കണ്ണൂർ ജില്ലയിലെ ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ സബീനാ മൻസിലിൽ കുഞ്ഞാമിന കൊല്ലപ്പെട്ട് മൂന്ന് വർഷത്തോളമായിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്ത്. നാട്ടുകാരുടെയും ആക്ഷൻ കമ്മിറ്റിയുടെയും ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് ആദ്യ നാളുകളിൽ മികച്ച രീതിയിൽ അന്വേഷണം നടന്നിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം നിലച്ചമട്ടാണ്. ഇരിക്കൂർ എസ്ഐ കെ.വി.മഹേഷിന്റെ നേതൃത്വത്തിലാണ് ആദ്യം കേസന്വേഷണം നടത്തിയിരുന്നതെങ്കിലും നാട്ടുകാർ കർമസമിതി രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയതോടെ അന്വേഷണം മട്ടന്നൂർ സിഐ ഷിജു ജോസഫ് ഏറ്റെടുത്തു. തുടർന്ന് ജില്ലാ പോലീസ് ചീഫിന്റെ സ്ക്വാഡിനെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. പ്രതികൾക്കായി കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് കുഞ്ഞാമിനയുടെ മകൻ മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. ഇതോടെ സിബിഐ അന്വേഷണ ആവശ്യം തൽക്കാലം നിരാകരിച്ച കോടതി ആറ് മാസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.
പ്രതികൾ ഗുജറാത്ത് സ്വദേശികൾ
ഗുജറാത്ത് സൂററ്റ് സ്വദേശികളായ ഫരീദ (50), മക്കളായ ആയിഷ (24), ഇമ്രാൻ (22) എന്നിവരാണ് പ്രതികൾ. മലയാളവും ഇംഗ്ലീഷും ഉൾപ്പെടെയുള്ള ഭാഷകൾ നന്നായി സംസാരിക്കാൻ കഴിവുള്ളവരാണ് പ്രതികൾ. പ്രതികളെത്തേടി അന്വേഷണ സംഘം എട്ട് സംസ്ഥാനങ്ങളിൽ ഇതിനോടകം എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മലയാളം, ഗുജറാത്തി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ പ്രതികൾക്കായി കേരള പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊല നടന്നത് 2016 ഏപ്രിൽ 30 ന്
2016 ഏപ്രിൽ 30നാണ് കവർച്ചക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്ക് പോയിരുന്ന മകൻ ഉമ്മർ വൈകുന്നേരം 6.30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് തുറന്നിട്ട നിലയിലായിരുന്നു. വീട്ടിലും പരിസരങ്ങളിലും തെരെഞ്ഞെങ്കിലും കുഞ്ഞാമിനയെ കണ്ടെത്താൻ കഴിഞ്ഞില്ല. വർത്തമാനം പറയുന്നതിനായി കുഞ്ഞാമിന ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ സാധാരണ പോകാറുണ്ടായിരുന്നു. ഇതേത്തുടർന്ന് ഉമ്മർ ഇവിടെ എത്തിയെങ്കിലും ക്വാർട്ടേഴ്സ് പൂട്ടിയ നിലയിലായിരുന്നു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന മൂവർ സംഘത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ സമീപവാസികളുടെ സഹായത്തോടെ ക്വാർട്ടേഴ്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞാമിനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ച് കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
അന്വേഷണം വാടകക്കാരെ കേന്ദ്രീകരിച്ച്
ക്വാർട്ടേഴ്സിൽ ഒരു മാസം മുമ്പ് വാടകയ്ക്ക് താമസിക്കാനെത്തിയ ഗുജറാത്ത് സ്വദേശികളായ മൂവർ സംഘം അന്ന് രാവിലെ 9.30 ഓടെ ക്വാർട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായി. രാവിലെ 8 നും 9.30 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. വായിൽ തുണി തിരുകിയത് കാരണം നിലവിളിക്കാൻ പോലുമാകാതെ മണിക്കൂറുകളോളം രക്തം വാർന്നായിരുന്നു കുഞ്ഞാമിനയുടെ മരണം.
