധിക്കാത്തതും തീയതി നീട്ടാൻ കാരണമായി. അവസാനം 29ന് ഉച്ചകഴിഞ്ഞ് 2.06ന് അഹമ്മദാബാദിൽനിന്ന് ഇൻഡിഗോ 6ഇ 667 വിമാനം വിമാനത്താവളത്തിലിറങ്ങി. കൂടാതെ, 3.25ന് ബംഗളുരൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം വിമാനത്താവളത്തിൽനിന്ന് പറന്നുയരുകയും ചെയ്തു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ രീതിയിലായതിന്റെ പങ്ക് ആർക്കെന്നു ചോദിച്ചാൽ ഏറ്റവും ചെറിയ ജോലി മുതൽ ഏകോപനം വരെ സാധ്യമാക്കിയ എല്ലാവർക്കുമെന്നേ പറയാനാകൂ.
അന്ന് ഒരു ദിവസം മാത്രം, ഇന്ന് നഷ്ടം 300 കോടി
പ്രളയക്കെടുതിയിൽ 300 കോടിയിലധികം രൂപയുടെ നഷ്ടം സിയാലിന് സംഭവിച്ചതായാണു പ്രാഥമിക കണക്ക്. അവസാനഘട്ട വിലയിരുത്തലിൽ തുക വീണ്ടും വർധിക്കാനാണു സാധ്യത.
പ്രളയക്കെടുതിയിൽ വിമാനത്താവളത്തിന്റെ റണ്‍വേ പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങിയതിനു പുറമേ വിമാനത്തിന്റെ പാർക്കിംഗ് സ്ഥലങ്ങൾ, ലോഞ്ചുകൾ എന്നിങ്ങനെ 30 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ചെളിയും നിറഞ്ഞിരുന്നു. എട്ടു ദിവസം തുടർച്ചയായി വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ആയിരത്തോളം തൊഴിലാളികൾ ജോലിചെയ്താണു വിമാനത്താവളം വിമാന സർവീസിനായി വീണ്ടും തുറന്നുകൊടുത്തത്. രണ്ടര കിലോമീറ്റർ നീളത്തിൽ തകർന്ന ചുറ്റുമതിൽ പത്തടി ഉയരത്തിൽ താത്കാലികമായി പുനർനിർമിച്ചു. കേടുപറ്റിയ നാല് കണ്‍വെയർ ബെൽറ്റുകൾ, 22 എക്സ്റേ യന്ത്രങ്ങൾ, വൈദ്യുതി വിതരണ സംവിധാനം, ജനറേറ്ററുകൾ, എണ്ണൂറോളം റണ്‍വേ ലൈറ്റുകൾ എന്നിവയെല്ലാം പൂർണമായ നിലയിൽ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. എട്ട് സൗരോർജ പ്ലാന്റുകളിൽ നാലെണ്ണം ചാർജ് ചെയ്യാനായി. മുൻ നിശ്ചയപ്രകാരം പ്രവർത്തനം പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് എല്ലാ ഏജൻസികളും അറിയിച്ചതോടെയാണു രണ്ടാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വത്തിനു വിരാമമായത്.
വെള്ളപ്പൊക്കത്തെത്തുടർന്ന് ഇതു രണ്ടാം തവണയാണു നെടുന്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുന്നത്. 2013ൽ റണ്‍വേയിൽ വെള്ളം കയറിയതിനെത്തുടർന്ന് ഒരു ദിവസം പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. പിന്നീട് ഇത്തവണയാണു വിമാനത്താവളം പൂർണമായും അടച്ചിടേണ്ടിവന്നത്.
ഇടവേളയ്ക്കുശേഷം നാവികസേനാ വിമാനത്താവളം
നെടുന്പാശേരി വിമാനത്താവളം അടച്ചതോടെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ നാവികസേനാ വിമാനത്താവളത്തിൽനിന്നും ചെറുവിമാനങ്ങളുടെ സർവീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ 20 നാണു നാവികസേനാ വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സർവീസ് ആരംഭിച്ചത്. 162 സർവീസുകളാണ് ഇവിടെനിന്നും നടത്തിയത്.
