കേരളത്തിന് രണ്ടാം സ്ഥാനം
Wednesday, May 15, 2019 3:07 PM IST
രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ കേരളം രണ്ടാമതെന്ന് കണക്കുകള്‍.

പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. അവിടെ 50 ശതമാനത്തിലധികം ചെറുപ്പക്കാര്‍ ലഹരികള്‍ക്ക് അടിമയാണെന്ന് ചില ഔദ്യോഗിക ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. പാകിസ്ഥാന്‍റെ അതിര്‍ത്തി കടന്ന് എത്തുന്നത് ടണ്‍കണക്കിന് ലഹരി വസ്തുക്കളാണ്. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്. രാജ്യത്തിന് മുതല്‍ക്കൂട്ടാകേണ്ട ചെറുപ്പക്കാരില്‍ പകുതിയിലേറെ ലഹരിക്കടിമപ്പെട്ട് കഴിയുകയാണ്.

കേരളത്തിൽ കഴിഞ്ഞ വര്‍ഷം പിടികൂടിയത് 850 കോടിയുടെ ലഹരിവസ്തുക്കളാണ്. പുകയില ഉല്പന്നങ്ങള്‍ മാത്രം 1,000 ടണ്‍ പിടികൂടി നശിപ്പിച്ചെന്നും എക്സൈസ് വകുപ്പ് പറയുന്നു. 2014ല്‍ ലഹരിയുമായി ബന്ധപ്പെട്ട് 900 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2018 ആയപ്പോഴേക്കും ഇത് 7,700 കേസുകളായി മാറി.

കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് ലഹരി മരുന്നുമായി ബന്ധപ്പെട്ട് 7,802 പേരെ അറസ്റ്റു ചെയ്തു. 1,900 കിലോ കഞ്ചാവാണ് പിടികൂടിയത്. 2,200 കഞ്ചാവ് ചെടികള്‍, 65 കിലോ ഹാഷിഷ് ഓയില്‍, 32 കിലോ എംഡിഎംഎ എന്നിവയും പിടിച്ചു. ഇതു കൂടാതെ ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, എല്‍എസ്ഡി, ചരസ്, ഒപിയം അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 1,000 ടണ്ണോളം പുകയിലയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.

മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ട കേന്ദ്ര മായി സംസ്ഥാനത്ത് കൊച്ചി മാറുന്നതായാണ് സമീപകാലത്തെ സംഭവങ്ങള്‍ വ്യക്തമാകുന്നതെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് തന്നെ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മയക്കുമരുന്ന് വ്യാപകം. ഇപ്പോൾ കണ്ണൂർ ജില്ലയും ഈ പട്ടികയിൽ ഇടം പിടിക്കുകയാണ്. കഴിഞ്ഞ മാസം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 40 കിലോഗ്രാമിലധികം കഞ്ചാവാണ് പിടികൂടിയത്. വില്പനയുമായി ബന്ധപ്പെട്ട ഒരു വന്‍സംഘംതന്നെ ഈ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

സംസ്ഥാന -അന്തര്‍ സംസ്ഥാന ലോബികളും കണ്ണികളുമുളള ഈ സംഘം അതിസമര്‍ഥമായാണ് മയക്കു മരുന്നുകള്‍ എത്തേണ്ടിടത്ത് എത്തിക്കുന്നത്. മുമ്പ് കോട്ടയത്തെ പ്രശസ്തമായ മൂന്ന് ബ്യൂട്ടി പാര്‍ലറുകളില്‍ എക്സൈസ് അധികൃതര്‍ റെയ്ഡ് നടത്തി മയക്കുമരുന്നുകൾ കണ്ടെടുത്തിരുന്നു. മുഖക്കുരുവിനുള്ള മരുന്നായും സൗന്ദര്യവര്‍ധക വസ്തുവായും വയറ്റിലുള്ള കുട്ടികള്‍ക്ക് നിറം വയ്ക്കുവാന്‍ വേണ്ടിയും കുങ്കുമപ്പൂവ് ഉപയോഗിക്കുന്നു. ഇതില്‍ മതിയായ അളവില്‍ ഹെറോയിന്‍ കലര്‍ത്തിയായിരുന്നു വില്പന.

