പലജാതി പഠനവൈകല്യങ്ങളുണ്ട്. പൊതുവെ വായിക്കാനും എഴുതാനും മനസ്സിലാക്കാനും വിഷമമുള്ള അവസ്ഥയെ ഡിസ്്ലെക്സിയ എന്നു പറയും. അതിൽ തന്നെ കണക്കിനോട് മാത്രം വൈരാഗ്യമുള്ളവരെക്കുറിച്ചാണു നാം ഇന്നിവിടെ സംവദിക്കുന്നത്. സാധാരണമായ ഒരു പഠനവൈകല്യമാണിത്. 3% മുതൽ 6% വരെ കുട്ടികളിൽ ശരിയായ ഗണിത പഠന വൈകല്യം കാണാറുണ്ട്. ഇവർക്ക് അക്കങ്ങൾ മാത്രമല്ല കണക്കിലെ ചിഹ്നങ്ങൾ പോലും മനസ്സിലാക്കാൻ വിഷമമായിരിക്കും.എണ്ണാനും, സമയം പറയാനും എണ്ണൽ സംഖ്യയുമായി ബന്ധപ്പെട്ടതെന്തും വിഷമമായിവരാം. അതുകൊണ്ട് വർഷങ്ങൾ ഓർമ്മിക്കേണ്ടി വരുന്ന ചരിത്ര പഠനവും ഫിസിക്സുമൊക്കെ വിഷമമാവാം. ഡിസകാല്ക്കുലിയക്കാർക്ക് കണക്കു മാത്രമായിരിക്കും കീറാമുട്ടി.
തലച്ചോറിന്റെ വശങ്ങളിലുള്ള ഇൻട്ര പെരൈറ്റൽ ചാലുകളിലെ നാഡീ തകരാറുകളാണ് ഈ പ്രശ്നമുണ്ടാക്കുന്നത്. അപ്പോൾ നമ്മുടെ മനസിന്റെ ഏകാഗ്രത കുറയുന്നു. കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ മറന്നു പോകുന്നു. ശ്രദ്ധ ഒന്നിൽ തന്നെ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഒരിക്കൽ നാം ചെയ്ത കണക്കിന്റെ രീതി പിന്നെ പാടെ മറന്നു പോകുന്നു. ചെയ്തകാര്യം ഓർമ്മിക്കുന്ന വർക്കിങ്ങ് മെമ്മറി നഷ്ടമാകുന്നു. ലോങ്ങ് റ്റേം മെമ്മറിയിൽ സൂക്ഷിക്കേണ്ട ഗുണനപട്ടികകളും മറ്റും അവിടെ നിന്നു ചാടിപ്പോകുന്നു.
തലച്ചോറിനെ വീണ്ടും ഇതൊക്കെ പഠിപ്പിക്കാനാവുമോയെന്ന് പലർക്കും സംശയം തോന്നാം. നമ്മുടെ തലച്ചോറിന് അങ്ങനെ ഒരു കഴിവുണ്ട്. പ്ലാസ്റ്റിസിറ്റി’ എന്നാണതിനു പറയുക. തലച്ചോർ പ്രായകാലത്തിനനുസരിച്ചു നാം നേടുന്ന അറിവുകൾക്കനുസരിച്ച് വികസിച്ചുകൊണ്ടിരിക്കും. അതു കൊണ്ടു പേടിക്കുകയൊന്നും വേണ്ട. വേണമെങ്കിൽ ഇനിയും കണക്കു പഠിക്കാം. കണക്കു വിഷമമാക്കുന്നതിൽ ജനിതക കാരണങ്ങൾക്കും അവരു കണക്കു പഠിച്ച രീതിക്കും പങ്കുണ്ട്.
തലച്ചോറിന്റെ തകരാർ ഒരു കാരണമാണെങ്കിലും കണക്ക് ലളിതമായി മനസിലാക്കാനുള്ള വഴികൾ സ്വീകരിച്ചും ചില കുറുക്കു വഴികൾ സ്വീകരിച്ചും കണക്ക് മനസ്സിലാക്കാം.