ഏകദേശം പതിനായിരം പേർ ഈ സേവനം പ്രയോജനപ്പെടുത്തി. എയർ ഇന്ത്യയുടെ ഉപ കന്പനിയായ അലയൻസ് എയറിന്റെയും ഇൻഡിഗോ എയർലൈൻസിന്റെയും ജെറ്റ് എയർവേയ്സിന്റെയും 70 സീറ്റിന്റെ വിമാനങ്ങളാണു സർവീസ് നടത്തിയിരുന്നത്. ഇതിൽ അലയൻസ് എയർ 20 മുതലും ഇൻഡിഗോ 22 മുതലുമാണു സർവീസ് ആരംഭിച്ചത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അവിടെനിന്നു തിരിച്ച് കൊച്ചിയിലേക്കുമായിരുന്നു സർവീസ്. എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ, സിഐഎസ്എഫ്, എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുടെ നേതൃത്വത്തിലാണു യാത്രാ സംവിധാനങ്ങൾ ഏകോപിപ്പിച്ചത്.
നീണ്ട 18 വർഷത്തിനുശേഷമാണു പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ നാവിക വിമാനത്താവളം യാത്രാ വിമാനസർവീസിനു സജ്ജമാക്കിയത്. 2000 ജൂണ്‍ 30 നായിരുന്നു നാവികസേനാ വിമാനത്താവളത്തിൽനിന്ന് അവസാനമായി ആഭ്യന്തരവിമാനം സർവീസ് നടത്തിയത്. നെടുന്പാശേരിയിൽനിന്നും വിമാന സർവീസ് ആരംഭിച്ചതോടെയാണു വെല്ലിംഗ്ടണ്‍ ഐലൻഡിലെ നാവിക സേനയുടെ വിമാനത്താവളത്തിൽനിന്നും യാത്രാ വിമാനങ്ങൾ പറക്കാതായത്. പ്രളയക്കെടുതിക്കുശേഷം നെടുന്പാശേരി വിമാനത്താവളം വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതോടെ ഇവിടെനിന്നുള്ള വ്യാവസായിക സർവീസുകൾ കഴിഞ്ഞ 29 മുതൽ വീണ്ടും അവസാനിപ്പിച്ചു.
മറ്റ് വിമാനത്താവളങ്ങൾ സജ്ജമാക്കി
നെടുന്പാശേരി വിമാനത്താളത്തിൽനിന്നുള്ള സർവീസുകൾ നിർത്തലാക്കിയ ആദ്യ ദിവസങ്ങളിൽ നൂറു കണക്കിനു യാത്രികരാണു കുടുങ്ങിയത്. ഇവരിൽ പലരും ജോലികൾക്കും മറ്റുമായി വിദേശ രാജ്യങ്ങളിലേക്കു പോകാനിരുന്നവരാണ്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളായ തിരുവനന്തപുരം, കരിപ്പൂർ എന്നിവിടങ്ങളിൽ അധിക സർവീസ് നടത്തിയാണു യാത്രാക്കെടുതികൾ കുറയ്ക്കാൻ അധികൃതർ ശ്രമിച്ചത്. ഒരു പരിധിവരെ ഇതു ഫലം കണ്ടെങ്കിലും പൂർണമായി വിജയിച്ചിരുന്നില്ലെന്നതാണു സത്യം.
നാവികസേനാ വിമാനത്താവളത്തിൽനിന്നുള്ള സർവീസ് ഗൾഫിൽനിന്നും ബലിപ്പെരുന്നാൾ, ഓണം തുടങ്ങിയവ ആഘോഷിക്കാൻ നാട്ടിലെത്തുന്ന പ്രവാസി മലയാളികൾക്ക് ഏറെ പ്രയോജനപ്രദമായി. ദുബായ്, റിയാദ് തുടങ്ങിയ ഇടങ്ങളിൽ നിന്നും നെടുന്പാശേരി അന്താരാഷ്ട്ര വിമനത്താവളത്തിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തവർക്കു ബംഗളൂരു പോലുള്ള വിമാനത്താവളങ്ങളിലേക്കു മാറ്റിവാങ്ങിയതിനുശേഷം അവിടെനിന്നും ആഭ്യന്തര സർവീസിലൂടെ കൊച്ചിയിലെത്താൻ കഴിഞ്ഞു.