സ്ത്രീ സുരക്ഷാ നിയമങ്ങളുണ്ടെങ്കിലും പലപ്പോഴും സ്ത്രീകൾ അതു പ്രയോജനപ്പെടുത്തുന്നില്ലെന്നതാണു വാസ്തവം. വിവാഹ ബന്ധം പവിത്രമായി കരുതുന്ന സ്ത്രീകളിൽ ചിലരെങ്കിലും ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരതകൾ സഹിച്ച് അവിടെത്തന്നെ തുടരുന്നതു കാണാം. കുട്ടികളുടെ കാര്യമോർത്തു കുടുംബക്കോടതി കയറിയിറങ്ങാൻ മടിക്കുന്നവരും കുറവല്ല. ഇതെല്ലാം തെറ്റു ചെയ്യുന്നവർക്കു പിന്തുണയേകുന്നു.
ഞെട്ടിക്കുന്ന കണക്കുകൾ
NHFS-4 (National Family Health Survey) 2018 പ്രകാരമുള്ള കണക്കെടുപ്പിൽ ഇന്ത്യയിൽ പതിനഞ്ചു വയസിനു മുകളിലുള്ള സ്ത്രീകളിൽ മൂന്നിലൊന്നു പേർ ശാരീരികമായോ മാനസികമായോ ലൈംഗികമായോ വീടുകളിൽ ഉപദ്രവിക്കപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണു പുറത്തു വന്നത്.
സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2019 മാർച്ച് വരെ സംസ്ഥാനത്ത് ആറു സ്ത്രീധന പീഡന മരണമാണു സംഭവിച്ചിട്ടുള്ളത്. 2018-ൽ 16 സ്ത്രീധന മരണങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. കൊല്ലം സിറ്റിയിൽ നാലും തിരുവനന്തപുരം റൂറൽ, മലപ്പുറം, കോഴിക്കോട് റൂറൽ, വയനാട് എന്നിവിടങ്ങളിൽ രണ്ടു വീതവും പാലക്കാട്, തൃശൂർ റൂറൽ, എറണാകുളം, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിൽ ഒന്നു വീതവും സ്ത്രീധന മരണങ്ങളാണു റിപ്പോർട്ട് ചെയ്തത്. സ്ത്രീയെ ഭർത്താവും ഭർതൃവീട്ടുകാരും ഉപദ്രവിച്ച കേസുകളുടെ എണ്ണം 2048 ആണ്. ഇത്തരം കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറത്തു നിന്നാണ് - 338 കേസുകൾ. കോഴിക്കോട് റൂറൽ- 210, തിരു റൂറൽ- 122 എന്നിവയാണ് മറ്റു ജില്ലകളുടെ കണക്കുകൾ.
2017-ൽ 12 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ തൃശൂർ സിറ്റി, മലപ്പുറം എന്നിവിടങ്ങളിൽ നാലു കേസുകളും കൊല്ലം സിറ്റി, കൊല്ലം റൂറൽ, ഇടുക്കി, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോ കേസുകളുമുണ്ടായി. സ്ത്രീയെ ഭർത്താവും ഭർതൃവീട്ടുകാരും ഉപദ്രവിച്ച കേസുകളുടെ എണ്ണം 2,856 ആണ്. 364 കേസുകളുമായി മലപ്പുറമായിരുന്നു മുന്നിൽ. കോഴിക്കോട് റൂറലിൽ 248 ഉം തൃശൂർ റൂറലിൽ 239 ഉം കേസുകളുണ്ടായി.
2016-ൽ 25 സ്ത്രീധന മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽ മൂന്നു കേസുകൾ വീതവും തൃശൂർ റൂറൽ, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ രണ്ടു കേസുകളും തിരുവനന്തപുരം സിറ്റി, കൊല്ലം റൂറൽ, പത്തനംതിട്ട, കോട്ടയം, എറണാകുളം സിറ്റി, തൃശൂർ സിറ്റി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ത്രീയെ ഭർത്താവും ഭർതൃവീട്ടുകാരും ഉപദ്രവിച്ച കേസുകളുടെ എണ്ണം 3455 ആയിരുന്നു. മലപ്പുറത്തു നിന്നായിരുന്നു കൂടുതൽ കേസുകൾ- 436 എണ്ണം. തൃശൂർ റൂറൽ 281 കേസുകളും തിരുവനന്തപുരം റൂറലിൽ 262 ഉം കേസുകളുണ്ടായി.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 221 സ്ത്രീകളാണ് സ്ത്രീധന പീഡനത്തിന്റെ ഭാഗമായി മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തത്. പ്രതിമാസം രണ്ടു യുവതികളെങ്കിലും സ്ത്രീധനത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടി വരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സ്ത്രീധന നിരോധന വിഭാഗം
തർക്കങ്ങൾ പരിഹരിക്കാനുള്ള സ്ത്രീധന നിരോധന വിഭാഗത്തെക്കുറിച്ചു പലർക്കും കേട്ടുകേൾവി പോലുമില്ല. ഇതുമൂലം സ്ത്രീധന തർക്കത്തെക്കുറിച്ച് ആധികാരികമായി പരാതിപ്പെടുന്നവരുടെ എണ്ണം നാമമാത്രമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
പരാതികൾക്കു പരിഹാരം കാണാതെ ആത്മഹത്യയിലൂടെ പ്രശ്നത്തെ കൈകാര്യം ചെയ്യാനാണ് കേരളീയ സമൂഹത്തിനു താല്പര്യം. 1961-ലെ സ്ത്രീധന നിരോധന നിമയപ്രകാരം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നു കണക്കാക്കി ക്രമപ്പെടുത്തിയിരിക്കുന്നു. സാമൂഹ്യക്ഷേമ വകുപ്പിനു കീഴിൽ സ്ത്രീധന നിരോധന വിഭാഗമുണ്ടെങ്കിലും ഇവിടെ ലഭിക്കുന്ന പരാതികൾ കുറവാണ്.കോടതി നിർദേശപ്രകാരം സാമൂഹ്യക്ഷേമ വകുപ്പിനു കീഴിൽ 2004 ഓഗസ്റ്റ് അഞ്ചിനാണ് സ്ത്രീധന നിരോധന വിഭാഗം പ്രവർത്തനം തുടങ്ങിയത്. സ്ത്രീധനം സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കുകയാണു ലക്ഷ്യം. റീജിനൽ ഡവ്റി പ്രൊഹിബിഷൻ ഓഫീസറിനാണ് ഇതിന്റെ ചുമതല. പ്രാദേശികതലങ്ങളിലെ ഓഫീസർ ചുമതല വഹിക്കും. പ്രാദേശിക തലങ്ങളിലെ സേവനത്തിനായി നാല് ജില്ലാ പ്രൊബേഷൻ ഓഫീസർമാരെയും ഗ്രേഡ്- രണ്ട് പ്രൊബേഷൻ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായി തിരിച്ചാണു പരാതികൾ കൈകാര്യം ചെയ്യുന്നത്. എറണാകുളം മേഖലയിൽ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകൾ ഉൾപ്പെടും.