കടല്‍മാര്‍ഗവും ആകാശമാര്‍ഗവും മയക്കുമരുന്ന് കടത്ത് നടക്കുന്നു. വിമാനമാര്‍ഗം വഴിയുള്ള മയക്കുമരുന്ന് കടത്ത് പിടിക്കുന്നതിനായി സിവില്‍ ഏവിയേഷന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ ആധുനിക സജ്ജീകരണത്തോടെയുള്ള സ്കാനിംഗ് മെഷീന്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്.

ലഹരിയെത്തുന്നത് അതിര്‍ത്തികള്‍ കടന്ന്

അഫ്ഗാനിസ്ഥാന്‍ വഴിയാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം മയക്കുമരുന്നുകളും മറ്റു ലഹരിവസ്തുക്കളും എത്തുന്നത്. അവിടെ നിന്ന് എത്തുന്ന ലഹരിവസ്തുക്കള്‍ മുംബൈ, ഗോവ വഴി കേരളത്തിലേക്ക് എത്തും. കഞ്ചാവ് എത്തുന്നത് പ്രധാനമായും ആന്ധ്രപ്രദേശ്, ഉത്തരഖണ്ഡ്, മധ്യപ്രദേശിന്‍റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. മാവോയിസ്റ്റ്, നക്സലൈറ്റ് സ്വാധീന മേഖലകളില്‍ വ്യാപകമായ തോതില്‍ കഞ്ചാവ് കൃഷി നടക്കുന്നുണ്ട്. അവരുടെ പ്രധാന വരുമാനമാര്‍ഗം ഇതാണ്.

ആന്ധ്രപ്രദേശിലെ തുണിയിൽ നിന്നാണ് കണ്ണൂരിലേക്ക് പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. വിശാഖപട്ടണം, ലംബസിങ്കി എന്നിവിടങ്ങളും കഞ്ചാവിന്‍റെ പ്രധാന കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പ്രധാനമായും കൃഷിചെയ്യാന്‍ എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നത് നക്സലുകളാണ്. കേരളത്തില്‍ നിന്നടക്കമുള്ള ആളുകള്‍ അവിടെയെത്തി വന്‍തോതില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടത്രേ. മണിപ്പൂര്‍, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ചില വിഘടനവാദ സംഘടനകളും പണമുണ്ടാക്കാന്‍ വേണ്ടി വന്‍തോതില്‍ ഓപ്പിയം കൃഷി ചെയ്യുന്നുണ്ട്. ഇവിടെനിന്ന് കേരളത്തിലേക്ക് ലഹരി വസ്തുക്കള്‍ എത്തുന്നുണ്ട്. ലാഭത്തിന്‍റെ പകുതി തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ആന്ധ്രയില്‍ ഒരു കിലോ കഞ്ചാവിന് 2,000 -3,000 രൂപ വരേയാണ് വില.


ഇത് കേരളത്തിലെത്തിയാല്‍ മൊത്തക്കച്ചവടക്കാരന്‍ 30,000 രൂപ വരെ നല്‍കും. അത് ചെറുകിട കച്ചവടക്കാരന്‍ വില്ക്കുന്നത് 40,000 - 50,000 രൂപയ്ക്കു വരെയാണ്. ഇത്രയേറെ ലാഭം കിട്ടുന്ന മറ്റൊരു ബിസിനസ് ഇല്ലെന്നു തന്നെ പറയാം. ഇതിനാല്‍ ഒട്ടേറെ ചെറുപ്പക്കാര്‍ ഇതിന്‍റെഏജന്‍റുമാരായും കാരിയര്‍മാരായും പ്രവര്‍ത്തിക്കുന്നു. ഇതരസംസ്ഥാനത്തൊഴിലാളികളും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്നുണ്ട്.

