ഒക്‌ടോബര്‍ 11 - ലോക കാഴ്ചദിനം
Thursday, October 11, 2018 2:20 PM IST
ലോകാരോഗ്യസംഘടനയുടെ കലണ്ടര്‍ പ്രകാരം ഒക്‌ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിക്കുന്നു. ലോകത്ത് 36 മില്യന്‍ അന്ധര്‍ ഉണ്ടെന്നാണു കണക്ക്. ഇതില്‍ അഞ്ചില്‍ നാലും ഒഴിവാക്കാവുന്ന അന്ധതയാണ്.

ഇന്ത്യയില്‍ അന്ധതയുടെ കണക്ക്ഇപ്രകാരമാണ്:
തിമിരം- 62.6 ശതമാനം
റിഫ്രാക്ടീവ് വൈകല്യങ്ങള്‍- 19.7 ശതമാനം
ഗ്ലോക്കോമ- 5.8 ശതമാനം
ഡയബെറ്റിക് റെറ്റിനോപ്പതി - 5 ശതമാനം
മറ്റുള്ളത്- 7 ശതമാനം

കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന ഒപ്‌റ്റോമെട്രിസ്റ്റുകള്‍ റിഫ്രാക്ടീവ് വൈകല്യങ്ങള്‍ കണ്ണട നിര്‍ദേശിച്ചു പരിഹരിക്കുകയും തിമിരം, ഗ്ലോക്കോ, ഡയബെറ്റിക് റെറ്റിനോപ്പതി തുടങ്ങിയ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ജില്ല, താലൂക്ക് ആശുപത്രികളിലേക്കും, മെഡിക്കല്‍ കോളജുകളിലേക്കും റഫര്‍ ചെയ്യുന്നു. ഇങ്ങനെ ഗ്രാമപ്രദേശങ്ങളിലെ അന്ധതാ നിവാരണത്തിനു ഒപ്‌റ്റോമെട്രിസ്റ്റുകള്‍ പ്രധാന പങ്കുവഹിക്കുന്നു. മിക്ക ജില്ലാ- താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മേല്‍പ്പറഞ്ഞ രോഗങ്ങള്‍ ചികിത്സിക്കാനുള്ള ഡോക്ടര്‍മാരും പരിശോധനാ സംവിധാനങ്ങളും നിലവിലുണ്ട്.

പക്ഷെ ഗ്രാമപ്രദേശങ്ങളില്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഏകദേശം അറുപത്തഞ്ചോളം സ്ഥാപനങ്ങളില്‍ നേത്ര പരിശോധകര്‍ (ഒപ്‌ട്രോമെട്രിസ്റ്റ്) ഇല്ല. ആയതിനാല്‍ അന്ധതയ്ക്കു കാരണമായ ഇത്തരം രോഗങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിയുന്നില്ല. ജില്ലാ- താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയ്ക്ക് വെറും ഏഴു തസ്തികകള്‍ മാത്രമാണു സൃഷ്ടിക്കപ്പെട്ടത്. ആരോഗ്യവകുപ്പില്‍ നാലായിരത്തോളം തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഒപ്‌ട്രോമെട്രിസ്റ്റുകളെ ഒഴിവാക്കപ്പെട്ടു. തിരക്കു കാരണം രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.


അന്ധതയ്ക്കു രണ്ടാമത്തെ കാരണമായ റിഫ്രാക്ടീവ് വൈകല്യങ്ങള്‍ സ്‌കൂള്‍ കുട്ടികളില്‍ കൂടിവരുന്നതിനു കാരണവും പ്രാഥമിക നേത്രപരിശോധകരായ ഒപ്‌റ്റോമെട്രിസ്റ്റുകളുടെ കുറവാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ ജോലി ചെയ്യുന്ന ഒപ്‌റ്റോമെട്രിസ്റ്റുകളാണ് സ്‌കൂളുകളില്‍ ചെന്ന് നേത്രവൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുകയും പരിഹിക്കുകയും ചെയ്യുന്നത്. ഒപ്‌റ്റോമെട്രിസ്റ്റുകളുടെ തസ്തിക നിര്‍മാണം സംബന്ധിച്ച ഫയല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും തീരുമാനം വൈകുന്നത് അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.