ഡിസംബർ ഒന്ന് - ലോക എയ്ഡ്സ് ദിനം. എച്ച്ഐവി അണുബാധ ഇന്നും ലോകത്ത് നിലനിൽക്കുന്നുവെന്നും എച്ച്ഐവി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങൾ സമൂഹത്തിനു ചെയ്യാനുണ്ടെന്നും ഈ ദിനം മാനവരാശിയെ ഓർമിപ്പിക്കുന്നു.
നമ്മുടെ സമൂഹത്തിൽ ഇനിയൊരു പുതിയ എച്ച്ഐവി അണുബാധപോലും ഉണ്ടാകാതിരിക്കാനുള്ള സൂഷ്മതയും മുൻകരുതലുകളും എടുക്കണമെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. മാറുന്ന ജീവിതസാഹചര്യങ്ങളിൽ എച്ച്ഐവി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കൽ എന്നിവയിലൂടെയാണ് പ്രധാനമായും എച്ച്ഐവി പകരുന്നത്.
എച്ച്ഐവി ബാധിതർ സമൂഹത്തിൽനിന്നും ചിലപ്പോൾ വീട്ടിൽനിന്നുപോലും ഒറ്റപ്പെടുന്നു. സാമൂഹ്യനിന്ദയും വിവേചനവും ഭയന്ന് എച്ച്ഐവി ബാധിതർ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാൻ മടിക്കുന്നു. ഇവിടെ നാം ചെയ്യേണ്ടത് എച്ച്ഐവി അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവർക്കും മറ്റുള്ളവരെപോലെ സാധാരണജീവിതം നയിക്കാൻ സാഹചര്യം സൃഷ്ടിക്കുകയുമാണ്. ആവശ്യമായ കരുതലും പരിചരണവും നൽകി എച്ച്ഐവി ബാധിതരെ സമൂഹത്തിന്റെ ഭാഗമായി കാണണമെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. ഒറ്റപ്പെടലും വിവേചനവും ഇല്ലെങ്കിൽ സമൂഹത്തിലെ മുഴുവൻ എച്ച്ഐവി ബാധിതരെയും കണ്ടെത്താനും അതുവഴി അവർക്ക് ശരിയായ മാർഗനിർദേശങ്ങളും ചികിത്സയും ലഭ്യമാക്കാനും കഴിയും.
ആദ്യകാലങ്ങളിൽ എയ്ഡ്സ് ബാധിച്ച ഒരാൾ പ്രതിരോധശേഷി നഷ്ടപ്പെട്ട് മറ്റു രോഗങ്ങൾ ബാധിച്ച് മരിക്കുന്ന അവസ്ഥയായിരുന്നു. എന്നാൽ ഇന്ന് എച്ച്ഐവി/എയ്ഡ്സിന് നൂതന ചികിത്സാരീതികളുണ്ട്. അതിൽ പ്രധാനമാണ് ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ് അഥവാ എആർടി. ഇതുവഴി എച്ച്ഐവി അണുബാധിതരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണജീവിതം നയിക്കാൻ സാധിക്കുന്നു. എന്നാൽ ബഹുഭൂരിപക്ഷം ആളുകൾക്കും ഇന്നും ഈ ചികിത്സാരീതിയെക്കുറിച്ച് വേണ്ടത്ര അവബോധമില്ല. ചികിത്സ ആവശ്യമുള്ള മുഴുവൻ എച്ച്ഐവി അണുബാധിതർക്കും ഈ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞാൽ എയ്ഡ്സ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ കഴിയും. എച്ച്ഐവി പ്രതിരോധത്തിന് ഓരോ പൗരനും മുൻകൈയെടുക്കണം.
ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്റർ (ഐസിടിസി) - ജ്യോതിസ്
സംസ്ഥാനത്ത് 502 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളിൽ എച്ച്ഐവി പരിശോധന സൗജന്യമായി നൽകുന്നതിനുള്ള സംവിധാനമുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായിരിക്കും. കൗൺസലിംഗും ഇവിടെ ലഭിക്കും. എച്ച്ഐവി അണുബാധയുണ്ടെന്നു കണ്ടെത്തിയാൽ അവരെ കൂടുതൽ ചികിത്സയ്ക്കും മറ്റു സേവനങ്ങൾക്കുംവേണ്ടി എആർടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.