സ്ത്രീധനം വാക്കാൽ പറഞ്ഞതു കൊടുക്കാൻ കഴിയാതെ വരുന്പോഴും വിവാഹം വേർപിരിയലിന്റെ വക്കിലെത്തുന്പോഴും ചുരുക്കം പേർ മാത്രമേ പരാതി നൽകാറുള്ളൂ. വിവാഹ നിശ്ചയത്തിനുശേഷം സ്ത്രീധന തർക്കം മൂലം വിവാഹം ഉപേക്ഷിക്കേണ്ടിവരുന്നവരും പരാതി നൽകാറുണ്ട്. എന്നാൽ പലർക്കും സ്ത്രീധന നിരോധന വകുപ്പിനെക്കുറിച്ചു ശരിയായ അവബോധമില്ലെന്നതാണു വസ്തുത.
വിവാഹസമയത്ത് ഒരു പെണ്കുട്ടിക്കു മാതാപിതാക്കൾ ഇഷ്ടപ്രകാരം നൽകുന്ന സ്വത്തു സ്ത്രീധനമാകുന്നില്ല. സ്ത്രീധനം നൽകണമെന്നാവശ്യപ്പെടുകയോ പറഞ്ഞതിൽ കൂടുതൽ സംഖ്യ ചോദിക്കുകയോ ചെയ്താൽ പെണ്വീട്ടുകാർക്കു ഡവ്റി പ്രൊഹിബിഷൻ ഓഫീസർക്കു പരാതി നൽകാം. ഉറ്റ ബന്ധുക്കളോ സർക്കാർ അംഗീകാരമുള്ള സംഘടനകൾ വഴിയോയാണു പരാതി നൽകേണ്ടത്. ഡവ്റി പ്രൊഹിബിഷൻ ഓഫീസർ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഇരുകക്ഷികളുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണും.
ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനു പരാതി കൈമാറും. അവിടെയും പ്രശ്ന പരിഹാരമില്ലെങ്കിൽ നിയമ സഹായത്തിനായി പരാതി നൽകും. കോടതിയിൽ കേസെത്തിയാൽ കുടുബബന്ധങ്ങൾക്കു വിള്ളൽ വീഴുമെന്നതിനാൽ ചർച്ചയിലൂടെയുള്ള പ്രശ്ന പരിഹാരത്തിനാണ് ഇവിടെ മുൻതൂക്കം നൽകുന്നത്.
സ്ത്രീധന നിരോധന വകുപ്പിനെക്കുറിച്ചുള്ള അജ്ഞതയും സ്ത്രീധനം കൊടുക്കുന്നതു കുറ്റകരമാണെന്നറിഞ്ഞിട്ടും അതിനു തയാറായതും പലരെയും പരാതി നൽകുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നു.
സ്ത്രീധനം വേണ്ടെന്ന് യുവതലമുറ തീരുമാനിക്കണം
കലാ ഷിബു
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തിരുവനന്തപുരം
സ്ത്രീധന സന്പ്രദായത്തിന് ഇന്നും മാറ്റം വന്നിട്ടില്ല. താൻ സ്ത്രീധനം വാങ്ങില്ലെന്നും സ്ത്രീധനം കൊടുക്കില്ലെന്നും ഇന്നത്തെ ആണും പെണ്ണും തീരുമാനമെടുക്കണം. തെക്കൻ ജില്ലകളിലാണ് സ്ത്രീധനമെന്ന വിപത്ത് കൂടുതലായി കാണുന്നത്. സ്ത്രീധനം കൂടുതലുണ്ടെങ്കിൽ ജാതകം പോലും മാറ്റിയെഴുതും. ഈ ദുരാചാരത്തെ തിരിച്ചറിയാനുള്ള ബോധം യുവതലമുറയ്ക്ക് ഉണ്ടാകണം.
(അവസാനിച്ചു)
സീമ മോഹൻലാൽ