ലക്ഷണങ്ങൾ
സംഖ്യകളുടെ സ്ഥാന വില (പ്ലേസ് വാല്യു) മനസിലാവില്ല. ഇവർക്ക് കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും ഒക്കെ വിഷമമായിരിക്കും. അതിന്റെ ചിഹ്നങ്ങൾ പോലും മനസ്സിലാവില്ല. ഇത്തരക്കാർക്ക് മനക്കണക്കെന്നുപറയുന്ന ആശയം പോലും മനസിലാകില്ല. വഴിക്കണക്കുകൾ മനസിലാവില്ല. കണക്കിന്റെ സ്റ്റെപ്പുകൾ തെറ്റിപ്പോകുന്നു. ചില കുട്ടികളിൽ ദിവസങ്ങളുടെ എണ്ണം, മാസങ്ങളുടെ എണ്ണം എന്നിവയും മനസ്സിലാക്കാൻ വിഷമമായിരിക്കും. ഒരു സംഖ്യ പറഞ്ഞാൽ അതിന്റെ മൂല്യം മനസ്സിലാവില്ല. ഉദാഹരണത്തിന് 8 എന്ന് മനസിലായാലും എട്ട് മാങ്ങ എന്നു പറഞ്ഞാൽ ഉൾക്കൊള്ളാൻ കഴിയില്ല. അക്കങ്ങൾ തലതിരിഞ്ഞു പോകാം. 6 നെ 9 ആയി തോന്നാം.
ടിന്റുമോനോട് ഒരിക്കൽ ടീച്ചർ ചോദിച്ചു. എട്ടിന്റെ പകുതിയെത്ര? ടിന്റു പറഞ്ഞത് നെടുകെ മുറിച്ചാൽ 3 , കുറുകെ മുറിച്ചാൽ 0 ...ഇമ്മാതിരി ഉത്തരമായിരിക്കും കിട്ടുക. ഒന്നിടവിട്ടും മറ്റും എണ്ണാൻ കഴിയുകയേയില്ല. വലുതാണ് >, ചെറുതാണ് <, സ്ക്വയർ, സ്ക്വയർ റൂട്ട് എന്നൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. ഉസാഘ, ല സാ ഗു എന്നൊന്നും പറഞ്ഞു വിരട്ടാനും നോക്കണ്ട.
പലതരം ഗണിത പഠനവൈകല്യങ്ങളുണ്ട്...
1. സംസാര വൈഷമ്യം: ഇവർക്ക് സംഖ്യകൾ പറഞ്ഞുഫലിപ്പിക്കാൻ അറിയില്ല.
2. ഉപയോഗ്യ വൈഷമ്യം. ഇവർക്ക് കണക്കറിഞ്ഞാലും അത് ഉപയോഗിക്കാൻ അറിയില്ല.
3. ലെക്സിക്കൽ ഡിസ്കാല്കുലിയ: കണക്കിലെ ചിഹ്നങ്ങളും അക്കങ്ങളും മനസിലാകുമെങ്കിലും എഴുതിഫലിപ്പിക്കാൻ കഴിയില്ല.
4 ഗ്രാഫിക്കൽ ഡിസ്കാല്കുലിയ: ഇവർക്ക് ചിഹ്നങ്ങളെ തിരിച്ചറിയാനാവുന്നില്ല.
5 മനക്കണക്ക് വിഷമക്കാർ - ഇവർക്ക് എഴുതിക്കൂട്ടിയാൽ ശരിയാകും. മനക്കണക്കാണു കീറാമുട്ടി.