സംസ്ഥാനത്തെ മെഡിക്കൽകോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ചില ഇഎസ്ഐ ആശുപത്രികൾ, ചില സ്വകാര്യ ആശുപത്രികൾ, പ്രധാന ജയിലുകൾ, തിരുവനന്തപുരം റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ ജ്യോതിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
ആന്റി റിട്രോവൈറൽ തെറാപ്പി സെന്റർ (എആർടി) - ഉഷസ്
എച്ച്ഐവി അണുബാധിതർക്ക് ആവശ്യമായ ആന്റി റിട്രോവൈറൽ ചികിത്സ ഉഷസ് കേന്ദ്രങ്ങളിലൂടെ സൗജന്യമായി നൽകിവരുന്നു. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷനാണ് മരുന്നുകൾ ലഭ്യമാക്കുന്നത്. ആന്റി റിട്രോവൈറൽ ചികിത്സയ്ക്കു മുന്നോടിയായുള്ള കൗൺസലിംഗും മറ്റ് അവസരജന്യ രോഗങ്ങൾക്കുള്ള ചികിത്സയും എആർടി കേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു. എച്ച്ഐവി ബാധിതർക്ക് ശരിയായ ജീവിതചര്യയിലൂടെയും ആവശ്യമായ ചികിത്സയിലൂടെയും എയ്ഡ്സ് ബാധിതരാകാതെ ദീർഘകാലം സാധാരണജീവിതം സാധ്യമാണ്. ഈ സാഹചര്യത്തിലാണ് ഉഷസ് കേന്ദ്രങ്ങളുടെ പ്രാധാന്യമേറുന്നത്. ആന്റി റിട്രോവൈറൽ ചികിത്സയ്ക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുന്നതു കൂടാതെ ഇവർക്കാവശ്യമായ പരിശോധനകൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നതിനും തീരുമാനമായിട്ടുണ്ട്.
പുലരി
പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പരിയാരം, കൊച്ചി സഹകരണ മെഡിക്കൽകോളജുകൾ ഉൾപ്പെടെയുള്ള മെഡിക്കൽകോളജുകളിലും പുലരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ആകെ 23 പുലരി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.
സുരക്ഷ
എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള പ്രത്യേക ലക്ഷ്യഗ്രൂപ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന 60 സുരക്ഷാ പദ്ധതികൾ കേരളത്തിലുണ്ട്. അണുബാധ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് നടത്തുന്നത്. ലക്ഷ്യ ഗ്രൂപ്പുകളിൽപ്പെടുന്നവരുടെ എച്ച്ഐവി അണുബാധ ഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പെരുമാറ്റ വ്യതിയാനം വരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുമാണ് സുരക്ഷ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. സ്ത്രീ ലൈംഗിക തൊഴിലാളികൾ, പുരുഷ സ്വവർഗാനുരാഗികൾ, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, കുടിയേറ്റ തൊഴിലാളികൾ, ദീർഘദൂര ട്രക്ക് ഡ്രൈവർമാർ, ഭിന്നലിംഗക്കാർ തുടങ്ങിയവർക്കിടയിൽ സുരക്ഷ പദ്ധതിയുടെ പ്രവർത്തനമെത്തുന്നു.
സന്നദ്ധ രക്തദാനം
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രത്യേക പരിഗണന നൽകുന്നു. എച്ച്ഐവി പോലുള്ള അണുബാധകൾ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിൽ സുരക്ഷിത രക്തം ലഭ്യമാക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്.
ഒരുവർഷം ശരാശരി നാലുലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായിവരുന്നത്. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി നടപ്പാക്കിവരുന്ന പ്രത്യേക കർമപദ്ധതിയുടെ ഫലമായി സന്നദ്ധ രക്തദാനത്തിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ആവശ്യമായ രക്തമത്രയും സന്നദ്ധ രക്തദാനത്തിലൂടെ ലഭ്യമാക്കുന്ന സ്ഥിതിവിശേഷം കേരളത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും കേരള സ്റ്റേറ്റ് എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. സന്നദ്ധ സംഘടനകൾക്കും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് താത്പര്യമുള്ള ഇതര സംഘടനകൾക്കും മെംബർ സെക്രട്ടറി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, ഐപിപി ബിൽഡിംഗ്, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
പുതിയ എച്ച്ഐവി അണുബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് നമ്മുടെ കൂട്ടായ പ്രവർത്തനഫലമാണ്. എങ്കിലും നിലവിൽ മാസം ശരാശരി 100 പുതിയ എച്ച്ഐവി ബാധിതർ ഉണ്ടാകുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു. എന്നാൽ അലസത പാടില്ലെന്നും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടായില്ലെങ്കിൽ കേരളവും അപകടഭീഷണിയിലാണെന്നുമാണ് മനസിലാക്കേണ്ടത്.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോണ്: 04972 727828