നിയമം ശക്തം, പക്ഷെ ശുഷ്ക്കം

നാര്‍ക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍റ്സ് ആക്ട് (എന്‍ഡിപിഎസ്) വഴിയാണ് ഇന്ത്യയില്‍ ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത്. 1986ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമമാണത്. ലോകത്ത് ലഹരിക്കെതിരേയുള്ള ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണിത്. ഇതുവഴി വധശിക്ഷ വരെ ഉറപ്പാക്കാൻ കഴിയും. കര്‍ശനമായ നിയമം ആയതിനാല്‍ തന്നെ എളുപ്പത്തില്‍ നടപ്പാക്കാനും ബുദ്ധിമുട്ടുണ്ട്.

ഒരിക്കലും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുകയും സാധാരണക്കാര്‍ ഇരയാക്കപ്പെടുകയും ചെയ്യരുതെന്ന മുന്‍ധാരണയോടെയാണ് ഇത് പാസാക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളെ സംബന്ധിച്ചിടത്തോളം ഈ നിയമം കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഒരു കേസെടുത്താല്‍ ഈ വിഷയത്തില്‍ വിദഗ്ധനായ ഉദ്യോഗസ്ഥനും അയാളുടെ സംഘവും കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും എടുക്കും ഇതിന്‍റെ നടപടിക്രമങ്ങള്‍ പഴുതുകളില്ലാതെ പൂര്‍ത്തീകരിക്കാന്‍.

ശക്തമായ സാക്ഷികള്‍ ഇത്തരം കേസുകളില്‍ നിര്‍ബന്ധമാണ്. എന്നാല്‍ മയക്കുമരുന്ന് കേസുകളില്‍ സാക്ഷികളായി നില്‍ക്കാന്‍ ആരും തയാറാകാത്തത് കേസിന്‍റെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കുന്നുണ്ട്. സാക്ഷികളുടെ കാര്യത്തിലും സങ്കീര്‍ണമായ നിയമനടപടികളിലൂടെ കടന്നുപോകേണ്ടതുള്ളതിനാല്‍ ലഹരിക്കേസുകളില്‍ സാക്ഷികളാകാന്‍ ആളുകള്‍ തയാറാകില്ല. കേസെടുക്കുന്ന ഉദ്യോഗസ്ഥന്‍ സാക്ഷികള്‍ക്ക് വേണ്ടി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. സാക്ഷി ദുര്‍ബലമാണെങ്കില്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനെ തിരിച്ചു കുത്തും. പ്രതി ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കുടുങ്ങുന്ന സ്ഥിതിയാണുണ്ടാവുക. അതിനാല്‍ ഇത്തരം കേസുകളിൽ റിസ്ക്കെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരും മടിക്കുന്ന സ്ഥിതിയാണ് പലപ്പോഴും കാണുന്നത്. നിയമത്തിന്‍റെ പഴുതുകള്‍ മയക്കുമരുന്ന് കച്ചവടക്കാര്‍ നന്നായി മുതലാക്കുന്നുമുണ്ട്. ലഹരിയുടെ അളവ് നിയമത്തില്‍ ഒരു ഘടകമായി വന്നതോടെ അതിന്‍റെ ആനുകൂല്യത്തിനുള്ളില്‍ നിന്നാണ് ഇപ്പോള്‍ കച്ചവടക്കാര്‍ വില്പന നടത്തുന്നത്. നിശ്ചിത അളവിലാണെങ്കില്‍ ശിക്ഷ പിഴയില്‍ മാത്രം ഒതുങ്ങും. കേസ് കോടതിയിലെത്തിയാല്‍ 100 ശതമാനവും സംശയലേശമെന്യേ കുറ്റം തെളിഞ്ഞാല്‍ മാത്രമേ ലഹരിക്കേസുകളില്‍ ശിക്ഷയുണ്ടാകൂ.
(തുടരും)

പി. ജയകൃഷ്ണൻ