മുസ്ലിം വേഷധാരികളായി ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സംഘത്തിലെ യുവാവ് ഇല്യാസ് എന്നാണ് വീട്ടുകാരെ സ്വയം പരിചയപ്പെടുത്തിയിരുന്നത്. മൂവരും വ്യാജ പേരും മേൽവിലാസവുമായിരുന്നു ഇവിടെ നൽകിയിരുന്നതെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തി. കുഞ്ഞാമിന കൊല്ലപ്പെട്ട ദിവസം ഇവർ സ്ഥലത്ത് നിന്ന് അപ്രത്യക്ഷമായതോടെ ഇവർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായി. പോലീസ് നായ മണം പിടിച്ച് ക്വാർട്ടേഴ്സിന് പിറകിലൂടെ 100 മീറ്റർ ഓടി നിന്നതല്ലാതെ കാര്യമായ തുമ്പൊന്നും ആദ്യ ഘട്ടത്തിൽ പോലീസിന് ലഭിച്ചില്ല. കൊല നടന്ന ദിവസം ഇരിക്കൂരിൽ നിന്ന് ഓട്ടോറിക്ഷയിൽ രാവിലെ 10.45 ഓടെ മട്ടന്നൂരിലെത്തിയ മൂവർ സംഘം ഇതുവഴി രക്ഷപ്പെടുകയായിരുന്നു. ഇവർ ഇവിടെ പ്രകാശ് ജംഗ്ഷനിൽ നിൽക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം സംഘം മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മെയ് അഞ്ച് മുതൽ 15 വരെ ഇവിടെ റായ്ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്ന സംഘം തുടർന്ന് ഗുജറാത്തിലെ സൂററ്റിലുമെത്തി. ബംഗളുരു സ്വദേശിയായ കൗൺസിലറിൽ നിന്ന് തുണികൾ ഇറക്കിത്തരാമെന്ന് പറഞ്ഞ് ഇവിടേക്ക് വിളിച്ച് വരുത്തി 60000 രൂപയും സംഘം ഇതിനിടെ തട്ടിയിരുന്നു. ഇവിടുന്ന് രാജസ്ഥാനിലെ അജ്മീറിലെത്തിയ സംഘം 21 മുതൽ വീണ്ടും റായ്ഗുഡിലെ ഹോട്ടലിൽ താമസിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം ഇവർ എങ്ങോട്ട് പോയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരമൊന്നും പോലീസിന് ലഭിച്ചിട്ടില്ല. മെയ് 24 വരെ ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നതെങ്കിലും തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഇവരുടെ മൊബൈലിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തിയ ബംഗളുരു സ്വദേശിയായ ശ്രീനിവാസനെത്തേടി അന്വേഷണ സംഘം ഇവിടെയുമെത്തിയിരുന്നെങ്കിലും ഇയാളെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ ബംഗളുരുവിലെ ഖലാസി പാളയത്തുള്ള ലോഡ്ജിൽ മൂന്ന് തവണയായി 15 ദിവസത്തോളം താമസിച്ചിരുന്നു. ആര്യ എന്ന പേരിലാണ് ഇവിടെ മുറിയെടുത്തിരുന്നത്. ഈ സമയത്ത് ലോഡ്ജിൽ ജോലി ചെയ്തിരുന്ന ശ്രീനിവാസൻ സംഘവുമായി പരിചയത്തിലാവുകയായിരുന്നു. തുടർന്ന് ആന്ധ്രാ അതിർത്തിയിലുള്ള ശ്രീനിവാസന്റെ വീട്ടിലെത്തിയ ഇവർ അയൽവാസിയുടെ പണം കവർന്ന് കടന്ന് കളയുകയായിരുന്നു.
പ്രതികൾ നടത്തിയത് നൂറോളം കവർച്ചകൾ
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നൂറോളം കവർച്ചാ കേസുകളിൽ പ്രതികളാണ് മൂവർ സംഘമെന്ന് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കേരള പോലീസ് കണ്ടെത്തി. 2013 ജനുവരിയിൽ ആന്ധ്രാപ്രദേശിലെ ഓംഗോളിൽ അയൽവാസിയായ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയതാണ് ഇതിൽ ഏറ്റവും വലിയ കവർച്ച. തുടർന്ന് സംഘം ഹൈദരാബാദിലേക്ക് രക്ഷപ്പെട്ടു. ഇവിടെ ഡോ. ജോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെ ഓംഗോൾ പോലീസ് ഇവിടെയെത്തി മൂവർ സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. 37 ദിവസം ഇവിടെ ജയിലിലായിരുന്നു പ്രതികൾ. സംഘത്തിലെ ഫരീദ അപസ്മാരം അഭിനയിച്ച് മൂന്ന് തവണ ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ട് സഹപ്രവർത്തകരിൽ നിന്നായി 10000 രൂപ ശേഖരിച്ച് ഇവർക്ക് നൽകുകയും ജാമ്യത്തിനായി ഗുണ്ടൂർ സ്വദേശിയായ ബാലകൃഷ്ണറാവു എന്ന വക്കീലിനെ ഏർപ്പാടാക്കുകയും ചെയ്തു. നാലായിരം രൂപ വീതം കൈപ്പറ്റി ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത ഗുണ്ടൂർ സ്വദേശികളായ ശ്രീലക്ഷ്മി, നളിനി എന്നീ രണ്ട് യുവതികളാണ് ഇവരെ ജാമ്യത്തിലെടുത്തത്.
തട്ടിപ്പുകൾ കേരളത്തിലും
2016 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിൽ ഷൊർണൂർ, മാനന്തവാടി, തിരുവനന്തപുരം, ചാവക്കാട് എന്നിവിടങ്ങളിലും സംഘം തട്ടിപ്പ് നടത്തിയിരുന്നു. പ്രതികളിലൊരാളായ ഫരീദ തന്റെ ഭർത്താവ് വിദേശത്താണെന്നും അവിടെ തുണി വ്യവസായമാണെന്നും ചെറിയ വിലയ്ക്ക് കമ്പിളി ഇറക്കിത്തരാമെന്നും പറഞ്ഞ് ഷൊർണൂർ സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപയാണ് തട്ടിയത്. 65 ലക്ഷം, 45 ലക്ഷം എന്നിങ്ങനെ വില മതിക്കുന്ന തങ്ങളുടെ രണ്ട് വീടുകൾ വിൽപ്പന നടത്താനുണ്ടെന്ന് പറഞ്ഞ് മാനന്തവാടി സ്വദേശി അഷ്റഫിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപയും തട്ടി. ചെറിയ വിലയ്ക്ക് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 65000 രൂപയും കവർന്നു. ചാവക്കാട് സ്വദേശി ഇല്യാസിൽ നിന്ന് തുണി ഇറക്കിത്തരാമെന്ന് പറഞ്ഞ് 55000 രൂപയാണ് തട്ടിയത്. ഇയാളുടെ ബാങ്ക് പാസ് ബുക്കുമായി കടന്ന സംഘം ഇതിൽ കൃത്രിമം നടത്തിയാണ് ഉത്തരാഖണ്ഡിൽ ഹോട്ടലിൽ മുറിയെടുക്കാൻഉപയോഗിച്ചത്. ഇതിൽ ഷൊർണൂർ കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നെങ്കിലും സംഘത്തെ പിടികൂടാൻ കഴിഞ്ഞില്ല.
എം.വി. അബ്ദുൾ റൗഫ്