6. ഗണിത പ്രവർത്തന വൈകല്യം: ഇവർക്ക് സംഭവമൊക്കെ അറിയാം. പക്ഷേ, കണക്ക് ചെയ്തു വരുന്പോൾ എങ്ങനെയെങ്കിലും എവിടെയെങ്കിലും തെറ്റും .ഒരിക്കൽ തെറ്റ് പറ്റിയ സ്ഥലത്തായിരിക്കില്ല രണ്ടാമത്തെ പ്രാവശ്യം തെറ്റുക.
സംഗതി മാറ്റണ്ടെ? വഴികളുണ്ട്...
ഗണിത പഠനവൈകല്യങ്ങൾ മാറ്റാനുള്ള ചില വഴികൾ പറയാം
1. വിരലുപയോഗിച്ചും എഴുതി കൂട്ടിയും കണക്കു പഠനം തുടരുക.
2. ക്ളാസിലെ കൂട്ടുകാരുടെ സഹായം തേടുക. ചിലപ്പോൾ കൂടുതൽ നന്നയി മനസിലാകുന്ന രീതിയിൽ അവർക്കു പറഞ്ഞു തരാൻ കഴിഞ്ഞേക്കും. ഗുണന പട്ടികകളും സൂത്രവാക്യങ്ങളും മറ്റും താളത്തിൽ പാടി പഠിക്കുക. അങ്ങനെ പഠിക്കുന്പോൾ അതു രേഖപ്പെടുത്തുന്നത് തലച്ചോറിന്റെ വലത്തു ഭാഗത്താകയാൽ ഓർമിക്കാനുള്ള സാധ്യത കൂടുന്നു.
3. കംപ്യൂട്ടറുകളെയും ഇന്റർനെറ്റിനെയും ആശ്രയിച്ച് പാരന്പര്യ രീതികളിൽ നിന്നും മാറി പഠിക്കാൻ ശ്രമിച്ചു നോക്കുക.
4. വേദിക് മാത്തമാറ്റിക്സ്, അബാക്കസ് രീതികൾ പഠിച്ച് ആ വഴിയിൽ ശ്രമിച്ചു നോക്കുക.
5. സംഖ്യകളെ മാതൃഭാഷയിലേക്കു മാറ്റുക എന്നതാണു മറ്റൊരു വഴി.
ഓരോ സംഖ്യക്കും അനുയോജ്യമായ ഒരു അക്ഷരം കണ്ടെത്തുക. ആ അക്ഷരം ചേർത്തുള്ള വാക്കുകൾ സംഖ്യകൾക്കു പകരമായി ഉപയോഗിക്കുക. ഉദാഹരണത്തിനു 1 എന്നതിനു നിങ്ങൾ ന്ന എന്ന അക്ഷരമാണ് ഓർക്കാൻ പഠിക്കുന്നതെങ്കിൽ കുന്ന്, പന്നി എന്നതിലൊക്കെ ഒന്ന് കാണാൻ കഴിയും. 6 എന്നതിനു റ എന്ന അക്ഷരവും 4 എന്നതിനു ല എന്നും ആണെങ്കിൽ ’ കുന്നുംപുറത്തൊരെലി’’ എന്നോർത്താൽ 164 എന്ന സംഖ്യയായി . ഇനി അതുമായി ബന്ധപ്പെട്ട കാര്യം ഓർക്കാമല്ലോ.
6. ഒന്നുമുതൽ പത്തിന്റെ വരെ ഗുണനപ്പട്ടികയാണു സംഖ്യാഗണിതത്തിൽ ഏറ്റവും പ്രധാനമായി നാം പഠിച്ചിരിക്കേണ്ടത്. അതിൽ തന്നെ ഒന്നിന്റെ പട്ടികയും പത്തിന്റെ പട്ടികയും പഠിക്കതെ തന്നെ മനസിലാവും. രണ്ടിന്റേതും അഞ്ചിന്റേതുമാണെങ്കിൽ വളരെ ലളിതവും. പിന്നെ ആകെ ആറു സംഖ്യകളുടെ, പത്തുവരെയുള്ള ഗുണനപ്പട്ടിക പഠിച്ചാൽ ജീവിതകാലം മുഴുവനുള്ള സംഖ്യാഗണിതത്തിന്റെ അടിത്തറയായി. ഒരുദിവസം ഒരു സംഖ്യയുടെ പട്ടിക വച്ചു പഠിച്ചിരുന്നെങ്കിൽ ആറു ദിവസം കൊണ്ടു തീരുമായിരുന്ന സാധനമാണു നമ്മിൽ പലരും ജീവിതാവസാനം വരെ പഠിക്കാൻ മെനക്കെടാതിരിക്കുന്നത്.
ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണെന്ന് ആടുതോമയോട് ചാക്കൊ മാഷ് സ്ഫടികത്തിൽ പറയുന്നതു പോലെ ഭീകരനൊന്നുമല്ല കണക്ക്.
ജുറാസ്സിക് പാർക്കും ഇ.റ്റി.യും. ജോസും മറ്റും നിർമ്മിച്ച് വിശ്വ പ്രശസ്തനായ സ്റ്റീഫൻ സ്പിൽ ബർഗ് ഈ പഠനവൈകല്യമുള്ള ആളായിരുന്നു. വൈദ്യുതിയുമായി ബന്ധപ്പെട്ട പലകണ്ടു പിടുത്തങ്ങളും നടത്തിയ ലൈറ്റ്നിങ്ങ് റോഡും, ഫ്രാങ്ക്ളിൻ സ്റ്റൗവും മറ്റും കണ്ടുപിടിച്ച ബഞ്ചമിൻ ഫ്രാങ്ക്ളിൻ, കംപ്യൂട്ടർ ചക്രവർത്തി ബിൽ ഗേറ്റ്സ്, ഇലക്ട്രിക് ബൾബ് കണ്ടെത്താൻ വേണ്ടി 9999 തവണ തോല്ക്കാൻ തയാറായ തോമസ് ആൽവാ എഡിസണ് എന്നിങ്ങനെ ധാരാളം പേരുണ്ട് കണക്കിനെ കീഴടക്കാതെ ജീവിത വിജയത്തിന്റെ കൊടുമുടി കീഴടക്കിയവർ.
ഇതിനും ഹോമിയോപ്പതിയിൽ മരുന്നുണ്ട്. കണക്കെന്നു കേൾക്കുന്പോഴേയുള്ള പേടി മാറ്റാനും. കണക്കു തലയിൽ കയറാത്തതിനും.ആൾജിബ്ര മാത്രം വിഷമമുള്ളവർക്കും, ജ്യോമട്രി മാത്രം വിഷമമുള്ളവർക്കും, കൂട്ടാൻ വിഷമിക്കുന്നവർക്കും എല്ലാം വെവ്വേറെ മരുന്നുകളാണുള്ളത്. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിൽ മാറ്റം വരുത്തി നിങ്ങളുടെ പ്രത്യേകമായ കണക്കു പ്രശ്നങ്ങൾ പരിഹരിക്കാൻ ഹോമിയോപ്പതിക്കു കഴിയും .
ഇത്തരം പഠനവൈകല്യങ്ങളെ പരിഹരിക്കാൻ എല്ലാ ജില്ലാ ഹോമിയോ ആശുപത്രികളിലും സദ്ഗമയ എന്നൊരു യൂണിറ്റ് തന്നെയുണ്ട്. അവിടെ ഹോമിയോപ്പതി ഡോക്ടറും സ്പെഷൽ എഡ്യുക്കേഷൻ ടീച്ചറും സൈക്കോളജിസ്റ്റും ചേർന്ന ഒരു സംഘം ഡോക്ടർമാർ നിങ്ങളെ സഹായിക്കാനുണ്ടാകും.
ഒന്നും പേടിക്കണ്ട. നിങ്ങൾ മാറാൻ തയ്യാറാണോ മാറ്റാൻ വഴികളുണ്ട്.